26/9/10

കുടുംബകല്ലറയില്‍ അയിത്തം; എയ്‌ഡ്‌സ്‌ രോഗിയുടെ മൃതദേഹം പ്രാകൃതരീതിയില്‍ സംസ്‌കരിച്ചു

ഷോക്കിംങ്‌ റിപ്പോര്‍ട്ട്‌






എച്ച്‌ ഐ വി ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന്‌ പ്രാകൃതമായ രീതിയില്‍ മൃതദേഹം സംസ്‌കരിച്ചു. ഇതില്‍ മനംനൊന്ത്‌ ഇയാളുടെ ഭാര്യയും ബി ടെക്‌ വിദ്യാര്‍ഥിയായ മകനും ചെന്നൈയിലേക്ക്‌ സ്ഥലംമാറി. മൂന്ന്‌ മാസം മുമ്പ്‌ നിലമ്പൂര്‍ പോത്തുകല്ലിലെ മുതുകുളം മാര്‍ത്തോമാ പള്ളിയിലാണ്‌ സംഭവം. 

55കാരനായ വ്യക്തി കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ്‌ മരിച്ചത്‌. അവിടെ നിന്ന്‌ എംബാം ചെയ്‌ത്‌ ചുങ്കത്തറയിലെ മാര്‍ത്തോമാ ആശുപത്രിയിലെത്തിച്ച മൃതദേഹം സംസ്‌കാരം വൈകുമെന്നറിയച്ചതിനെ തുടര്‍ന്ന്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. സംശയം തോന്നിയ ഡോക്‌ടര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വിളിച്ചപ്പോഴാണ്‌ എയ്‌ഡ്‌സ്‌ ബാധിച്ചാണ്‌ മരണമെന്നറിയുന്നത്‌. ഇതോടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാകില്ലെന്നായി ആശുപത്രി അധികൃതര്‍

.
സെമിത്തേരിയില്‍ അടക്കാനാകില്ലെന്ന വിലക്ക്‌ ഇടവകയില്‍ നിന്നും ഉയര്‍ന്നു. ഇയാളുടെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ കല്ലറക്കുള്ളിലും പുറത്തും ബ്ലീച്ചിംഗ്‌ പൗഡര്‍ വിതറണമെന്ന്‌ പള്ളി വികാരിയോട്‌ ചുങ്കത്തറയിലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ ഗോപാലകൃഷ്‌ണന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. കല്ലറക്കുള്ളില്‍ സംസ്‌കരിക്കരുതെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചുവത്രെ. തുടര്‍ന്ന്‌ പുറത്ത്‌ കുഴിവെട്ടി രണ്ട്‌ ചാക്ക്‌ ബ്ലീച്ചിംഗ്‌ പൗഡര്‍ വിതറിയ ശേഷമാണ്‌ മൃതദേഹം സംസ്‌കരിച്ചത്‌. എയ്‌ഡ്‌സ്‌ പകരുമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ മകനെ അന്ത്യചുംബനം നല്‍കുന്നതില്‍ നിന്ന്‌ പള്ളി വികാരി വിലക്കിയതായും പരാതിയുണ്ട്‌. 


പ്രാകൃതമായ രീതിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതിനെതിരെ ബന്ധുക്കള്‍ രംഗത്തുവരികയും മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ ജില്ലാ കലക്‌ടര്‍ക്കും കേരളാ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന്‌ എയ്‌ഡ്‌സ്‌ ബാധിതരുടെ സംഘടനയായ എം ഡി എന്‍ പി പ്ലസിന്റെ മലപ്പുറം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ശരീഫ്‌ പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്നും ഡി എം ഒയോട്‌ അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ജില്ലാ കലക്‌ടര്‍ എം സി മോഹന്‍ദാസ്‌ അറിയിച്ചു. റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഡി എം ഒയുടെ ഉത്തരവ്‌ പ്രകാരം ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ക്കെതിരെ ആരോഗ്യ വകുപ്പ്‌ അന്വേഷണം നടത്തിയിരുന്നു. ഡെപ്യൂട്ടി ഡി എം ഒക്കും ജില്ലാ ടി ബി ഓഫീസര്‍ക്കുമായിരുന്നു അന്വേഷണ ചുമതല. കഴിഞ്ഞ ജൂലൈ 15ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ സമര്‍പ്പിച്ചതായി ജില്ലാ ടി ബി ഓഫീസര്‍ ഡോ. നന്ദകുമാര്‍ പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്‌ സമര്‍പ്പിച്ച്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി മാത്രമുണ്ടായിട്ടില്ല.


എയ്‌ഡ്‌സ്‌ ബോധവത്‌കരണ ക്ലാസെടുക്കാന്‍ ചെന്ന എയ്‌ഡ്‌സ്‌ വിരുദ്ധപ്രവര്‍ത്തകയിലൂടെയാണ്‌ വിഷയം എച്ച്‌ ഐ വി ബാധിതരുടെ ശ്രദ്ധയിലെത്തുന്നത്‌. ഉടന്‍ തന്നെ മലപ്പുറത്തെ എച്ച്‌ ഐ വി ബാധിതരുടെ സംഘടനാ പ്രതിനിധികളായ രണ്ട്‌ പേര്‍ പള്ളിയിലെത്തുകയും പള്ളിവികാരിയോട്‌ പ്രശ്‌നം ആരായുകയും ചെയ്‌തു. എന്നാല്‍ എച്ച്‌ ഐ വി ബാധിതരാണെന്നറിഞ്ഞപ്പോള്‍ വികാരി സംസാരിക്കാന്‍ പോലും തയ്യാറാകാതെ വാതില്‍ കൊട്ടിയടച്ചതായും ഇവര്‍ ആരോപിക്കുന്നു.



പ്രദേശത്ത്‌ വേറെയും എച്ച്‌ ഐ വി ബാധിതരുണ്ട്‌. അവരെ പ്രശ്‌നം ആഴത്തില്‍ വേദനിപ്പിച്ചതായും ഇവര്‍ പറയുന്നു. ഇവിടെ വേറെയും എച്ച്‌ ഐ വി ബാധിതരുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ എന്നാല്‍ അവരുടെ വിലാസം കൂടി ഞങ്ങള്‍ക്ക്‌ തരൂ എന്നായിരുന്നുവത്രെ പള്ളിവികാരിയുടെ മറുപടി. 

16/9/10

കലാലയ മുറ്റത്ത്‌ നിന്ന്‌ ലഹരിയുടെ പാഠങ്ങള്‍

കോഴിക്കോട്‌ നഗരത്തിലെ പ്രമുഖ കോളജില്‍ ഡിഗ്രിക്ക്‌ പഠിക്കുന്ന മൂന്ന്‌ പെണ്‍കുട്ടികള്‍. അവര്‍ സിവില്‍ സ്റ്റേഷനു മുന്നിലെ മദ്യത്തിനും മയക്കുമരുന്നിനും കീഴ്‌പ്പെട്ടവര്‍ക്കുള്ള ചികിത്സാ കേന്ദ്രത്തിനു മുമ്പില്‍ സംശയിച്ചു നിന്നു.രണ്ടാഴ്‌ചക്കു മുമ്പാണ്‌.
വേഷം കണ്ടാലറിയാം. വലിയവീടുകളിലെ കുട്ടികളാണ്‌. വന്നിരിക്കുന്നത്‌ കാറില്‍. ആശങ്കയോടെയാണവര്‍ ചികിത്സാ കേന്ദ്രത്തിന്റെ പടികയറിയത്‌. അവര്‍ക്കറിയേണ്ടത്‌ ബംഗ്ലൂരുവിലും മംഗലാപുരത്തും ലഹരിക്കടിമകളായവരെ ചികിത്സിക്കുന്ന കേന്ദ്രങ്ങളുടെ വിലാസവും ഫോണ്‍ നമ്പരുമായിരുന്നു.


ആര്‍ക്കാണെന്ന്‌ കേന്ദ്രത്തിലെ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ അന്വേഷിച്ചപ്പോള്‍ കൂട്ടുകാരികള്‍ക്ക്‌ വേണ്ടിയാണെന്ന്‌ പറഞ്ഞു. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നയാള്‍ പെട്ടെന്ന്‌ ഉപേക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു ഒരുവള്‍ക്ക്‌ അറിയേണ്ടിയിരുന്നത്‌. വിവരങ്ങള്‍ ചോദിച്ചറിയുകയും ലഭ്യമായ ചിലഫോണ്‍ നമ്പരുകള്‍ ശേഖരിക്കുകയും ചെയ്‌തശേഷം കൂട്ടുകാരികളേയും കൂട്ടി ഉടനെവരാമെന്ന്‌ പറഞ്ഞുപോയ പെണ്‍കുട്ടികളെക്കുറിച്ച്‌ പിന്നെ വിവരമൊന്നുമില്ല.
...........................................................................................

കോഴിക്കോട്‌ നഗരത്തിലെ ഒരു ഗവ ഹൈസ്‌കൂളില്‍ 90 ശതമാനവും അധ്യാപകര്‍ സ്‌ത്രീകളാണ്‌. ഇവിടെ പത്തിലും ഒന്‍പതിലും വര്‍ഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്നു ചില വിദ്യാര്‍ഥികള്‍. പ്രായം പതിനേഴോ പതിനെട്ടോ ആയി. മീശകുരുത്ത കുട്ടികളെ കണ്ടാല്‍ അധ്യാപകരാണെന്ന്‌ പുറമെനിന്നുള്ളവര്‍ സംശയിച്ചുപോകും.

ഇവര്‍ പിറകിലെ സീറ്റിലെ ഇരിക്കൂ. ക്ലാസ്‌ നടക്കുന്നതിനിടയില്‍ അന്തരീക്ഷത്തില്‍ പുക ഉയരുന്നത്‌ കാണാം. ആരാണ്‌ പുകവലിക്കുന്നതെന്ന്‌ ചോദിച്ചാല്‍ ഉത്തരമില്ല. ആരോ തലുകഞ്ഞ്‌ ആലോചിക്കുന്നതിന്റെ പുകയാവുമത്‌ എന്നാണ്‌ ചിലകുട്ടികളുടെ കമന്റ്‌. ടീച്ചര്‍മാര്‍ക്ക്‌ ഇവരെ പേടിയാണ്‌. അടുത്തേക്ക്‌ ചെല്ലാന്‍പോലും. അവരോട്‌ ചോദ്യങ്ങളില്ല. ഉത്തരങ്ങളുമുണ്ടാവില്ല. ഒന്ന്‌ വിരട്ടാമെന്ന്‌ വെച്ചാലോ അതിനേക്കാള്‍ വലിയ രീതിയില്‍ അവര്‍ പേടിപ്പിക്കും. ചെറിയ ശിക്ഷയാവാമെന്ന്‌ കരുതിയാലോ ?ടീച്ചര്‍മാരുടെ കയ്യിലെവടി ചേട്ടന്‍മാര്‍ പിടിച്ച്‌ വാങ്ങും. സിഗരറ്റും ഹാന്‍സും പാന്‍പരാഗും കഞ്ചാവുമെല്ലാം ഉപയോഗിക്കുന്നവരുണ്ടവരില്‍. മദ്യപാനം പതിവാക്കിയവരും.


ശല്യം സഹിക്കവയ്യാതെ സ്‌കൂളധികൃതര്‍ പി ടി എ മീറ്റിംഗ്‌ വിളിച്ചു. മീറ്റിംഗില്‍ പങ്കെടുക്കാന്‍ സമയമില്ലെന്നായിരുന്നു മിക്ക രക്ഷിതാക്കളുടെയും മറുപടി. കാരണം മറ്റൊന്നുമല്ല. അവരൊക്കെ സാധാരണതൊഴിലാളികളാണ്‌. മീറ്റിംഗില്‍ പങ്കെടുക്കണെങ്കില്‍ ജോലിക്ക്‌ പോകാനാവില്ല. ജോലികളഞ്ഞ്‌ മീറ്റിംഗില്‍ പങ്കെടുക്കാന്‍ മാത്രം ഗൗരവമുള്ള വിഷയമായി ഇതിനെ അവര്‍ കാണാനായില്ല എന്നതാണ്‌ വിചിത്രം.


ഇത്‌ കോഴിക്കോട്‌ നഗരത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റേയോ വനിതാകോളജിന്റേയോ ജനറല്‍ കോളജിന്റെയോ മാത്രം കഥയല്ല. കേരളത്തിലെ കലാലയങ്ങളില്‍ നിന്നെല്ലാം ഉയരുന്നു ലഹരിയുടെ പുകപടലങ്ങള്‍. അരാജകത്വത്തിന്റേയും അനുസരണക്കേടിന്റേയും സര്‍വകലാശാലകളായി മാറുകയാണോ നമ്മുടെ കലാലയങ്ങള്‍...?


