24/4/11

ലഹരിയില്‍ നീന്തുന്ന കൗമാരം മഹാവിപത്ത്‌ വിളിപ്പാടകലെ


ഒരു അധ്യാപക സംഘടനയിലെ നേതാവിന്റെ മകനാണ്‌ രോഹിത്‌. (യഥാര്‍ഥ പേരല്ല) ഇന്ന്‌ ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്‌. ദിവസവും മദ്യപിക്കുന്നു അവന്‍. മദ്യം കിട്ടിയില്ലെങ്കില്‍ കൈവിറക്കും. കാലുകള്‍ നിലത്തുറക്കില്ല. ക്ലാസിലും വീട്ടിലും പൊതുചടങ്ങുകളിലുമെല്ലാം ഉന്മേഷം ഉണ്ടാവണമെങ്കില്‍ മദ്യം കിട്ടിയേ തീരൂ. രോഹിത്‌ മാത്രമല്ല അവന്റെ ക്ലാസില്‍ പഠിക്കുന്ന കൂട്ടുകാരില്‍ മദ്യപിക്കാത്തവര്‍ കുറവാണ്‌. പെണ്‍കുട്ടികള്‍പോലും അതില്‍ നിന്നും ഒട്ടും പിന്നിലല്ലെന്നതാണ്‌ വസ്‌തുത.
19ാം വയസ്സില്‍ മുഴുകുടിയനായി തീര്‍ന്ന രോഹിത്‌ ഈ ശീലം എന്നുതുടങ്ങിയെന്ന്‌ ചോദിക്കുക. അത്‌കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഞെട്ടും. എട്ടാം ക്ലാസില്‍ നിന്നെന്നാണ്‌ ഉത്തരം. ആരാണ്‌ ആദ്യമായി മദ്യം പകര്‍ന്ന്‌ തന്നതെന്ന്‌ കൂടി ചോദിക്കുക. അതിനുള്ള ഉത്തരം സ്വന്തം പിതാവ്‌ തന്നെയാണെന്നാണ്‌. അത്‌കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നവര്‍ യത്രപേരുണ്ടാകുമെന്നറിയില്ല. കാരണം ഇന്ന്‌ അത്തരം കഥകളും കാഴ്‌ചകളും സര്‍വസാധാരണമായി തീര്‍ന്നിരിക്കുന്നു. മലയാളീ വീട്ടകങ്ങളിലും ആഘോഷവേളയിലെ മദ്യസേവ പതിവുകാഴ്‌ചയായി തീര്‍ന്നിരിക്കുന്നു.


അധ്യാപക സംഘടനയിലെ ആ നേതാവ്‌ അയാള്‍ക്ക്‌ ലഭിച്ച ചില പുരസ്‌കാരങ്ങളുടെ പേരില്‍ വീട്ടില്‍ ഒരുക്കിയ മദ്യസത്‌കാരത്തിലായിരുന്നു രോഹിതിന്റെ അരങ്ങേറ്റം. അന്നവന്റേയും കൂട്ടുകാരുടേയും പെര്‍ഫോമന്‍സ്‌ കണ്ട്‌ ചിരിച്ച പിതാവും മാതാവും ബന്ധുക്കളുമെല്ലാം ഇന്നത്തെ അവസ്ഥകണ്ട്‌ കരയുകയാണ്‌. 


മദ്യ ദുരന്തങ്ങളുടെയും അതുമൂലമുണ്ടാകുന്ന മരണങ്ങളുടെയും കണക്കുകള്‍ പത്രവാര്‍ത്തകളിലൂടെ ദിനവും നമ്മുടെ മുമ്പിലെത്തുന്നു. അതുകണ്ട്‌ ഞെട്ടുകയും ചിലപ്പോള്‍ ഷാപ്പുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. എന്നാല്‍ മയക്കുമരുന്ന്‌ ദുരന്തങ്ങളുടെ മരണസംഖ്യയുടെ കണക്കെടുക്കാനാവുന്നേയില്ല. ഇതിനുമൊക്കെ എത്രയോ അപ്പുറത്താണ്‌ മയക്കുമരുന്ന്‌ മൂലം പൊലിയുന്ന ജീവിതങ്ങളുടെ അംഗസംഖ്യ . അവരുടെ പ്രായമോ മുപ്പത്‌ വയസ്സില്‍ താഴെയുമാണ്‌. എന്നാല്‍ ലഹരിമരുന്നുകളുടെ കൂട്ട ദുരന്തങ്ങളുണ്ടാകില്ലെന്നറിയാം. അതാവും മലയാളികള്‍ പൊട്ടിത്തെറിക്കാനും മരുന്ന്‌ വിപണനകേന്ദ്രങ്ങള്‍ അടിച്ചുതകര്‍ക്കാനും ഒരുമ്പെടാത്തത്‌....?


