8/7/10

ഭീകരതയുടെ തിരക്കഥ: ഭീതിയൊഴിയാതെ ഇന്നും ദളിത്‌ കോളനികള്‍


ര്‍ക്കല തൊടുവ ദളിത്‌ കോളനിയില്‍ ഭീകരത താണ്‌ഡമാടിയ 2009 സെപ്‌തംബര്‍ ഒന്‍പതിലെ രാത്രിയുടെ ഓര്‍മ ഇന്നും ഞെട്ടിപ്പിക്കുന്നതാണ്‌ പഴയചന്തപ്പടി ഗവ സ്‌കൂളിലെ നാലാം ക്ലാസുകാരിയായ രാജിക്കും രണ്ടാം ക്ലാസുകാരന്‍ രാഹുലിനും. സഹപാഠികളായ ഉണ്ണിയുടെയും രഞ്‌ജിത്തിന്റെയും അരുണിന്റെയും അജിത്തിന്റെയും ആശയുടെയും സ്ഥിതിയും വ്യത്യസ്ഥമല്ല. പത്തോളം വീടുകളില്‍ അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ നശിപ്പിക്കപ്പെട്ടത്‌ ഈ കുഞ്ഞുങ്ങളുടെ പാഠ പുസ്‌തകങ്ങളും പഠനോപകരണങ്ങളും കൂടിയായിരുന്നു. പിന്നീട്‌ ചിലര്‍ നല്‍കിയ പുതിയ പാഠ പുസ്‌തകങ്ങളുമായിട്ടാണ്‌ അവര്‍ സ്‌കൂളില്‍ പോയി തുടങ്ങിയത്‌.

പുതിയ ഭീകര പ്രസ്ഥാനത്തിന്റെ നിഴലിനെയും വെളിച്ചത്തെയും വേട്ടയാടാന്‍ ദളിത്‌ കോളനികളിലേക്കിറങ്ങി പുറപ്പെട്ട പോലീസോ പട്ടാളമോ അല്ല ഭീകരതയുടെ ഈ തിരക്കഥ രചിച്ചത്‌. കേരളത്തിലെ ഏതെങ്കിലുമൊരു ഗ്രാമ പഞ്ചായത്തില്‍ ഒരു മെമ്പര്‍ പോലുമില്ലാത്ത ശിവസേന എന്ന രാഷ്‌ട്രീയ സംഘടനയുടെ പ്രവര്‍ത്തകരാണ്‌. വീടുകളെല്ലാം അവര്‍ അടിച്ചു തകര്‍ത്തു. വീട്ടിനകത്തുണ്ടായിരുന്ന ടി വി, ഫാന്‍, അലമാര, പാത്രങ്ങള്‍ എല്ലാം തച്ചുടക്കപ്പെട്ടു. വീടുകളെല്ലാം താമസ
യോഗ്യമല്ലാതാക്കി. 


2009 സെപ്‌തംബര്‍ 23ന്‌ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദ്‌ എന്ന 61 കാരന്‍ ദാരുണമായി കൊലചെയ്യപ്പെട്ടു, അതിനുശേഷമാണ്‌ വര്‍ക്കലക്കടുത്ത്‌ 28ദളിത്‌ കോളനികളുണ്ടെന്ന കഥ കേരളീയരറിയുന്നത്‌. അവിടെ വസിക്കുന്നവരെല്ലാവരും ?ഭീകരന്‍മാരാണന്നും പോലീസ്‌ മാലോകരെ അറിയിക്കുന്നത്‌. ആ പോലീസ്‌ ഭാഷ്യം തന്നെയാണിന്നും ആധികാരിക രേഖ. അതിനപ്പുറത്തേക്കുള്ള യഥാര്‍ഥ്യങ്ങളെ കേള്‍ക്കാന്‍ ആര്‍ക്കുണ്ട്‌ നേരം. ?പോലീസ്‌ നര നായാട്ടിന്‌ ശേഷം ഇവിടുത്തെ മനുഷ്യരുടെ കഥ ചര്‍ച്ചാ വിഷയവുമല്ല. അതൊക്കെ അറിയാന്‍ ആര്‍ക്കും താത്‌പര്യവുമില്ല. അടിസ്ഥാന പ്രശ്‌നത്തിന്റെ മര്‍മമറിഞ്ഞു കൊണ്ടായിരുന്നോ പോലീസിന്റെ ഇടപെടല്‍.? സത്യത്തിലെന്താണ്‌ വര്‍ക്കല കോളനികളിലരങ്ങേറിയ പോലീസ്‌ ഭീകരതയുടെ കഥകള്‍. ഡി എച്ച്‌ ആര്‍ എം (ദളിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റ്‌) ആരാണവര്‍.?

