30/5/10

ഒളിച്ചോട്ടം; അതല്ലേ എല്ലാം.....,



മലപ്പുറത്താണ്‌ ആ അധ്യാപക ദമ്പതികളുടെ വീട്‌.രണ്ടുപെണ്‍മക്കള്‍. സുന്ദരികള്‍. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കികള്‍. ഇരുപത്‌വര്‍ഷം മുമ്പ്‌ മറ്റേതോ നാട്ടില്‍ നിന്നും ആ ഗ്രാമത്തിലേക്ക്‌ കുടിയേറിവന്ന ആ കുടുംബത്തെക്കുറിച്ച്‌ നാട്ടുകാര്‍ക്ക്‌ നല്ലതേ പറയാനുള്ളൂ. പക്ഷേ എന്നിട്ടും അവരുടെ പെണ്‍മക്കളുടെ വിവാഹം മാത്രം ശരിയാകുന്നില്ല.
ആലോചനകള്‍ ഒരുപാട്‌ വന്നു. എല്ലാം വിവാഹ നിശ്ചയത്തോളമെത്തും. പക്ഷേ വിവാഹം മാത്രം..... ആര്‍ക്കും ഒരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഭൂതകാലത്തിലെ ഒരു പ്രണയകാലവും ഒളിച്ചോട്ടത്തിന്റെ തിക്തസ്‌മരണകളും ഇന്നും അസ്വസ്ഥരാക്കികൊണ്ടേയിരിക്കുന്നു ആ ദമ്പതികളെ. ക്ഷുഭിത യൗവനത്തില്‍ ഒരുനാട്‌ മുഴുവന്‍ ഒറ്റപ്പെടുത്തിയപ്പോഴും രണ്ടുമതങ്ങളുടെ മതില്‍ക്കെട്ടുകളെ തട്ടിത്തകര്‍ത്ത്‌ ഒന്നാകാന്‍ അവര്‍ നടത്തിയ യുദ്ധത്തിന്റെ മുറിവുകളില്‍ നിന്ന്‌ തന്നെയാണിപ്പോഴും ചോരകിനിയുന്നത്‌. ലോകം മുഴുവന്‍ വെട്ടിപ്പിടിച്ചതിന്റെ ആഹ്ലാദമൊന്നും ഇപ്പോഴവരുടെ മുഖങ്ങളിലില്ല. എന്നുമാത്രമല്ല വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇത്തരത്തിലൊരു തീരുമാനമെടുക്കേണ്ടി വന്നതില്‍ ഇപ്പോഴവര്‍ പശ്ചാത്തപിക്കുന്നുമുണ്ട.്‌