ഈമാസത്തിന്റെ ആദ്യപുലരിയിലായിരുന്നു ആ വാര്‍ത്ത നമ്മെ തേടിയെത്തിയത്‌. ലഹരിഗുളികാ റാക്കറ്റിലെ രണ്ടു പ്രധാനികള്‍ പിടിയിലായതോടെയാണ്‌ കലാലയങ്ങളിലേക്ക്‌ പടര്‍ന്നുകയറിയ പുതിയ ലഹരിമാഫിയകളെക്കുറിച്ച്‌ കേട്ട്‌ ഞെട്ടിയത്‌. കോഴിക്കോട്ടെ ഷാഡോ പോലീസിന്റെ വലയിലാണിവര്‍ കുരുങ്ങിയത്‌. ഇവരുടെ ഉപഭോക്താക്കളില്‍ വലിയൊരുശതമാനവും സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികളാണ്‌. സ്‌കൂള്‍ കുട്ടികളാണ്‌ തങ്ങള്‍ക്ക്‌ വേണ്ടി മൈസൂരില്‍ നിന്നും മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക്‌ ലഹരിഗുളിക എത്തിച്ചു തരുന്നതെന്നാണ്‌ ഇവര്‍ പോലീസിനോട്‌ വെളിപ്പെടുത്തിയത്‌.



 ഇവിടെ പത്തിരട്ടി വിലക്കാണത്‌ വില്‍ക്കുന്നത്‌. മാസത്തില്‍ ഒന്നോ രണ്ടോതവണ നാട്ടിലെത്തുമ്പോഴെല്ലാം ഇവരുടെ പക്കല്‍ 500 സ്‌ട്രിപ്പുകളുണ്ടാകും. കഠിനവേദനക്കും മനോ ദൗര്‍ഭല്യമുള്ളവര്‍ക്കും ഡോക്‌ടര്‍മാര്‍ കുറിച്ച്‌ നല്‍കുന്ന മരുന്നുകളിലാണ്‌ ലഹരിയുടെ പുതിയ സ്വര്‍ഗരാജ്യം കുട്ടികള്‍ കണ്ടെത്തിയിരിക്കുന്നത്‌. 


 കോഴിക്കോട്ടെ പല മനോരോഗ വിദഗ്‌ധരുടെയും അരികില്‍ ചികിത്സതേടിയെത്തുന്നു ഇത്തരം ലഹരിമരുന്നുകളുടെ അടിമകളായി തീര്‍ന്ന വിദ്യാര്‍ഥികള്‍. കോഴിക്കോട്ടെ മനോരോഗ വിദഗ്‌ധനായ ഡോ പി എന്‍ സുരേഷ്‌കുമാറിനരികില്‍ ഒരു വര്‍ഷത്തിനിടെ 30 കുട്ടികളാണ്‌ ചികിത്സക്കെത്തിയത്‌.

അവരില്‍ ഒരു പ്ലസ്‌ടു വിദ്യാര്‍ഥിനിയെ ലഹരിയുടെ മായികലോകത്തേക്ക്‌ കൂട്ടികൊണ്ടുപോയത്‌ തൊട്ടടുത്ത വീട്ടിലെ മദ്യവയസ്‌കയായ സ്‌ത്രീയായിരുന്നു. എപ്പോഴും തിരക്കുകളിലായ അച്ഛന്‍. വീട്ടിലെത്തിയാല്‍ സൈബര്‍ ലോകങ്ങളിലേക്ക്‌ ഊളിയിടുന്നു അയാള്‍. ഉയര്‍ന്ന ബേങ്കുദ്യോഗസ്ഥന്‍. കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്ന അമ്മ. സംഘര്‍ഷഭരിതമായ ജീവിതത്തില്‍ നിന്ന്‌ അവള്‍ ആശ്വാസംതേടിയത്‌ അച്ഛന്‍ വാങ്ങിക്കൊടുത്ത മൊബൈലിലൂടെയായിരുന്നു. അതുവഴി പുതിയ സൗഹൃദങ്ങള്‍ വന്നു. സ്‌നേഹിക്കാനും അമ്മയുടേയും അച്ഛന്റേയും സ്‌നേഹം വാരിക്കോരി നല്‍കാനും അയല്‍പക്കത്തെ ചേച്ചിയുമെത്തി.

അതോടെ അവളുടെ ജീവിതം ആനന്ദകരമായി. വീട്ടിലെത്തിയാല്‍ ചേച്ചിയുടെ വീട്ടിലേക്ക്‌ ഓടും. രാത്രിവൈകിയെ തിരിച്ച്‌ വരൂ. ഭക്ഷണം പോലും അവിടെനിന്ന്‌.ചേച്ചിയുടെ വീട്ടിലെ ചായമാത്രം മതിയായിരുന്നു അവള്‍ക്ക്‌. യാദൃച്ഛികമായാണ്‌ മൊബൈലില്‍ നിന്നും നീലച്ചിത്രങ്ങളുടെ ഘോഷയാത്രതന്നെ അമ്മക്ക്‌ കണ്ടെടുക്കാനായത്‌. അയല്‍വീട്ടിലെ ചേച്ചി സ്‌നേഹത്തിന്റെ ലഹരി വിളമ്പിയിരുന്നത്‌ ചായയോടൊപ്പവും ഭക്ഷണത്തോടൊപ്പവുമായിരുന്നുവെന്ന്‌ തിരിച്ചറിയാന്‍ വൈകിപോയി. എന്നിട്ടും അവള്‍ക്ക്‌ ആ ചേച്ചിയെകുറ്റപ്പെടുത്താന്‍ തോന്നിയില്ല എന്നതാണ്‌ വിചിത്രം.

എന്റെ വീട്ടില്‍ നിന്നും ലഭിക്കാതെപോയ സ്‌നേഹം എനിക്ക്‌ തന്നത്‌ ആ ചേച്ചിയായിരുന്നുവെന്നാണ്‌ അവള്‍ പറയുന്ന ന്യായം. ചേച്ചിയുടെ വീട്ടിലെ ചായ കിട്ടാതായതോടെ മനോനില തെറ്റിയ അവള്‍ പലതവണയാണ്‌ കൈഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. ഇന്നും ചേച്ചി കോഴിക്കോട്‌ നഗരത്തിലിരുന്ന്‌ തന്നെ പുതിയ ഇരകളെ വീഴ്‌ത്തുകയും സത്‌കരിക്കുകയും ചെയ്‌ത്‌കൊണ്ടിരിക്കുന്നു. ഇരയായ പെണ്‍കുട്ടിയേയുംകൊണ്ട്‌ ആ അച്ഛനും അമ്മക്കും ആയിരം കാതമകലേക്ക്‌ നാടുവിടേണ്ടി വന്നു. പക്ഷേ ഒരിക്കലും അവര്‍ മകളുടെ ഭാവിയെക്കുറിച്ച്‌ ഓര്‍ത്തപ്പോള്‍ പരാതിയുമായി രംഗത്ത്‌ വന്നില്ല.


ഒറ്റ എസ്‌ എം എസ്‌ മതി. ലഹരി വസ്‌തുക്കള്‍ എവിടേക്കും എത്തുന്നു. സംസ്ഥാനത്തെ സ്‌കൂള്‍ കോളജുകള്‍ കേന്ദ്രീകരിച്ചാണ്‌ വ്യാപാരം. വില്‍ക്കാനും വാങ്ങാനും ഹോള്‍സെയിലായി കൊണ്ടുവരുന്നതിനും വിദ്യാര്‍ഥികള്‍. ചരട്‌ വലിക്കാന്‍മാത്രം അന്തര്‍ സംസ്ഥാന റാക്കറ്റുകള്‍. വിപണനത്തിന്‌ ഹൈടെക്‌ സംവിധാനങ്ങളുമായി ഇങ്ങനെയൊരു മാഫിയ ഇവിടെ സജീവമാണെന്നറിയുമ്പോഴും അതിന്റെ ഭീകരാവസ്ഥ നമ്മള്‍ എത്രകണ്ട്‌ മനസിലാക്കിയിട്ടുണ്ട്‌...? ശസ്‌ത്രക്രിയക്കുമുമ്പ്‌ ബോധം കൊടുത്താന്‍ ഉപയോഗിക്കുന്ന ഇന്‍ജക്ഷനിലും വേദന സംഹാരികളായ ചില ഗുളികകളിലും കുട്ടികളെ പുതിയ ലഹരികണ്ടെത്താന്‍ പഠിപ്പിച്ചത്‌ ആരാണ്‌...? 


അംഗീകൃത ഡോക്‌ടറുടെ കുറിപ്പില്ലാതെ മുതിര്‍ന്നവര്‍ക്ക്‌ പോലും മെഡിക്കല്‍ ഷാപ്പുകളില്‍ നിന്ന്‌ ലഭ്യമല്ലാത്ത ഇത്തരം ഗുളികകള്‍ കുട്ടികള്‍ക്ക്‌ കോഴിക്കോട്ടെ മെഡിക്കല്‍ ഷാപ്പുകളില്‍ നിന്നും ലഭ്യമാവുന്നു. അതിനവര്‍ക്ക്‌ ഒരുഡോക്‌ടറുടെയും വക്കാലത്ത്‌ വേണ്ട. ഇത്തരം മെഡിക്കല്‍ ഷോപ്പകള്‍ ഇവിടെ പ്രവര്‍ത്തിക്കുമ്പോള്‍ എത്രമാത്രം സുരക്ഷിതരാവും അവര്‍....?


കഠിനവേദനയുള്ളവര്‍ക്ക്‌ മാത്രമെ വേദനസംഹാരി ആവശ്യമൊള്ളൂ. അല്ലാത്തവര്‍ അവ ഉപയോഗിച്ചാല്‍ അത്‌ ലഹരിയാണ്‌. ഇതാവട്ടെ മാരകമായ പ്രശ്‌നങ്ങളാണ്‌ ഇവരില്‍ സൃഷ്‌ടിക്കുക. മദ്യത്തിനും മയക്കുമരുന്നിനും കീഴ്‌പ്പെട്ടവര്‍ക്കുള്ള ചികിത്സാ കേന്ദ്രമായ സുരക്ഷയുടെ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ നാസര്‍ പറയുന്നു.


മനുഷ്യന്റെ ശാരീരിക, മാനസിക, ബൗദ്ധിക വ്യവഹാരത്തെ പ്രതികൂലമായി ബാധിച്ച്‌ മയക്കമോ ഉണര്‍വോ ഉത്തേജനമോ വിഭ്രമജന്യതയോ വരുത്തി തീര്‍ക്കുന്ന പ്രകൃതിജന്യമോ കൃത്രിമമോ ആയ പദാര്‍ഥങ്ങളാണ്‌ ലഹരി വസ്‌തുക്കള്‍. കറുപ്പ്‌, മോര്‍ഫിന്‍, ഹെറോയിന്‍, ബ്രൗണ്‍ഷുഗര്‍, പെത്തടിന്‍, മെതഡോണ്‍, ആംഫിറ്റമിന്‍സ്‌, കൊക്കൈന്‍, നിക്കോട്ടിന്‍, ഗുളികകള്‍, മദ്യം, കഞ്ചാവ്‌, ഹാഷിഷ്‌, ചരസ്‌, ബാങ്‌ തുടങ്ങിയവയാണ്‌ സാധാരണ നിലയില്‍ ലഭ്യമായിരുന്ന ലഹരി വസ്‌തുക്കള്‍. ആ കൂട്ടത്തിലേക്കാണ്‌ മയക്കുമരുന്ന്‌ മാഫിയ നടത്തിയ ഗവേഷണത്തില്‍ കുട്ടികളെ മയക്കികിടത്താന്‍ പുതിയ ലഹരി ഗുളികകളും കണ്ടുപിടിച്ചിരിക്കുന്നത്‌. സോഡ, ശീതള പാനീയം എന്നിവയില്‍ ചേര്‍ത്താണ്‌ ഇവ ഉപയോഗിക്കുന്നത്‌. രണ്ട്‌ ക്യാപ്‌സൂള്‍ ചേര്‍ത്ത പാനീയം അകത്താക്കിയാല്‍ 24 മണിക്കൂറ്‌ നേരത്തേക്ക്‌ സ്വര്‍ഗരാജ്യത്തിലൂടെ അഭിരമിക്കാനാവുമെത്രെ. ചുരുങ്ങിയ ചെലവില്‍ ഏറെനേരം ലഹരിയില്‍ നീന്തിത്തുടിക്കാമെന്നത്‌ കൊണ്ടാണ്‌ വിദ്യാര്‍ഥികളും ഈ വഴിതേടിയിരിക്കുന്നത്‌.


ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കിരണിന്റെ (ശരിയായ പേരല്ല) കഥ വിചിത്രമാണ്‌. ഭീതിജനകവും. ഒരു ദിവസം 15 മുതല്‍ 20വരെ ഗുളികകളായിരുന്നു അവന്‍ കഴിച്ചിരുന്നത്‌. ഒരേസമയം അഞ്ച്‌ ഗുളികകള്‍. നൈട്രോസിപാം, സ്‌പാസ്‌മോ പ്രോക്‌സിയോണ്‍ എന്നീ ഗുളികകളെക്കുറിച്ചും ടെന്‍ഡസോസിന്‍ ഇന്‍ജക്ഷന്‍ മരുന്നിനെക്കുറിച്ചും അവന്‌ നന്നായി അയാം. കോഴിക്കോട്ടെ ഏതൊക്കെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നാണത്‌ ലഭിക്കുന്നതെന്നും അവന്‍ പറഞ്ഞുതരും.