ക്രമ സമാധാനത്തിന്‌ മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ്‌ നേടിയ കേരളത്തില്‍ ഈ അക്രമം അരങ്ങേറിയിട്ട്‌ പത്ത്‌ മാസങ്ങള്‍ കടന്ന്‌ പോയിരിക്കുന്നു. എന്നിട്ടും പോലീസ്‌ ഒരു എഫ്‌ ഐ ആര്‍ പോലും ഇതുവരെ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല. തൊടുവക്കടുത്തുള്ള ഈഞ്ചിയം കോളനിയില്‍ നാല്‌ പട്ടിക വര്‍ഗക്കാരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്തി. കഴുത്തില്‍ ഇരുമ്പു തുളച്ചു കയറിയ നിലയിലായിരുന്നു ഒരു മൃതദേഹം. ഈ കേസില്‍ മാത്രം ഒരാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തതൊഴിച്ചാല്‍ മറ്റു മരണങ്ങളിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. യാതൊരു നടപടിയും കൈകൊണ്ടിട്ടുമില്ല. ഇതുചില ഉദാഹരണങ്ങള്‍ മാത്രം. പിന്നെയും അരങ്ങേറി ഭീകര വേട്ടകള്‍... അതില്‍ കിടപ്പാടം ഇല്ലാതായവര്‍, കൈകാല്‍ തകര്‍ന്നവര്‍, ശിരസ്‌ മുറിഞ്ഞവര്‍, ആട്ടിയോടിക്കപ്പെട്ടവര്‍, അവര്‍ക്കൊന്നും വീട്ടകങ്ങളിലേക്ക്‌ ഇനിയും തിരിച്ചെത്താനായിട്ടില്ല. ബന്ധു വീടുകളിലും അകന്ന പരിചയക്കാര്‍ക്കുമൊപ്പമാണിവര്‍ ഇന്നും കഴിഞ്ഞ്‌ കൂടുന്നത്‌. രണ്ടു സെന്റിലുള്ള വീടുകളില്‍ പലതും ഇന്ന്‌ അഭയാര്‍ഥി ക്യാമ്പുകളാണ്‌. ഒരേ വീട്ടില്‍ തന്നെ മൂന്നും നാലും കുടുംബങ്ങള്‍.

ഡി എച്ച്‌ ആര്‍ എം ആരാണവര്‍?
ശിവഗിരി തീര്‍ഥാടന കേന്ദ്രത്തിനരികിലായി സ്ഥിതി ചെയ്യുന്ന വര്‍ക്കല ഒരു അന്താരാഷ്‌ട്ര ടൂറിസ്റ്റ്‌ കേന്ദ്രമാണ്‌. ടൂറിസത്തിന്റെ മണ്ണില്‍ മദ്യ മയക്കു മരുന്ന്‌ വ്യവസായത്തിന്‌ വേരോട്ടമുണ്ടാകുന്നത്‌ സ്വാഭാവികം മാത്രം. ലഹരി വ്യാപാരത്തിന്റെ താഴെ തട്ടിലുള്ള കണ്ണികളായി പ്രവര്‍ത്തിക്കാ നെത്തുന്നവരിലൂടെയായിരുന്നു മദ്യമാഫിയ ഇവിടെ സാമ്രാജ്യം കെട്ടിപ്പൊക്കിയത്‌. അവര്‍ ദളിത്‌ കോളനികളില്‍ നിന്നുള്ളവരായിരുന്നു.