പുകവലി ശീലം കുറഞ്ഞു വരുമ്പോള്‍ തന്നെ ലഹരി വസ്‌തുക്കളുടെ ഉപയോഗം കൂടിവരുന്നതായാണ്‌ കണക്കുകള്‍. മദ്യപിക്കുമ്പോള്‍ വാസനയുണ്ടാകുമെന്ന്‌ ഭയക്കുന്നവര്‍ക്കും മയക്കുമരുന്ന്‌ അഭയമായി മാറുന്നുണ്ട്‌. നേരത്തെ അന്‍പത്‌ വയസിനുമുകളിലുള്ളവരായിരുന്നു മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ചികിത്സക്കെത്തിയിരുന്നതെങ്കില്‍ ഇന്നവരുടെ പ്രായം പതിനാലാണ്‌. പതിനാലാം വയസില്‍ ഒരാള്‍ ലഹരിക്കടിമയായി മാറണമെങ്കില്‍ അവന്‍ ഏതുകാലത്തു തുടങ്ങിയിട്ടുണ്ടാകണം ഈ ശീലം...? കോഴിക്കോട്ടെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരുടെ ചികിത്സാകേന്ദ്രമായ സുരക്ഷയിലെ പ്രൊജക്‌ട്‌ ഡയറക്‌ടര്‍ നാസര്‍ ചോദിക്കുന്നു.


പതിനാറിനും നാല്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 689 പേരാണ്‌ സുരക്ഷയില്‍ മാത്രം ഒരു വര്‍ഷത്തിനിടെ ചികിത്സതേടിയെത്തിയത്‌. ഇവരില്‍ തൊണ്ണൂറ്‌ ശതമാനത്തിന്റേയും പ്രായം ഇരുപത്തിയഞ്ചില്‍ താഴെയാണ്‌. കോഴിക്കോട്ടെ ലഹരി ഉപയോക്താക്കള്‍ക്കിടയിലും ലൈംഗിക തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന സംഘടനയായ സി എസ്‌ ആര്‍ ഡി നടത്തിയ പഠനത്തില്‍ കോഴിക്കോട്ടെ ലഹരി ഉപയോക്താക്കളില്‍ എഴുപത്തിമൂന്ന്‌ ശതമാനവും മുസ്‌ലിം ചെറുപ്പക്കാരാണെന്നാണ്‌ കണ്ടെത്തിയത്‌. കൊച്ചിയില്‍ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്താണ്‌ മുസ്‌ലിംകള്‍. എന്നാല്‍ ലഹരി ഉപയോഗത്തില്‍ അവരായിരുന്നു ഒന്നാമത്‌. തിരുവനന്തപുരത്ത്‌ മാത്രമെ അവര്‍ രണ്ടാമതെത്തിയൊള്ളൂ. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ യഥാര്‍ഥ ചിത്രത്തിന്റെ ഭീകരാവസ്ഥ വ്യക്തമാവുന്നു.
ഇനി ഈ കണക്ക്‌ ശ്രദ്ധിക്കൂ. ഇത്‌ 2010ലെ സര്‍വേഫലമാണ്‌. പത്ത്‌ ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ ഈ സര്‍വേയില്‍ തെളിഞ്ഞത്‌ പത്തുവര്‍ഷത്തിനിടെ കൗമാരക്കാരുടെ മദ്യപാനത്തിന്റെ തോത്‌ 100 ശതമാനം കണ്ട്‌ വര്‍ധിച്ചിരിക്കുന്നു എന്നാണ്‌. 15നും 19നും ഇടയില്‍ പ്രായമുള്ള 2000പേരാണ്‌ സര്‍വേയില്‍ പങ്കെടുത്തത്‌. അഞ്ചില്‍ ഒരാള്‍ മദ്യം കഴിക്കുന്നു. (65 ശതമാനം). പത്തില്‍ മൂന്നുപേര്‍ പഴവര്‍ഗങ്ങളുടെ രുചിയുള്ള മദ്യം ഉപയോഗിക്കുന്നു. 32 ശതമാനം പേര്‍ അസ്വസ്ഥതയില്‍ നിന്ന്‌ മുക്തിനേടാനായി മദ്യത്തില്‍ അഭയം തേടുമ്പോള്‍ 46 ശതമാനം ലക്ഷ്യം വെക്കുന്നത്‌ അടിച്ച്‌ പൂസാകുക എന്നതാണ്‌.