 മറ്റു വിദ്യാര്‍ഥികള്‍ ബംഗ്ലൂരില്‍ നിന്നും വരുന്ന ഏജന്റുമാരെ കാത്തിരിക്കുമ്പോഴാണ്‌ കിരണ്‍ നേരെ ചെന്ന്‌ പണംകൊടുത്ത്‌ ഗുളികകള്‍ വാങ്ങുകയും അത്‌ ഉപയോഗിക്കുകയും ചെയ്യുന്നത്‌. കോഴിക്കോട്‌ ബീച്ചിനടുത്ത സ്‌നൂക്കര്‍ ക്ലബിലെ സ്ഥിര സന്ദര്‍ശകനായിരുന്നു. അവിടുത്തെ ചേട്ടന്‍മാരാണ്‌ കിരണിനെ ഈ മായികലോകത്തേക്ക്‌ ക്ഷമിക്കുന്നത്‌. അതുവഴിയാണ്‌ ഈരംഗത്തെ മാഫിയയുമായുള്ള കൂട്ടുകെട്ടുമുണ്ടാക്കുന്നത്‌.

സ്വരച്ചേര്‍ച്ചയില്ലാത്ത അച്ഛനും അമ്മയും വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ അവര്‍ പിരിഞ്ഞ്‌ ജീവിക്കാന്‍ തുടങ്ങിയിരുന്നു. അമ്മയോടൊപ്പം താമസിക്കുമ്പോഴും അവനിഷ്‌ടം അച്ഛനോടായിരുന്നു. അച്ഛനാവട്ടെ മദ്യപാനിയായിരുന്നു. അമ്മയെ മകന്‍ വെറുക്കുന്നതിനായി അയാള്‍ മകന്‌ നല്‍കിയിരുന്നത്‌ കണക്കില്ലാത്ത പണമായിരുന്നു. ഇതാവട്ടെ അമ്മ അറിഞ്ഞതുമില്ല. ഒടുവില്‍ രണ്ടുവര്‍ഷം മുമ്പ്‌ കിരണിന്റെ അച്ഛന്‍ മരിച്ചു. 



അതോടെ പണംവരവ്‌ നിന്നു. അപ്പോഴാണ്‌ അണ്‍ എയ്‌ഡഡ്‌ വിദ്യാലയത്തില്‍ ടീച്ചറായ അമ്മയെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയത്‌. അതോടെയാണ്‌ കിരണിന്റെ ലഹരിയുടെ വഴിയിലേക്കുള്ള അന്വേഷണം തുടങ്ങുന്നത.്‌ കിരണിന്‌ പിടിപെട്ട പനിക്കുള്ള ചികിത്സകനെന്ന പേരില്‍ ശിശുരോഗ വിദഗ്‌ധന്റെ വേഷംകെട്ടിയാണ്‌ ഡോ സുരേഷ്‌കുമാര്‍ ചികിത്സ തുടങ്ങിയത്‌. ആറുമാസമായി ചികിത്സ തുടരുകയാണിന്ന്‌ കിരണ്‍. നിരന്തരമായി മയക്കുമരുന്നുകള്‍ ഉപയോഗിച്ചതിന്റെ പ്രത്യാഘാതമില്ലാതാക്കുന്നതിനുള്ള ചികിത്സയാണ്‌ തുടരുന്നത്‌.

ഈഥൈല്‍ ആല്‍ക്കഹോള്‍ എന്നതാണ്‌ മദ്യത്തിന്റെ രാസനാമം. കള്ള്‌, വൈന്‍, ബിയര്‍, ബ്രാണ്ടി, റം, വിസ്‌കി, തുടങ്ങി അനവധിപേരുകളിലായി അവ വിപണിയില്‍ നിറയുന്നു. ഇവയിലെല്ലാം തന്നെ ആല്‍ക്കഹോളിന്റെ അളവ്‌ വ്യത്യസ്ഥ രീതിയിലാണ്‌. മദ്യത്തിന്റെ ഉപയോഗം തന്നെയാണ്‌ ഒരാളെ അതിന്റെ അടിമയാക്കിതീര്‍ക്കുന്നത്‌. കള്ളില്‍ അഞ്ചുമുതല്‍ പത്തു ശതമാനം വരെയാണ്‌ ആല്‍ക്കഹോളിന്റെ അളവെങ്കില്‍ ബിയറില്‍ ആറു ശതമാനം മുതല്‍ എട്ടുവരെയാണ്‌്‌. വൈനില്‍ പത്തുശതമാനം മുതല്‍ ഇരുപത്തിരണ്ടുവരെ എത്തുമ്പോള്‍ ബ്രാണ്ടിയില്‍ 40 മുതല്‍ 55 ശതമാനംവരെയാണ്‌. വിസ്‌കിയിലും റമ്മിലും ഇതേ തോതാണ്‌. എന്നാല്‍ ചാരായത്തില്‍ 50 മുതല്‍ അറുപത്‌ ശതമാനമെത്തുന്നു. 


മദ്യ ദുരന്തങ്ങളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകള്‍ പത്രവാര്‍ത്തകളിലൂടെ നമ്മുടെ മുമ്പിലെത്തുന്നു. അതുകണ്ട്‌ ഞെട്ടുകയും ഷാപ്പുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. മലയാളികള്‍ക്ക്‌ എന്നാല്‍ മയക്കുമരുന്ന്‌ ദുരന്തങ്ങളുടെ മരണസംഖ്യയുടെ കണക്കെടുക്കാനാവുന്നില്ല. എന്നാല്‍ ഇതിനുമൊക്കെ എത്രയോ അപ്പുറത്താണ്‌ മയക്കുമരുന്ന്‌ മൂലം പൊലിയുന്ന ജീവിതങ്ങളുടെ അംഗസംഖ്യ . അവരുടെ പ്രായമോ മുപ്പത്‌ വയസ്സില്‍ താഴെയുമാണ്‌. എന്നാല്‍ ലഹരിമരുന്നുകളുടെ കൂട്ട ദുരന്തങ്ങളുണ്ടാകാന്‍ കാത്തിരിക്കുകയാണോ മലയാളികള്‍ പൊട്ടിത്തെറിക്കാന്‍...?


പുകവലി ശീലം കുറഞ്ഞു വരുമ്പോള്‍ തന്നെ ലഹരി വസ്‌തുക്കളുടെ ഉപയോഗം കൂടിവരുന്നതായാണ്‌ കണക്കുകള്‍. മദ്യപിക്കുമ്പോള്‍ വാസനയുണ്ടാകുമെന്ന്‌ ഭയക്കുന്നവര്‍ക്കും മയക്കുമരുന്ന്‌ അഭയമായി മാറുന്നുണ്ട്‌. നേരത്തെ അന്‍പത്‌ വയസിനുമുകളിലുള്ളവരായിരുന്നു മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ചികിത്സക്കെത്തിയിരുന്നതെങ്കില്‍ ഇന്നവരുടെ പ്രായം പതിനാറാണ്‌. പതിനാറാം വയസില്‍ ഒരാള്‍ ലഹരിക്കടിമയായി മാറണമെങ്കില്‍ അവന്‍ ഏതുകാലത്തു തുടങ്ങിയിട്ടുണ്ടാകണം ഈ ശീലം...? സുരക്ഷയിലെ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ നാസര്‍ ചോദിക്കുന്നു. 



പതിനാറിനും നാല്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 689 പേരാണ്‌ സുരക്ഷയില്‍ മാത്രം ഒരു വര്‍ഷത്തിനിടെ ചികിത്സതേടിയെത്തിയത്‌. ഇവരില്‍ തൊണ്ണൂറ്‌ ശതമാനത്തിന്റേയും പ്രായം ഇരുപത്തിയഞ്ചില്‍ താഴെയാണ്‌. കോഴിക്കോട്ടെ ലഹരി ഉപയോക്താക്കള്‍ക്കിടയിലും ലൈംഗിക തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന സംഘടനയായ സി എസ്‌ ആര്‍ ഡി നടത്തിയ പഠനത്തില്‍ കോഴിക്കോട്ടെ ലഹരി ഉപയോക്താക്കളില്‍ എഴുപത്തിമൂന്ന്‌ ശതമാനവും മുസ്‌ലിം ചെറുപ്പക്കാരാണെന്നാണ്‌ കണ്ടെത്തിയത്‌. കൊച്ചിയില്‍ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്താണ്‌ മുസ്‌ലിംകള്‍. എന്നാല്‍ ലഹരി ഉപയോഗത്തില്‍ അവരായിരുന്നു ഒന്നാമത്‌. തിരുവനന്തപുരത്ത്‌ മാത്രമെ അവര്‍ രണ്ടാമതെത്തിയൊള്ളൂ. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ യഥാര്‍ഥ ചിത്രത്തിന്റെ ഭീകരാവസ്ഥ വ്യക്തമാവുന്നു.


നേരത്തെ പറഞ്ഞ കോഴിക്കോട്ടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ രക്ഷിതാക്കള്‍ മീറ്റിംഗില്‍ പങ്കെടുത്തില്ലെങ്കിലും സ്‌കൂള്‍ അധികൃതര്‍ ബോധവത്‌കരണ സെമിനാര്‍ സംഘടിപ്പിച്ചു. അതില്‍ ആരോപണവിധേയരായ ചിലകുട്ടികള്‍ വന്നതേയില്ല. എന്നാല്‍ കൂടുതല്‍ സംശയങ്ങളും ആശങ്കകളും ഉയര്‍ന്നത്‌ താഴ്‌ന്നക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്നായിരുന്നു. അവരും പാന്‍പരാഗും ഹാന്‍സുമൊക്കെ ശീലിച്ചു തുടങ്ങിയിരുന്നു.
ഇവര്‍ ക്ലാസില്‍ വരാത്തവരും ലഹരി ഉപയോഗിക്കുന്നവരുമായ മുതിര്‍ന്ന കുട്ടികളോട്‌ ലഹരി ഉപയോഗത്തിന്റെ ദൂശ്യവശങ്ങള്‍ വിവരിച്ച്‌ കൊടുത്തപ്പോള്‍ അവരുടെ മറുപടി ഇങ്ങനെയായിരുന്നു. അതൊക്കെ വെറുതെ പറയുന്നതാടാ നമ്മളെ പേടിപ്പിക്കാന്‍... ഇതൊന്നുംകണ്ട്‌ നിങ്ങള്‍ പിന്‍മാറാന്‍ പോകണ്ടാ... ഉള്ള സമാധാനംകൂടി നഷ്‌ടമാവുകയെയുള്ളൂ.


ലഹരിയെന്ന സര്‍വകലാശാലയിലേക്കുള്ള പ്രവേശനപരീക്ഷയാണ്‌ ഹാന്‍സും പാന്‍പരാഗുമെന്നും ഇപ്പോഴും നമ്മുടെ രക്ഷിതാക്കള്‍ മനസിലാക്കുന്നില്ല. വിലക്കപ്പെട്ടപലകാര്യങ്ങളും അനുവദിക്കപ്പെടുന്ന ഒരു കാലത്ത്‌ ലഹരിയുടെ പ്രൈമറിതല വികസനത്തെക്കുറിച്ച്‌ രക്ഷിതാക്കള്‍ ശ്രദ്ധിക്കാത്തത്‌ തന്നെയാണ്‌ പ്രശ്‌നങ്ങളുടെ കാതല്‍. പിന്നീട്‌ പഴുത്ത്‌ വൃണമായി മാറുന്നു. അപ്പോള്‍മാത്രം നിലവിളിക്കാനും പരിഹാരമാര്‍ഗം തേടി ഓടാനുമെ രക്ഷിതാക്കള്‍ക്ക്‌ നേരവുമൊള്ളൂ. അത്‌ മാറാത്തിടത്തോളം കാലം ഈ പ്രവണത കൂടുതല്‍ ചീഞ്ഞുനാറുകയെയൊള്ളൂ.


മയക്കുമരുന്നിന്‌ അടിമയായിമാറുന്ന വ്യക്തിക്ക്‌ വിവേകവും ഗുണദോഷ ചിന്താശക്തിയും നഷ്‌ടപെടുന്നതോടെ അത്യാഹിതങ്ങളില്‍ എളുപ്പത്തില്‍ ചെന്നുചാടാനുള്ള സാധ്യത ഏറെയാണ്‌. സാമൂഹിക, കുടുംബ ബന്ധങ്ങളില്‍ നിന്നും അകലുന്നതോടെ പരാശ്രയ ജീവിയായി തീരാനും നിര്‍ബന്ധിതനാകുന്നു. ലഹരി പദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെ വൈദ്യശാസ്‌ത്രപരമായി ചികിത്സിച്ചുമാറ്റാന്‍ ഇന്ന്‌ സംവിധാനങ്ങളുണ്ട്‌. വൈദ്യശാസ്‌ത്ര മനശാസ്‌ത്ര സംയുക്ത ചികിത്സകൊണ്ട്‌ മാത്രമെ ഒരാള്‍ക്ക്‌ ഈ അവസ്ഥയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ സാധിക്കൂ. സുരക്ഷയിലെ ഡോ. സത്യനാഥന്‍ പറയുന്നു.