അതോടെ കോളനി വീടുകളിലും മദ്യവും മയക്കു മരുന്നും പതിവുകാരനായി. കോളനി വാസികള്‍ ഏറിയ പങ്കും ഇവരുടെ കരിയറുകളായി. കോളനിയിലും ലഹരി പതഞ്ഞുപൊങ്ങി. വീട്ടകങ്ങളില്‍ കലഹവും പൊട്ടിത്തെറികളുമുണ്ടായി. സ്‌ത്രീകളുടെയും കുട്ടികളുടെയും ജീവിതങ്ങള്‍ ദുരന്ത പൂര്‍ണവുമായി. കലഹവും കലാപവും അരക്ഷിതാവസ്ഥയുടെ വിത്തുപാകിയ മണ്ണിലേക്കാണ്‌ ഒരുനാള്‍ അവരെത്തിയത്‌. ഡി എച്ച്‌ ആര്‍ എം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദളിത്‌ ഹ്യൂമന്‍ റൈറ്റ്‌സ്‌ മൂവ്‌മെന്റ്‌. എറണാകുളത്ത്‌ 1955ല്‍ തിരുകൊച്ചി ധര്‍മ ശാസ്‌ത്ര സംഘങ്ങളുടെ രജിസ്റ്റര്‍ നിയമപ്രകാരം 2007ല്‍ രൂപവത്‌കരിക്കപ്പെട്ട സംഘടന. പട്ടിക ജാതി വര്‍ഗങ്ങളുടെ ക്ഷേമവും സാമൂഹിക പുരോഗതിയുമായിരുന്നു ലക്ഷ്യം. അവരനുഭവിക്കുന്ന ജാതീയമായ പീഡനങ്ങള്‍ക്കും അസമത്വങ്ങള്‍ക്കും ശാശ്വത പരിഹാരമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുമെന്നുമാണ്‌ അതിന്റെ നിയമാവലികളില്‍ പറയുന്നത്‌. 


അവര്‍ ഇറങ്ങിച്ചെന്നത്‌ കോളനികളിലെ അകത്തളങ്ങളിലേക്കായിരുന്നു. പ്രശ്‌നങ്ങളെ പഠിച്ചും പരിഹാരങ്ങള്‍ നിര്‍ദേശിച്ചും കോളനി വാസികളുമായി അവര്‍ അടുത്തു. അവിടെ ആധിപത്യവുമുറപ്പിച്ചു. ചിട്ടയായ ബോധവത്‌കരണത്തിലൂടെ കോളനി നിവാസികളെ സ്വാധീനിച്ചു. സംഘടനയുടെ പ്രവര്‍ത്തകരാക്കിമാറ്റിയെടുത്തു. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍ നിന്നും വിപണനത്തില്‍ നിന്നും പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. ഇതോടെ വര്‍ക്കലയുടെ പരിസര കോളനികളില്‍ താമസിച്ചിരുന്ന ദളിതര്‍ മദ്യവും മയക്കുമരുന്നും ഉപേക്ഷിക്കാന്‍ തയ്യാറായി. കച്ചവടത്തില്‍ നിന്നും പിന്തിരിഞ്ഞു. നേരത്തെ തന്നെ ഡി ആര്‍ എച്ച്‌ എം മയക്ക്‌ മരുന്ന്‌ മാഫിയകളുടെ നോട്ടപ്പുള്ളിയായിരുന്നു. പിന്നെ നിലനില്‍പ്പിന്റേയും ചെറുത്തു നില്‍പ്പിന്റേയും യുദ്ധ മുറകളായിരുന്നു.


മയക്കു മരുന്നു മാഫിയ മാത്രമായിരുന്നില്ല അവരില്‍. ശിവസേന എന്ന പ്രസ്ഥാനത്തോടൊപ്പം പോലീസും ഭരണകൂട മേലാളന്മാരും ഉണ്ടായതോടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ ദളിത്‌ തീവ്രവാദ സംഘടനയും പറന്നതായിലോകം അറിഞ്ഞു.