സ്വപ്‌നം കണ്ട ജീവിതം തന്നെ കയ്യെത്തിപ്പിടിക്കാന്‍ വാശിപിടിക്കുന്നവര്‍ അപ്പോള്‍ ഓര്‍ത്തുപോകുന്നില്ല. ഒരുനിമിഷത്തിന്റെ തീരുമാനങ്ങള്‍ പില്‍ക്കാലത്ത്‌ ഉണ്ടാക്കിതീര്‍ത്തേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച്‌, ഭാവിയില്‍ ഇരുള്‍ വന്ന ്‌മൂടിയേക്കാവുന്ന മക്കളുടെ ഭാവിയെയും കണ്ടെന്നുവരില്ല. അതുണ്ടാക്കിവെക്കുന്ന മാനസികവും സാമൂഹികവുമായ അരക്ഷിതാവസ്ഥകളെക്കുറിച്ച്‌ ആലോചിക്കാനും മെനക്കിടില്ല. മിശ്ര വിവാഹിതരുടെ മക്കള്‍ അനുഭവിക്കേണ്ടി വരുന്ന ദുരന്തമാണ്‌ ഈ കുട്ടികള്‍ക്ക്‌ വിനയായതെങ്കില്‍ ഈ കുറിപ്പുകാരന്റെ പരിചയത്തിലുള്ള അധ്യാപകരുടെ മകളുടെ അനുഭവം മറ്റൊന്നാണ്‌. അവിഹിത ഗര്‍ഭിണികള്‍ക്ക്‌ പുതിയ ശരണാലയങ്ങള്‍ എന്നപേരില്‍ തയ്യാറാക്കിയ ഫീച്ചര്‍ ശ്രദ്ധയില്‍പെട്ടാണ്‌ അയാള്‍ ഒരിക്കല്‍ എന്നെ വിളിച്ചത്‌. ആവശ്യം പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അയാള്‍ക്കുവേണ്ടത്‌ അത്തരം സ്ഥാപനത്തിന്റെ ഫോണ്‍ നമ്പറായിരുന്നു.
തേടിപ്പിടിച്ച്‌ നല്‍കുമ്പോള്‍ അന്വേഷിച്ചു. ആര്‍ക്കാ മാഷെ... അയാളുടെ സ്‌കൂളിലെ അധ്യാപകന്റെ മകള്‍ക്കാണ്‌. ഒരു പ്രണയത്തിന്റെയും ഒളിച്ചോട്ടത്തിന്റെയും ത്രസിപ്പിക്കുന്ന കഥയും ഒടുവില്‍ വയറുനിറയെ സ്‌നേഹവുമായി കയറിവന്നവളുടെ ദാരുണാവസ്ഥയെക്കുറിച്ചും അയാള്‍ പറഞ്ഞു. പതിനാറാം വയസ്സില്‍ അവളും അമ്മയായി. ആരോരുമറിയാതെ പ്രസവിച്ചു. ഇടുക്കി ജില്ലയിലെ പൈങ്കുളത്തുള്ള ആ രഹസ്യകേന്ദ്രത്തില്‍ ഇന്നുമുണ്ടാവണം അവള്‍ പ്രസവിച്ച ആ കുഞ്ഞ്‌. ആരുമറിയാതെ പ്രസവിക്കാനും ആരോരുമറിയാതെ കുഞ്ഞുങ്ങളെ വളര്‍ത്താനുമുള്ള ഇത്തരം കേന്ദ്രങ്ങളിലെ തൊട്ടിലുകളില്‍ കൈകാലിട്ടടിക്കുന്ന ഓരോ കുഞ്ഞുമുഖവും തകര്‍ന്ന പ്രണയങ്ങളുടെയും കൗമാരചാപല്യങ്ങളുടേയും രക്തസാക്ഷികളാണ്‌. ഇത്‌ പറഞ്ഞു തന്നത്‌ ദിവ്യരക്ഷാലയം എന്ന കേന്ദ്രത്തില്‍ അവിഹിതമായി പിറന്ന കുഞ്ഞുങ്ങളുടെ പോറ്റമ്മയായ ബിന്ദുവാണ്‌.
ഈപെണ്‍കുട്ടിക്ക്‌ ഇന്നും ജീവനുണ്ട്‌. പക്ഷേ ഒരു ജീവിതമുണ്ടാക്കി കൊടുക്കുവാന്‍ മാത്രം ആര്‍ക്കുമായിട്ടില്ല. കൈവിട്ടുപോയ പ്രണയകഥയിലെ മധുരമൂറുന്ന ഓര്‍മകളില്‍ മുഴകി ശിഷ്‌ടകാലം തള്ളി നീക്കുകയുമല്ല അവള്‍....
എത്രവേണമെങ്കിലുമുണ്ട്‌ നൊന്ത്‌പെറ്റ അമ്മയേയും സ്‌നേഹവും അന്നവും അഭയവും നല്‍കി സംരക്ഷിച്ച്‌ പോന്ന പ്രിയപ്പെട്ടവരേയും ഉപേക്ഷിച്ച്‌ പുതുതായി കണ്ടെത്തിയ കാമുകന്റെകൂടെ ഇറങ്ങിത്തിരിച്ചവരിലെ ദുരന്ത കഥാപാത്രങ്ങള്‍. എല്ലാവര്‍ക്കും പറയാനുള്ളത്‌ സമാന അനുഭവങ്ങള്‍. എന്നിട്ടും ഇന്നത്തെ കുട്ടികള്‍ക്ക്‌ ഇതൊന്നും ഒരു പാഠമേയാകുന്നില്ല.
മൂന്നുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത്‌ നിന്ന്‌ കാണാതായത്‌ 49000 സ്‌ത്രീകളേയും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളേയുമാണ്‌. ഇത്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയില്‍ വ്യക്തമാക്കിയ കണക്കാണ്‌. എവിടേക്കാണിവര്‍ വീട്ടകങ്ങളില്‍ നിന്നും ഓടിപ്പോയത്‌. ആരെല്ലാമാണവരെ കൂട്ടിക്കൊണ്ടുപോയത്‌. അവര്‍ക്ക്‌ പിന്നീട്‌ എന്തുസംഭവിച്ചു...? ഇതെല്ലാം ഇന്നും അജ്ഞാതമാണ്‌. അവര്‍ ഇരുളിന്റെ മറവിലൂടെ ഓടി അകന്നപ്പോള്‍ തകര്‍ന്ന്‌പോയത്‌ എത്രഎത്ര രക്ഷിതാക്കളുടെ ഇടനെഞ്ചാണ്‌....? എത്ര പെറ്റമ്മമാരുടെ കണ്ണുനീരാണ്‌ ആ വീടുകളില്‍ ഇന്നും ഒഴുകിപ്പരക്കുന്നത്‌.?
നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാതെ പോയതുകൊണ്ടോ ഇഷ്‌ടപ്പെട്ട പുരുഷനെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ വൈമനസ്യം കാണിച്ചത്‌കൊണ്ടോ സ്വര്‍ഗരാജ്യം തേടി പുറപ്പെട്ടുപോയവരിലെത്ര പേര്‍ക്ക്‌ സ്വര്‍ഗീയജീവിതം തിരിച്ചുകിട്ടിയിട്ടുണ്ട്‌ എന്നതിന്റെ കണക്കെടുപ്പ്‌ അനിവാര്യമായിതീര്‍ന്നിരിക്കുന്നു. അത്‌ സിനിമയിലും നോവലിലും സീരിയലിലും മാത്രമെ കാണാനാവൂ എന്ന വസ്‌തുതയും ഇവാരാരും ഓര്‍ക്കാന്‍ തയ്യാറാവുന്നില്ല. അതോടൊപ്പം മറ്റൊരു കണക്കുകൂടി വ്യക്തമാക്കുകയുണ്ടായി ആഭ്യന്തരമന്ത്രി. കാണാതായവരില്‍ മുന്നൂറോളം പേരെ തിരികെ കിട്ടിയത്‌ അജ്ഞാത മൃതദേഹങ്ങളായിട്ടായിരുന്നു. ഈ കണക്കുകള്‍ നമ്മെ ഓര്‍മപ്പെടുത്തുന്ന ഞെട്ടിക്കുന്ന സത്യമുണ്ട്‌. വീട്‌ വിട്ടിറങ്ങുന്ന പെണ്‍കുട്ടികളിലെ വലിയൊരുവിഭാഗവും എത്തിപ്പെടുന്നത്‌ ചതിക്കുഴികളിലാണ്‌. സൂര്യനെല്ലിയും കിളിരൂരും കവിയൂരും അടിമാലിയും കൊട്ടിയവും വിതുരയും വൈലത്തൂരും എല്ലാം ചില നാടുകളുടെ പേര്‌ മാത്രമായല്ലല്ലോ നമ്മുടെ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌.അതിനുശേഷം ഇത്തരം സംഭവങ്ങള്‍ നാലിരട്ടിയായി വര്‍ധിച്ചിരിക്കുന്നു. 2005ല്‍മാത്രം സംസ്ഥാനത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ 7000ത്തോളം സ്‌ത്രീ പീഡനങ്ങളാണ്‌. 2007ല്‍ പതിനായിരം കടന്നു. കൃത്യമായി പറഞ്ഞാല്‍ പതിനായിരത്തി ഒരുനൂറ്റി പതിനഞ്ച്‌. 449 ബലാല്‍സംഗവും 91 തട്ടികൊണ്ടുപോകലുകളുമുണ്ടായി. കുട്ടികള്‍ പോലും ഇതില്‍ നിന്ന്‌ മുക്തരാവുന്നില്ല. അരവയറൂണിന്റെ സമൃദ്ധി കിനാവ്‌ കണ്ടിറങ്ങിയതിന്റെ പേരില്‍ ഒരു നരാധമന്‍ കടിച്ചുകീറിയ കുടകിലെ സഫിയയുടേയും വടകരയിലെ ഷഹാനയുടേയും പൂവരണിയിലെ രാജിയുടേയും കഥ നമുക്ക്‌ മറക്കാനായിട്ടില്ല. ഇവരൊന്നും ആരുടെയെങ്കിലും കൂടെ ഒളിച്ചോടിപ്പോയവരല്ല. പ്രത്യേക സാഹചര്യങ്ങളില്‍ വേട്ടനായ്‌ക്കളുടെ കണ്‍മുന്നിലെത്തിപ്പെട്ടവരായിരുന്നു. പെണ്‍വാണിഭ സംഘങ്ങളുടേയും മാഫിയ സംഘങ്ങളുടേയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവരുടെ വലയില്‍ക്കുരുങ്ങി ജീവിതം തകര്‍ന്നപെണ്‍കുട്ടികളുടെ കണക്ക്‌ ഭീതിപ്പെടുത്തുന്നതാണെന്നാണ്‌ പോലീസ്‌ തന്നെ നല്‍കുന്ന സൂചന.
2005മാര്‍ച്ച്‌ മുതല്‍ മെയ്‌വരെ കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക്‌ നേരെയുണ്ടായ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട്‌ പോലീസിനു ലഭിച്ച പരാതികള്‍ ജില്ല തിരിച്ച്‌ ശ്രദ്ധിക്കുക. തിരുവനന്തപുരം198, ഇടുക്കി97, എറണാകുളം146, മലപ്പുറം192, കണ്ണൂര്‍104, കൊല്ലം116, കോട്ടയം162, തൃശൂര്‍138, കോഴിക്കോട്‌ 149, കാസര്‍കോട്‌127, ആലപ്പുഴ 67, പത്തനംതിട്ട 169, പാലക്കാട്‌115, വയനാട്‌ 72 എന്നിങ്ങനെയാണ്‌. ഇതില്‍ ഒളിച്ചോട്ടക്കാരെ സംബന്ധിക്കുന്ന പരാതികളായിരുന്നു25 ശതമാനവുമെങ്കില്‍ ഇപ്പോഴതിന്റെ തോത്‌ ഇരട്ടിയായിരിക്കുന്നുവെന്നാണ്‌ പോലീസ്‌ വൃത്തങ്ങള്‍ മുന്നറിയിപ്പ്‌ തരുന്നത്‌. 1999മുതല്‍ 2005വരെ വനിതാകമ്മീഷനില്‍ ലഭിച്ച 26687 പരാതികളില്‍ 22 ശതമാനവും ഒളിച്ചോട്ടക്കാരികളെ സംബന്ധിക്കുന്നതായിരുന്നുവെത്രെ. എന്നാല്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളില്‍ വലിയൊരു ശതമാനത്തെക്കുറിച്ച്‌ ഇപ്പോഴും പോലീസിനോ ബന്ധുക്കള്‍ക്കോ ഒരു വിവരവുമില്ലെന്നതാണ്‌ സത്യം. അത്തരത്തിലൊരു അന്വേഷണവും നടക്കുന്നുമില്ല.
ആത്മാഭിമാനത്തിന്‌ മുറിവേറ്റപ്പോള്‍ ഇനി ഇങ്ങനെയൊരു മകളേയില്ലെന്ന്‌ നെഞ്ച്‌പൊട്ടിപറഞ്ഞ്‌ പടിയടച്ച്‌ പിണ്‌ഡം വെച്ചുപോയവള്‍ ഏതെങ്കിലുമൊരു ലോകത്ത്‌ ജീവിച്ചിരിക്കുന്നുണ്ടാവുമെന്ന്‌ മാതാപിതാക്കല്‍ സമാധാനിക്കുമ്പോഴാണ്‌ ഒരുനാള്‍ ചേതനയറ്റ ശരീരം പടിപ്പുരകയറി വരുന്നത്‌. ജീവച്ഛവങ്ങളായും കാമഭ്രാന്തന്‍മാരാല്‍ ചവിട്ടിയരക്കപ്പെട്ടും കഴിഞ്ഞു കൂടുന്ന ഒരുവിഭാഗം വേറെയുമുണ്ട്‌. അവരുടെ ജീവിതമൊക്കെ എന്നാണ്‌ ഒളിച്ചോട്ടക്കാര്‍ക്ക്‌ പാഠമാകുക...?
കൗമാരം സര്‍വോന്‍മുഖമായ വളര്‍ച്ചയുടെ മാറ്റത്തിന്റെ ഘട്ടമാണ്‌. എല്ലാകെട്ടുപാടുകളില്‍ നിന്നും ചിറകടിച്ച്‌ പറക്കാന്‍ വെമ്പല്‍കൊള്ളുന്ന പ്രായം. രക്ഷിതാക്കളുടെ ശ്രദ്ധ കൂടുതലായി പതിയേണ്ട സമയം. കുട്ടികള്‍ സ്വന്തമായ വ്യക്തിത്വം രൂപവത്‌കരിക്കേണ്ട ഈ പ്രായത്തിലാണ്‌ അവര്‍ക്ക്‌ കൂടുതല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തുണയാകേണ്ടത്‌. ഉത്തമ വഴികാട്ടികളെ ലഭിക്കേണ്ടത്‌.ബാല്യത്തിനും യൗവനത്തിനുമിടയിലെ പൂര്‍വ കൗമാരത്തിലാണ്‌ മാനസികവും ശാരീരികവും ലൈംഗികപരവുമായ വികാസം സംഭവിക്കുന്നത്‌. ശാരീരികമായ മാറ്റങ്ങളോടൊപ്പം മാനസികമായ മാറ്റങ്ങളും ഈ പ്രായത്തില്‍ സംഭവിക്കുന്നു. തീര്‍ത്താലും തീരാത്ത സംശയങ്ങള്‍ക്ക്‌ ഉത്തരം തേടി നടക്കുന്നരിനിടയിലാവും പുതിയ സൗഹൃദങ്ങളുടെ വരവ്‌. വഴിതെറ്റാനുള്ള സാധ്യത ഏറെയാണ്‌. വഴിപിഴപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ തേടുന്നതും ഇത്തരക്കാരെ തന്നെ. ആ ചൂഷണത്തെയാണ്‌ പലരും പ്രണയമായും ആത്മാര്‍ഥ സ്‌നേഹമായും തെറ്റിദ്ധരിക്കുന്നത്‌.അവര്‍ക്ക്‌ വേണ്ടിയാണ്‌ ഉറ്റവരെ പിണക്കേണ്ടിവരുന്നത്‌. ഇനി അയാളുടെ സ്‌നേഹം ആത്മാര്‍ഥമാണെന്ന്‌ തന്നെ വെക്കുക. നിങ്ങളുടെ സ്വാര്‍ഥതക്ക്‌ വേണ്ടി എത്രപേരെയാണ്‌ പിണക്കേണ്ടി വരുന്നത്‌. എത്ര കുടുംബ ബന്ധങ്ങളാണ്‌ തകര്‍ക്കുന്നത്‌..? എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലാണ്‌ നിങ്ങളുണ്ടാക്കിതീര്‍ത്ത നാണക്കേടില്‍ നിന്ന്‌ കുടുംബത്തിന്‌ കരകയറാനാവുക...കൂടെപ്പിറപ്പുകളുടെ ജീവിതങ്ങളില്‍ പോലും ആ കരിനിഴല്‍ വീണുകിടക്കുകയും ചെയ്യും.
വിവാഹം, ദാമ്പത്യം, കുടുംബം, രക്തബന്ധങ്ങള്‍- പവിത്രവും പാവനവുമായ ഈ പരമ്പരാഗത സങ്കല്‍പം ഒരുതാത്‌ക്കാലിക സംവിധാനമല്ല. മക്കള്‍, മാതാപിതാക്കള്‍,സഹോദരങ്ങള്‍, സുഹൃത്തുക്കള്‍...ഇവരെല്ലാവരും ജീവിതത്തില്‍ നിര്‍ണായക സ്വാധീനങ്ങളാണ്‌ ചെലുത്തുന്നത്‌. മാതാവിനൊരിക്കലും പിതാവോ സഹോദരനോ ആകാനാകില്ല. സുഹൃത്തിന്റെ റോളില്‍ സഹോദരനും വരാനാകില്ല. എന്നാല്‍ അവര്‍ക്ക്‌ പലപ്പോഴും ആശ്വാസത്തിന്റെയും സമാധാനത്തിന്റേയും പച്ചത്തുരുത്തുകളാവാന്‍ സാധിക്കും.
ആയുസ്സുള്ളിടത്തോളം കാലം മനുഷ്യന്‌ ആശയുമുണ്ട്‌. സ്വാര്‍ഥതയും. ഈ സ്വാര്‍ഥത തന്നെയാണ്‌ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. സംസ്ഥാനത്തെ 16കുടുംബ കോടതികളുടെ അകത്തളങ്ങള്‍ ഇപ്പോള്‍ വേര്‍പിരിയാനെത്തുന്ന ദമ്പതികളെ കൊണ്ട്‌ നിറഞ്ഞു കവിയുകയാണ്‌. അവരോടൊപ്പം നിഷ്‌ക്കളങ്കരായ കുഞ്ഞു മുഖങ്ങളുണ്ട്‌. കരയാന്‍ പോലും കരുത്തില്ലാതായ അമ്മമാരുണ്ട്‌. പരസ്‌പര വിശ്വാസവും സ്‌നേഹവും തകര്‍ന്നുപോയ ഭര്‍ത്താക്കന്‍മാരുണ്ട്‌.
ഇത്‌ അറേഞ്ചഡ്‌ വിവാഹിതരുടെ കഥയാണെങ്കില്‍ പ്രണയ പരിണയങ്ങളുടെ കഥ പറയാതിരിക്കുന്നതാണ്‌ ഭേധം. വലിയപങ്കും വിവാഹമോചനത്തിലാണത്‌ ഒടുങ്ങുന്നത്‌. അല്ലെങ്കില്‍ കൂട്ട ആത്മഹത്യയിലൊടുങ്ങുന്നു. 2006 ജനുവരിക്കും 2008 ജനുവരിക്കുമിടയില്‍ ആയിരത്തോളം കമിതാക്കളാണ്‌ സംസ്ഥാനത്ത്‌ ആത്മഹത്യയിലഭയം തേടിയത്‌.413 കേസുകള്‍ പോലീസ്‌ തന്നെ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ആത്മഹത്യ ചെയ്‌തവരില്‍ തെക്കന്‍കേരളമാണ്‌ മുന്നില്‍.തിരുവനന്തപുരം പോലീസ്‌ സര്‍ക്കിളിന്‌ കീഴില്‍193, തൃശൂര്‍111,കണ്ണൂര്‍109 എന്നിങ്ങനെയാണ്‌ കമിതാക്കളുടെ ആത്മഹത്യാ നിരക്ക്‌. ഈ കാലയളവില്‍ ജീവനൊടുക്കിയ കാമുകിമാരുടെ എണ്ണം277 ആണെങ്കില്‍ കാമുകന്‍മാര്‍ അന്‍പത്തിയെട്ടേ വരുന്നുള്ളൂ. സഹപാഠികളുമായുള്ള പ്രണയങ്ങളില്‍ കുരുങ്ങി ജീവിതം അവസാനിപ്പിക്കുന്നവര്‍ക്കാണ്‌ ഈ കണക്കു ബുക്കില്‍ പ്രാമുഖ്യം. പ്രണയ കാലത്ത്‌ ഏറെസ്വപ്‌നങ്ങള്‍കണ്ട്‌ നടക്കുകയും എതിര്‍പ്പുകളെ തൃണവത്‌കരിക്കുകയും ചെയ്‌ത്‌ വിവാഹിതരായവര്‍ പോലും വഴിപിരിയാന്‍ കോടതി വരാന്തകളില്‍ കയറി ഇറങ്ങുകയോ ജീവിതത്തെ സ്വയം എറിഞ്ഞുടക്കുകയോ ചെയ്യുകയാണ്‌. സ്വപ്‌നവും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരങ്ങളില്‍ ഇവര്‍ക്കൊരിക്കലും യോജിച്ചുപോകാന്‍ കഴിയുന്നില്ല. പരസ്‌പരം അറിഞ്ഞും അറിയിച്ചും സന്തോഷങ്ങളില്‍ ചിരിച്ചും സന്താപങ്ങളില്‍ കൂടെക്കരഞ്ഞും തുഴഞ്ഞ്‌ നീങ്ങുന്ന ഒരു ദാമ്പത്യ ബന്ധത്തെക്കുറിച്ചൊന്നും ഇവര്‍ക്ക്‌ ചിന്തിക്കുവാനെ കഴിയുന്നില്ല. പുതിയ ബന്ധങ്ങള്‍ തുടങ്ങുന്നതിലും വേണ്ടെന്ന്‌വെക്കുന്നതിലും ഇവരെ ഭരിക്കുന്നത്‌എടുത്തു ചാട്ടമോ നൈമിഷക ചിന്തകളോ ആണ്‌.
വളരെ സ്‌നേഹത്തില്‍ കഴിഞ്ഞു കൂടുന്നവര്‍ക്ക്‌ പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശ്വാസത്തിന്റെ തണല്‍ച്ചില്ലയില്ലാതെ വരുന്നതാണ്‌ പലപ്രശ്‌നങ്ങളുടെയും കാതല്‍. കുടുംബാഗങ്ങളെ പിണക്കിയും സ്വന്തം താത്‌പര്യത്തിനനുസൃതമായ ജീവിതം നിര്‍മിക്കാന്‍ വ്യാമോഹിച്ചും ചാടിപ്പുറപ്പെട്ടവരും ഇവിടെ തളര്‍ന്ന്‌ പോകുന്നു. അപ്പോള്‍ പ്രതീക്ഷക്കൊത്തുയരാത്ത പങ്കാളിയുടെ നിസ്സഹായതയും കുടുംബാഗങ്ങളുടെ സഹകരണമില്ലായ്‌മയും ചര്‍ച്ചക്കുവരാം. അതൊരു വാക്കു തര്‍ക്കത്തിന്‌ വഴിമരുന്നിടാം. കലഹം തുടങ്ങാം. പരസ്‌പര വിശ്വാസത്തില്‍ വിള്ളല്‍ വീഴാം. പ്രണയ ദാമ്പത്യങ്ങളുടെ ആയുസ്‌ കുറുകാന്‍ ഇതെല്ലാം കാരണമാകുന്നു. കുടുംബാഗംങ്ങളോ ബന്ധുക്കളോ രക്ഷക്കെത്തിയില്ലെന്നും വരാം. ബന്ധുക്കളുടെ അനുഗ്രാഹാശിസുകളോടെ നടന്ന വിവാഹ ബന്ധത്തില്‍ പ്രതിസന്ധിയുണ്ടായാല്‍ അത്‌ ചര്‍ച്ചചെയ്യാനും പരിഹാരമാലോചിക്കാനും ഒരുപാട്‌ പേരെത്താനുണ്ടാകും. പലവ്യക്തികള്‍ ചര്‍ച്ചക്കെടുക്കുന്ന പ്രതിസന്ധിക്കു മുമ്പില്‍ സ്ഥായിയായ പല വാതിലുകളും തുറക്കപ്പെടുന്നു. ഇനി പരിഹാരമില്ലാത്ത പ്രശ്‌നമാണെങ്കില്‍ തന്നെ പലരുടേയും സഹായവും സാന്ത്വനവും സഹകരണവും വലിയതാങ്ങായുമുണ്ടാകും. അതുതന്നെ ഒരാശ്വാസമല്ലേ. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളെല്ലാം ഒളിച്ചോട്ടക്കാര്‍ക്ക്‌ കൈവരുന്നില്ല. ഇതെല്ലാം ഇവരുടെ ബന്ധങ്ങളുടെ തകര്‍ച്ച പൂര്‍ണതയിലെത്തിക്കുന്നു.
ഒളിച്ചോട്ടക്കാര്‍ക്കിടയില്‍ കൗമാരക്കാര്‍ മാത്രമല്ല എന്നതാണ്‌ വസ്‌തുത. അടുത്തകാലത്തായി വിവാഹിതരും മക്കളുമുള്ള യുവതികളും ചെറുപ്പക്കാരുംവരെ ഈ കൃത്യത്തിന്‌ മുതിരുന്നു. അവര്‍ക്കും സുഗമമായ ഒരുഭാവി ജീവിതത്തിലേക്ക്‌ തിരിച്ചുവരാനാകുന്നില്ലെന്നാണ്‌ സമകാലിക യാഥാര്‍ഥ്യം. മാവൂര്‍ ചെറൂപ്പയിലെ രണ്ടു ആണ്‍കുട്ടികളുടെ മാതാവായ 35കാരി 35 കാരനോടൊപ്പം വീടുവിട്ടിറങ്ങിയത്‌ 2008ലായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കിയ യുവതി കാമുകനോടൊപ്പം പോകാന്‍ താത്‌പര്യം പ്രകടിപ്പിച്ചു. കോടതിയുടെ അനുവാദപ്രകാരം അയാളോടൊപ്പം പോകുകയും ചെയ്‌തു. പിന്നെ യുവതിയേയും കാമുകനേയും സമീപത്തെ വാഴത്തോട്ടത്തില്‍ വിഷം കഴിച്ച്‌ മരിച്ച നിലയിലാണ്‌ കണ്ടെത്തിയത്‌. ഇതിനോട്‌ സമാനമായ മറ്റൊരനുഭവവും മുക്കത്ത്‌ അരങ്ങേറി. വിവാഹപൂര്‍വ പ്രണയമായിരുന്നു വില്ലന്‍. മൂന്നുമക്കളുടെ മാതാവായ യുവതിയുടേയും അഞ്ചുമക്കളുടെ പിതാവായ ചെറുപ്പക്കാരന്റെയും ദാരുണമായ അന്ത്യത്തിലാണതെത്തിയത്‌. ഇങ്ങനെ എത്രയോ സംഭവങ്ങള്‍...
ഇനി ആരാണ്‌ മക്കളുടെ പ്രണയ ബന്ധങ്ങള്‍ക്ക്‌ ഉത്തരവാദി...വഴിത്തെറ്റിപോകാന്‍ കാരണം... അവര്‍ മാത്രമാണോ...? രക്ഷിതാക്കള്‍ക്ക്‌ യാതൊരു പങ്കുമില്ലെ... ആത്മീയത അന്യമായ വീടിന്‌ ഇതില്‍ ഒരുറോളുമില്ലേ... ഉണ്ട്‌. ജീവിത സൗഭാഗ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതിനിടയില്‍ ആര്‍ക്കാണ്‌ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ നേരം.. അവരുടെ കൂട്ടുകെട്ടുകള്‍ പരിശോധിക്കാന്‍ സമയം... കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കുമുമ്പിലും സാങ്കേതിക വിദ്യയുടെ സൈബര്‍ ലോകങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. അതിനിടയില്‍ നിന്ന്‌ ആത്മീയത പടിയിറങ്ങിപ്പോയി. മുമ്പ്‌ നിഷിദ്ധമാക്കപ്പെട്ട പലകാര്യങ്ങളും ഇന്ന്‌ അനുവദനീയമായി തീര്‍ന്നിരിക്കുന്നു. (സിനിമ, സീരിയല്‍, മദ്യപാനം തുടങ്ങിയവ) ഇതിനൊക്കെ ഇടയില്‍ മക്കളുടെ കാര്യങ്ങളില്‍ ശ്രദ്ധകുറഞ്ഞു. തമ്മില്‍ കാണുന്നതിന്റേയും ആശയങ്ങള്‍ പങ്കുവെക്കുന്നതിന്റേയും എണ്ണം കുറഞ്ഞു. പിതാവും മകനും എന്ന ബന്ധത്തിനും മാതാവും മകളും എന്ന വിശുദ്ധ വികാരത്തിനുമിടയിലെ അകലം കയ്യെത്തിപ്പിടിക്കാവുന്നതിനും അപ്പുറത്തെത്തി.
2008 ഏപ്രില്‍ മാസത്തില്‍ മാത്രം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യാശ്രമം നടത്തിയ കൗമാരക്കാരികളായ മുപ്പതു പെണ്‍കുട്ടികളെയാണ്‌ പ്രവേശിപ്പിച്ചത്‌. ഇവരില്‍ അഞ്ചുപേര്‍ മരിച്ചു. സംസ്ഥാന മാനസികാരോഗ്യ കേന്ദ്രം നടത്തിയ അന്വേഷണത്തില്‍ ഈ കുട്ടികളെ കൂടുതലായും ബാധിച്ചത്‌ സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്നു എന്ന ഭീതിയായിരുന്നുവെത്രെ. പ്രശ്‌നങ്ങള്‍ പങ്കുവെക്കുവാനും പരിഹാരം നിര്‍ദേശിക്കാനും ഒരത്താണിയില്ലാതെ പോയതുകൊണ്ടുമായിരുന്നു വിവേകം നഷ്‌ടപ്പെട്ട്‌ വിഷാദ രോഗികളായ ഇവര്‍ ആത്മഹത്യയിലഭയം പ്രാപ്പിച്ചത്‌. സ്വന്തം മാതാവിനോട്‌ പോലും തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്ന്‌പറയാന്‍പോലും ഇവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. ഇത്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രമുണ്ടായി ഒടുങ്ങിയ പ്രതിഭാസമല്ല. കേരളീയ ഭവനങ്ങളിലെ അറുപത്‌ ശതമാനങ്ങളില്‍ നിന്നും ഇത്തരം നിലവിളികളും ആത്മരോധനങ്ങളും മുഴങ്ങികൊണ്ടേയിരിക്കുന്നുണ്ട്‌. ഇനിയും നമുക്കതിനെ കണ്ടില്ലെന്ന്‌ നടിക്കാനാവുമോ...?
പ്രതിസന്ധികളെ നേരിടാനോ വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനോ മോശപ്പെട്ട രക്ഷാകര്‍ത്തത്തില്‍ വളരുന്ന കുട്ടികള്‍ക്കാവില്ല. സമൂഹത്തില്‍ തികഞ്ഞ പരാജയമായിമാരാന്‍ മാത്രമെ ഇവര്‍ക്കാവുകയുമുള്ളൂ. വീട്ടകങ്ങളില്‍ നിന്ന്‌ സ്‌നേഹം നിഷേധിക്കപ്പെടുന്ന കുട്ടികള്‍ എളുപ്പത്തില്‍ ചതിക്കുഴികളില്‍ കുരുങ്ങി പോകാം. ശിഥിലമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന്‌ വരുന്നവര്‍ക്കിടയിലേക്ക്‌ വേഗത്തില്‍ കയറിച്ചെല്ലാനും അവരുടെ മനസ്സില്‍ ഇടം നേടാനും വേട്ടക്കാര്‍ക്ക്‌ സാധിക്കും. ഇളം മനസുകള്‍ക്ക്‌ സ്‌നേഹവും പരിഗണനയും സുരക്ഷിതത്വവും ലഭിക്കേണ്ട പ്രായത്തില്‍ നല്‍കാത്തതിനെ തുടര്‍ന്ന്‌ അവര്‍ വഴിത്തെറ്റി പോയിട്ടുണ്ടെങ്കില്‍ ഒരു പരിധിവരെ കാരണക്കാര്‍ രക്ഷിതാക്കള്‍ തന്നെയാണ്‌. അവരെ ഒരുകഴുകനും റാഞ്ചികൊണ്ടുപോകാനാകാത്തവിധം ചിറകിനുള്ളില്‍ സംരക്ഷിക്കേണ്ട കടമയും ബാധ്യതയും മാതാപിതാക്കളുടേതാണ്‌. മക്കളുടെ മനസ്‌ കാണുക. അവര്‍ക്ക്‌ ഒരുപാട്‌ സുഹൃത്തുക്കളുണ്ടാവും. എന്നാല്‍ അവരേക്കാള്‍ നല്ല സുഹൃത്തായി മാറാന്‍ നിങ്ങള്‍ ശ്രമിക്കുക. അവരുടെ ഏത്‌ വിഷയത്തിനും കാത്‌കൊടുക്കുക. മനസ്‌ തുറന്ന്‌ ദിവസവും സംസാരിക്കുക. അപ്പോള്‍ തന്നെ ഒരുവിധം പ്രശ്‌നങ്ങള്‍ക്കുമുമ്പില്‍ അനുരഞ്‌ജനത്തിന്റെ വാതില്‍ത്തുറക്കപ്പെടും. തീര്‍ച്ച.