 മയക്കുമരുന്നിനടിമയാവുകയെന്നത്‌ ഒരുരോഗമാണ്‌. രോഗിയെ സമാധാനിപ്പിക്കുകയും അയാള്‍ക്ക്‌ നഷ്‌ടപ്പെട്ടുപോയ ആത്മവീര്യത്തെ വീണ്ടടുക്കുകയും ചെയ്യുക എന്നുള്ളതാണ്‌ സാമൂഹിക ഉത്തരവാദിത്വമുള്ള എല്ലാവരുടെയും ബാധ്യത. പ്രശ്‌നങ്ങളെ പര്‍വതീകരിക്കരുത്‌. എന്നാല്‍ ഉള്ള സത്യത്തെ അംഗീകരിക്കുകയും അതെക്കുറിച്ച്‌ ഉണര്‍ന്ന്‌ ചിന്തിക്കുകയും ചെയ്യുക. അതിന്‌ ശേഷം പരിഹാരമാലോചിക്കുക. ലഹരിക്കടിമകളായവരെ യാഥാര്‍ഥ്യത്തിന്റെ മുമ്പിലേക്കെത്തിക്കുക. ഒരിക്കലും പരിഹാരം അകലെയല്ല. നാളെത്തെ തലമുറയുടെ നല്ല ഭാവിക്കുവേണ്ടി നമുക്ക്‌ അതേ ചെയ്യാനുള്ളൂ.



മയക്കുമരുന്നിനടിമയായ വ്യക്തിയില്‍ കാണാവുന്ന
ലക്ഷണങ്ങള്‍

മറവി, കളവ്‌ പറയുവാനും മറ്റുള്ളവരെ വഴിതെറ്റിക്കാനുമുള്ള പ്രവണത.
വേഗത്തില്‍ ഉത്തേജിതനാകും. എളുപ്പത്തില്‍ കൂപിതനാകും. നിസാരകാര്യങ്ങള്‍ക്ക്‌ വാദ വിവാദങ്ങളില്‍ ഏര്‍പ്പെടും.
ലഹരി ഉപയോഗിക്കാറുണ്ടെന്ന്‌ ഒരിക്കലും സമ്മതിച്ച്‌ തരില്ല.
ചര്‍ദി, ചുമ, ദേഹാസ്വാസ്ഥ്യം. കണ്ണില്‍ വീക്കവും ചുകപ്പുനിറവും. ആലസ്യവും ഉറക്കം തൂങ്ങലും.
കൈകളിലും വിരലുകളിലും വസ്‌ത്രങ്ങളിലും കരിഞ്ഞകലകളോ സൂചികുത്തിയ അടയാളങ്ങളോ.
വിറയലും വിക്കലും
ശരീരത്തിന്‌ ഒരുപ്രത്യേക ഗന്ധം
പെട്ടെന്നുള്ള ആരോഗ്യക്കുറവ്‌.
രുചിക്കുറവ്‌.
പഠനത്തില്‍ താത്‌പര്യക്കുറവ്‌.
മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന വ്യക്തിയുടെ താമസസ്ഥലത്തും ചുറ്റുപാടുകളിലും
തവിട്ടുനിറത്തിലോ വെളുത്തനിറത്തിലോ ഉള്ളപ്പൊടി, സിഗരറ്റിന്റെ കുറ്റികള്‍, സിറഞ്ച എന്നിവ കാണപ്പെടുക.



മദ്യത്തില്‍ ആല്‍ക്ക ഹോളിന്റെ അളവ്‌
കള്ള്‌ 5% 10%
ചാരായം 50% 60%
റം 40% 55%
വിസ്‌കി 40% 55%
ബ്രാണ്ടി 40% 55%
വൈന്‍ 10% 22%
ബിയര്‍ 6% 10% 

12/9/10

അന്തിക്കാടും ചന്ദ്രിക പത്രാധിപരും ഒരെഴുത്തുകാരനോട്‌ കാണിച്ച നെറികേടുകള്‍


കഥാ മോഷണം : ഇനിയും അന്തിക്കാട്‌ വായിച്ചു തീര്‍ന്നില്ല മഴതോരാതെ എന്ന നോവല്‍ 


മഴ തോരാതെഎന്ന എന്റെ നോവലിന്റെ മോഷണക്കഥയായ സത്യന്‍ അന്തിക്കാടിന്റെ കഥതുടരുന്നുവെന്ന സിനിമ വിജയകരമായ നൂറാം ദിവസത്തിലേക്ക്‌ കടക്കുകയാണ്‌. അതിന്റെ അണിയറശില്‍പ്പികള്‍ക്ക്‌ എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നതോടൊപ്പം ചില വേദനകളും വേവലാതികളും അവഗണനകളും പങ്കുവെക്കേണ്ടതുമുണ്ട്‌. വിവാദവുമായി ബന്ധപ്പെട്ട്‌ കെ പി കുഞ്ഞിമ്മൂസവരെ ലേഖനം എഴുതിയിരുന്നു. അതും എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. 


അന്ന്‌ എന്റെ ആരോപണത്തോട്‌ മറുപടി പറയുമ്പോള്‍ അന്തിക്കാട്ടുകാരന്‍ പറയുന്നത്‌ എല്ലാവരും കേട്ടതാണ്‌. കേള്‍ക്കാത്തവര്‍ക്ക്‌ വേണമെങ്കില്‍ അതിന്റെ പത്രവാര്‍ത്തകളും വീഡിയോ റിക്കാര്‍ഡിംങും എടുത്ത്‌ സൂക്ഷിച്ചിട്ടുണ്ട്‌. പറഞ്ഞത്‌ ഇപ്രകാരമാണ്‌. ഞാന്‍ ഈ നോവല്‍ വായിച്ചിട്ടില്ല, നോവല്‍ വായിച്ച ശേഷം പ്രതികരിക്കാം. എന്ന്‌. ഒരുപക്ഷേ അങ്ങേര്‍ക്കിനി നോവല്‍ വാങ്ങാന്‍കിട്ടിയില്ലെങ്കിലോ എന്ന്‌ കരുതി ഞാന്‍ തന്നെ ഒരുകോപ്പി കൊറിയര്‍ അയച്ചുകൊടുത്തു. കൂടെ ഒരു സങ്കടഹരജിയും വെച്ചു. അതിന്റെ പിന്നാലെ വേറെ രണ്ടുകത്തുകളുമയച്ചു. ഏതെങ്കിലുമൊന്നെങ്കിലും പോസ്റ്റുമാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കൊണ്ട്‌ കൊടുക്കാതിരിക്കുമോ...


ഏതിനെങ്കിലുമൊരു മറുപടി പ്രതീക്ഷിച്ചു. എന്നാല്‍ ഇതുവരെ അദ്ദേഹമാ നോവല്‍ വായിച്ചു തീര്‍ന്നിട്ടുണ്ടാകില്ല. അല്ലെങ്കില്‍ എന്റെ കൊറിയറും രജിസ്‌ട്രേഡ്‌ കത്തും അവിടെ കിട്ടിക്കാണില്ല. ആറുമാസത്തിലധികം വേണമായിരിക്കും അഞ്ചച്ചവടിയില്‍ നിന്നും അന്തിക്കാട്ടേക്ക്‌ ഒരു തപാല്‍ ഉരുപ്പടിയെത്താന്‍.

ഇപ്പോള്‍ അവര്‍ ആഘോഷത്തിമിര്‍പ്പിലാണ്‌. മലയാള സിനിമയില്‍ ഗ്ലാമര്‍ പരിവേശം മാത്രം കൈമുതലുണ്ടായിരുന്ന ഒരു നടിക്ക്‌ എന്റെ നോവലിലെ നായികാ കഥാപാത്രമായതോടെ നല്ലൊരു ഇമേജ്‌ കൈവന്നിരിക്കുന്നു. അവരുടെ ഭര്‍ത്താവിന്റെ വേഷമിട്ട യുവനടന്‍ നായകപദവിയിലേക്കുയര്‍ന്നിരിക്കുന്നു. പത്രങ്ങളിലും ചാനലിലും സൈറ്റുകളിലും നിറയെ അവരെക്കുറിച്ചുള്ള അഭിമുഖങ്ങള്‍... അണിയറപ്രവര്‍ത്തകരുടേയും നിര്‍മാതാവിന്റേയും പോക്കറ്റും വീര്‍ത്തിരിക്കുന്നു. മനസ്‌ നിറഞ്ഞിരിക്കുന്നു.


എന്നാല്‍ അതിലൊന്നും എനിക്ക്‌ വിഷമമില്ല. അതിനേക്കാളെല്ലാം വേദനതോന്നിയ ഒരു സന്ദര്‍ഭമുണ്ടായി. അത്‌ ചന്ദ്രിക വാരാന്തപതിപ്പിന്റെ പത്രാധിപര്‍ കാണിച്ച നെറികേട്‌ ഓര്‍ത്തപ്പോഴാണ്‌. ഞാനെന്റെ സങ്കടം ബോധിപ്പിക്കാന്‍ ചെന്നതായിരുന്നു അവരുടെ ഓഫീസില്‍. കഥാമോഷണ കഥയൊക്കെ കേട്ടപ്പോള്‍ അവരുടെ മനസും സങ്കടംകൊണ്ടും സഹതാപം കൊണ്ടും നിറഞ്ഞുതൂവി. അതോടൊപ്പം എനിക്കുള്ള സങ്കടം ചന്ദ്രികയില്‍ പ്രസിദ്ധീകരിക്കണമെന്ന്‌ അഭ്യര്‍ഥിച്ചു. എനിക്ക്‌ പറയാനുള്ളത്‌ എഴുതി തയ്യാറാക്കി പത്രാധിപരെ ഏല്‍പ്പിച്ചു.


നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ആരെങ്കിലും രണ്ടും ഒരേ പ്രമേയമല്ലെന്ന്‌ പറഞ്ഞാല്‍ ആ സമയം ആരോപണത്തില്‍ നിന്ന്‌ പിന്‍മാറാന്‍ ഞാന്‍ ഒരുക്കമാണെന്നും അതുപറയാന്‍ ഏറെ കഴിയുക ചന്ദ്രിക വായനക്കാര്‍ക്കായിരിക്കുമെന്നുമായിരുന്നു ഞാന്‍ ആകുറിപ്പില്‍ സൂചിപ്പിച്ചിരുന്നത്‌. 

അതിനകത്ത്‌ തന്നെയായിരുന്നു അത്‌ പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്‌.അതുകൊണ്ട്‌ തന്നെയാണ്‌ അതില്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചത്‌. അവര്‍ പറയട്ടെ എന്ന്‌ കരുതി. ബഷീറിന്റെ ബാല്യകാല സഖി മോഷണക്കഥയല്ലെന്ന്‌ തെളിയിച്ചവരെപോലെ ആര്‍ക്കും ഒരുപോസ്റ്റുമോര്‍ട്ടത്തിന്‌ സജ്ജരാകാം എന്നും അവര്‍ വിധിക്കുന്ന എന്തുശിക്ഷയും ഞാന്‍ ഏറ്റുവാങ്ങിക്കൊള്ളാം എന്നും ചൂണ്ടിക്കാട്ടിയിരുന്നു. നോവല്‍ വായിക്കുകയും സിനിമ കാണുകയും ചെയ്‌ത ധാരാളംപേര്‍ എനിക്ക്‌ ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തുന്നതായും സൂചിപ്പിച്ചിരുന്നു.


 അത്‌ വായിച്ചപ്പോള്‍ പത്രാധിപര്‍ പ്രതികരിച്ചതിങ്ങനെ. ഈ പ്രശ്‌നത്തില്‍ നിങ്ങളും അന്തിക്കാടുമല്ലാത്ത സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരെകൊണ്ട്‌ പ്രതികരിപ്പിച്ച്‌ തരുമോ ... എങ്കില്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കാം. എന്റെ നോവല്‍ പ്രകാശനചടങ്ങില്‍ പുസ്‌തകം ഏറ്റുവാങ്ങിയ എഴുത്തുകാരനായാലും മതി അവര്‍ക്ക്‌. അവിടെയും രണ്ട്‌ ആടുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച കുറുക്കന്റെ കൗശലമാണ്‌ പത്രാധിപര്‍ പയറ്റിയത്‌. 