 ബോറഡിമാറ്റാനാണ്‌ 15 ശതമാനം മദ്യപിക്കുന്നത്‌. 45 ശതമാനം കുട്ടികളും പ്ലസ്‌ടുതലത്തിലെത്തുമ്പോള്‍ തന്നെ മാസത്തില്‍ അഞ്ചോ ആറോ തവണ മദ്യപിക്കുന്നു. മെട്രോ നഗരങ്ങളിലെ കുട്ടികള്‍ പ്രതിവര്‍ഷം 3500നും 4500നും ഇടയില്‍ രൂപ മദ്യപിക്കാനായി ചെലവഴിക്കുന്നു. 40ശതമാനം പെണ്‍കുട്ടികള്‍ക്കും 15നും 17നും ഇടയിലുള്ള പ്രായത്തില്‍ ആദ്യത്തെ മദ്യപാനാനുഭവമുണ്ടാകുന്നു.
പ്രണയദിനം, ജന്മദിനം, സെന്റോഫ്‌ മറ്റു ആഘോഷവേളകളിലൂടെയാണ്‌ 70 ശതമാനമാളുകളും അരങ്ങേറ്റം കുറിക്കുന്നത്‌. ഇങ്ങനെ പോകുന്നു ദ അസോസിയേറ്റഡ്‌ ചേംമ്പേഴ്‌സ്‌ ഓഫ്‌ കൊമേഴ്‌സ്‌ ഇന്ത്യയുടെ സോഷ്യല്‍ ഡവലപ്പ്‌മെന്റ്‌ ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലെ വിവരങ്ങള്‍. പത്ത്‌ ഇന്ത്യന്‍ നഗരങ്ങളില്‍ കേരളത്തില്‍ നിന്ന്‌ കൊച്ചിയെയാണ്‌ അവര്‍ ഉള്‍പ്പെടുത്തിയിരുന്നത്‌. എന്നാല്‍ സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത കേരളത്തിലെ മറ്റുനഗരങ്ങളുടെ കഥകളും ഇതില്‍നിന്നും ഒട്ടും വിഭിന്നമല്ലെന്ന്‌ സമീപകാലാനുഭവങ്ങള്‍ പറയുന്നു.

ഈഥൈല്‍ ആല്‍ക്കഹോള്‍ എന്നതാണ്‌ മദ്യത്തിന്റെ രാസനാമം. കള്ള്‌, വൈന്‍, ബിയര്‍, ബ്രാണ്ടി, റം, വിസ്‌കി, തുടങ്ങി അനവധിപേരുകളിലായി അവ വിപണിയില്‍ നിറയുന്നു. ഇവയിലെല്ലാം തന്നെ ആല്‍ക്കഹോളിന്റെ അളവ്‌ വ്യത്യസ്ഥ രീതിയിലാണ്‌. മദ്യത്തിന്റെ ഉപയോഗം തന്നെയാണ്‌ ഒരാളെ അതിന്റെ അടിമയാക്കിതീര്‍ക്കുന്നത്‌. കള്ളില്‍ അഞ്ചുമുതല്‍ പത്തു ശതമാനം വരെയാണ്‌ ആല്‍ക്കഹോളിന്റെ അളവെങ്കില്‍ ബിയറില്‍ ആറു ശതമാനം മുതല്‍ എട്ടുവരെയാണ്‌്‌. വൈനില്‍ പത്തുശതമാനം മുതല്‍ ഇരുപത്തിരണ്ടുവരെ എത്തുമ്പോള്‍ ബ്രാണ്ടിയില്‍ 40 മുതല്‍ 55 ശതമാനംവരെയാണ്‌. വിസ്‌കിയിലും റമ്മിലും ഇതേ തോതാണ്‌. എന്നാല്‍ ചാരായത്തില്‍ 50 മുതല്‍ അറുപത്‌ ശതമാനമെത്തുന്നു.