29/5/10

ഗള്‍ഫ്‌ വിധവകള്‍ക്കും ചിലത്‌ പറയാനുണ്ട്‌ വേഴാമ്പലുകളുടെ നിലവിളികള്‍


വേഴാമ്പലുകളുടെ നിലവിളികള്‍
രണ്ടോ നാലോ
വര്‍ഷംമുമ്പ്‌ നിങ്ങള്‍വന്ന്‌
എട്ടോ പത്തോ
നാളുകള്‍ മാത്രം വീട്ടില്‍ നിന്ന്‌
അതിലുണ്ടായൊരു കുഞ്ഞിന്‌
മൂന്നുവയസ്സായെന്ന്‌
അവനെന്നും ചോദിക്കും
ബാപ്പ എവിടെയെന്ന്‌
ഓടിച്ചാടി കളിക്കും,
മോന്‍ ബാപ്പാനെ മാടി മാടി വിളിക്കും
അതുകാണുമ്പോള്‍ ഉടഞ്ഞിടും
ഇടനെഞ്ച്‌ പിടഞ്ഞിടും
പൂക്കുഞ്ഞിപ്പൈതലല്ലേ...
ആമുഖം കാണാന്‍ പൂതി
നിങ്ങള്‍ക്കുമില്ലേ.....
എണ്‍പതുകളില്‍ കേരളക്കരയിലും ഗള്‍ഫ്‌നാടുകളിലും എസ്‌ എ ജമീല്‍ എന്ന ഗായകന്‍ രചനയും സംഗീതവും നല്‍കി അമ്പിളി എന്ന ഗായികയുടെ സ്വരമാധുരിയിലൂടെ അലയടിച്ചുയര്‍ന്ന ഗാനം. ഗള്‍ഫ്‌കാരന്റെ ഭാര്യയുടെ മനസ്സിന്റെ വിങ്ങലും വിതുമ്പലും സങ്കടങ്ങളും എല്ലാം എല്ലാം അടങ്ങിയിരുന്നു ആ വരികളില്‍. പതിറ്റാണ്ടുകള്‍ പലത്‌ കഴിഞ്ഞുപോയിരിക്കുന്നു. ഗള്‍ഫ്‌കാരന്റെ ജീവിതാവസ്ഥകളില്‍ ഒട്ടേറെ മാറ്റങ്ങളുണ്ടായി. ജോലിയില്‍, കൂലിയില്‍, മലയാളിയുടെ സ്വപ്‌നഭൂമിയായ മണല്‍കാടിന്റെ മനസും ശരീരവും ഏറെ മാറി. പക്ഷേ എന്നിട്ടും പ്രവാസിയുടെ പ്രിയതമയുടെ പ്രശ്‌നങ്ങളുടെ മുഖങ്ങള്‍ ഇന്നും പഴയതു തന്നെയാണ്‌. അവളുടെ കാത്തിരിപ്പിനും വിരഹത്തിന്റെ വേദനക്കും അതേ ചൂട്‌ തന്നെയാണ്‌. ഗള്‍ഫു നാടുകളില്‍ അന്നംതിരഞ്ഞെത്തിയ മുപ്പതു ലക്ഷത്തോളം മലയാളികളില്‍ അഞ്ചു ശതമാനത്തിനുമാത്രമെ കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടാന്‍ ഇന്നും ഭാഗ്യം തുണയായിട്ടൊള്ളൂ.കാരണങ്ങള്‍ പലതാണെങ്കിലും ശേഷിക്കുന്നവന്റെ ഇണകളെല്ലാം വേര്‍പ്പാടിന്റെ വേദനയില്‍ അസഹ്യമായ കാത്തിരിപ്പിന്റെ മരുപ്പറമ്പില്‍ കിടന്ന്‌ വാടുകതന്നെയാണ്‌.
ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ അഞ്ച്‌ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. 1970കളുടെ അവസാനത്തോടെയാണ്‌ ഈ അവസ്ഥക്കുമാറ്റം കണ്ടുതുടങ്ങിയത്‌. 1974-94 കാലഘട്ടത്തില്‍ സംസ്ഥാനത്തെ ജനസംഖ്യയില്‍ ദരിദ്രര്‍ 40.42 ശതമാനമായിരുന്നു. അതില്‍നിന്ന്‌ 25.43 ശതമാനമായി കുറഞ്ഞു. ഇന്ന്‌ കേരളം സാമ്പത്തിക വളര്‍ച്ചയിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യത്തെ മുന്‍നിര സംസ്ഥാനമായി മാറിയിരിക്കുന്നു.
ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌ ഗള്‍ഫ്‌ പണത്തിന്റെ വരവാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതിന്റെതോത്‌ കൂടികൊണ്ടേയിരിക്കുന്നു. മൂന്ന്‌വര്‍ഷം മുമ്പ്‌ 25000 കോടിയായിരുന്നു സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ ഗള്‍ഫ്‌ വരുമാനമെങ്കില്‍ ഇന്ന്‌ 40000 കോടിയായി ഉയര്‍ന്നിരിക്കുന്നു.സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ തന്നെയാണതിന്റയും വരവ്‌.


കുടംബമെന്ന മഹത്തായ സ്ഥാപനത്തിന്റെ സുരക്ഷിതമായ തറവാടാണ്‌ വീട്‌. സ്‌നേഹത്തിന്റേയും സംസ്‌ക്കാരത്തിന്റേയും ഉത്തരവാദിത്വത്തിന്റേയും ബാല പാഠങ്ങള്‍ നമുക്ക്‌ പഠിപ്പിച്ചു തന്ന ആദ്യവിദ്യാലയമാണത്‌.അവിടുത്തെ ഓരോ അംഗവും നമുക്ക്‌ പ്രിയപ്പെട്ടവരാണ്‌. അവരുടെ ഭാവിയും വളര്‍ച്ചയും സുരക്ഷിതമാക്കാന്‍ പല ജീവിതോപാതികള്‍ തേടിപോയി പൂര്‍വീകര്‍.അടുത്ത നഗരത്തിലേക്ക്‌, അയല്‍ സംസ്ഥാനത്തേക്ക്‌.വേറെചിലര്‍ നല്ലജോലിയും കൂടുതല്‍ കൂലിയും ലഭിക്കുന്നതിനായി ഏഴുകടലും കടന്നു.
എഴുപതുകളോടുകൂടിയാണ്‌ ആ കുടിയേറ്റത്തിന്റെ ബാഹുല്യം കൂടിയത്‌. പിന്നീടതൊരു ഒഴുക്കായി. ആദ്യമായി കടല്‍ കടന്നവരില്‍ ഏറെയും വിവാഹിതരും നാല്‍പതിനടുത്ത്‌ പ്രായമുള്ളവരുമായിരുന്നു. പിന്നീട്‌ യുവാക്കളുടെ ഊഴമായി. അവര്‍ രണ്ടോ മൂന്നോ വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞ്‌ തിരിച്ചെത്തി. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ഒരുവിവാഹം കഴിക്കുന്നു. രണ്ടോ മൂന്നോ മാസംമാത്രം ഭാര്യയോടൊപ്പം കഴിഞ്ഞ്‌ പിന്നെ അനിവാര്യമായൊരു മടക്കയാത്രക്ക്‌ മനസ്സൊരുക്കി വിമാനം കയറുന്നത്‌ തകര്‍ന്ന ഹൃദയവുമായിട്ടാണ്‌.


ഇത്തരക്കാരുടെ എണ്ണം പെരുകിയതോടെയാണ്‌ കേരളത്തില്‍ ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞുകഴിയാന്‍ വിധിക്കപ്പെട്ട ഭാര്യമാരുടെ എണ്ണവും വര്‍ധിച്ചത്‌. ഓരോ വീട്ടിലും ഓരോ(ഗള്‍ഫ്‌ വിധവ)യെങ്കിലും ഇന്നുണ്ട്‌. 2003ല്‍ കെ സി സക്കറിയയും സംഘവും നടത്തിയ പഠനത്തില്‍ പറയുന്നത്‌ ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞു കഴിയാന്‍ വിധിക്കപ്പെട്ട 10 ലക്ഷത്തോളം ഗള്‍ഫ്‌ വിധവകള്‍ കേരളത്തിലുണ്ടെന്നാണ്‌.
ഏതെങ്കിലുമൊരു വിദേശ രാജ്യം. അതെവിടെയുമാകാം. ഇന്ന്‌ മലയാളികള്‍ അന്നം തിരഞ്ഞെത്താത്ത ലോകങ്ങള്‍ ഭൂലോകത്തില്ല. അവര്‍ വന്‍ നഗരങ്ങളിലോ ചെറു പട്ടണങ്ങളിലോ വൈദ്യുതിപോലും വന്നെത്തിനോക്കാത്ത മണല്‍ക്കാടിന്റെ മലയിടുക്കുകളിലോ ഒക്കെ പണിയെടുക്കുന്നുണ്ട്‌. ഗള്‍ഫിലുള്ള മലയാളികളില്‍ അഞ്ച്‌ ശതമാനത്തിന്‌ മാത്രമെ ഉയര്‍ന്ന ജോലിയും മികച്ച വരുമാനവുമുള്ളൂ.പൊള്ളുന്ന ചൂടിലും നിര്‍മാണ മേഖലകളിലാണ്‌ ശേഷിക്കുന്നവരില്‍ ഭൂരിഭാഗത്തിനും തൊഴില്‍. ലേബര്‍ ക്യാമ്പുകള്‍ ഇന്നും പറയുന്നത്‌ ദുരിതങ്ങളുടെ ആവര്‍ത്തനങ്ങള്‍ തന്നെ. പല ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കൊപ്പം. പല വേശങ്ങള്‍ ധരിക്കുന്നവര്‍ക്കൊപ്പം. അവരോടെല്ലാം അവന്‍ സൗഹൃദം സ്ഥാപിക്കുന്നു. അവരെ അത്ഭുതപ്പെടുത്തി അവരുടെ ഭാഷപോലും പഠിച്ചെടുക്കുന്നു.


അപ്പോഴെല്ലാം അവന്റെ കരുത്ത്‌ ഇക്കരെയുള്ള കുടുംബമാണ്‌. പ്രിയപ്പെട്ട ഭാര്യ. പൊന്നുമക്കള്‍, സ്‌നേഹനിധികളായ മാതാപിതാക്കള്‍. വല്ലപ്പോഴും അയക്കുന്ന പണത്തിനും വിലപിടിപ്പുള്ള സമ്മാനത്തിനും കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍... അവരെല്ലാം പൂത്ത്‌ തളിര്‍ക്കട്ടെ എന്ന്‌ കരുതിയാണല്ലോ അയാള്‍ കാതങ്ങള്‍ താണ്ടി അവിടെ എത്തിപ്പെട്ടത്‌.
പ്രവാസത്തിന്റെ വിമ്മിട്ടങ്ങളില്‍ കിടന്ന്‌ ശ്വാസം മുട്ടുമ്പോള്‍ സാന്ത്വനമാകാനും സംഘര്‍ഷങ്ങളുടെ ഹൃദയഭൂവിലേക്ക്‌ സ്‌നേഹത്തിന്റെ മരുപച്ചപോലെ ആശ്വാസത്തിന്റെ കുളിര്‍മഴപെയ്യിക്കാനും അയാള്‍ക്കുണ്ടായിരുന്നത്‌ പാതിമെയ്യായ ഭാര്യയായിരുന്നു, അവളാണവന്റെ കരുത്ത്‌. ആഴ്‌ചതെറ്റാതെ എത്തിയിരുന്ന കത്തുകളിലൂടെ. വല്ലപ്പോഴും എസ്‌ ടി ഡി കോളിനു മറുതലക്കല്‍ നിന്നും കേള്‍ക്കുന്ന വിതുമ്പുന്ന മനസ്സിലെ പാതിമുറിഞ്ഞ വാക്കുകളിലൂടെ... കുഞ്ഞുമക്കളുടെ കുസൃതികളിലൂടെ. എല്ലാം ആ ബന്ധം കൂടുതല്‍ ദൃഢമാകുകയായിരുന്നു. വേര്‍പ്പാടിന്റെ വേദനയുടെ ആഴത്തിന്‌ വ്യാപ്‌തി കൂടുകയായിരുന്നു.