എന്നാല്‍ എന്റെ കത്ത്‌ അവര്‍ പരിഗണിച്ചില്ല, നിഷ്‌ക്കരുണം തള്ളി. എന്റെ പത്ര സമ്മേളനം ചന്ദ്രിക നോവല്‍ മോഷ്‌ടിച്ചുവെന്ന പേരില്‍ വാര്‍ത്ത നല്‍കിയവര്‍ക്ക്‌ എന്തായിരുന്നു ആ കത്തുകൂടി പ്രസിദ്ധീകരിക്കുന്നതിലൂടെ ഉണ്ടാകുമായിരുന്ന നഷ്‌ടം എന്ന്‌ എനിക്കിതുവരെ മനസിലായിട്ടില്ല. ഒരെഴുത്തുകാരനോട്‌ ഒരുപത്രാധിപരും സംവിധായകനും നിര്‍മാതാവും കാണിച്ച ഈ നെറികേടുകളെക്കുറിച്ച്‌ വെറുതെ ഒന്ന്‌ ഓര്‍മപ്പെടുത്തുകമാത്രമാണ്‌ സിനിമയുടെ നൂറാംനാളില്‍. 


നാടോടിക്കാറ്റ്‌ സത്യന്‍ അന്തിക്കാടിന്റെ തന്നെ സിനിമയാണ്‌. ഇതിന്റെ കഥ പടം പുറത്ത്‌ വരുമ്പോള്‍ അന്തിക്കാടിന്റേത്‌ തന്നെയായിരുന്നു. എന്നാല്‍ പിന്നീട്‌ അവകാശികളെത്തി. അവര്‍ പില്‍ക്കാലത്ത്‌ സിദ്ദീഖ്‌ ലാല്‍ എന്ന പേരില്‍ സിനിമാരംഗത്ത്‌ സജീവമായി. അപ്പോള്‍ പുതിയ പ്രിന്റില്‍ അവരുടെ പേര്‌ എഴുതികാണിക്കാന്‍ അന്തിക്കാട്ടുകാരനും നിര്‍ബന്ധിതനായി.



 അദ്ദേഹത്തിന്റെ തന്നെ അച്ചുവിന്റെ അമ്മയും വിനോദയാത്രയും ചില സ്‌പാനിഷ്‌ സിനിമകളുടെ ഫോട്ടോ സ്റ്റാറ്റാണെന്നത്‌ സിനിമാ രംഗത്ത്‌ പരസ്യമായ രഹസ്യങ്ങളാണ്‌. ഇംഗ്ലീഷ്‌ സിനിമകളുടെ പ്രേതം ബാധിച്ച ഒട്ടേറെ സിനിമകള്‍ ഇവിടെ പുറത്ത്‌ വരികയും അവര്‍ മലയാളി പ്രേക്ഷകനുമുമ്പില്‍ എട്ടുകാലി മമ്മൂഞ്ഞ്‌ ചമയുകയും ചെയ്‌തുകൊണ്ടേ ഇരിക്കുന്നു.

ഈ യുദ്ധത്തില്‍ ഞാനെന്നെ കാലിടറിവീണിരിക്കുന്നു. ഈ കഥയുടെ പിതൃത്വത്തിന്‌ വേണ്ടിയുള്ള ഡി എന്‍ എ ടെസ്റ്റ്‌ ഇനി ഒരിക്കലും നടക്കുകയുണ്ടാവില്ല. ചരിത്രം രചിച്ചവര്‍ ചരിത്രത്തിലില്ലാതെ പോകുന്നത്‌ ആദ്യമൊന്നുമല്ലല്ലോ. എങ്കിലും ഇപ്പോഴും നിങ്ങള്‍ ആ നോവല്‍ വായിച്ച്‌ തീര്‍ന്നില്ലെ എന്ന്‌ അന്തിക്കാടിനോട്‌ ഉറക്കെ ചോദിക്കാന്‍ ചങ്കുറപ്പുള്ള ഒരു പത്രക്കാരനും ഇവിടെ ഇല്ലാതെപോയതിന്‌ ആരെയാണ്‌ കുറ്റം പറയേണ്ടത്‌...? അറിയില്ല, എന്നാല്‍ നിങ്ങള്‍ക്ക്‌ ഇപ്പോഴെങ്കിലും മനസിലായിരിക്കും എന്തുകൊണ്ടാണ്‌ അന്തിക്കാട്ടുകാരന്‍ ആ നോവല്‍ വായിച്ചു തീരാത്തതെന്ന്‌. ഇല്ലെ... അതുമാത്രം മതി എനിക്ക്‌. 

7/9/10

യു എ ഖാദറിന്റെ പെരുന്നാള്‍ സ്മരണ




  • യു എ ഖാദര്‍

നോമ്പും ചെറിയ പെരുന്നാളും ബലിപെരുന്നാളും എല്ലാം കുട്ടിക്കാലത്തിന്റെ ആഘോഷങ്ങളായിരുന്നു. നെയ്‌ച്ചോറിന്റെ ഗന്ധവും മൈലാഞ്ചിചുവപ്പും പുത്തനുടുപ്പുമായി പടികടന്നുവരുന്ന നന്മയുടെ വസന്തമായിരുന്നു. 
വിരല്‍തുമ്പില്‍ നിന്നും ഊര്‍ന്നുപോയെങ്കിലും ഇന്നും നഷ്‌ടബാല്യത്തിന്റെ പൂമുഖവാതില്‍ക്കല്‍ തന്നെ പായല്‍ പിടിക്കാതെ നില്‍പ്പുണ്ട്‌ ആഹ്ലാദത്തിന്റെ ആപെരുന്നാള്‍ ഓര്‍മകള്‍.

വടക്കേമലബാറിലെ മുസ്‌ലിം വീടുകളില്‍ നിന്നും സിങ്കപ്പൂരിലേക്കും ബര്‍മയിലേക്കും റങ്കൂണിലേക്കുമൊക്കെ തൊഴില്‍തേടിപോയിരുന്നവര്‍ തിരികെയെത്തിയിരുന്നത്‌ നോമ്പുകാലത്തായിരുന്നു.അതുകൊണ്ടുതന്നെ കൂട്ടുകുടുംബങ്ങളുടെ ഒത്തുചേരലുകളായിരുന്നു ചെറിയപെരുന്നാള്‍. റമസാന്‍ ഇരുപത്തിഏഴാം രാവ്‌ ആകുമ്പോഴേക്കും അവരെല്ലാം മടങ്ങിയെത്തിയിട്ടുണ്ടാവും. 
വീടുകളില്‍ ഉത്സവ പ്രതീതിപരക്കും. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പെരുന്നാളുകള്‍ ആവേശത്തിമര്‍പ്പാകുന്നതും അതുകൊണ്ടുതന്നെയാണ്‌. ഉമ്മ എന്നൊരാള്‍ മനസിലേയില്ല. എന്നെ പ്രസവിച്ചതിന്റെ മൂന്നാംനാള്‍ മരണംകൂട്ടികൊണ്ടുപോയ ആ മുഖത്തിന്റെ ഒരുഫോട്ടോപോലും ശേഷിക്കുന്നുമില്ല.


 ബര്‍മയാണെന്റെ മാതൃരാജ്യം. ബഗന്‍ എന്ന ജില്ലയിലായിരുന്നു ഉമ്മയുടെ വീട്‌. രണ്ടാം ലോകമഹായുദ്ധാനന്തരം അഭയാര്‍ഥികളായപ്പോള്‍ ഉപ്പ നാട്ടിലേക്ക്‌ പോരുകയായിരുന്നു. കൂടെ ഏഴുവയസുകാരനായ ഞാനും.

ഉമ്മാമയായിരുന്നു പിന്നെ എല്ലാത്തിനും. കേരളത്തെ ആദ്യമായികാണുന്നത്‌ ഏഴാം വയസ്സിലാണ്‌. മലയാളം പഠിക്കുന്നത്‌ അതില്‍പിന്നെയാണ്‌. ബര്‍മയിലെ ഭാഷമാത്രമെ അറിയുമായിരുന്നുള്ളൂ. ഉമ്മയില്ലാത്തകുട്ടി എന്നനിലയില്‍ മാത്രമല്ല ഏഴാം വയസ്സില്‍ മാത്രം കാണാന്‍ ഭാഗ്യമുണ്ടായ പേരക്കുട്ടികൂടിയായിരുന്നുവല്ലോ ഉമ്മാമക്ക്‌ ഞാന്‍. ഞാന്‍ നോമ്പെടുത്താലും ഉമ്മാമ്മ മുഴുമിക്കാന്‍ സമ്മതിക്കുമായിരുന്നില്ല. എന്നാലും ഒരുവാശിയുടെ പുറത്ത്‌ നോമ്പുപിടിക്കുമായിരുന്നു. പൂര്‍ത്തിയാക്കാന്‍ അനുവാദമുണ്ടായിരുന്നത്‌ 27ാം രാവിനുമാത്രമായിരുന്നു.


അന്ന്‌ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. കൊയിലാണ്ടിയിലെ ജുമുഅത്തുപള്ളി കൂടുതല്‍ സജീവമാകും. രാവ്‌ പുലരുംവരെ പ്രാര്‍ഥനകളില്‍ മുഴകിയും ദിക്‌റുകള്‍ അധികരിപ്പിച്ചും വിശ്വാസികള്‍ പള്ളിയില്‍ തന്നെ ചെലവഴിക്കും. ഇരുപത്തി ഏഴാം രാവിന്‌ പള്ളിയില്‍ പ്രത്യേക ചടങ്ങുതന്നെയുണ്ടായിരുന്നു. ഓത്തിന്‌ പോവുക എന്നാണ്‌ പറയുക. നാട്ടുകാരണവന്‍മാരും മുത്തവല്ലിമാരും നാട്ടിലെ പ്രധാനികളുമെല്ലാം ചേര്‍ന്ന്‌ പള്ളിയിലെ മുസ്‌ലിയാര്‍ക്കും മൊല്ലാക്കക്കും മറ്റും നല്‍കേണ്ട പെരുന്നാള്‍ ഹദിയ പിരിച്ചെടുക്കുന്നത്‌ അന്നാണ്‌. 



ഓരോ വീട്ടുകാര്‍ ഇത്രതുക നല്‍കണമെന്ന്‌ എല്ലാവരും കൂടി തീരുമാനിക്കും. അന്ന്‌ പള്ളിയില്‍ ചീരണി വിതരണം ചെയ്യും. മധുരപലഹാരങ്ങളും അരിയുണ്ടയുമുണ്ടാകും. അരിയുണ്ടകൊണ്ട്‌ കുട്ടികള്‍ എറിഞ്ഞ്‌കളിക്കും. എറിയുന്നത്‌ കൊള്ളുന്നത്‌ പതിവായി ഞാനായിരുന്നു. കാരണം ഞാന്‍ അവര്‍ക്കിടയില്‍ വിഭിന്നനായിരുന്നുവല്ലോ. അവര്‍ക്ക്‌ പരിചിതമല്ലാത്ത ഒരുമുഖവുമായി വന്ന എന്നെ എറിഞ്ഞും പിച്ചിയും മാന്തിയുമൊക്കെ വേദനിപ്പിക്കുന്നതിലും പരിഹസിക്കുന്നതിലും ആനന്ദം കണ്ടെത്തിയിരുന്നു ചിലമുതിര്‍ന്ന കുട്ടികള്‍. എന്നാലും 27ാം രാവിന്‌ പള്ളിയിലെ ഒത്തുചേരലിലും ചീരണിവിതരണത്തിലും ദിക്‌റിലുമൊക്കെ പങ്കെടുക്കുന്നതില്‍ മുടക്കം വരുത്തിയിരുന്നില്ല.

മാസപ്പിറവി കാണുന്ന ദിവസമാണ്‌ പെരുന്നാള്‍ ഓര്‍മയിലെ മറ്റൊരപൂര്‍വ ദിനം. അമ്പിളിക്കീറ്‌ മാനത്ത്‌ ദൃശ്യമാകണം. അത്‌ വിശ്വാസ യോഗ്യമെന്ന്‌ ബോധ്യമായാല്‍ ഖാസിമാര്‍ പെരുനാളുറപ്പിക്കും. ഉടനെപെരുന്നാള്‍ നിലാവ്‌ തെളിഞ്ഞതിന്റെ വിളംബരം മുഴക്കി പള്ളിയിലെ നകാര മുഴങ്ങും. അതോടെയാണ്‌ ആഹ്ലാദം ആഘോഷത്തോളമുയരുന്നത്‌. 



എന്നാല്‍ കുട്ടിക്കാലത്ത്‌ മാസപ്പിറവി സംബന്ധിച്ച അനിശ്ചിതത്വവും അവ്യക്തതയും മൂലം വേദനിപ്പിക്കുന്ന ചില അനുഭവങ്ങളുമുണ്ടായിട്ടുണ്ട്‌. അന്ന്‌ വൈദ്യുതി വിളക്കുകളില്ല. സാധാരണ നിലയില്‍ കടകള്‍ വൈകുന്നേരം ഏഴുമണിയോടെ അടക്കും. എന്നാല്‍ പെരുന്നാല്‍ തലേന്ന്‌ നേരംപുലരുംവരെ അവ തുറന്നിരിക്കും.