അപകടത്തിലേക്ക്‌ നയിച്ചത്‌
രാഷ്‌ട്രീയ പ്രവേശം

വിവധ ഉപ വിഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന പട്ടിക ജാതിക്കാരെ ഒരു കുടക്കീഴില്‍ ഒരുമിച്ച്‌ കൂട്ടിയും വിദ്യഭ്യാസ പരമായും സാംസ്‌കാരികപരമായും ഉന്നതിയിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന ഡി എച്ച്‌ ആര്‍ എം രാഷ്‌ട്രീയത്തിലേക്ക്‌ കൂടി കടന്നതോടെ അത്‌ ദളിത്‌ വിഭാഗങ്ങളുടെ സംരക്ഷകരെന്ന്‌ അവകാശപ്പെടുന്ന രാഷ്‌ട്രീയ പാര്‍ട്ടികളിലും അലോസരമുണ്ടാക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ വ്യവസ്ഥാപിത രാഷ്‌ട്രീയ കക്ഷികളുടെ അഭ്യര്‍ഥനയെ നിഷ്‌കരുണം തള്ളിക്കളഞ്ഞു. സ്വന്തമായി സ്ഥാനാര്‍ഥിയെയും നിര്‍ത്തി. തിരഞ്ഞടുപ്പ്‌ കണ്‍വെന്‍ഷനുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. 


പോലീസ്‌ അനുമതിയോടെ തന്നെ നിരവധി പൊതുപരിപാടികള്‍ നടത്തി. 5217 വോട്ടുകളാണ്‌ അവര്‍ നേടിയത്‌. ഇതിനെ സമീപഭാവിയിലെ ഏറ്റവും വലിയ അപകടമായാണ്‌ രാഷ്‌ട്രീയപാര്‍ട്ടികള്‍ കണ്ടത്‌. മാത്രമല്ല, വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തിന്റെ കനം വലിയ രീതിയില്‍ക്കുറക്കുവാനും സാധിച്ചു. ഈ അയ്യായിരത്തില്‍പ്പരംവോട്ട്‌ വിജയിച്ച സ്ഥാനാര്‍ഥിയുടെ പെട്ടിയില്‍ വീഴേണ്ടതാണെന്ന സത്യം ഇതോടോപ്പം ചേര്‍ത്തുവായിക്കുമ്പോഴെ ഡി എച്ച്‌ ആര്‍ എം പ്രവര്‍ത്തകരെ തീവ്രവാദികളാക്കി തീര്‍ക്കാനുള്ള ഭരണകൂട വ്യഗ്രത ബോധ്യമാകൂ. 


ഹിന്ദുമത പാരമ്പര്യത്തെ തള്ളിക്കളഞ്ഞ്‌ ബുദ്ധദര്‍ശനത്തിന്‌ അനുയോജ്യമായ ജീവിതരീതി സ്വീകരിക്കാനായിരുന്നു ഡി എച്ച്‌ ആര്‍ എം അംഗങ്ങളോട്‌ ആവശ്യപ്പെട്ടിരുന്നത.്‌ ബുദ്ധമത ആശയത്തില്‍പ്പറയുന്ന ഒന്നാമത്തെ പ്രതിജ്ഞയായ അഹിംസക്ക്‌ വേണ്ടി നിലകൊള്ളുവാന്‍ അവര്‍ അംഗങ്ങളെ പ്രാപ്‌തരാക്കുകയും ചെയ്‌തിരുന്നു. ഇതാവണം കഴിഞ്ഞ പത്തുവര്‍ഷമായി ദളിത്‌ കോളനിയില്‍ സാന്നിധ്യമുറപ്പിച്ച ശിവസേനയെ ചൊടിപ്പിച്ച മറ്റൊരുകാരണം. കോളനിയില്‍ അവരുടെ ആധിപത്യം നഷ്‌ടപ്പെട്ടു. അത്‌ തിരിച്ചുപിടിക്കേണ്ടത്‌ അവരുടെ ഏറ്റവും വലിയ ആവശ്യമായിമാറി. അംഗങ്ങള്‍ക്കിടയില്‍ തുല്യതാബോധം വളര്‍ത്താന്‍ സ്‌ത്രീപുരുഷഭേദമന്യേ എല്ലാവരും ഒരേ യൂണിഫോം ധരിക്കണമെന്നുമാണ്‌ സംഘടന നിഷ്‌കര്‍ശിക്കുന്നത്‌. യൂണിഫോമില്‍ ആലേഖനം ചെയ്‌തിരിക്കുന്നത്‌ ഭരണഘടനാ ശില്‍പ്പിയായ അംബേദ്‌കറുടെ ചിത്രമാണ്‌.