ഗള്‍ഫ്‌കാരന്റെ വേദനകളും ആവശ്യങ്ങളും പ്രശ്‌നങ്ങളും എല്ലാം പലകാലങ്ങളില്‍ ചര്‍ച്ചചെയ്യുകയുണ്ടായി. അതിന്‌ പരിഹാരമകലെയാണെങ്കിലും, അവന്റെ മനസിന്റെ വിശാലതയെ പൊക്കിപ്പറഞ്ഞ്‌ നാട്ടുകാരും സര്‍ക്കാരും രാഷ്‌ട്രീയക്കാരും സംഘടനകളും പലവട്ടം ചൂഷണം ചെയ്‌തു. വികസനത്തിന്റെ പേരില്‍, ജീവകാരുണ്യത്തിന്റെ പേരില്‍. എന്നാല്‍ അയാളെമാത്രം ഓര്‍ത്ത്‌, കുടുംബത്തിനായി സ്വയം അലിഞ്ഞുതീരുന്ന ഒരുയന്ത്രം വീടിന്റെ ഏതോ ഒരുകോണില്‍ കഴിഞ്ഞുകൂടിയിരുന്നു.ഗള്‍ഫ്‌ കാരന്റെ ഭാര്യ. ഇന്നും അവള്‍ ആ മൂലയിലെവിടെയൊക്കെയോയുണ്ട്‌.
വിരഹത്തിന്റെ വേദനകളില്‍ ഒറ്റപ്പെട്ടുപോയവളുടെ നിലവിളികളും സങ്കടങ്ങളും എന്നിട്ടും വലിയ ചര്‍ച്ചക്കൊന്നും ഇതുവരെ വിഷയമായിട്ടില്ല. സങ്കടങ്ങള്‍ക്ക്‌ പരിഹാരം കാണാനും ആരും മെനക്കെടാറുമില്ല. ഇന്നും അവള്‍ ഒരു പ്രദര്‍ശന വസ്‌തുവല്ലേ. ആര്‍ഭാടത്തിന്റേയും പൊങ്ങച്ചത്തിന്റേയും പ്രതീകമല്ലേ പലര്‍ക്കും...? കുടുംബാഗങ്ങള്‍ പോലും അവളെ ശരിക്ക്‌ മനസ്സിലാക്കിയോ..? സമൂഹം അപവാദം പറയാനല്ലാതെ മനസുകാണാന്‍ ശ്രമിച്ചുവോ...? ഇല്ലെന്നുതന്നെയാണുത്തരം. പരസ്‌പരം കണ്ടും അറിഞ്ഞും ആശയവിനിമയം നടത്തിയും മക്കളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ക്കു സാക്ഷിയാകാന്‍ കഴിയാതെ ഭര്‍ത്താവ്‌ മറ്റൊരു വന്‍കരയില്‍. പ്രിയപ്പെട്ടവരുടെ വിവാഹാവസരത്തില്‍, മരണസമയത്ത്‌, ആറ്റുനോറ്റുണ്ടായ പൊന്നുമക്കളുടെ ജനന സമയത്ത്‌. ജീവിതത്തിലെ നിര്‍ണായകാവസരങ്ങളിലെല്ലം അയാള്‍ കാണാമറയത്താണ്‌. അപ്പോഴെല്ലാം അവള്‍ തിരയുന്നത്‌ ഒരുമുഖം മാത്രമാണ്‌. അടുത്തുണ്ടാവണമെന്ന്‌ കൊതിക്കുന്നതും അയാളുടെ സാന്നിധ്യമാണ്‌.


ചൂഷണങ്ങളുടെ, അപവാദങ്ങളുടെ മുഖങ്ങളെ എങ്ങനെയൊക്കെയാണവള്‍ അതിജീവിക്കുന്നത്‌. ഭര്‍ത്താവ്‌ ഗള്‍ഫിലെന്നറിയുമ്പോള്‍ ചിലര്‍ക്ക്‌ അടുത്ത്‌ പറ്റിക്കൂടാന്‍ ഉത്സാഹമാണ്‌. ചൂഷകരുടെ പുഞ്ചിരിയും നന്മയുടെ നിലാവാണെന്ന്‌ തെറ്റിദ്ധരിച്ച്‌ പോകുന്ന ആരെങ്കിലുമൊക്കെ ചതിക്കുഴികളില്‍ വീഴുന്നുണ്ടാവാം. പക്ഷേ എല്ലാവരേയും ഒരേ അളവ്‌കോലുകൊണ്ട്‌ അളക്കുന്നവരുടെ ക്രൂര വിനോദങ്ങളില്‍നിന്ന്‌ എവിടേക്കാണവള്‍ ഓടിയൊളിക്കുക.... തുറിച്ചുനോട്ടങ്ങളില്‍ നിന്ന്‌ മോചനം നേടാന്‍ ഏതു മാളത്തിലാണ്‌ അഭയം തേടുക...?


പ്രിയതമന്റെ വിരഹത്തിന്റെ ചൂടിനേക്കാള്‍ മനസിനെ മുറിവേല്‍പ്പിക്കുന്ന എത്രയെത്ര അനുഭവങ്ങളാണ്‌ പലര്‍ക്കും പറയാനുള്ളത്‌. ആരേയും വേദനിപ്പിക്കാതെയും മുഷിപ്പിക്കാതെയും എല്ലാവരുടേയും ബഹുമാന ആദരവുകള്‍ നേടിയെടുത്ത്‌ കഴിഞ്ഞു കൂടുന്നവരാണ്‌ അവരിലധികപേരും. ഭര്‍ത്താവ്‌ വിദേശത്താവുമ്പോഴും ഏറെപേരും കഴിയുന്നത്‌ ഭര്‍തൃവീടുകളില്‍ തന്നെയാണ്‌. ഭര്‍ത്താവിന്റെ മാതാവിന്റേയും പിതാവിന്റേയും സഹോദരങ്ങളുടെയും കൂടെതന്നെയാണ്‌ അവരുടെ ദിന ചര്യകളും. അപ്പോഴും സ്വന്തം വീട്ടിലേക്കൊന്ന്‌ പോകാനും അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും കഴിയാത്ത എത്രയോ സഹോദരിമാരുണ്ട്‌.


പ്രിയതമന്‍ കുടുംബത്തിനുവേണ്ടി മണല്‍കാട്ടില്‍ സ്വയമുരുകുമ്പോള്‍ ആ തീയില്‍ അവളുടെ ഹൃദയവും വേവുന്നുണ്ട്‌. വിവാഹാനന്തരമുള്ള കാത്തിരിപ്പ്‌ അനുഭവിച്ചവര്‍ക്കുപോലും പകര്‍ത്തിവെക്കാനാവില്ലെന്നാണ്‌ ഒരു പ്രവാസിയുടെ ഭാര്യപറഞ്ഞത്‌. ഉടനെവരുമെന്ന ആശ്വാസ വചനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്‌ ഓരോ ദിനവും തള്ളി നീക്കുന്നത്‌. മോചനംകാത്ത്‌ കഴിയുന്ന തടവുപുള്ളികളുടെ കാത്തിരിപ്പ്‌ പോലെ ദുസ്സഹമാണത്‌. പക്ഷേ അതിന്റെ ദൈര്‍ഘ്യം പലപ്പോഴും കൂടും. ഒരുവര്‍ഷമെന്നത്‌ രണ്ടും മൂന്നും യുഗമായി നീളും. സാമ്പത്തികമായ പ്രശ്‌നങ്ങള്‍, നിയമതടസ്സങ്ങള്‍...അങ്ങനെ പലതുമാവാം കാരണങ്ങള്‍. പക്ഷേ അതെല്ലാം പരിഹരിക്കുംവരെയുള്ള അവളുടെ തപസ്സ്‌. ആര്‍ക്കാണാ മനസ്സിന്റെ ആഴമളക്കാനാവുക...ആത്മവേദനയുടെ രോധനം കേള്‍ക്കാനാവുക..?


സ്‌നേഹംകൊണ്ടാണ്‌ മറ്റുള്ളവരെ കീഴ്‌പ്പെടുത്തേണ്ടതെന്നും കുടുംബത്തില്‍ ആഹ്ലാദത്തിന്റെ അന്തരീക്ഷം സ്ഥായിയായി വര്‍ത്തിക്കണമെങ്കില്‍ പരസ്‌പര വിശ്വാസത്തിന്റെ പൂമരങ്ങളാണ്‌ തളിരിട്ടു നില്‍ക്കേണ്ടതെന്നും അവളെ ആരും പഠിപ്പിച്ച്‌ കൊടുക്കേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ കണ്ണീരു നനയുന്ന ജീവിത പശ്ചാത്തലത്തിലും ജീവിതത്തെ പുഞ്ചിരിയോടെ നേരിടാനുള്ള മനക്കരുത്ത്‌ അവള്‍ ആര്‍ജിച്ചെടുത്തിട്ടുണ്ട്‌. അനുരഞ്‌ജനത്തിന്റെയും സഹനത്തിന്റേയും പുതിയ പാഠങ്ങള്‍ പഠിച്ചെടുത്തത്‌ പുതിയ ചുറ്റുപാടിലെത്തിയ ശേഷമാവാം. എങ്കിലും അതിജീവനത്തിന്‌ അവള്‍ക്ക്‌ ആ വഴിയെ പുണരുകതന്നെ വേണം. എങ്കിലെ പുതിയ ഭവനത്തിലും സ്‌നേഹത്തിന്റെ തണല്‍ വിരിക്കാനാവൂ.


അങ്ങനെത്തന്നെയാണ്‌ മിക്ക ഗള്‍ഫ്‌ ഭാര്യമാരും കുടംബത്തെ കാത്തുപോരുന്നത്‌. ഭര്‍ത്താവിന്റെ അഭാവത്തിലും അകമേ കരയുമ്പോഴും പുറമേക്ക്‌ പുഞ്ചിരി പൊഴിക്കുന്നു അവള്‍. പക്ഷേ സഹിച്ച്‌ സഹിച്ച്‌ ഹൃദയം കല്ലായിപ്പോയ അവളെയും ബാധിക്കുന്നു ചില മാനസികപ്രശ്‌നങ്ങള്‍. അവ സങ്കീര്‍ണമാണ്‌. പ്രവാസികളുടെ ഭാര്യമാരില്‍ കണ്ട മാനസിക പ്രശ്‌നങ്ങളെ ഗള്‍ഫ്‌ സിന്‍ഡ്രോം എന്നാണ്‌ മനശാസ്‌ത്ര വിദഗ്‌ധര്‍ പേരിട്ട്‌ വിളിക്കുന്നത്‌. വേര്‍പ്പിരിഞ്ഞിരിക്കുന്ന ഭാര്യമാരുടെ മാനസികാവസ്ഥയില്‍ വരുന്നമാറ്റങ്ങളാണെത്രെ ഈ രോഗത്തിനുകാരണം. ജീവിത്തിന്റെ വസന്തകാലത്ത്‌ കാത്തിരിക്കാനുള്ള നിയോഗവുമായി അവള്‍ ഒറ്റപ്പെടുമ്പോഴാണ്‌ പുതിയകാലത്തിന്റേയും സാഹചര്യങ്ങളുടേയും സമ്മര്‍ദഫലമായി വിഷാദരോഗം, വന്ധ്യത തുടങ്ങിയവയെല്ലാം അവള്‍ക്ക്‌ കൂട്ടിനെത്തുന്നത്‌. വന്ധ്യത പ്രവാസിയേയും ഇന്ന്‌ അലട്ടികൊണ്ടിരിക്കുന്നുണ്ട്‌. അങ്ങനെയുള്ള ധാരാളം പേര്‍ ചികിത്സതേടിയെത്തുന്നുണ്ടെന്നുമാണ്‌ ആതുരാലയങ്ങളിലെ കണക്കുബുക്കുകള്‍ നമ്മോട്‌ പറയുന്നത്‌.


ഇരുപത്‌ വര്‍ഷം മുമ്പ്‌ വിവാഹിതനായ ഒരു ഗള്‍ഫ്‌കാരന്റെ അനുഭവം മറ്റൊന്നാണ്‌. മൂന്ന്‌ മക്കളായി. രണ്ട്‌ പെണ്‍മക്കളെ കെട്ടിച്ചുവിട്ടു.തരക്കേടില്ലാത്ത ഒരുവീട്‌ വെച്ചു. പക്ഷേ ഈ കാലത്തിനിടയില്‍ ഞങ്ങള്‍ക്ക്‌ ഒരുമിച്ച്‌ ജീവിക്കാന്‍ കഴിഞ്ഞത്‌ രണ്ടര വര്‍ഷം മാത്രമാണ്‌. ഇരുപത്‌ വര്‍ഷത്തിനിടയില്‍ ആകെ രണ്ടര വര്‍ഷം...


പിന്നെയും പല നഷ്‌ടകണക്കുകള്‍ പറയുന്നതിനിടെ അയാള്‍ സങ്കടപെട്ടത്‌ ഭാര്യയെക്കുറിച്ചായിരുന്നു. ജീവിതത്തില്‍ എന്ത്‌ സന്തോഷമാണവള്‍ക്ക്‌ കൊടുക്കാന്‍ കഴിഞ്ഞത്‌. വിവാഹം കഴിഞ്ഞപ്പോള്‍ 15 ദിവസമാണ്‌ ഒരുമിച്ചുകഴിയാനായത്‌. രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. പിന്നീടൊന്ന്‌ കാണാന്‍. പക്ഷേ അപ്പോഴേക്കും ആദ്യ കുഞ്ഞിന്‌ ഒരു വയസായിരുന്നു. ഓരോ രണ്ടുവര്‍ഷത്തിനൊടുവിലും അനുവദിച്ച്‌ കിട്ടുന്ന അവധിയില്‍ അയാള്‍ നാട്ടിലെത്തി. ഇരുപത്‌ വര്‍ഷം കടന്നുപോയപ്പോള്‍ അയാള്‍ അന്‍പതാം വയസ്സിലെ വൃദ്ധനായി. ഭാര്യയും യൗവനം ചോര്‍ന്നുപോയ ഒരുപേക്കോലമായി. രണ്ട്‌ മക്കളുടേയും ജനനസമയത്ത്‌ അയാള്‍ക്ക്‌ അടുത്തുണ്ടാവാനായിട്ടില്ല. അവരുടെ വിവാഹ സമയത്തും കൂടെയുണ്ടാവാനായില്ല. ഇന്നും അയാളുടെ പ്രവാസത്തിന്‌ അവധി നല്‍കാനായിട്ടില്ല. ഇളയമകളുടെ വിവാഹം കൂടെ... പണിതീരാത്തവീടിന്‌ മുകളില്‍ ഒരു നിലകൂടി. ആവശ്യങ്ങള്‍ പിന്നെയും പിന്നെയും കുന്നുകൂടി വരുന്നു.കുടുംബാഗങ്ങളുടെ ആഗ്രഹവും സ്വപ്‌നവും ബാധ്യതയും കൂടി അയാളുടെ ചുമലിലേക്ക്‌ വന്നുപതിക്കുന്നു.


മറ്റുള്ളവരെ ജീവിപ്പിക്കാനുള്ള തത്രപ്പാടിനിടയില്‍ അയാള്‍ക്ക്‌ കൈമോശം വന്നത്‌ ജീവിതത്തിന്റെ വസന്തങ്ങള്‍ തന്നെയായിരുന്നു. പാഴായിപ്പോയ യുവത്വത്തോടൊപ്പം കൊഴിഞ്ഞു വാടിയ എത്രയെത്ര മോഹങ്ങള്‍.... ഈ ഭാര്യയും ഭര്‍ത്താവും പതിനായിരങ്ങളുടെ പ്രതിനിധികളാണ്‌. പലരുടെയും ദാമ്പത്യജീവിതമെന്ന്‌ പറയുന്നത്‌ രണ്ടോ നാലോ വര്‍ഷങ്ങളിലൊടുങ്ങുന്നു.
മടക്കം പിന്നെ വാര്‍ധക്യത്തിലാവും. പലരുടെയും മരണംപോലും വിദേശത്ത്‌ വെച്ച്‌ സംഭവിക്കുന്നു. ചേതനയറ്റ ശരീരവുമായി വീടിന്റെ അകത്തളങ്ങളിലേക്കെത്തുന്നതോ അവസാനയാത്രക്ക്‌ തയ്യാറായി. ചിലയിടങ്ങളില്‍ നിന്നുമരണം സംഭവിച്ചാല്‍ പലര്‍ക്കും ജന്മനാട്ടില്‍ അന്ത്യനിദ്രക്കുള്ള ഭാഗ്യംപോലും ലഭിക്കാതെ വരുന്നു. ഇതെല്ലാം അനുഭവിക്കുന്നത്‌ പുരുഷനാവാം. പക്ഷേ അപ്പോഴെല്ലാം കണ്ണീര്‌ കുടിക്കേണ്ടത്‌ അവളും കുഞ്ഞുങ്ങളുമാണ്‌. പിന്നാലെ വരുന്ന ദുരിതപ്പുഴ നീന്തിതീര്‍ക്കേണ്ടതും അവളൊറ്റക്കാണ്‌.
കത്ത്‌ വായിച്ചുടന്‍ കണ്ണുനീര്‍ വാര്‍ക്കണ്ട
കഴിഞ്ഞുപോയതിനി ഒന്നുമേ ഓര്‍ക്കേണ്ട
ഖല്‍ബില്‌ കദനപ്പൂമാല്യങ്ങള്‍ കോര്‍ക്കേണ്ട
കഴിവുള്ള കാലം കളഞ്ഞിനി തീര്‍ക്കേണ്ട
യാത്രത്തിരിക്കുമല്ലോ...എനിക്കാമുഖം കണ്ട്‌
മരിക്കാമല്ലോ.....