 കുട്ടികള്‍ക്ക്‌ പോലും ഉറക്കമില്ലാത്ത രാവാണത്‌. പലചരക്ക്‌ കടയും തുണിപ്പീടികയും ടൈലര്‍ കടയും ബാര്‍ബര്‍ഷോപ്പും എല്ലാം നിറഞ്ഞ്‌ കവിയും. ആണ്ടിലൊരിക്കല്‍ മാത്രം ലഭിക്കുന്ന പുത്തനുടുപ്പ്‌ ലഭിക്കുന്നത്‌ അന്നാണ്‌.എണ്ണയും സോപ്പും ഒക്കെചേര്‍ത്ത്‌ ആര്‍ഭാഡമായി പലരുംകുളിക്കുന്നത്‌ അന്നാണ്‌. ഈ ആള്‍ക്കൂട്ടത്തിനിടയിലൂടെ തുള്ളിച്ചാടി കളിക്കുന്നതില്‍ പ്രത്യേക ലഹരിതന്നെയുണ്ടായിരുന്നു.

ഒരിക്കല്‍ മാസപ്പിറവി സംബന്ധിച്ച വിവരങ്ങളറിയാനുള്ള കാത്തിരിപ്പുമായി കൊയിലാണ്ടി ജുമുഅത്ത്‌ പള്ളിക്കുമുമ്പില്‍ തടിച്ചുകൂടി നില്‍ക്കുകയായിരുന്നു വലിയൊരാള്‍ക്കൂട്ടം. അവര്‍ക്കിടയില്‍ കുട്ടികളായ ഞങ്ങളുമുണ്ട്‌. അറവുകാര്‍ക്കും പണിതുടങ്ങണമെങ്കില്‍ മാസപ്പിറവി സംബന്ധിച്ച അറിയിപ്പ്‌ കിട്ടണം. അന്ന്‌ വിവരം ലഭിക്കാന്‍ താമസിച്ചുപോയി. സാധാരണ ഫോണ്‍വഴിയാണ്‌ വിദൂരങ്ങളില്‍ കണ്ട ചന്ദ്രക്കലയെക്കുറിച്ചുള്ള വിവരം ലഭിക്കുക.

അന്ന്‌ മൊയ്‌തീന്‍ പള്ളിയില്‍ നിന്നാണ്‌ മാസപ്പിറവി കണ്ടതിന്റെ വിവരം വന്നത്‌. അവിടെ പെരുന്നാളാണെന്ന്‌ ഖാസി ഉറപ്പിച്ചു. അതിന്റെ ആഹ്ലാദം നകാരമുട്ടി അവര്‍ നാടിനെ അറിയിച്ചു. തൊട്ടടുത്ത്‌ തന്നെയുള്ള ജുമുഅത്ത്‌ പള്ളിക്കാര്‍ക്ക്‌ അത്‌ സ്വീകാര്യമായില്ല. അവരെ അറിയിക്കുകയും ഏകകണ്‌ഠമായി ഉറപ്പിക്കുകയും ചെയ്യേണ്ടതിന്‌ പകരം ഏകപക്ഷീയമായി പെരുന്നാള്‍ ഉറപ്പിച്ചപ്പോള്‍ ഇവരതിനെ തിരസ്‌ക്കരിച്ചു.

പള്ളിയില്‍ ആകാംക്ഷയോടെ കൂടി നില്‍ക്കുന്നവരോടായി ഖാസി പ്രഖ്യാപിച്ചു. നമുക്ക്‌ നാളെ നോമ്പാണ്‌. നിങ്ങളെല്ലാവരും വീടുകളില്‍ പോയി ഉറങ്ങിക്കോളീന്‍. അത്താഴവും കഴിച്ച്‌ നോമ്പുമെടുത്തോളീന്‍... 


കുട്ടികളായ ഞങ്ങളെ ആ സംഭവം നിരാശരാക്കി. മറ്റൊരുകാരണം കൂടിയുണ്ടതിന്‌. ഞാന്‍ ബാപ്പ രണ്ടാമത്‌ വിവാഹം കഴിച്ച എളാമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്‌. ബാപ്പ ജുമുഅത്ത്‌ പള്ളിക്കാരുടെ ഭാഗക്കാരനായിരുന്നു. എന്നാല്‍ എളാമ്മയുടെ വീട്ടുകാരാവട്ടെ മൊയ്‌തീന്‍പള്ളിക്കാരുടെ പക്ഷവും. ഒരേ വീട്ടില്‍ നോമ്പുകാരും പെരുന്നാള്‍ ആഘോഷിക്കുന്നവരുമുണ്ടായി. 


കൊയിലാണ്ടിയിലെ മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന പഴയ മുസ്‌ലിം തറവാടുകളില്‍ ഒന്നായിരുന്നുവത്‌. നിറയെ ആളുകള്‍, കുട്ടികളുടെ ബഹളങ്ങള്‍. അവര്‍ക്ക്‌ കാരണവന്‍മാരും മറ്റും പെരുന്നാള്‍പണം കൊടുക്കുന്നു. പടക്കംപൊട്ടിച്ചും പൂത്തിരികത്തിച്ചും നെയ്‌ച്ചോറ്‌ കഴിച്ചും അവര്‍ ആഹ്ലാദിക്കുന്നത്‌ നോമ്പുകാരനായി വേദനയോടെ നോക്കിനില്‍ക്കേണ്ടി വന്നു.

 അന്ന്‌ പെരുന്നാളാഘോഷിച്ച എളാമ്മ തന്നെ എനിക്കും ബാപ്പക്കും നോമ്പുതുറക്കുള്ള വിഭവങ്ങളും ഒരുക്കിതന്നു. അടുത്ത ദിവസമായിരുന്നു ഞങ്ങളുടെ പെരുന്നാള്‍. എന്നാല്‍ അന്ന്‌ എനിക്കൊപ്പം ആഹ്ലാദിക്കാനും ആഘോഷിക്കാനും കൂട്ടകാരെയൊന്നും ലഭിക്കാത്തത്‌ അതിലും വലിയ വേദനയായിരുന്നു.

ഉമ്മാമ്മയുടെ മരണശേഷമാണ്‌ ആ വീട്ടിലേക്ക്‌ താമസം മാറ്റിയത്‌. അവരുടെ മരണം എന്നെ ശരിക്കും വേദനിപ്പിച്ചു. ഉറ്റപ്പെടലിന്റെ അനാഥത്വം എന്താണെന്ന്‌ ശരിക്കുമറിഞ്ഞു. എളാമ്മയുടെ വീട്ടില്‍ ഒരനാഥനെ പോലെയായിരുന്നു പിന്നെ കഴിഞ്ഞുകൂടിയിരുന്നത്‌. പെരുനാളിന്‌ പടക്കപൈസ തരാന്‍ എനിക്കാരുമുണ്ടായിരുന്നില്ല. എളാമ്മയുടെ വീട്ടിലെ കാരണവര്‍ എന്നെ വേണ്ടത്ര പരിഗണിച്ചിരുന്നില്ല. എല്ലാകുട്ടികള്‍ക്കും അദ്ദേഹം പെരുന്നാള്‍ പണം കൊടുക്കുമ്പോള്‍ ഞാനും അവിടെയുണ്ടെന്ന ചിന്ത അവര്‍ക്കൊന്നും ഉണ്ടായിരുന്നില്ല.വല്ലപ്പോഴും ഉപ്പവരുമ്പോള്‍ മാത്രമാണ്‌ അല്‍പ്പമെങ്കിലും ആശ്വാസമായിരുന്നത്‌.



 കുട്ടിക്കാലത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ എനിക്ക്‌ സമീപ്പിക്കാനും ആരുമുണ്ടായിരുന്നില്ല. വീട്ടുകോലായിയിലെ സൈഡിലെ ഒരുമുറിയിലായിരുന്നു എന്റെ കിടപ്പ്‌. തികച്ചും അന്യനായി ആ വലിയ വീട്ടില്‍ കഴിഞ്ഞുകൂടിയ ഒറ്റപ്പെടലില്‍ നിന്നാണ്‌ എന്റെ എഴുത്തിന്‌ തുണയായ ഊര്‍ജം സംഭരിക്കാനായത്‌.

ഒരേ വീട്ടില്‍ നോമ്പും പെരുനാളും കടന്നുവന്ന മറ്റൊരുദിനം കൂടി കുട്ടിക്കാലത്ത്‌ തന്നെയുണ്ടായിട്ടുണ്ട്‌. സ്വന്തമായ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതാരോടും പറഞ്ഞിരുന്നില്ല. എല്ലാം ഉള്ളില്‍ ഒതുക്കും. എന്നാല്‍ ഒരുപെരുന്നാള്‍ കാലത്ത്‌ ഞങ്ങള്‍ കൂട്ടുകാരെല്ലാം ഒരു തീരുമാനമെടുത്തു. എല്ലാവര്‍ക്കും ബുസൂരിസൂട്ട്‌(സഫാരി സൂട്ട്‌) അടിക്കണമെന്ന്‌. അന്ന്‌ റങ്കൂണില്‍ നിന്നുള്ള ബാപ്പയുടെ മണിയോര്‍ഡര്‍ വരാന്‍ വൈകി. രാമുണ്ണികുട്ടിയുടെ ടൈലര്‍കടയില്‍ തുന്നിവെച്ച ഉടുപ്പ്‌ വാങ്ങാന്‍ യാതൊരു നിവൃത്തിയുമില്ല. എന്തുചെയ്യും...? 



കാര്യം രാമുണ്ണികുട്ടിക്കുമറിയാം. അത്‌കൊണ്ട്‌ അയാള്‍ ഉദാരനായി. പൈസ പിന്നീട്‌ തന്നാല്‍മതിയെന്ന ഉപാധിയോടെ ബുസൂരിസൂട്ട്‌ തന്നു. എന്നാല്‍ പറഞ്ഞ അവധിതെറ്റിയിട്ടും രാമുണ്ണിക്കുട്ടിയുടെ കടം വീട്ടാനെനിക്കായില്ല. അയാളെ ഒളിച്ചും പതുങ്ങിയും നടക്കേണ്ടിവന്നു കുറെനാള്‍. ഇന്നും ആ കടം വീട്ടിയിട്ടില്ല. എങ്കിലും ആ പണം വേണ്ടെന്ന്‌ വെച്ച്‌ കൂടുതല്‍ ഉദാരനാവാനും വീണ്ടും തുണിതൈക്കാന്‍ തന്റെയടുക്കല്‍ തന്നെ കൊണ്ടുതരണമെന്നും ആവശ്യപ്പെടുകയായിരുന്നു രാമുണ്ണികുട്ടി.

പെരുന്നാളിന്റെ കുട്ടിക്കാല സ്‌മൃതികളില്‍ പൂത്തു തളിര്‍ത്ത വര്‍ണശബളിമയുള്ള ചിത്രം പള്ളിയില്‍ നിന്ന്‌ ഖുതുബക്കുശേഷമുള്ള തക്‌ബീര്‍ ചുറ്റലാണ്‌. ഖാസി ഖുതുബ വേഷത്തില്‍ തന്നെ മുമ്പേയുണ്ടാകും. കാരണവന്‍മാരും മുതവല്ലിമാരും നാട്ടുകാരും കുട്ടികളും അവരെ അനുഗമിക്കും. ഉറക്കെ തക്‌ബീര്‍ മുഴക്കി തുടങ്ങുന്നു ആയാത്ര. താഴങ്ങാടി മഖാം, വലിയ സീതിതങ്ങള്‍ മഖാം, തുടങ്ങി പ്രദേശത്തെ പ്രധാന മഖാമുകളില്‍ സിയാറത്ത്‌ നടത്തിയ ശേഷമാണ്‌ ആളുകള്‍ വീടുകളിലേക്ക്‌ മടങ്ങുക. അവിടെയും മൊയ്‌തീന്‍പള്ളിക്കാരും ജുമുഅത്ത്‌ പള്ളിക്കാരും അഭിപ്രായ ഭിന്നതയുള്ളത്‌ കൊണ്ട്‌ ഇരുകൂട്ടര്‍ക്കും രണ്ടുവഴിയിലൂടെയായിരുന്നു യാത്ര. ഒരുവിഭാഗം പോകുന്ന മഖാമുകള്‍ മറ്റുള്ളവര്‍ക്ക്‌ നിഷിദ്ധമായിരുന്നു.