മദ്യപാനം മാത്രമല്ല അതിനേക്കാള്‍ ഭീകരമാണ്‌ മയക്കുമരുന്നിന്റെ ഉപയോഗം. അതില്‍ തന്നെ പുതിയപരീക്ഷണങ്ങള്‍ നടത്താന്‍ കൗ മാരക്കാര്‍ ഒരുക്കമാകുന്നു. ലഹരിയുടെ മായികലോകത്തേക്കുള്ള വാതായനങ്ങള്‍ അവര്‍ക്കുമുമ്പില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയുമാണ്‌.


കഴിഞ്ഞവര്‍ഷം ജൂലൈയുടെ ആദ്യപുലരിയിലായിരുന്നു ആ വാര്‍ത്ത നമ്മെ തേടിയെത്തിയത്‌. ലഹരിഗുളികാ റാക്കറ്റിലെ രണ്ടു പ്രധാനികള്‍ പിടിയിലായതോടെയാണ്‌ കലാലയങ്ങളിലേക്ക്‌ പടര്‍ന്നുകയറിയ പുതിയ ലഹരിമാഫിയകളെക്കുറിച്ച്‌ കേട്ടത്‌. കോഴിക്കോട്ടെ ഷാഡോ പോലീസിന്റെ വലയിലാണിവര്‍ കുരുങ്ങിയത്‌. ഇവരുടെ ഉപഭോക്താക്കളില്‍ വലിയൊരുശതമാനവും സ്‌കൂള്‍, കോളജ്‌ വിദ്യാര്‍ഥികളായിരുന്നു. സ്‌കൂള്‍ കുട്ടികളാണ്‌ തങ്ങള്‍ക്ക്‌ വേണ്ടി മൈസൂരില്‍ നിന്നും മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക്‌ ലഹരിഗുളിക എത്തിച്ചു തരുന്നതെന്നാണ്‌ ഇവര്‍ പോലീസിനോട്‌ വെളിപ്പെടുത്തിയത്‌.


ഇവിടെ പത്തിരട്ടി വിലക്കാണത്‌ വില്‍ക്കുന്നത്‌. മാസത്തില്‍ ഒന്നോ രണ്ടോതവണ നാട്ടിലെത്തുമ്പോഴെല്ലാം ഇവരുടെ പക്കല്‍ 500 സ്‌ട്രിപ്പുകളുണ്ടാകും. കഠിനവേദനക്കും മനോ ദൗര്‍ഭല്യമുള്ളവര്‍ക്കും ഡോക്‌ടര്‍മാര്‍ കുറിച്ച്‌ നല്‍കുന്ന മരുന്നുകളിലാണ്‌ ലഹരിയുടെ പുതിയ സ്വര്‍ഗരാജ്യം കുട്ടികള്‍ കണ്ടെത്തിയിരിക്കുന്നത്‌. കോഴിക്കോട്ടെ പല മനോരോഗ വിദഗ്‌ധരുടെയും അരികില്‍ ചികിത്സതേടിയെത്തുന്നു ഇത്തരം ലഹരിമരുന്നുകളുടെ അടിമകളായി തീര്‍ന്ന വിദ്യാര്‍ഥികള്‍.
ഒറ്റ എസ്‌ എം എസ്‌ മതി. ലഹരി വസ്‌തുക്കള്‍ എവിടേക്കും എത്തുന്നു. സംസ്ഥാനത്തെ സ്‌കൂള്‍ കോളജുകള്‍ കേന്ദ്രീകരിച്ചാണ്‌ വ്യാപാരം. വില്‍ക്കാനും വാങ്ങാനും ഹോള്‍സെയിലായി കൊണ്ടുവരുന്നതിനും വിദ്യാര്‍ഥികള്‍. ചരട്‌ വലിക്കാന്‍മാത്രം അന്തര്‍ സംസ്ഥാന റാക്കറ്റുകള്‍. വിപണനത്തിന്‌ ഹൈടെക്‌ സംവിധാനങ്ങളുമായി ഇങ്ങനെയൊരു മാഫിയ ഇവിടെ സജീവമാണെന്നറിയുമ്പോഴും അതിന്റെ ഭീകരാവസ്ഥ നമ്മള്‍ എത്രകണ്ട്‌ മനസിലാക്കിയിട്ടുണ്ട്‌...? 