എസ്‌ എ ജമീലില്‍ തന്റെ ഗാനം അവസാനിക്കുന്നത്‌ ഈ വരികളിലൂടെയാണ്‌. പതിറ്റാണ്ടുകള്‍ക്കുമുമ്പ്‌ അദ്ദേഹം കുറിച്ച്‌ വെച്ച വരികള്‍ തന്നെയാണ്‌ ഇന്നത്തെ പെണ്ണിനും പറയാനുള്ളത്‌. മലക്കല്ല താന്‍വെറുമൊരു പെണ്ണാണെന്നാണ്‌ ഓര്‍മപ്പെടുത്താനുള്ളത്‌. വിദേശ നാണ്യത്തിന്റെ വരവ്‌ കുത്തനെ ഉയരുന്നതിലുള്ള ആഹ്ലാദങ്ങള്‍ക്കിടയില്‍ നിന്ന്‌ അധികൃതര്‍ക്ക്‌ അവളുടെ നഷ്‌ട സ്വപ്‌നങ്ങളുടെ കണക്കെടുക്കാന്‍ സമയമുണ്ടാവില്ല. നെടുവീര്‍പ്പുകളുടെ തോത്‌്‌ പരിശോധിക്കാനും. പക്ഷേ അവളും അവളുടെ പ്രശ്‌നങ്ങളും എന്നും ഉയര്‍ത്തുന്ന ആരോഗ്യ സാമൂഹിക പ്രശനങ്ങളോട്‌ ഇനിയും മുഖം തിരിച്ചിരുന്നാല്‍.....

25/5/10

എന്താണ്‌ ഗര്‍ഭാശയം


ബീജ സങ്കലനം മുതല്‍ ശിശു പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നതുവരെയുള്ള നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിധേയമാകുന്ന സ്‌ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരാവയവമാണ്‌ ഗര്‍ഭാശയം. ഉദരത്തിന്റെ അടിഭാഗത്തായിട്ട്‌ സ്ഥിതി ചെയ്യുന്ന ഗര്‍ഭാശയത്തിന്റെ മുകള്‍ഭാഗം വീതികൂടി താഴോട്ട്‌ വരുന്തോറും വീതി കുറഞ്ഞ്‌ ഏറ്റവും കീഴ്‌ഭാഗം ഒരു കുഴലിന്റെ ആകൃതിയില്‍ അല്‍പം നീണ്ടിരിക്കും. ഈ ഭാഗത്തിന്റെ അഗ്രഭാഗത്തുള്ള കവാടം യോനീനാളത്തിന്‌ അഭിമുഖമായിട്ട്‌ സ്ഥിതി ചെയ്യുന്നു. തലകീഴായുള്ള ഒരു ത്രികോണത്തിന്റെ ആകൃതിയാണ്‌ ഗര്‍ഭാശയത്തിന്റെ ഉള്ളറക്ക്‌. ഈ ത്രികോണാകൃതിയുടെ മുകള്‍ കോണുകളിലേക്ക്‌ ഫലോപ്പിയന്‍ നാളികള്‍ തുറക്കുന്നു. ഈ നാളികള്‍ അണ്ഡാശയങ്ങളിലാണ്‌ ചെന്നെത്തുന്നത്‌. അണ്ഡാശയങ്ങള്‍ ഗര്‍ഭാശയത്തിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്നു. നാരുപോലുള്ള മാംസകലകളാലും രക്തക്കുഴലുകളാലും നാഡീകലകളാലും നിര്‍മിക്കപ്പെട്ടവയാണ്‌ അണ്ഡാശയങ്ങള്‍.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ ഗര്‍ഭാശയത്തിന്‌ ഏകദേശം മൂന്ന്‌ ഇഞ്ച്‌ നീളവും രണ്ട്‌ ഇഞ്ച്‌ വീതിയും ഒരു ഇഞ്ച്‌ കനവും 40-50 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. യോനിക്കു ചുറ്റുമുള്ള സുദൃഢമായ പേശിവലയത്തിന്റെ സഹായത്തൂറെ നിലകൊള്ളുന്ന ഗര്‍ഭാശയം ബലമുള്ള മാംസപേശികളില്‍ നിര്‍മിക്കപ്പെട്ടതാണ്‌.

ഓരോ അണ്ഡാശയത്തിനും ശരാശരി മൂന്ന്‌ സെ മീ നീളവും അഞ്ച്‌ സെ മീ വീതിയും ഒരു സെ മീ കനവും 68 ഗ്രാം തൂക്കവും ഉണ്ടായിരിക്കും. കോര്‍ട്ടെക്‌സ്‌ എന്ന പുറംഭാഗവും മെഡുല്ല എന്ന ഉള്‍ഭാഗവും ഓരോ അണ്ഡാശയത്തിനും ഉണ്ട്‌. എല്ലാ സ്‌ത്രീകള്‍ക്കും രണ്ട്‌ അണ്ഡാശയങ്ങള്‍ ഉണ്ട്‌. എങ്കിലും ഓരോ ആര്‍ത്തവചക്രത്തിലും ഓരോ അണ്ഡാശയത്തില്‍ നിന്നും ഒരു അണ്ഡം വീതമാണ്‌ പുറപ്പെടുവിക്കുന്നത്‌. ഓരോ അണ്ഡാശയവും ഈ ജോലി മാറിമാറി ചെയ്യുന്നു. എന്നാല്‍ ചുരുക്കം ചില സ്‌ത്രീകളില്‍ രണ്ട്‌ അണ്ഡാശയങ്ങളും ഓരോ അണ്ഡങ്ങളെ പുറപ്പെടുവിക്കാറുണ്ട്‌.

അസാമാന്യ ശക്തിയുള്ള ഉള്‍ഭിത്തികളാണ്‌ ഗര്‍ഭാശയത്തിനുള്ളത്‌. ഒരു തരം ശ്‌ളേഷ്‌മ ചര്‍മം കൊണ്ട്‌ ഗര്‍ഭാശയ ഉള്ളറ മുഴുവന്‍ ആവരണം ചെയ്‌തിരിക്കുന്നു. ഓരോ ആര്‍ത്തവ ശേഷവും ഈ ഉള്‍ഭിത്തിയുടെ ചര്‍മം നേര്‍ത്തിരിക്കുകയും തുടര്‍ന്ന്‌ കട്ടി കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈസ്‌ട്രോജന്റെയും പ്രോജസ്റ്ററോണിന്റെയും പ്രവര്‍ത്തന ഫലമായി ഉള്‍ഭിത്തിയുടെ ചര്‍മത്തില്‍ സൂക്ഷ്‌മ രക്തക്കുഴലുകള്‍ വര്‍ധിക്കുന്നു. ഗര്‍ഭധാരണം നടന്നാല്‍ ഭ്രൂണത്തെ സംരക്ഷിക്കാനും, ഗര്‍ഭധാരണം ഉണ്ടാകാതെ വരുമ്പോള്‍ ആര്‍ത്തവ രക്തമായി പുറത്തേക്ക്‌ തള്ളാനും ഇങ്ങനെയാണ്‌ സജ്ജീകരണങ്ങള്‍ ഉണ്ടാകുന്നത്‌. അതായത്‌ ഓരോ ആര്‍ത്തവം കഴിയുമ്പോഴും ഗര്‍ഭാശയത്തിനുള്ളില്‍ ഒരു പുതിയ അകംപാളി രൂപം കൊള്ളുന്നു.

ഗര്‍ഭാശയവും അണ്ഡാശയവും തമ്മില്‍ ബന്ധിപ്പിക്കുന്ന അണ്ഡവാഹിനിക്കുഴലിന്‌ 10-15 സെ മീ നീളമുണ്ടായിരിക്കും. അണ്ഡാശയത്തില്‍ നിന്നും പാകമായ അണ്ഡത്തെ ഗര്‍ഭാശയത്തിലെത്തിക്കുകയാണിവയുടെ ധര്‍മം. അണ്ഡം അണ്ഡവാഹിനി വഴി ഗര്‍ഭാശയത്തിലെത്തുന്നതിനിടയില്‍ പുരുഷബീജത്തെ കണ്ടുമുട്ടുകയാണെങ്കില്‍ അവ ഒന്നിച്ച്‌ ഭ്രൂണമായിത്തീരുന്നു. ഭ്രൂണം ഗര്‍ഭാശയത്തില്‍ വളരുന്നതോടൊപ്പം ഗര്‍ഭാശയവും വികസിക്കുന്നു. 200 ദിവസങ്ങളാണ്‌ ഗര്‍ഭാശയം ഭ്രൂണത്തിന്‌ സംരക്ഷണം നല്‍കുന്നത്‌. അതിനിടയില്‍ ഭ്രൂണം ഒരു മനുഷ്യ രൂപമായി മാറുന്നു. പ്രസവത്തിനു തൊട്ടുമുമ്പ്‌ ഗര്‍ഭാശയത്തിന്‌ അവിവാഹിതയുടെ ഗര്‍ഭാശയത്തിന്റെ ഏകദേശം 20 ഇരട്ടി തൂക്കം ഉണ്ടാകുന്നു. പ്രസവത്തെത്തുടര്‍ന്ന്‌ സങ്കോചിച്ച്‌ പൂര്‍വസ്ഥിതിയെ വ്യാപിക്കാനുള്ള ശക്തിയും ഗര്‍ഭാശയത്തിനുണ്ട്‌.

കൂടുന്ന സിസേറിയന്‍
സുഖകരമായ പ്രസവം പ്രതീക്ഷിക്കുന്നവരാണ്‌ എല്ലാവരും. എന്നാല്‍ എല്ലായ്‌പ്പോഴും ഭാഗ്യം തുണക്കണമെന്നില്ല. നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവരും. കുട്ടിയുടെ കിടപ്പിലെ തകരാറുകള്‍, ഗര്‍ഭാശയം സങ്കോചിക്കുന്നതിലുള്ള ക്രമക്കേടുകള്‍, ഗര്‍ഭാശയ മുഴ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പ്രസവത്തെ പ്രതികൂലമാക്കുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഓപ്പറേഷന്‍ ആവശ്യമായിവരാം. ഇത്തരം ഓപ്പറേഷന്‍ സിസേറിയന്‍ എന്നാണ്‌ അറിയപ്പെടുന്നത്‌.
കേരളത്തില്‍ സിസേറിയനുകളുടെ എണ്ണം കൂടുന്നുവെന്നാണ്‌ കണക്ക്‌. പണ്ട്‌ സിസേറിയന്‍ എന്നു കേട്ടാല്‍ ഒരു ഞെട്ടലുണ്ടായിരുന്നു. ഇന്ന്‌ ഇതൊരു ആശ്വാസമാണെത്രെ. ഇത്‌ വെറുതെ പറയുന്നതല്ല. ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ തെളിയിച്ചതാണ്‌.

വളരെ സങ്കീര്‍ണമായ ഒരു പ്രക്രിയയാണ്‌ പ്രസവം. അതുകൊണ്ടുതന്നെ അവിചാരിതമായ ചില അടിയന്തര സാഹചര്യങ്ങള്‍ മൂലം കുഞ്ഞിന്റെയോ അമ്മയുടെയോ ജീവന്‌ ഭീഷണിയുണ്ടാവാം. ഇത്തരം അവസരങ്ങളിലാണ്‌ ഗര്‍ഭപാത്രം തുറന്ന്‌ കുഞ്ഞിനെ പുറത്തെടുക്കേണ്ടിവരുന്നത്‌.
ഒരു രാജ്യത്ത്‌ സിസേറിയന്റെ എണ്ണം 15 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന്‌ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ പഠനപ്രകാരം 1987ല്‍ കേരളത്തില്‍ നടക്കുന്ന പ്രസവങ്ങളില്‍ 11 ശതമാനം മാത്രമായിരുന്നു സിസേറിയനുകള്‍. 1996 ആയപ്പോഴേക്കും 21 ശതമാനമായി. 98-99 ലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത്‌ സര്‍വേ പ്രകാരം കേരളത്തിലെ നഗരങ്ങളില്‍ 35 ശതമാനവും ഗ്രാമങ്ങളില്‍ 29 ശതമാനവും സിസേറിയനുകള്‍ നടക്കുന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ 45 മുതല്‍ 50 ശതമാനം വരെ സിസേറിയനുകള്‍ നടക്കുന്നുണ്ട്‌.

സാധാരണ പ്രസവങ്ങളില്‍ ശിശുവിന്റെ തലയുടെ ഊര്‍ദ്ധ്വഭാഗമാണ്‌ ആദ്യം പുറത്തുവരേണ്ടത്‌. എന്നാല്‍ ചില സാഹചര്യങ്ങളില്‍ തലയുടെ മറ്റു ഭാഗങ്ങളോ കാലുകളോ ആദ്യം പുറത്തു വരുന്നത്‌ അപൂര്‍വമാണ്‌. ഇത്തരം സാഹചര്യത്തില്‍ ഓപ്പറേഷന്‍ അനിവാര്യമാണ്‌. ശിശുവിന്റെ അംഗവൈകല്യങ്ങള്‍ പ്രസവത്തിന്‌ തടസ്സം സൃഷ്‌ടിക്കുന്നു. പ്രസവിക്കുമ്പോള്‍ ഇരട്ട കുഞ്ഞുങ്ങളോ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളോ ഉണ്ടായിരിക്കുക തുടങ്ങിയവയും ഗര്‍ഭിണിയുടെ പ്രായവും പ്രസവത്തിന്റെ പ്രതികൂലാവസ്ഥക്ക്‌ കാരണമാകും. 19 മുതല്‍ 25 വയസ്സുവരെയാണ്‌ ആദ്യ പ്രസവത്തിന്‌ പറ്റിയ പ്രായം. 19 വയസ്സില്‍ കുറവുള്ള സാഹചര്യത്തില്‍ കുഴപ്പങ്ങളുണ്ടാകാനിടയുണ്ട്‌. പൊതുവേ സിസേറിയന്‍ ആവശ്യമായിരുന്ന ഘടകങ്ങള്‍ താഴെ പറയുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ കിടപ്പ്‌ ശരിയായ രീതിയിലല്ലെങ്കില്‍
ഗര്‍ഭിണിയുടെ പ്രായം 30 വയസ്സിനു മുകളിലാണെങ്കില്‍
തീയതി കഴിഞ്ഞിട്ടും പ്രസവ വേദന തുടങ്ങാതിരുന്നാല്‍
ഗുരുതരമായ ടോക്‌സീമയ ഉള്ളപ്പോള്‍
ശിശുവിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയിട്ടുള്ളപ്പോള്‍
ഗര്‍ഭിണിയുടെ അരക്കെട്ട്‌ ഇടുങ്ങിയതാകുമ്പോള്‍
ഗര്‍ഭപാത്രത്തിലോ അണ്ഡാശയത്തിലോ മുഴകള്‍ ഉണ്ടാകുമ്പോള്‍
ഗര്‍ഭപാത്രത്തിന്റെ സങ്കോചം ശരിയല്ലെങ്കില്‍
മറുപിള്ള ഗര്‍ഭാശയ സ്‌തരത്തില്‍ തടസ്സമുണ്ടാക്കുന്നെങ്കില്‍
ശിശുവിന്റെ ഹൃദയത്തുടിപ്പുകള്‍ മന്ദഗതിയിലാക്കുകയും ഉടനെ പ്രസവിക്കാനുള്ള സാധ്യത ഇല്ലാതിരിക്കുകയും ചെയ്‌താല്‍

ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്‌, ഗര്‍ഭിണിയുടെ പരിചയക്കുറവ്‌ തുടങ്ങിയവ ആദ്യ പ്രസവത്തെ വിഷമകരമാക്കിയേക്കും. മാനസിക് തയ്യാറെടുപ്പാണ്‌ ഇതിനു വേണ്ടത്‌. മനഃശാസ്‌ത്രജ്ഞനെ കാണുന്നത്‌ ഗുണം ചെയ്യും.

സിസേറിയന്‍ എന്നു കേട്ടാല്‍ പലരും ഭയചകിതരായി കാണാറുണ്ട്‌. ഇതില്‍ ഒട്ടും ഭയപ്പെടേണ്ടതില്ല. സമര്‍ഥരായ ഗൈനക്കോളജിസ്റ്റുകളും ആധുനിക സജ്ജീകരണങ്ങളും ഇന്ന്‌ ഇതൊരു വെല്ലുവിളിയല്ലാത്ത വിധം പരിവര്‍ത്തനപ്പെടുത്തിയിട്ടുണ്ട്‌. സ്വാഭാവിക രീതിയിലല്ലാതെ ഗര്‍ഭിണിയുടെ വയറ്‌ കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്‌ത്രക്രിയക്കാണ്‌ സിസേറിയന്‍ എന്നുപറയുന്നത്‌. രണ്ട്‌ വിധത്തില്‍ ഇതു ചെയ്യാറുണ്ട്‌. ഒന്ന്‌, ലോവര്‍ സെഗ്‌മെന്റ്‌ ഓപ്പറേഷന്‍. രണ്ട്‌: അപ്പര്‍ സെഗ്‌മെന്റ്‌ ഓപ്പറേഷന്‍.