ആട്ടിയോടിക്കാന്‍ തീവ്രവാദമെന്ന ആയുധം
28കോളനികളില്‍ പുലയരും കുറുവരും ചാന്ദാന്‍ എന്നിങ്ങനെ പലവിഭാഗങ്ങളില്‍പ്പെട്ടവരുമുണ്ട്‌. നാലു തലമുറകളായി അവര്‍ അവിടെ വസിക്കുന്നു.1250ലേറെ കുടുംബങ്ങള്‍. രണ്ടുസെന്റുമുതല്‍ അഞ്ചുസെന്റുവരെയുള്ള ഭൂമിയില്‍ ചെറിയ കൂരകള്‍. വീടെന്നതിനെ പറയാനാവില്ല. ഉള്ളഭൂമിക്കോ പട്ടയമില്ല. ചിലര്‍ക്ക്‌ റേഷന്‍ കാര്‍ഡുകളോ കൈവശാവകാശ സര്‍ട്ടിഫിക്കറ്റോ മാത്രമുണ്ട്‌. കുട്ടികള്‍ക്ക്‌ കളിക്കാനും പഠിക്കാനും ഉണ്ണാനും ഉറങ്ങാനും ഇത്തിരി ഇടം മാത്രം. കൂട്ടത്തിലാരെങ്കിലും മരിച്ചാല്‍ അടക്കുന്നതും ഈ വീടുകള്‍ക്കകത്ത്‌. പലവീടുകളിലും കക്കൂസുകളുമില്ല.
തൊടുവകോളനിയോട്‌ ചേര്‍ന്നാണ്‌ ശിവഗിരിയുടെ ക്ഷേത്ര സമുച്ഛയങ്ങളും അനുബന്ധ സ്ഥാപനങ്ങളും. ഇതിനരികിലൂടെ ഒരു തടാകം ഒഴുകിയിരുന്നു.10മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വീതിയുണ്ടായിരുന്ന തടാകം. ഇതുവഴി ബോട്ടുസര്‍വീസുമുണ്ടായിരുന്നു. എന്നാല്‍ ഇന്നത്‌ ഒരഴുക്കുചാല്‍ മാത്രമാണ്‌. ശിവഗിരിയുടേയും വര്‍ക്കലയുടേയും വിഴുപ്പുഭാണ്‌ഡങ്ങളെല്ലാം അടിഞ്ഞുകൂടുന്ന മാലിന്യപ്പുഴ. ശിവഗിരിയുടെ ടൂറിസം വികസനത്തിന്‌ ഏറ്റവും വലിയ വിഘാതമായ ഈ മാലിന്യതടാകത്തിനിരുവശങ്ങളിലാണ്‌ തൊടുവ കോളനി. ശിവഗിരി തീര്‍ഥാടന കാലങ്ങളില്‍ തൊടുവ കോളനിയുടെ ദുര്‍ഗന്ധ കാഴ്‌ചകളെമറക്കാന്‍ പ്ലാസ്‌റ്റിക്കിന്റെ വലിയ പായകള്‍ ഉയര്‍ത്തുകയായിരുന്നു പതിവ്‌. പക്ഷേ ഇപ്പോള്‍ ആദുര്‍ഗന്ധങ്ങളേമറക്കാനുള്ള ശക്തി ഈ പ്ലാസ്റ്റിക്‌പായകള്‍ക്കില്ലാതായിരിക്കുന്നു. കാറ്റിലലയുന്ന ദുര്‍ഗന്ധങ്ങളെ തടഞ്ഞു നിര്‍ത്താന്‍ പലവഴികള്‍ ആലോചിച്ച്‌ തലപുകച്ചവരുടെ മനസ്സിലെത്തിയ ഒടുവിലെത്തെ വഴിയാണ്‌ ഈ കോളനിവാസികളെ കുടിയൊഴിപ്പിക്കുക എന്നത്‌. അതിന്‌ തീവ്രവാദത്തിന്റെ മേലങ്കികൂടിയുണ്ടാകുമ്പോള്‍ തിരക്കഥ പൂര്‍ണമായി. ആട്ടിയോടിക്കാന്‍ പുതിയ കാരണങ്ങള്‍ തേടേണ്ടതുമില്ല. അങ്ങനെയൊരു ഹിഡന്‍ അജന്‍ഡകൂടിയാണ്‌ ഡി എച്ച്‌ ആര്‍ എം എന്ന സംഘടനയേയും പ്രവര്‍ത്തകരേയും വേട്ടയാടുന്നതിനു പിന്നിലെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നെന്ന്‌ പി യു സി എല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി എ പൗരന്‍ പറയുന്നു. 