ഈ സിയാറത്തും തഖ്‌ബീര്‍ ചൊല്ലിയുള്ള യാത്രയും ഇന്നില്ല. അന്ന്‌ ഒരുവിഭാഗത്തിന്‌ തങ്ങളുടെ ശക്തി തെളിയിക്കുന്നതിനുള്ള അവസരമായിരുന്നു ഇത്‌. വലിയ പെരുന്നാളിന്‌ കയ്യെഴുത്ത്‌ ആഘോഷമുണ്ടാകും. പള്ളിയുടേയും മഹല്ലിന്റെയും പ്രതാപം കാണിക്കുന്ന തരത്തിലായിരുന്നു ഈ ആഘോഷങ്ങള്‍. ഇന്നത്തെ വിദ്യാരംഭത്തിനു തുല്യമായിരുന്ന അതൊരു വാര്‍ഷിക ദിനമായിരുന്നു. പിറ്റേന്ന്‌ കുട്ടികള്‍ക്ക്‌ ഗുരുവിന്റെ വീട്ടില്‍ നിന്ന്‌ ഭക്ഷണം കൊടുക്കും. ഇതും മഹല്ലുകളില്‍ സംഘടിപ്പിച്ചിരുന്നതായിരുന്നു. എന്നാല്‍ നന്മയിലധിഷ്‌ടിതമായ പഴമയുടെ ഈ ആചാരങ്ങളെല്ലാം ഇന്ന്‌ തിരസ്‌ക്കരിക്കപ്പെട്ടിരിക്കുന്നു. അവയൊക്കെ പുനര്‍ജനിച്ചിരുന്നുവെങ്കില്‍ എന്ന്‌ വെറുതെ മോഹിച്ചുപോകുന്നു.

.
(സിറാജ് പത്രത്തിനു വേണ്ടി അഭിമുഖത്തിലൂടെ തയ്യാറാക്കിയത്.)

4/9/10

ഇ അഹമ്മദിന്റെ വിദേശയാത്രക്ക്‌ മൂന്ന്‌കണക്കുകള്‍; കബളിപ്പിച്ചത്‌ മന്ത്രിയോ....?


കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ്‌ വിദേശകാര്യ സഹമന്ത്രിയായിരിക്കേ നടത്തിയ വിദേശയാത്ര സംബന്ധിച്ച്‌ അധികൃതരുടെ പക്കല്‍ മൂന്നുകണക്ക്‌. ഈ കാലയളവില്‍ നടത്തിയ വിദേശയാത്ര സംബന്ധിച്ച്‌ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച മൂന്നു അപേക്ഷകള്‍ക്കാണ്‌ വിഭിന്ന രീതിയിലുള്ള മറുപടികള്‍ നല്‍കിയിരിക്കുന്നത്‌.
78 വിദേശയാത്രയാണ്‌ 2004 ജൂണ്‍ 13മുതല്‍ 2008 ഓഗസ്റ്റ്‌ 19വരെയുള്ള കാലയളവില്‍ ഇ അഹമ്മദ്‌ നടത്തിയിരിക്കുന്നത്‌. ഇതിനായി ചെലവായത്‌ 1,66,74,536 രൂപയാണെന്ന്‌ ഒരുമറുപടിയില്‍ വ്യക്തമാക്കുമ്പോള്‍ മറ്റൊരു മറുപടിയില്‍ യാത്രയുടെ എണ്ണം 79 ആണ്‌. ഇതില്‍ 1287 ദിവസം മന്ത്രിയായപ്പോള്‍ 79 യാത്ര നടത്തിയെന്നാണ്‌ പറയുന്നത്‌.

എന്നാല്‍ ഇതില്‍ ചെലവായ സംഖ്യ കുറവായാണ്‌ കാണിച്ചിരിക്കുന്നത്‌. സ്വാഭാവികമായും യാത്രയുടെ എണ്ണം കൂടുമ്പോള്‍ ചെലവും കൂടണം. എന്നാല്‍ 1.37കോടിയെകാണിച്ചിട്ടൊള്ളൂ. 76 യാത്രകള്‍ ഔദ്യോഗികമായി നടത്തിയപ്പോള്‍ 3 എണ്ണം വ്യക്തിപരമാണെന്നും പറയുന്നു. 232 ദിവസം ഔദ്യോഗികമായി അദ്ദേഹം വിദേശത്ത്‌ തങ്ങിയപ്പോള്‍ 12 ദിവസം സ്വകാര്യ ആവശ്യങ്ങള്‍ക്കാണ്‌ ചെലവഴിച്ചത്‌. മധ്യപൂര്‍വേശ്യന്‍ രാജ്യങ്ങളിലേക്ക്‌ നടത്തിയ 22യാത്രകളില്‍ 48 ദിവസവും യു എ ഇയിലും ചെലവഴിച്ചു. 

ഇന്ത്യാടുഡേക്ക്‌ ലഭിച്ച മറുപടിയിലാണിത്‌ വ്യക്തമാക്കുന്നത്‌. സഊദി അറേബ്യയിലേക്കും കുവൈത്തിലേക്കും റമദാന്‍ ആശംസ അറിയിക്കുവാനായി പറന്നവകയില്‍ മാത്രം ചെലവഴിച്ചത്‌102138 രൂപയാണ്‌. എന്നാല്‍ 56 യാത്ര എന്തിനുവേണ്ടിയാണെന്നതിനു മറ്റൊരപേക്ഷയില്‍ വിശദീകരണമില്ല. വിശദീകരണമില്ലാത്ത യാത്രകള്‍ക്കായി 78,39,008 രൂപയാണ്‌ ചെലവഴിക്കേണ്ടി വന്നത്‌.


കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിലെ 78 മന്ത്രിമാരില്‍ 71 പേര്‍ 786 വിദേശയാത്രയാണ്‌ നടത്തിയത്‌.3798ദിവസം അവിടങ്ങളിലായിരുന്നു സുഖവാസം. ഇതില്‍ 47പേര്‍ മാത്രമാണ്‌ ചെലവുകള്‍ സമര്‍പ്പിച്ചത്‌. ഇവരുടേത്‌ മാത്രമായി 27കോടി രൂപയാണ്‌ പൊതുഖജനാവില്‍ നിന്ന്‌ കാലിയായത്‌. പ്രവാസികാര്യമന്ത്രിയായിരുന്ന വയലാര്‍ രവി 18 യാത്രകള്‍ നടത്തിയപ്പോള്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ എ കെ ആന്റണി രണ്ടുയാത്രകള്‍ മാത്രമെ നടത്തിയിട്ടൊള്ളൂ. ആസ്ഥാനത്താണ്‌ 79 യാത്രകള്‍ നടത്തി ഇ അഹമ്മദ്‌ റിക്കാര്‍ഡിട്ടത്‌.


ഔദ്യോഗികമാണെങ്കിലും വ്യക്തിപരമാണെങ്കിലും മന്ത്രിമാരുടെ യാത്രകള്‍ക്ക്‌ വിദേശ മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി തേടേണ്ടതുണ്ട്‌. തുടര്‍ന്ന്‌ ഫയല്‍ പ്രധാന മന്ത്രിയുടെ അനുമതിക്കായി അയക്കണമെന്നുമാണ്‌ ചട്ടം. മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയാല്‍ അതത്‌ രാഷ്‌ട്രങ്ങളിലെ ഇന്ത്യന്‍ എംബസികളാണ്‌ ബില്ലുകള്‍ അടക്കുന്നത്‌. പിന്നീട്‌ അതാത്‌ മന്ത്രാലയങ്ങള്‍ക്ക്‌ അയച്ചുകൊടുത്ത്‌ വേണ്ടതുചെയ്യുകയുമാണ്‌ പതിവ്‌. സുതാര്യമാണ്‌ നിയമങ്ങളെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല എന്നാണ്‌ വ്യക്തമാകുന്നത്‌. മന്ത്രിമാര്‍ യാത്രക്ക്‌ എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റുകളേ ഉപയോഗിക്കാവൂ എന്നും നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ലെന്നും ആരോപണമുണ്ട്‌. 


വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷക്ക്‌ ഒരുമാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ്‌ നിയമം. എന്നാല്‍ ഇ അഹമ്മദിനെ സംബന്ധിച്ച അപേക്ഷകള്‍ക്ക്‌ മറുപടി നല്‍കുവാന്‍ വിദേശകാര്യ വകുപ്പിന്റെ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ വകുപ്പ്‌ എടുത്തത്‌ ഒരു വര്‍ഷത്തിലധികമാണ്‌.


2008 സെപ്‌തംബര്‍21ന്‌തൃശൂര്‍ ജില്ലയിലെ എളവള്ളി സൗത്തില്‍ ജയപ്രകാശ്‌ കോറോത്ത്‌ നല്‍കിയ അപേക്ഷക്ക്‌ മറുപടി ലഭിച്ചത്‌ 2009 ഡിസംബര്‍ പതിനെട്ടിനാണ്‌. ഇതിലാണ്‌ 78 ദിവസത്തിന്റെ കണക്കുകളും 1,66,74,536 രൂപയുടെ ചെലവുകളെക്കുറിച്ചും പറയുന്നത്‌. എന്നാല്‍ സമാന ചോദ്യങ്ങളുമായി 2008 ഡിസംബര്‍ 23ന്‌ ഈഴവതുരുത്തിയിലെ ഉമൈത്തനകത്ത്‌ ഫസലുര്‍റഹ്‌മാന്‍ സമര്‍പ്പിച്ച അപേക്ഷക്ക്‌ 2009 നവമ്പര്‍ 24നാണ്‌ മറുപടി ലഭിച്ചിരിക്കുന്നത്‌.
ഇതില്‍ ചെലവഴിച്ച തുകയെക്കുറിച്ച്‌ കൃത്യമായ കണക്കുകള്‍ പറയുന്നില്ല. രണ്ടുമറുപടികളിലും വൈരുദ്ധ്യങ്ങളാണേറെയും. യാത്രകള്‍ നടത്തിയ തീയതികളിലും പുറപ്പെടുന്ന രാജ്യങ്ങളില്‍ പോലും രണ്ടുതരത്തിലാണ്‌ വിവരങ്ങള്‍ നല്‍കിയിരിക്കുന്നതും. 

2/9/10

രക്തജന്യരോഗം: ചികിത്സയില്ലാതെ കേരളം; മഴയെത്തുംമുമ്പേ കൊഴിഞ്ഞുവീഴുന്നത്‌ ആയിരങ്ങള്‍


കേരളത്തില്‍ ഏറ്റവും കൂടുതല്‍ രക്തജന്യരോഗികള്‍ ഉള്ളത്‌ മലബാറിലാണ്‌. മലബാറില്‍കോഴിക്കോട്ടും. കേരളത്തിലെവിടെയും രക്തജന്യ രോഗികളെ ചികിത്സിക്കാന്‍ മതിയായ സംവിധാനങ്ങളില്ല. പരിശീലനം നേടിയ ഡോക്‌ടര്‍മാരില്ല. രോഗം തിരിച്ചിറിയാനുള്ള പരിശോധന നടത്താനും കഴിയില്ല. മലബാറിന്റെ ആതുരശുശ്രൂഷാ രംഗത്തെ അഭയ കേന്ദ്രമായ കോഴിക്കോട്‌ മെഡിക്കല്‍ കോളജിലും ലുക്കീമിയ ഒഴികെ മറ്റു അസുഖങ്ങള്‍ക്ക്‌ ചികിത്സയില്ല. വിദഗ്‌ധ ഡോക്‌ടര്‍മാരില്ല, ആവശ്യത്തിന്‌ മരുന്നില്ല. ലുക്കീമിയക്കോ ഫലപ്രദമായ തരത്തില്‍ പരിചരണം ലഭിക്കുന്നുമില്ല. 


ജീനുകളിലൂടെ വന്നുപെടുന്ന മാരക രോഗമാണ്‌ തലാസീമിയ. ഇന്ത്യയില്‍ മൂന്നുകോടി ജനങ്ങള്‍ ഈ രോഗത്തിനുകാരണമായ ജീന്‍ വാഹകരാണ്‌. ഇവരെ ഒരുതരത്തിലും അസുഖം ബാധിക്കുന്നില്ലെങ്കിലും രണ്ടു തലാസീമിയ വാഹകര്‍ വിവാഹിതരായാല്‍ അവര്‍ക്കുണ്ടാകുന്ന 25 ശതമാനം കുഞ്ഞുങ്ങളെ തലാസീമിയ മാരക രോഗം ബാധിക്കാം. ദുരിതപൂര്‍ണമായ മാരകരോഗത്തോടെയുള്ള ശിശു ജനനങ്ങള്‍ ശാസ്‌ത്രീയമായി തടയാന്‍ ഇന്ന്‌ ചികിത്സാ മാര്‍ഗങ്ങളുണ്ട്‌. 


തലാസീമിയ ബാധിതരായ കുഞ്ഞുങ്ങളുടെ ജനനം നേരത്തെതിരിച്ചറിയാനും അതില്ലാതാക്കാനും ഇന്ന്‌ സംവിധാനമുണ്ട്‌. ഗൈനക്കോളജിസ്റ്റുകള്‍ മാത്രം വിജാരിച്ചാല്‍ സാധിക്കുന്നതാണത്‌. എന്നാല്‍ നമ്മുടെ ഗൈനക്കോളജിസ്റ്റുകള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവാന്‍മാരല്ല. ആണെങ്കില്‍ തന്നെ അതിനുള്ള സംവിധാനവും ഇവിടെയില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ രക്തജന്യ രോഗികള്‍ക്കുള്ള സൗകര്യം ഒരു ശതമാനം രോഗികള്‍ക്കു കൂടി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നും കോഴിക്കോട്ടെ ഓങ്കോളജി വിദഗ്‌ധനായ ഡോ: നാരായണന്‍കുട്ടി വാര്യാര്‍ പറയുന്നു. അതുകൊണ്ട്‌ തന്നെ അകാലത്തില്‍ കൊഴിഞ്ഞ്‌ വാടാനാണിവര്‍ക്ക്‌ യോഗം.