അയവുള്ള വസ്‌ത്രം ധരിപ്പിച്ച്‌ ഗര്‍ഭിണിയുടെ തലമുടി രണ്ടായി ഒതുക്കിക്കെട്ടുന്നു. തല താഴ്‌ന്നും കാലുകള്‍ ഉയര്‍ന്നും ഇരിക്കത്തക്ക വിധത്തിലാണ്‌ ഗര്‍ഭിണിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ കടത്തുക. ബോധം കെടുത്തിയ ശേഷമാണ്‌ ശസ്‌ത്രക്രിയ.

പൊക്കിളിന്റെ അടിഭാഗത്തു നിന്നും നേരെ കീഴോട്ട്‌ ഉദരം രണ്ടായി പിളര്‍ന്ന ഭാഗത്ത്‌ സലൈന്‍ സൊലൂഷനില്‍ മുക്കിയ തുണി വെച്ച്‌ സംരക്ഷിക്കുന്നു. ശേഷം കുടലുകള്‍ ഒരു വശത്തേക്ക്‌ മാറ്റി വയ്‌ക്കുകയും സോയന്‍സ്‌ റിട്രേക്‌ടറ്റര്‍ എന്ന ഉപകരണം കൊണ്ട്‌ പിളര്‍ന്ന ഭാഗത്തെ ഉള്‍ഭിത്തികള്‍ സാവധാനത്തില്‍ വലിച്ച്‌ വികസിപ്പിക്കുന്നു. പിന്നീട്‌ പൊരിട്ടോണിയം വിലങ്ങനെ കീറുന്നു. മൂത്രാശയം കീഴോട്ടമര്‍ത്തി വെക്കും. തുടര്‍ന്ന്‌ ഗര്‍ഭാശയത്തിന്റെ കീഴ്‌ഭാഗം ഏകദേശം ഒമ്പത്‌ സെ മീ കീറിയിട്ടാണ്‌ കുട്ടിയെ പുറത്തെടുക്കുന്നത്‌. വില്ലെറ്റ്‌ ഫോര്‍സെപ്‌സ്‌ കൊണ്ടാണ്‌ കുട്ടിയുടെ തല പിടിച്ച്‌ പുറത്തേക്കെടുക്കുന്നതും പൊക്കിള്‍ക്കൊടി കെട്ടിമുറിച്ച്‌ മറുപിള്ളയും മുന്നീര്‍ക്കൂട്ടത്തോലും നീക്കം ചെയ്യുന്നതും. ശേഷം ഗര്‍ഭാശയവും ഉദരഭാഗവും തുന്നിക്കെട്ടുന്നു. ഇതാണ്‌ ലോവര്‍ സെഗ്‌മെന്റ്‌ ഓപ്പറേഷന്‍.

മേല്‍പറഞ്ഞ പ്രകാരം എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ശേഷമാണ്‌ അപ്പര്‍ സെഗ്‌മെന്റ്‌ ഓപ്പറേഷന്‍ തുടങ്ങുന്നത്‌. പൊക്കാളിസ്‌ അല്‍പം മേല്‍ഭാഗം കീറിയാണ്‌ ഈ ശസ്‌ത്രക്രിയ നടത്തുന്നത്‌. ഗര്‍ഭാശയം 10 സെ മീ നീളത്തില്‍ നെടുകെ കീറി ഡോക്‌ടറുടെ ഒരു കൈ ഗര്‍ഭാശയത്തിനുള്ളില്‍ കടത്തി ശിശുവിന്റെ കാലുകള്‍ പിടിച്ച്‌ പുറത്തേക്കെടുക്കുകയാണ്‌ ചെയ്യുന്നത്‌. ശസ്‌ത്രക്രിയയെത്തുടര്‍ന്ന്‌ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്‌. വിദഗ്‌ധ ഡോക്‌ടറുടെ ഉപദേശപ്രകാരം അവ ശ്രദ്ധയോടെ ചെയ്യണം.
.

21/5/10

പ്രകൃതി വിരുദ്ധ പീഡനം: മലപ്പുറത്തിന്‌ ഒന്നാം സ്ഥാനം



പ്രകൃതി വിരുദ്ധ പീഡനം: മലപ്പുറത്തിന്‌ ഒന്നാം സ്ഥാനം
സംസ്ഥാനത്ത്‌ ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്നതില്‍ മലപ്പുറത്തിന്‌ ഒന്നാം സ്ഥാനം. 2005 മുതല്‍ 2009 നവംമ്പര്‍ വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത്‌ നടന്ന കേസുകളുടെ എണ്ണത്തിലാണ്‌ മലപ്പുറം ഒന്നാമതെത്തി നില്‍ക്കുന്നത്‌. ഈ കാലയളവില്‍ ഇത്തരത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ എണ്ണം 181 ആണ്‌.തിരുവനന്തപുരം ജില്ലയില്‍ 24കേസുകളാണ്‌ ഇത്തരത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.കൊല്ലത്ത്‌ പതിനൊന്നും. പത്തനം തിട്ട (2), കോട്ടയം (17) എറണാകുളം (5)തൃശൂര്‍ (20)പാലക്കാട്‌ (4) കോഴിക്കോട്‌ (25) കണ്ണൂര്‍ (18) കാസര്‍കോഡ്‌ (9)എന്നിങ്ങനെയാണ്‌ മറ്റുജില്ലകളിലെ കണക്ക്‌. എന്നാല്‍ ഈ ജില്ലകളെയെല്ലാം പിന്നിലാക്കുന്ന മലപ്പുറത്തിന്റെ കണക്ക്‌ 31 ആണ്‌.ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ നാലു വര്‍ഷത്തിനിടെ ഒറ്റ കേസുകളും റിപ്പോര്‍ട്ടചെയ്‌തിട്ടില്ല. പതിനെട്ട്‌ വയസിനു താഴെയുള്ള പെണ്‍കുട്ടികളെ സ്‌ത്രീകള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്ന കാര്യത്തില്‍ കൊല്ലമാണ്‌ മുമ്പില്‍.
മലപ്പുറവും കോഴിക്കോടും രണ്ടാം സ്ഥാനം പങ്കിടുന്നു.കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള185 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. തിരുവനന്തപുരം (8) പത്തനംതിട്ട (5) ആലപ്പുഴ (8) കോട്ടയം (9) ഇടുക്കി (3) എറണാകുളം (9) തൃശൂര്‍ (3) പാലക്കാട്‌ (4) കണ്ണൂര്‍ (6) കാസര്‍കോട്‌ (5) എന്നിങ്ങനെയാണ്‌ മറ്റുജില്ലകളില്‍ രജിസ്റ്റര്‍ ചെയ്‌ത കണക്കുകള്‍. എന്നാല്‍ ഒന്നാമതുള്ള കൊല്ലത്ത്‌ (24) രണ്ടാമതുള്ള വയനാട്ടില്‍ (14) മലപ്പുറത്തും കോഴിക്കോടും 13 കേസുകളുമാണ്‌.

20/5/10

ഈ കുഞ്ഞുങ്ങളുടെ രക്തം നമ്മോട്‌ നിലവിളിക്കുന്നു 1



ബഹുമാനപ്പെട്ട കലക്‌ടര്‍ സര്‍,
എന്റെ പേര്‌ അനീന. മലപ്പുറം ജില്ലയിലെ വാഴക്കാട്‌ ഗവ യു പി സ്‌കൂളില്‍ രണ്ടാം ക്ലാസിലാണ്‌ ഞാന്‍ പഠിക്കുന്നത്‌. ഉമ്മയില്ല, മരിച്ചുപോയി. ഏക സഹോദരന്‍ അമീനും എന്നെവിട്ടുപോയി. ഉപ്പ എന്നൊരാള്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ എവിടെയുണ്ടെന്നറിയില്ല. കത്തയക്കാറില്ല, ഫോണ്‍ വിളിക്കാറുമില്ല.
ആദ്യം ഉമ്മയാണ്‌ }ഞങ്ങളെവിട്ട്‌ പോയത്‌. 2006 ഫിബ്രുവരി 13നായിരുന്നു മരണം. എങ്ങനെയാ മരിച്ചതെന്നറിയോ? ലുക്കീമിയ എന്ന രോഗം ബാധിച്ച്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സഹോദരന്‍ അമീന്‍. അവിടെ വെച്ച്‌ അണുബാധയെ തുടര്‍ന്ന്‌ മഞ്ഞപ്പിത്തം പിടിപെട്ടു. ഈ അസുഖം ഉമ്മക്കും പകര്‍ന്നു...അങ്ങനെയാണ്‌ ആദ്യം ഉമ്മ... ഒരുവര്‍ഷം കഴിയുന്നതിനിടക്ക്‌ അമീനും...
നന്നായി പഠിക്കുന്നുണ്ട്‌ ഞാന്‍. പക്ഷെ പഠിപ്പിക്കാന്‍ വലിയുപ്പക്കാവുന്നില്ല. ദിവസവും ഓട്ടോറിക്ഷയില്‍ കയറ്റി അയക്കണം. ബാഗ്‌, കുട, യൂണിഫോം,ഉടുപ്പുകള്‍ ഇതിനൊക്കെ എന്തോരം പൈസ വേണം? പ്രത്യേകിച്ചൊരു ജോലിയുമില്ലാത്ത, 69 വയസായ വലിയുപ്പാക്കെങ്ങനെയാണതിനാവുന്നത്‌.? ഉമ്മ ഉണ്ടായിരുന്നുവെങ്കില്‍...അമീന്‍...ഉപ്പ..
എന്റെ ഉമ്മയും സഹോദരനും മരിച്ചത്‌ മെഡിക്കല്‍ കോളജില്‍ നിന്നുണ്ടായ ചികിത്സയിലെ പിഴവ്‌ കൊണ്ടാണെന്ന്‌ കാണിച്ച്‌ പരാതി നല്‍കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും എന്റെ പഠനവും ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നുവത്‌. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. നഷ്‌ടപരിഹാരവും ലഭിച്ചില്ല. ചികിത്സയിലെ പിഴവുമൂലം മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക്‌ ഒരുലക്ഷം രൂപ നഷ്‌ടപരിഹാരം ലഭിക്കുമെത്രെ. എന്നാല്‍ ഇതുവരെ ഞങ്ങള്‍ക്കൊന്നും ലഭിച്ചിട്ടില്ല. അത്‌ കിട്ടാന്‍ അര്‍ഹതയില്ലേ എനിക്ക്‌...?ഉറ്റവരുടെ മരണത്തോടെ അനാഥമാകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ എന്തു നഷ്‌ട പരിഹാരമാണാവോ ലഭിക്കുക... 26- 5 -08ന്‌ ഏറനാട്‌ താലൂക്ക്‌ ഓഫീസില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ1000 രൂപ അനുവദിച്ചതായി അറിയിച്ചുകൊണ്ടുള്ള ഒരു കത്ത്‌ ലഭിച്ചിരുന്നു. അതിനായി മഞ്ചേരിയിലേക്ക്‌ നടന്നുനടന്നു തളര്‍ന്നു വലിയുപ്പ. അതുമാത്രം മതിയോ...? ഞാന്‍ ഇനിയും പഠിക്കണ്ടെന്നാണോ?.
ഈ പരാതിക്കൊരു പരിഹാരമുണ്ടാക്കിത്തരില്ലെ..? ഏറെ പ്രതീക്ഷയോടെ..
അനീന
കുന്നുമ്മല്‍ വീട്‌ , വാഴക്കാട്‌, മലപ്പുറം ജില്ല.

അനീനക്കറിയില്ല, ഈ പരാതിയിലെ പല വാക്കുകളുടെയും അര്‍ഥം. ജില്ലാകലക്‌ടര്‍ക്ക്‌ സമര്‍പ്പിക്കുവാനായി തയ്യാറാക്കിയ അപേക്ഷയിലെ പല സംഭവങ്ങളെക്കുറിച്ചും ആ ആറുവയസ്സുകാരിക്ക്‌ കേട്ടറിവേയുള്ളൂ. എന്നാല്‍ ഒരുകാര്യം ആ കുഞ്ഞും അറിഞ്ഞു തുടങ്ങിയിരിക്കുന്നു. തന്റെ അനാഥത്വം. അനിശ്ചിതത്വത്തിലേക്കു നീങ്ങിക്കൊണ്ടേയിരിക്കുന്ന ഭാവി.
സുല്‍ത്താന്‍ ബത്തേരിക്കടുത്ത പേലേംപറ്റ ശിവശങ്കരന്റേയും സിന്ധുവിന്റേയും മകള്‍ നിഥില (12)ഈയിടെ മരിച്ചു. കുഞ്ഞോം യു പി സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ നിഥിലക്ക്‌ സിക്കിള്‍സെല്‍ അനീമിയയായിരുന്നു. ഈ ദമ്പതികളുടെ ഒരുകുഞ്ഞ്‌ ഇതേരോഗത്തെ തുടര്‍ന്ന്‌ നേരത്തെ മരിച്ചിരുന്നു. ഇവര്‍ക്കും സര്‍ക്കാരില്‍ നിന്നും യാതൊരു നഷ്‌ടപരിഹാരവും ലഭിച്ചിട്ടില്ല.


രക്തജന്യ രോഗം ബാധിച്ചതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ കുഞ്ഞുങ്ങള്‍ ഇയ്യാംപാറ്റകളെപോലെ മരിച്ചൊടുങ്ങുകയാണ.്‌ ഇതിന്‌ അധികൃതരുടെ പക്കല്‍പോലും കൃത്യമായ കണക്കുകളില്ല. അവരെ ശുശ്രൂഷിക്കാന്‍ നില്‍ക്കുന്നവര്‍ക്ക്‌ അണുബാധയേല്‍ക്കുന്നുണ്ട്‌.അതുമൂലമുണ്ടാകുന്ന മരണത്തിന്റെ രജിസ്റ്ററും അവിടെ സൂക്ഷിക്കുന്നില്ല.