വര്‍ക്കല സംഭവത്തെക്കുറിച്ച്‌ ദളിത്‌ കോളനികളിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌ക്കറിന്റേയും അഡ്വ പി എ പൗരന്റേയും നേതൃത്വത്തിലുള്ള വസ്‌തുതാ അന്വേഷണ സംഘം കോളനികള്‍ സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ട അയിരൂര്‍ ശിവപ്രസാദിന്റെ ബന്ധുക്കളേയും കോളനി നിവാസികളേയും അവര്‍ കണ്ടു. സംഭവത്തിലേക്ക്‌ നയിച്ച വസ്‌തുതകള്‍ പഠിച്ചു. അന്വേഷണോദ്യോഗസ്ഥരെ കണ്ടുംചര്‍ച്ചകള്‍ നടത്തി. അവര്‍ എത്തിചേര്‍ന്ന നിഗമനം ഡി എച്ച്‌ ആര്‍ എം എന്ന സംഘടനക്ക്‌ ശിവപ്രസാദിന്റെ മരണവുമായി യാതൊരു ബന്ധവുമില്ലെന്നാണ്‌. മാധ്യമങ്ങളും പോലീസും പറയുന്ന കഥകള്‍ വിശ്വസനീയവുമല്ല. മാത്രവുമല്ല പാര്‍ശ്വത്‌ക്കരിക്കപ്പെട്ട ഒരുജനവിഭാഗത്തിന്റെ ഉന്നമനത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും സ്വീകാര്യതയും രാഷ്‌ട്രീയപാര്‍ട്ടികളിലും ഭരണാധികാരികള്‍ക്കിടയിലും ഞെട്ടലുണ്ടാക്കി. അവരുടെ വളര്‍ച്ചയെ തടയിടേണ്ടത്‌ ആരുടെയൊക്കെയോ ആവശ്യമായിരുന്നു. അതിനായുള്ള ഹിഡന്‍ അജന്‍ഡകളാണ്‌ അരങ്ങേറുന്നതെന്നുമാണ്‌ അന്വേഷണ സംഘാഗങ്ങള്‍ പറയുന്നത്‌.