ഇതെല്ലാം ചികിത്സ പിഴക്കാനിടയാക്കുന്നു. അശാസ്‌ത്രീയമായ സംവിധാനം മൂലം അണു ബാധയേല്‍ക്കുന്നു. എയ്‌ഡ്‌സ്‌ ബാധിതരേക്കാള്‍ 200 ശതമാനത്തോളം പ്രതിരോധ ശേഷി കുറവായ ഇവരുടെ മരണം നേരത്തെയാവാന്‍ ഇതെല്ലാം കാരണമാകുന്നതായും ബന്ധുക്കള്‍ചൂണ്ടിക്കാണിക്കുന്നു. ഇത്‌ ശരിവെക്കുകയാണ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ 1997 മുതല്‍ 2006 വരെ ഓങ്കോളജി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോ: നാരായണന്‍ കുട്ടി വാര്യര്‍. ??


ലുക്കീമിയ ബാധിതരായ കുഞ്ഞുങ്ങളുടെയും രക്തജന്യ രോഗികളുടേയും ചികിത്സ തുടക്കം പിഴച്ചാല്‍ പിന്നെ പ്രയോജനമില്ല. പരിചയ സമ്പന്നരായ ഡോക്‌ടര്‍മാരുടെ പരിചരണവും ആധുനിക ചികിത്സാസൗകര്യവും നിര്‍ബന്ധമാണ്‌. ചികിത്സ തുടക്കം പിഴച്ച കുഞ്ഞുങ്ങള്‍ അധികകാലം ജീവിച്ചിരിക്കാനോ സാധ്യത കുറവുമാണ്‌. ഇതില്ലാതാക്കാന്‍ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ മാത്രം പോര.എല്ലാ സൗകര്യങ്ങളോടും കൂടിയ ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റുമാത്രമെ പരിഹാരമുള്ളൂ. അദ്ദേഹം പറയുന്നു. എന്നാല്‍ ലോകത്തിലെ എല്ലാ ലുക്കീമിയ മരണങ്ങളും ഇന്‍ഫെക്‌ഷന്‍ മൂലമാണെന്നാണ്‌ മെഡിക്കല്‍ കോളജ്‌ അധികൃതരുടെ വിശദീകരണം. അതുപോലെയേ ഇവിടെയും നടക്കുന്നുള്ളുവെന്നാണ്‌ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട്‌ ഡോ: അഷ്‌റഫ്‌ പറയുന്നത്‌. 

അണുബാധാ ചികിത്സയില്‍ പ്രാവീണ്യം നേടിയ ഡോക്‌ടര്‍മാരുടെ അഭാവം തന്നെയാണ്‌ പലപ്പോഴും പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത്‌. അണുബാധ ഏറ്റാല്‍ തിരിച്ചറിയാനോ ഇവര്‍ക്ക്‌ എന്തു ചികിത്സ നല്‍കണമെന്ന്‌ നിശ്ചയിക്കാനോ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാര്‍ക്കറിയില്ല. സാധാരണ മരുന്നുകളല്ല ഇവര്‍ക്ക്‌ നല്‍കേണ്ടത്‌. അണുബാധയേല്‍ക്കുന്നവരിലുണ്ടാകുന്ന ആദ്യപനിയുടെ ഒരുമണിക്കൂറിനുള്ളില്‍ ആന്‍റി ബയോട്ടിക്കുകള്‍ നല്‍കിയാല്‍ രോഗി രക്ഷപ്പെടും. എന്നാല്‍ ഇതു തിരിച്ചറിയപ്പെടാതെ പോകുന്നതും ചികിത്സ വൈകുന്നതുമാണ്‌ പ്രശ്‌നങ്ങള്‍ക്കുകാരണമെന്നും ഡോ: നാരായണന്‍കുട്ടി വാര്യര്‍ വ്യക്തമാക്കുന്നു.


 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ അണുബാധയെ കുറിച്ച്‌ കുസുമകുമാരി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഒറ്റ നിര്‍ദേശങ്ങളും ഇതുവരെ നടപ്പാക്കുകയുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2003 ജൂണിലായിരുന്നു ഇവിടെ 25 കുട്ടികള്‍ക്ക്‌ അണുബാധയേറ്റത്‌. അഞ്ചു കുട്ടികള്‍ മരിച്ചു. ഇതേ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ തിരുവനന്തപുരം ആര്‍ സി സിയിലെ ഡോ: കുസുമ കുമാരിയെ കമ്മീഷനായി നിയമിച്ചത്‌. അവര്‍ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചുവെങ്കിലും ഫലം ഉണ്ടായില്ലന്ന്‌ മാത്രം.


കുഞ്ഞുങ്ങളുടെ അവകാശങ്ങളെക്കുറിച്ച്‌1989ല്‍ ഐക്യരാഷ്‌ട്ര സഭ അവതരിപ്പിച്ച പ്രമേയത്തെ ആഗോള തലത്തിലെ ആധികാരിക രേഖയായാണ്‌ കണക്കാക്കുന്നത്‌. ഇന്ത്യയും 1992ല്‍ ഈപ്രമേയത്തെ അംഗീകരിച്ചിട്ടുണ്ട്‌. കുഞ്ഞിന്റെ ആരോഗ്യത്തിനുള്ള അവകാശം എന്നാല്‍ കേവലം ഭക്ഷണത്തിനും മരുന്നിനുമുള്ള അവകാശമല്ല. ഉന്നത നിലവാരമുള്ള ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ കുട്ടിയുടെ അവകാശമാണ്‌. ഭരണകൂടം ഇവിടെ രക്ഷകരാകണം. അപൂര്‍ണതകളെ അങ്ങനെ നാം പൂരിപ്പിക്കാന്‍ ശ്രമിക്കണം, എന്നൊക്കെയാണ്‌ ഈ പ്രമേയത്തില്‍ അടിവരയിട്ട്‌ പറയുന്നത്‌. എന്നാല്‍ ഇവിടെ ഭരണകൂടം പലപ്പോഴും ശിക്ഷകരായി തീരുന്നില്ലേ..? 

കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ബാലപാഠം തെറ്റിച്ചപ്പോഴാണ്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ അണുബാധാ മരണങ്ങളുണ്ടായത്‌. അന്താരാഷ്‌ട്ര പ്രഖ്യാപനങ്ങളേയും നിയമങ്ങളേയും കാറ്റില്‍പ്പറത്തിയപ്പോഴുണ്ടായ ശിശുഹത്യകളായിരുന്നു അത്‌. ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കണമെന്നും പ്രമേയം ഊന്നിപ്പറയുന്നു. 
സംരക്ഷണത്തിനും ചികിത്സക്കുമായി ഏല്‍പ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ കാലാകാലങ്ങളില്‍ പരിശോധിക്കപ്പെടണമെന്ന നിയമവും ഇവിടെ ലംഘിക്കപ്പെടുന്നു.

ചികിത്സയിലെ പിഴവ്‌മൂലം രോഗിമരണപ്പെട്ടാല്‍ ബന്ധുക്കള്‍ക്ക്‌ ഒരുലക്ഷം രൂപ നഷ്‌ടപരിഹാരമായി നല്‍കണമെന്നാണ്‌ സുപ്രീം കോടതി വിധി. ശാരീരിക വൈകല്യം സംഭവിച്ചാല്‍ 30,000 രൂപ സംസ്ഥാന സര്‍ക്കാരും നല്‍കണം. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ സമര്‍ഥമായി കൈകഴുകുന്നു. കുഞ്ഞുങ്ങളുടെ അസുഖത്തിന്റെ ഭീകരാവസ്ഥയെ ചൂണ്ടി അവര്‍ രക്ഷപ്പെടുന്നു. പ്രബലമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ ബന്ധുക്കള്‍ വിജയിക്കാറുമില്ല. അതുകൊണ്ടു തന്നെ ഈകുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ക്ക്‌ നഷ്‌ടപരിഹാരവും ലഭിക്കുന്നില്ല. 

കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തുന്ന കുട്ടികളില്‍ പത്തു ശതമാനവും ഹെമറ്റോളജി, ഓങ്കോളജി കേസുകളാണ്‌. 2002 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ഇവിടെ ഈ വിഭാഗങ്ങളിലായി 59,74,24 കുട്ടികളാണ്‌ ചികിത്സ തേടിയെത്തിയത്‌.

2003ല്‍ 155903 കേസുകളും 2004ല്‍ 1556292 ഉം 2005ല്‍ 125024ഉം 2006ല്‍ 160868 കേസുകളും ഇവിടെ എത്തി. ലുക്കീമിയ വാര്‍ഡില്‍ മാത്രം പ്രതിദിനം 40 കേസുകളെങ്കിലും എത്തുന്നുണ്ട്‌. ഓരോ വര്‍ഷവും പത്തു ശതമാനം മുതല്‍ ഇരുപത്‌ ശതമാനം വരെ പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ ഇവരില്‍ സംതൃപ്‌തമായ ചികിത്സ ലഭിച്ചവര്‍ വിരളം. ജീവിതത്തിലേക്ക്‌ തിരിച്ചുനടന്നവരും കുറവ്‌. ഇതിന്‌ ആശുപത്രി ജീവനക്കാരെ മാത്രം കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. സൗകര്യങ്ങളുടെ അപര്യാപ്‌തത തന്നെയാണ്‌ പ്രതിപ്പട്ടികയില്‍ ഒന്നാംസ്ഥാനത്ത്‌. സര്‍ക്കാറിന്റെ അനാസ്ഥക്കുമുണ്ട്‌ രണ്ടാം സ്ഥാനം.
 
അസുഖം നേരത്തെ നിര്‍ണയിക്കപ്പെടുകയും വിദഗ്‌ധ ചികിത്സ ലഭ്യമാക്കുകയും ചെയ്‌താല്‍ പല രക്തവൈകല്യ രോഗങ്ങള്‍ക്കും ഇന്ന്‌ ഫലപ്രദമായ ചികിത്സയുണ്ട്‌. എണ്‍പത്‌ ശതമാനം അര്‍ബുദരോഗങ്ങള്‍ക്കുമുണ്ട്‌ ചികിത്സ. തലാസീമിയ രോഗികള്‍ക്ക്‌ 40 വയസ്സുവരെ ഗുരുതര പ്രശ്‌നങ്ങളില്ലാതെ ജീവിക്കാനാകുമെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ഹീമോഫീലിയ ബാധിതര്‍ക്ക്‌ ഇതിനേക്കാള്‍ ആയുസുണ്ട്‌.
 
എന്നാല്‍ കേരളത്തില്‍ പലപ്പോഴും ഇവരുടെയെല്ലാം ആയുസ്‌ 15ല്‍ കുറുകുന്നു. ചികിത്സയുടെ അഭാവത്തിലേക്കും അധികൃതരുടെ അനാസ്ഥയിലേക്കുമാണിത്‌ വിരല്‍ചൂണ്ടുന്നത്‌. എന്നാല്‍ ഇതില്‍ അധികൃതര്‍ക്കു പരിഭ്രമം പോലുമില്ല. കാന്‍സര്‍ പോലുള്ള മാരകരോഗം ഇങ്ങനെയൊക്കെയേ കലാശിക്കൂ എന്ന നിലപാടാണ്‌ ആശുപത്രി അധികൃതര്‍ക്ക്‌. പൊതുജനവും ചികിത്സകൊണ്ട്‌ ഫലമില്ലെന്ന മുന്‍വിധിയോടെ മാത്രമാണ്‌ കാര്യങ്ങളെ കാണുന്നത്‌.


 എന്നാല്‍ രക്തജന്യരോഗികളുടെ ചികിത്സക്കായി പ്രത്യേക യൂണിറ്റും വാര്‍ഡും അനുവദിക്കാമെന്ന്‌ വര്‍ഷങ്ങള്‍ക്കു മുന്‍പേ അധികൃതര്‍ ഉറപ്പു നല്‍കിയതാണ്‌. അതിനുള്ള പ്ലാനും എസ്റ്റിമേറ്റും ഒരുങ്ങി. എന്നിട്ടും യൂണിറ്റും വാര്‍ഡും മാത്രമുണ്ടായില്ല. ഹൈക്കോടതി പോലും അധികൃത നിലപാടിനെ വിമര്‍ശിച്ചു. മൂന്നുമാസത്തിനുള്ളില്‍ യൂണിറ്റും വാര്‍ഡും നിര്‍മിക്കണമെന്നും വിധിച്ചു. ആ ഉത്തരവിനെപോലും കാറ്റില്‍ പറത്തുകയായിരുന്നു