പേരാമ്പ്ര കക്കയം എടത്തൊടി ചാമിക്കുട്ടിയുടെ മകന്‍ ജീവന്‍, ജീവനുണ്ടായിട്ടും ജീവിതമില്ലാതെ മാസങ്ങളോളമാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നരകിച്ച്‌ കിടന്നത്‌. ചികിത്സക്കിടയില്‍ അണുബാധയെ തുടര്‍ന്ന്‌ ഈ 15 കാരന്റെ കണ്ണ്‌ വീര്‍ത്ത്‌ വികൃതമായി. പിന്നെ കാഴ്‌ച്ചയും നഷ്‌ടപ്പെട്ടു. പുഴുവിനെ പോലെ കിടന്നാണ്‌ ആ കുട്ടി മരിച്ചത്‌. മലപ്പുറം ചെമ്മാട്ടെ എരഞ്ഞിക്കല്‍ പറമ്പ്‌ റജീനയുടെ മകന്‍ ഫാസിലിന്റെയും കണ്ണ്‌ വീര്‍ത്ത്‌ ഭീഭത്സമായി. പിന്നീട്‌ കാഴ്‌ച പൂര്‍ണമായും നഷ്‌ടപ്പെട്ടു. ചെറിയ ജീവിതത്തിനിടയില്‍ വലിയ ദുരിതം അനുഭവിച്ച്‌ തീര്‍ത്ത്‌ ആ നാലു വയസ്സുകാരനും കഴിഞ്ഞവര്‍ഷം കണ്ണടച്ചു. മലപ്പുറം കടന്നമണ്ണയിലെ കാരാട്ടുതൊടി നിഷയുടെ മകന്‍ ആദര്‍ശ്‌ (5) ഇതിന്റെ രണ്ട്‌ ദിവസം മുമ്പ്‌ മരണത്തിന്‌ കീഴടങ്ങിയതും ചികിത്സക്കിടയിലെ അണുബാധയെ തുടര്‍ന്നായിരുന്നുവെത്രെ. മാങ്ങാട്‌ സ്വദേശി മുളിയന്‍ പിലാക്കല്‍ ഗോവിന്ദിന്റെ മകള്‍ അശ്വതി (6)യുടേയും കോഴിശ്ശേരി മുഹമ്മദിന്റെ മകന്‍ അബ്‌ദുല്‍ വാഹിദിന്റേയും (ഒന്നര)ഓരോ കൈകളുടെ സ്വാധീനമാണ്‌ ആദ്യം നഷ്‌ടപ്പെട്ടത്‌. അശാസ്‌ത്രീയമായ കുത്തിവെപ്പിനെ തുടര്‍ന്നായിരുന്നു ഇത്‌. പ്രശ്‌നം മുഖ്യമന്ത്രി വിഎസ്‌അച്യുതാനന്ദന്റെ ശ്രദ്ധയില്‍പോലും പെടുത്തി. ഈകുഞ്ഞുങ്ങളേയും മരണം പിടികൂടിയിട്ടും കുടുംബങ്ങള്‍ക്കെന്തങ്കിലും നഷ്‌ടപരിഹാരം ലഭിച്ചില്ല. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയുമുണ്ടായില്ല.
മലപ്പുറം താനാളൂരിലെ പനയോടന്റകത്ത്‌ കുഞ്ഞിമൊയ്‌തീന്റെ മകന്‍ സെയ്‌ദ്‌ മുഹമ്മദിന്റെ (13) മരണത്തിന്‌ കാരണം രക്തം സ്വീകരിച്ചതിലൂടെയുണ്ടായ അണുബാധയായിരുന്നു. വയനാട്ടിലെ ചീയമ്പത്തെ കൊട്ടാരവിളയില്‍ അനില്‍കുമാറിന്റെ മകന്‍ അഖിലിന്റെ മരണത്തിന്‌ കാരണവും മറ്റെന്നല്ലെന്ന്‌ ബന്ധുക്കള്‍ ആരോപിക്കുന്നു.
തിരൂരിലെ പച്ചാട്ടിരി സ്വദേശികളായ വിനീഷ്‌ (10) ബിജു(12) എന്നിവരും ഇവരുടെ പിന്‍മുറക്കാര്‍ തന്നെ. താനാളൂരിലെ മീനടത്തൂര്‍ നസിറുദ്ദീന്‍ഷാ(7) കണ്ണൂര്‍ പള്ളിക്കുന്നിലെ തറയില്‍ അഭിലാഷ്‌ (12) വെള്ളേരിയിലെ ചെമക്കോട്ടൂര്‍ ജാസ്‌മി (7) പുലാമന്തോളിലെ ചെമ്മലശ്ശേരി സുഹ്‌റ (13) ചെട്ടിപ്പടിയിലെ വലിയപറമ്പില്‍ സമീറ (17) മക്കരപ്പറമ്പിലെ ഹാരിസ്‌(12) മഞ്ചേരി കാരക്കുന്നിലെ ഷമീല്‍(ഒന്നര) ഇവരെല്ലാം കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ അണുബാധയെതുടര്‍ന്ന്‌ പെലിഞ്ഞ കുഞ്ഞുങ്ങളാണെന്ന്‌ ബന്ധുക്കള്‍ പറയുന്നു.


എല്ലാവരും ലുക്കീമിയ, തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ, ഹീമോഫീലിയ തുടങ്ങിയ രക്തജന്യരോഗങ്ങള്‍ക്കടിമപ്പെട്ടവര്‍. മുളയിലെ വാടിപ്പോകേണ്ട പൂക്കളായിരുന്നില്ല ഇവര്‍. വിദഗ്‌ധ ചികിത്സയും ശാസ്‌ത്രീയ പരിചരണവും ലഭിച്ചാല്‍ ദീര്‍ഘകാലം ഇവര്‍ക്ക്‌ ജീവിക്കാനാകുമായിരുന്നു.


ജീനുകളിലൂടെ വന്നുപെടുന്ന മാരക രോഗമാണ്‌ തലാസീമിയ. ഇന്ത്യയില്‍ മൂന്നുകോടി ജനങ്ങള്‍ ഈ രോഗത്തിനുകാരണമായ ജീന്‍ വാഹകരാണ്‌. ഇവരെ ഒരുതരത്തിലും അസുഖം ബാധിക്കുന്നില്ലെങ്കിലും രണ്ടു തലാസീമിയ വാഹകര്‍ വിവാഹിതരായാല്‍ അവര്‍ക്കുണ്ടാകുന്ന 25 ശതമാനം കുഞ്ഞുങ്ങളെ തലാസീമിയ മാരക രോഗം ബാധിക്കാം. ദുരിതപൂര്‍ണമായ മാരകരോഗത്തോടെയുള്ള ശിശു ജനനങ്ങള്‍ ശാസ്‌ത്രീയമായി തടയാന്‍ ഇന്ന്‌ ചികിത്സാ മാര്‍ഗങ്ങളുണ്ട്‌. എന്നാല്‍ ഈ സംവിധാനവും ഇവിടെ നടപ്പാക്കുന്നില്ല. കേരളത്തിലെവിടെയും രക്തജന്യ രോഗികളെ ചികിത്സിക്കാന്‍ മതിയായ സംവിധാനങ്ങളില്ല. പരിശീലനം നേടിയ ഡോക്‌ടര്‍മാരില്ല. രോഗം തിരിച്ചിറിയാനുള്ള പരിശോധന നടത്താനും കഴിയില്ല. തലാസീമിയ ബാധിതരായ കുഞ്ഞുങ്ങളുടെ ജനനം നേരത്തെതിരിച്ചരിയാനും അതില്ലാതാക്കാനും ഇന്ന്‌ സംവിധാനമുണ്ട്‌. ഗൈനക്കോളജിസ്റ്റുകള്‍ മാത്രം വിജാരിച്ചാല്‍ സാധിക്കുന്നതാണത്‌.

എന്നാല്‍ നമ്മുടെ ഗൈനക്കോളജിസ്റ്റുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവാന്‍മാരല്ല. ആണെങ്കില്‍ തന്നെ അതിനുള്ള സംവിധാനവും ഇവിടെയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ രക്തജന്യ രോഗികള്‍ക്കുള്ള സൗകര്യം ഒരു ശതമാനം രോഗികള്‍ക്കു കൂടി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നും കോഴിക്കോട്ടെ ഓങ്കോളജി വിദഗ്‌ധനായ ഡോ: നാരായണന്‍കുട്ടി വാര്യാര്‍ പറയുന്നു. അതുകൊണ്ട്‌ തന്നെ അകാലത്തില്‍ കൊഴിഞ്ഞ്‌ വാടാനാണിവര്‍ക്ക്‌ യോഗം. എന്തുകൊണ്ടിങ്ങനെ തുടരുന്നു?

18/5/10

അര്‍ബുദ മരണങ്ങളുടെ ഭീതിയില്‍ ഇന്നും വാഴക്കാട്‌






വാഴക്കാട്ടെ പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ കെയര്‍കേന്ദ്രം ഇന്നും സജീവമാണ്‌. മലിനീകരണത്തിന്റെ രക്ത സാക്ഷികള്‍ ഏറെ ഉറങ്ങുന്നത്‌ ഇവിടെത്തെ മണ്ണിലാണ്‌. അവരുടെ പിന്‍മുറക്കാരായി ഇപ്പോഴും ശേഷിക്കുന്ന ഇരകളുടെ മരണകാരണവും മാരകരോഗങ്ങള്‍ തന്നെ. വാഴക്കാട്‌ ഗ്രാമ പഞ്ചായത്തിലെ മരണരജിസ്റ്ററില്‍ 2008ലേതായി രേഖപ്പെടുത്തിയ 85 മരണങ്ങളില്‍ തൊണ്ണൂറു ശതമാനത്തിനുള്ള ഹേതുവും അര്‍ബുദമാണ്‌.ശ്വാസകോശ രോഗവും ഹൃദയസ്‌തംഭനവുമാണ്‌ രണ്ടാമത്‌. നാല്‍പ്പതു വയസ്സിനും അന്‍പതിനുമിടയിലാണ്‌ മരണവും. സ്‌ത്രീമരണങ്ങളിലും അര്‍ബുദത്തിനു തന്നെയാണ്‌ മുന്‍തൂക്കം. ഇവരിലുമുണ്ട്‌ അകാല മരണം. വാഴക്കാട്ടെ പാലിയേറ്റീവ്‌ കെയറിലെ മരണ രജിസ്റ്ററും ഇതു തന്നെ സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയ 2007ല്‍ 98 പേരാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. 2008ലും 2009ലും രോഗികളുടെ എണ്ണം കുത്തനെ കൂടി. കഴിഞ്ഞവര്‍ഷം159 പേരും ഇത്തവണ ഇതുവരെ 91 പേരും ചികിത്സ തേടിയെത്തി. ഇവരിലും ക്യാന്‍സറിനുതന്നെ മുന്നേറ്റം.ക്യാന്‍സര്‍ മൂലം മൂന്നു വര്‍ഷത്തിനിടെ 68 പേര്‍ മരിച്ചു. 54 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. നാലുകുട്ടികളില്‍ മൂന്ന്‌പേര്‍ക്ക്‌ രക്താര്‍ബുദം. അവരിലൊരാള്‍ മരിച്ചു. എന്നാല്‍ ഇവിടെയെത്താതെ ചികിത്സ തുടരുന്നവരും മരണപ്പെട്ട കുട്ടികളുമുണ്ട്‌. അവരിലൊരാളായിരുന്നു വാഴക്കാട്ടെ കുന്നുമ്മല്‍ അബ്‌ദുറഹിമാന്റെ മകളുടെ മകന്‍ നാലു വയസ്സുകാരന്‍ അമീന്‍. വിദഗ്‌ധചികിത്സക്കുവേണ്ടിയും മറ്റും അവര്‍ മെഡിക്കല്‍ കോളജിനേയോ സ്വകാര്യ ആശുപത്രികളേയോ സമീപ്പിക്കുന്നു.
സാന്ത്വന ചികിത്സ എല്ലാം പരീക്ഷിച്ച്‌ പരാജയമടഞ്ഞവര്‍ക്കുള്ളതാണെന്ന വിശ്വാസത്താല്‍ പലരും അത്യാസന്ന നിലയില്‍ മാത്രമാണ്‌ ഇവിടെയെത്തുന്നതും. ഇതിലും തൊണ്ണൂറ്‌ ശതമാനവും ക്യാന്‍സര്‍ രോഗികള്‍തന്നെ. പ്രതിവര്‍ഷം നാലു ലക്ഷം രൂപയാണ്‌കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനു ചെലവ്‌ വരുന്നതെന്ന്‌ കേന്ദ്രം ചെയര്‍മാന്‍ ബാപ്പു പറയുന്നു. ഇപ്പോള്‍ മാനസിക വൈകല്യം നേരിടുന്നവര്‍ക്കായി ഒരുകേന്ദ്രവും തുടങ്ങിയിരിക്കുന്നു.
മൂന്ന്‌ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ അര്‍ബുദരോഗികളുടെ മരണം വല്ലാതെറിപ്പോര്‍ട്ടു ചെയ്‌തിരുന്നതായും ഇപ്പോഴും അതിന്റെ തീവ്രത കുറഞ്ഞിട്ടില്ലെന്നുമാണ്‌ വാഴക്കാട്‌ പഞ്ചായത്തോഫീസിലെ ജനന മരണരജിസ്റ്ററുകളുടെ സെക്ഷനിലെ ജീവനക്കാരിയുടെ അഭിപ്രായം. എന്തുകൊണ്ടു അര്‍ബുദ മരണങ്ങള്‍ ഇവിടെ കൂടുന്നു എന്നതിന്‌ പ്രത്യേക ഉത്തരമൊന്നുമില്ലങ്കിലും മരണവും രോഗവും കൂടുന്നുണ്ട്‌ എന്ന്‌്‌13ാംവാര്‍ഡ്‌ മെമ്പര്‍ ചന്തുവും സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ വാര്‍ഡില്‍ മാത്രം അടുത്തകാലത്ത്‌ അഞ്ചു മരണങ്ങളുടെ കാരണവും അര്‍ബുദമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വാഴക്കാടിന്റെ സമീപങ്ങളില്‍ മാത്രം അത്യാസന്ന നിലയില്‍ അര്‍ബുദ രോഗികളായിചികിത്സയില്‍ കഴിയുന്ന പത്തുപേരുണ്ടെന്ന്‌ വാഴക്കാട്ടെ എസ്‌ വൈ എസ്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ എം പി സുബൈര്‍ മാസ്റ്റര്‍ . അവരില്‍ നാലുപേര്‍ ഗ്രാസിം ഫാക്‌ടറയിലെ തൊഴിലാളികളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അരീക്കോട്‌ പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റില്‍ ചികിത്സ തേടിയെത്തിയ1100പേരില്‍ 804ആളുകളും മരിച്ചു. ക്യാന്‍സര്‍ രോഗികള്‍ തന്നെയായിരുന്നു തൊണ്ണൂറുശതമാനവും. അവരില്‍ കുട്ടികളുമുണ്ട്‌. നാലുകുട്ടികള്‍ ഇപ്പോഴും ചികിത്സയിലുമുണ്ട്‌. മൂന്നുപേര്‍ക്കും രക്താര്‍ബുദമാണ്‌. മാവൂര്‍ ഗോളിയോറണ്‍സില്‍ ജോലി ചെയ്‌തിരുന്നവരില്‍ നിരവധിപേര്‍ ഇവിടെ ചികിത്സക്കെത്തിയിരുന്നുവെന്നും ഇവരെല്ലാം ഇന്ന്‌ മരണപ്പട്ടതായും കേന്ദ്രം സെക്രട്ടറി അസ്‌ലം. ചികിത്സാഘട്ടങ്ങളെല്ലാം കഴിഞ്ഞ്‌ മാത്രം സാന്ത്വന ചികിത്സ തേടിയെത്തുന്നതിനാല്‍ യഥാര്‍ഥ അര്‍ബുദ ബാധിതരെക്കുറിച്ച്‌ അറിയുക പ്രയാസമാണെന്നും ഇദ്ദേഹം പറയുന്നു.
രണ്ടര വര്‍ഷമായി അരീക്കോട്ടെ മെഡിക്കല്‍ ഓഫീസറാണ്‌ ഡോ: സുരാജ്‌. കുട്ടികളില്‍ രക്തജന്യ രോഗങ്ങള്‍ വലിയതോതില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും എന്നാല്‍ ഒറ്റപ്പെട്ട രീതിയില്‍ കാണുന്നുണ്ടെന്നും അദ്ദേഹം . മുതിര്‍ന്നവരില്‍ ക്യാന്‍സര്‍രോഗം കാണപ്പെടുന്നുണ്ട്‌, എന്നാല്‍ അത്‌ അരീക്കോട്‌ വാഴക്കാട ്‌ഭാഗത്തായിമാത്രം കാണുന്ന പ്രതിഭാസമാണോ എന്നറിയാന്‍ പ്രത്യേക പഠനം തന്നെ നടത്തേണ്ടതുണ്ടെന്നാണ്‌ വാഴക്കാട്‌ മെഡിക്കല്‍ സെന്ററിലെ ഡോ: ദിനേശിന്റെ അഭിപ്രായം.
ഗ്രാസിം മലിനീകരണത്തിന്റെ ദുരിതങ്ങളോട്‌ മല്ലിട്ട ഒരുപാട്‌ പേരുടെ ജീവിതം പൊലിയുന്നത്‌ കണ്ടയാളാണ്‌ അദ്ദേഹം. നേരത്തെയുണ്ടായിരുന്ന അത്രതന്നെ പ്രത്യേകരോഗം കാണുന്നില്ലെങ്കിലും ഇന്നും ഇവിടുത്തുകാരില്‍ വിവിധ രോഗങ്ങള്‍ കണ്ടുവരുന്നു. മൂത്രാശയ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്നു ഇവിടെ. കുഞ്ഞുങ്ങളില്‍ അംഗവൈകല്യവും ബുദ്ധിമാന്ദ്യവും കൂടുന്നു. രണ്ടു വര്‍ഷം മുന്‍മ്പ്‌ കൊണ്ടോട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഏറ്റവും കൂടുതല്‍ ബുദ്ധി വൈകല്യമുള്ള കുഞ്ഞുങ്ങളെ കണ്ടെത്തിയത ്‌വാഴക്കാട്‌ പഞ്ചായത്തിലായിരുന്നുവെന്ന്‌ മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആലുങ്ങല്‍ ആമിന പറയുന്നു.വാഴക്കാട്‌ ഗവ യുപി സ്‌കൂളില്‍ മാത്രം ബുദ്ധിമാന്ദ്യമുള്ള 13 കുട്ടികള്‍ പഠിക്കുന്നുണ്ട്‌.കേള്‍വിക്കുറവും സംസാരശേഷിയും ബുദ്ധി വൈകല്യവുമുള്ള കുട്ടികളെ പഠിപ്പിക്കാന്‍ മാത്രം കാരുണ്യ ഭവന്‍ എന്ന സ്ഥാപനവും വാഴക്കാട്ടുണ്ട്‌. ഇവിടെ 100 കുട്ടികളുണ്ട്‌. ഇവിടെ പുറമെ നിന്നുള്ള കുട്ടികളുമുണ്ട്‌. വാഴക്കാട്ടെ മറ്റൊരു വിദ്യാലയത്തില്‍ നടന്ന കണ്ണുപരിശോധനാ ക്യാമ്പില്‍ 80 ശതമാനം കുട്ടികള്‍ക്കും കാഴ്‌ചവൈകല്യം കണ്ടെത്തിയിരുന്നതായി ആരോഗ്യ ബോധവത്‌ക്കരണ രംഗത്ത്‌ സജീവമായിരുന്ന ഡോ: ഹമീദ്‌ ചൂണ്ടിക്കാട്ടുന്നു. ബുദ്ധിമാന്ദ്യവും കുട്ടികളിലെ വൈകല്യവും വാഴക്കാടുമാത്രം ഒതുങ്ങുന്നില്ല. സമീപ പഞ്ചായത്തായ ചീക്കോട്‌, മുതുവല്ലൂര്‍ എന്നിവിടങ്ങളിലും ഭീകരമായുണ്ട്‌. ഓമാനൂര്‍ പി എച്ച്‌ സിയുടെ നേതൃത്വത്തില്‍ അരീക്കോട്‌ ടി ടി ഐയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തില്‍ ചീക്കോട്‌ പഞ്ചായത്തില്‍ മാത്രം 109 ബുദ്ധിമാന്ദ്യമുള്ളകുട്ടികളെയാണ്‌ കണ്ടെത്തിയത്‌. മുതുവല്ലൂരിലിത്‌ 93 ആയിരുന്നു. ചില കുടുംബങ്ങളില്‍ രണ്ടും മൂന്നും പേരിലും ഇത്തരം അസുഖങ്ങള്‍ കണ്ടെത്തുകയുണ്ടായി. ശാരീരിക വൈകല്യവും മാനസിക വൈകല്യവുമാണ്‌ രണ്ടാം സ്ഥാനത്ത്‌. ഫറോക്കിനേയും മലിനീകരണം ബാധിച്ചതായി ഡോ: ഹമീദിന്റെ സാക്ഷ്യം. ഫറോക്ക്‌ പേട്ടയില്‍ ഇദ്ദേഹം നടത്തുന്ന ക്ലിനിക്കില്‍ ചികിത്സക്കായിയെത്തിയ കുഞ്ഞുങ്ങളിലും രക്തജന്യരോഗം ധാരാളം കണ്ടെത്തിയിരുന്നതായി അദ്ദേഹം പറയുന്നു. ഇപ്പോഴും മൂന്നുകുട്ടികള്‍ ചികിത്സ തുടരുന്നുമണ്ട്‌. ഇവയെല്ലാം നല്‍കുന്ന സൂചന എന്താണ്‌..?
ഇവിടങ്ങളില്‍ അന്തരീക്ഷമലിനീകരണവും ജലമലിനീകരണവും ഇന്നും നിലനില്‍ക്കുന്നുണ്ട്‌ എന്നു തന്നെയാണ്‌. അതിന്റെ ഇരകളില്‍ മുതിര്‍ന്നവരും കുട്ടികളുമുണ്ട്‌.കിഴുപറമ്പിലെ മണ്ണില്‍ത്തൊടി മുഹമ്മദലിയുടെ മകന്‍ രണ്ടരവയസ്സുകാരന്‍ നിഷാദും ഇയ്യക്കാട്ടില്‍ നന്ദകുമാറിന്റെ മകന്‍ അനന്തുവും (ഒന്നര)ആറുവയസ്സുകാരി റസ്‌നിയും വാഴക്കാട്ടെ ഗോകുലും(9) നിബിനും (9)കാര്‍ത്തികും(8)ഷാഫിയും എല്ലാം പുതിയ ഇരകളാണെന്ന സംശയവും ബലപ്പെടുകയാണ്‌. ഇരകള്‍ ഇനിയുമുണ്ടാകും കാണാമറയത്ത്‌.എന്നാല്‍ ഇവയെന്തുകൊണ്ടന്നത്‌ ശാസ്‌ത്രീയമായിതെളിയിക്കപ്പെടുക തന്നെ വേണം. ഇവിടുത്തുകാര്‍ ആവശ്യപ്പെടുന്നതും അതു തന്നെ. മലിനീകരണ സമയത്ത്‌ വാഴക്കാട്ട്‌ അഞ്ചു ദിവസം തുടര്‍ച്ചയായി മെഡിക്കല്‍ ക്യാമ്പ്‌ നടത്താനായിരുന്നു ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. അതു നടക്കുകയും ചെയ്‌തു. എന്നാല്‍ പൂര്‍ണ വിജയമായിരുന്നില്ല ആ ക്യാമ്പുകളെന്ന്‌ വാഴക്കാട്ടെ ഡോ: ദിനേശ്‌ ചൂണ്ടിക്കാട്ടുന്നു. പ്രദേശവാസികളെല്ലാം അതില്‍ പങ്കെടുക്കുകയുമുണ്ടായില്ല. മെഡിക്കല്‍ ക്യാമ്പിനുപകരം വിപുലമായ ഒരു സര്‍വേയായിരുന്നു വേണ്ടിയിരുന്നത്‌. അതുണ്ടായില്ല. അദ്ദേഹം പറയുന്നു.
അതുമാത്രമല്ല, അന്ന്‌ ഇവിടുത്തെ ജലത്തിലും വായുവിലും കലര്‍ന്നിരിക്കുന്ന വിഷവാദകമെന്താണ്‌,? അവയുടെ അളവ്‌ എത്രത്തോളമുണ്ട്‌ എന്നൊന്നും പരിശോധിക്കപ്പെട്ടതുമില്ല. ഇന്നും നിശബ്‌ദമായി വ്യാപിക്കുന്ന മാരക രോഗങ്ങളും പുതിയ തലമുറയില്‍ പോലും കണ്ടെത്തുന്ന വ്യാപ്‌തിയും യുവതലമുറയുടെ അകാല മരണവും എല്ലാം സംശയത്തെ ഊട്ടിയുറപ്പിക്കുകയാണ്‌.