എന്തായായാലും വര്‍ക്കല കോളനിയിലെ ജീവിതം ഇപ്പോഴും ദുരിതപൂര്‍ണമാണ്‌. അവിടെ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇപ്പോഴും വീടുകളിലേക്ക്‌ തിരികെ പോകാനായിട്ടില്ല. സംരക്ഷകരായി എത്തിയ സംഘടനയും അവരുടെ പ്രവര്‍ത്തകരും ഇന്നും കരിമ്പട്ടികയിലാണ്‌. ഡി ആര്‍ എച്ച്‌ എമ്മസിന്റെ പ്രവര്‍ത്തകനായതില്‍ പിന്നെയാണ്‌ തന്റെ മകന്‍ മദ്യപാനം നിര്‍ത്തിയത്‌. ഭാര്യയേയും കുഞ്ഞുങ്ങളേയും ഉപദ്രവിക്കുന്നത്‌ നിര്‍ത്തിയത്‌. കൂലിപ്പണിചെയ്‌ത്‌ കിട്ടിയിരുന്ന 250 രൂപയും വീട്ടാവശ്യങ്ങള്‍ക്ക്‌ മാത്രമായി നല്‍കിത്തുടങ്ങിയത്‌. തൊടുവ കോളനിയിലെ ശോഭന പറയുന്നു. ഇങ്ങനെ മദ്യപാനം ഉപേക്ഷിക്കുകയും മനുഷ്യരായി ജീവിക്കാന്‍ തുടങ്ങുകയും ചെയ്‌ത ഒട്ടേറെപ്പേരെ ഈ കോളനിയിലുള്ളവര്‍ ചൂണ്ടികാണിച്ച്‌ തരുന്നു. ഇങ്ങനെ നല്ലവരായി ജീവിക്കാനും തോന്നിയപോലെ ജീവിച്ച്‌ ജീവിതം നശിപ്പിക്കുന്നവരെ നേര്‍വഴിക്ക്‌ നടത്താനുമായിരുന്നു സംഘടന ഉപദേശിച്ചിരുന്നതെന്നും അവര്‍ പറയുന്നു. അതാണോ ഭീകരപ്രവര്‍ത്തനം...? }ഇവര്‍ ചോദിക്കുന്നു. ഭീകരവാദികളായി ചിത്രീകരിക്കപ്പെട്ട സ്‌ത്രീകളെപോലും വേട്ടയാടിയത്‌ പുരുഷന്‍മാരായ പോലീസുകാരായിരുന്നു. സ്‌ത്രീകളെ അറസ്റ്റുചെയ്യാനും കസ്റ്റഡിയിലെടുക്കാനും സ്‌ത്രീ പോലീസുകാര്‍ വേണമെന്നിരിക്കെ ആ നിയമവും തങ്ങള്‍ക്ക്‌ ബാധകമായിരുന്നില്ലെന്ന്‌ സ്‌ത്രീകള്‍ക്ക്‌ നേരെ പോലീസ്‌ നടത്തിയ നിരവധി തേര്‍വാഴ്‌ചകളെക്കുറിച്ച്‌ ഡി എച്ച്‌ ആര്‍ എമ്മിന്റെ വനിതാവിംഗ്‌ പ്രവര്‍ത്തകയായ സരിതാദാസ്‌ ചൂണ്ടികാണിക്കുന്നു.


ഡി ആര്‍ എച്ച്‌ എം ഭീകരപ്രസ്ഥാനമാണോ എന്നത്‌ ഇനിയും തെളിയിക്കപ്പെടേണ്ട സത്യമാണ്‌. തെളിയിക്കപ്പെടേണ്ടത്‌ അത്യാവശ്യവുമാണ്‌. പക്ഷേ അത്‌ സത്യസന്ധമായ അന്വേഷണത്തിലൂടെയാവണമെന്ന നിര്‍ബന്ധം അധികൃതര്‍ക്കില്ലെങ്കിലും പൊതുജനത്തിനുണ്ട്‌. വേട്ടയാടലും ശിക്ഷവിധിക്കലുമൊക്കെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടതിന്‌ ശേഷം മതി. അതുവരെ ആപാവങ്ങളെ ജീവിക്കാനനുവദിക്കുക. പക്ഷേ ഇപ്പോഴത്തേതുപോലുള്ള അന്വേഷണം ഒരിക്കലും ശരിയായ ദിശയിലൂടെയല്ലെന്ന്‌ വ്യക്തമാണ്‌. ഇനിയും അത്തരം നീക്കങ്ങളുമായിമുന്നോട്ടുപോകാന്‍ തന്നെയാണോ അധികൃത നിലപാട്‌...?


4 അഭിപ്രായങ്ങൾ:

  1. മാഷേ....നല്ല ഭാഷ, ഞെട്ടിക്കുന്ന വിവരങ്ങള്‍
    ചിന്തിപ്പിക്കുന്ന വിഷയങ്ങള്‍....ഇതൊക്കെ അധികാരികളുടെ
    കര്‍ണപ്പുടങ്ങളില്‍ എത്തിയിരുന്നുവെങ്കില്‍....
    ഉറങ്ങിക്കിടക്കുന്നവരെക്കൂടി ഉണര്‍ത്താന്‍ ശക്തിയുണ്ട്‌ ഈ വാക്കുകള്‍ക്ക്‌.....
    തുടരുക...ഈ ഒറ്റയാള്‍ യുദ്ധങ്ങള്‍...കേള്‍ക്കാന്‍...ഇവിടെ പലരുമുണ്ട്‌

    മറുപടിഇല്ലാതാക്കൂ
  2. I have read the message written by you in Manorama daily. Do not exaggerate facts to your on view. the report proves that your apt to Manorama . Wish you all the best

    മറുപടിഇല്ലാതാക്കൂ