എന്നാല്‍ ഗ്രാസിം ഫാക്‌ടറി ഒഴുക്കിയ മലിനീകരണത്തില്‍ വലയെറിഞ്ഞു മീന്‍ പിടിക്കാന്‍ ഇറങ്ങിപുറപ്പെട്ടവരില്‍ ചില സ്വകാര്യ ആശുപത്രികളും ഉണ്ടായിരുന്നു. ഇരകള്‍ക്ക്‌ വേഗത്തില്‍ കുരുങ്ങാവുന്ന അകലത്തില്‍ തന്നെ ചിലര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടും റിസര്‍ച്ച്‌ സെന്ററുമൊക്കെ തുറന്ന്‌ ഇരിപ്പുറപ്പിക്കുകയും ചെയ്‌തു. എന്നാല്‍ അവര്‍ കമ്പനി പൂട്ടിയതോടെ പേരിന്‌ മാത്രം തുറന്നതല്ലാതെ പ്രവര്‍ത്തനം വിപുലപ്പെടുത്തിയില്ല. ഇത്തരത്തിലുള്ള ഒരാശുപത്രിയെയാണ്‌ അടുത്തകാലത്ത്‌ സര്‍ക്കാര്‍ ഏറ്റെടുക്കുകയുണ്ടായത്‌. എന്നാല്‍ അത്‌ ക്യാന്‍സര്‍ ബാധിതര്‍ക്ക്‌ പ്രയോജനപ്പെടില്ലെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

ശ്രദ്ധാവൈകല്യം: മസ്‌തിഷ്‌കത്തിലെ രാസമാറ്റം


എന്റെ മകന്‌ ഏഴു വയസ്സായി. അവന്റെ കുറുമ്പുകള്‍ സഹിക്കാന്‍ വയ്യാതായിരിക്കുന്നു. എല്ലാവര്‍ക്കും മോനെക്കുറിച്ച്‌ പരാതി പറയാനേ നേരമുള്ളൂ. സ്‌കൂളിലും വല്ലാത്ത പ്രശ്‌നക്കാരനാണ്‌. ക്ലാസിലിരിക്കുമ്പോള്‍ എന്തെങ്കിലും ശബ്‌ദം കേട്ടാല്‍ ശ്രദ്ധ അങ്ങോട്ടു തിരിയും. പഠിക്കാനിരിക്കുമ്പോള്‍ വീട്ടില്‍ ആരെങ്കിലും വര്‍ത്തമാനം പറഞ്ഞാല്‍ അതു കേട്ട്‌ എണീറ്റുപോകും. എപ്പോഴും ഇളകിമറിഞ്ഞിരിക്കുന്ന പ്രകൃതമാണ്‌. ധാരാളം സംസാരിക്കും. പിറുപിറുത്ത്‌ ഓടുകയും ചാടുകയും ചെയ്യും. സാഹചര്യങ്ങള്‍ നോക്കാതെ എടുത്തുചാടും. മകനെ കുറിച്ചുള്ള ഒരു അമ്മയുടെ വേദനയാണിത്‌.


യഥാര്‍ത്ഥത്തില്‍ ഈ കുട്ടിയുടെ തകരാറ്‌ ശ്രദ്ധാവൈകല്യമാണ്‌. അറ്റന്‍ഷന്‍ ഡെഫിസിറ്റ്‌ ഹൈപ്പര്‍ ആക്‌റ്റിവിറ്റി ഡിസോര്‍ഡര്‍ എന്നാണ്‌ മനഃശാസ്‌ത്ര വിദഗ്‌ധര്‍ ശ്രദ്ധാവൈകല്യത്തിനും പിരുപിരുപ്പിനും നല്‍കിയിട്ടുള്ള പേര്‌. എ ഡി എച്ച്‌ ഡി എന്ന ചുരുക്കപ്പേരിലാണ്‌ ഈ വൈകല്യം സാധാരണ അറിയപ്പെടുന്നത്‌.


ഇത്തരം വൈകല്യമുള്ള കുട്ടികള്‍ക്ക്‌ ഒരു സ്ഥലത്ത്‌ കുറച്ചു നേരം അടങ്ങിയിരിക്കുവാന്‍ സാധ്യമല്ല. ഒരു കാര്യം മുഴുവനായി ചെയ്‌തുതീര്‍ക്കുവാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള കഴിവ്‌ കുറവായിരിക്കും. ആലോചിക്കാതെ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാരുടെ ശാരീരിക ചലനങ്ങള്‍ മററുള്ളവരെക്കാള്‍ സന്ദര്‍ഭത്തിന്‌ അനുസരണമല്ലാത്തവിധം കൂടുതലായിരിക്കും. ക്ലാസിലെ വികൃതികളായി മാറ്റിനിര്‍ത്തപ്പെടുന്ന ഈ കുട്ടികളില്‍ ഏറെ പേര്‍ക്കും പഠന വൈകല്യവും കണ്ടുവരാറുണ്ട്‌. വേണ്ടവിധത്തില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഒരു വൈകല്യമാണ്‌ എ.ഡി.എച്ച്‌.ഡി. അച്ചടക്കമില്ലായ്‌മയായിട്ടും വളര്‍ത്തുദോഷമായിട്ടും ആദ്യകാലങ്ങളില്‍ ഇതിനെ കരുതി പോന്നിരുന്നു.


അഞ്ചു മുതല്‍ എട്ടു വയസ്സുവരെ പ്രായമാകുമ്പോള്‍ ശാരീരികമായിട്ടുള്ള പിരിപിരുപ്പം താനേ കുറഞ്ഞുവരുന്നതായി അനുഭവപ്പെടാറുണ്ട്‌. വികൃതി പയ്യന്‍ മിടുക്കനായി എന്നു തോന്നിപ്പോകും. എന്നാല്‍ ബഹള പ്രകൃതം മാറിയാലും ശ്രദ്ധാവൈകല്യം നിലനില്‍ക്കുന്നതിനാല്‍ പഠനത്തെ സാരമായി ബാധിക്കും.


ശ്രദ്ധാവൈകല്യത്തിന്റെ യഥാര്‍ത്ഥ കാരണം മസ്‌തിഷ്‌കത്തിലെ ചില രാസമാറ്റങ്ങളാണ്‌. ഏകാഗ്രത നിയന്ത്രിക്കുന്ന തലച്ചോറിനുള്ളിലെ പ്രീ ഫോണ്ടല്‍ കോര്‍ട്ടക്‌സിലെ ഡോപ്പമിന്‍ നോര്‍ എപ്പിനെ ഫ്രിന്‍ എന്നീ രാസവസ്‌തുക്കളുടെ അളവ്‌ ഇവരില്‍ ജന്മനാല്‍ തന്നെ കുറഞ്ഞിരിക്കും. ഈ രാസവസ്‌തുക്കളുടെ അളവു കുറഞ്ഞാല്‍ ശ്രദ്ധ മാറിമറിഞ്ഞുകൊണ്ടിരിക്കും. ഇതുമൂലം തലച്ചോറിലെ ഇന്‍ഹിബിറ്ററി കോശങ്ങള്‍ക്ക്‌ പൂര്‍ണ വളര്‍ച്ചയെത്താനും കഴിയാതെ വരുന്നു. ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധ നിലനിര്‍ത്തുന്നതിനു നമ്മെ സഹായിക്കുന്നത്‌ ഇന്‍ഹിബിറ്ററി കോശങ്ങളാണ്‌.


നൂറു കുട്ടികളില്‍ അഞ്ചു പേര്‍ക്ക്‌ ശ്രദ്ധാവൈകല്യമുള്ളതായി കണക്കാക്കപ്പെടുന്നു. ശ്രദ്ധാവൈകല്യമുള്ള നൂറു കുട്ടികളില്‍ നാല്‍പത്തിയെട്ടുപേര്‍ക്ക്‌ പഠന വൈകല്യവും കണ്ടുവരുന്നു. ശ്രദ്ധക്കുറവും പിരുപിരുപ്പും പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളില്‍ നാലിരട്ടി കൂടുതലാണ്‌.


ഈ വൈകല്യമുള്ള കുട്ടികളോട്‌ മാതാപിതാക്കളുടെ സമീപനം മാറ്റുകയാണ്‌ ആദ്യം വേണ്ടത്‌. കുട്ടിയുടെ വാശികള്‍ക്കും ഇഷ്‌ടങ്ങള്‍ക്കുമെല്ലാം പെട്ടെന്ന്‌ വഴങ്ങിക്കൊടുക്കാതെ അല്‍പം നിയന്ത്രണം ഏര്‍പ്പെടുത്തണം. ഇവരുടെ പഠനകാര്യങ്ങളില്‍ നല്ല അടുക്കും ചിട്ടയും ഉണ്ടാകണം. ശ്രദ്ധ വര്‍ദ്ധിപ്പിക്കുവാനുള്ള കളികള്‍ കൊടുക്കാം. ഇവരെ ക്ലാസിലെ മുന്‍നിരയില്‍ തന്നെ ഇരുത്തണം. വാതില്‍, ജനാലകള്‍ എന്നിവയുടെ സമീപത്ത്‌ കുട്ടിയെ ഇരുത്തരുത്‌. കുട്ടിയെ ക്ലാസിലെ മോണിറ്റര്‍ ആക്കുന്നത്‌ വളരെ പ്രയോജനം ചെയ്യും. ഇവരുടെ ഊര്‍ജം പഠനത്തില്‍ മാത്രമല്ല, മറ്റു വഴികളിലേക്കും തിരിച്ചു വിടണം. അതിനു വേണ്ടി സ്‌പോര്‍ട്‌സ്‌, മറ്റു കലാപരിപാടികള്‍ എന്നിവയില്‍ അഭിരുചിക്കനുസരിച്ച്‌ പരിശീലനം നല്‍കാവുന്നതാണ്‌.


ശ്രദ്ധാവൈകല്യത്തെ ഒരു മാനസിക പ്രശ്‌നമായി കാണേണ്ടതില്ല. വൈകല്യം തിരിച്ചറിഞ്ഞു ചികിത്സിക്കുകയാണു പ്രധാനം. വേണ്ട സമയത്ത്‌ തിരുത്തപ്പെടാത്ത കുട്ടികള്‍ കുറ്റവാസനയിലേക്കു പെട്ടെന്നു തിരിയുന്നതായി കണ്ടുവരാറുണ്ട്‌. മനഃശാസ്‌ത്രജ്ഞനെ കാണുന്നത്‌ പ്രയോജനം ചെയ്യും.