ശസ്‌ത്രക്രിയക്കുമുമ്പ്‌ ബോധം കൊടുത്താന്‍ ഉപയോഗിക്കുന്ന ഇന്‍ജക്ഷനിലും വേദന സംഹാരികളായ ചില ഗുളികകളിലും കുട്ടികളെ പുതിയ ലഹരികണ്ടെത്താന്‍ പഠിപ്പിച്ചത്‌ ആരാണ്‌...?
അംഗീകൃത ഡോക്‌ടറുടെ കുറിപ്പില്ലാതെ മുതിര്‍ന്നവര്‍ക്ക്‌ പോലും മെഡിക്കല്‍ ഷാപ്പുകളില്‍ നിന്ന്‌ ലഭ്യമല്ലാത്ത ഇത്തരം ഗുളികകള്‍ കുട്ടികള്‍ക്ക്‌ കോഴിക്കോട്ടെ മെഡിക്കല്‍ ഷാപ്പുകളില്‍ നിന്നും ലഭ്യമാവുന്നു. അതിനവര്‍ക്ക്‌ ഒരുഡോക്‌ടറുടെയും വക്കാലത്ത്‌ വേണ്ട. ഇത്തരം മെഡിക്കല്‍ ഷോപ്പുകള്‍ ഇവിടെ പ്രവര്‍ത്തിക്കുമ്പോള്‍ എത്രമാത്രം സുരക്ഷിതരാവും അവര്‍....?
കോഴിക്കോട്ടെ മനോരോഗ വിദഗ്‌ധനായ ഡോ പി എന്‍ സുരേഷ്‌കുമാറിനരികില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള 30 കുട്ടികളാണ്‌ ചികിത്സക്കെത്തിയത്‌. തെറ്റുകാര്‍ ആരാണ്‌... ?കുട്ടികള്‍ മാത്രമാണോ....?


45ശതമാനം കുട്ടികളും അവരുടെ ഒഴിവുവേളകള്‍ എങ്ങനെ ചെലവഴിക്കുന്നുവെന്ന്‌ രക്ഷിതാക്കള്‍ അറിയുന്നേയില്ല. വിനോദയാത്രക്കും മറ്റും പോകുന്നതിനിടയില്‍ പുഴയിലും കടലിലും കുളിക്കാനിറങ്ങുന്ന കുട്ടികള്‍ അപകടത്തില്‍പെട്ട്‌ മരിക്കുന്നവാര്‍ത്ത പത്രങ്ങളില്‍ വല്ലാതെ നിറയുന്നു. പക്ഷെ മരണത്തിനിരയാകുന്നവരില്‍ മിക്കവരും മദ്യലഹരിയിലാണ്‌ മരണപ്പെട്ടതെന്നകാര്യം മൂടിവെക്കപ്പെടുകയാണ്‌ ചെയ്യുന്നതെന്നാണ്‌ പ്രശസ്‌ത മനശാസ്‌ത്രജ്ഞനായ സി ജെ ജോണിന്റെ അഭിപ്രായം.
മദ്യപാനപ്രായം നേരത്തെ 18 വയസായിരുന്നു. അടുത്തകാലംവരെ 14ല്‍ നിന്നു. അത്‌ പിന്നെയും താഴോട്ട്‌ സഞ്ചരിക്കുന്നുവെന്നുകൂടി സാക്ഷ്യപ്പെടുത്തുന്നുണ്ട്‌ അദ്ദേഹം. ഒരുവര്‍ഷത്തില്‍ സ്വാഭാവ ദൂഷ്യത്തിന്‌ ചികിത്സതേടിയെത്തുന്ന അഞ്ഞൂറില്‍പരം കുട്ടികളില്‍ ഇപ്പോള്‍ ഏഴാംക്ലാസുകാര്‍വരെ മദ്യപിച്ച്‌ തുടങ്ങിയതായും അദ്ദേഹം പറയുന്നു.


കോഴിക്കോട്‌ നഗരത്തിലെ ഒരു ഗവ ഹൈസ്‌കൂളില്‍ 90 ശതമാനവും അധ്യാപകര്‍ സ്‌ത്രീകളാണ്‌്‌. ഇവിടെ പത്തിലും ഒന്‍പതിലും വര്‍ഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്നു ചില വിദ്യാര്‍ഥികള്‍. പ്രായം പതിനേഴോ പതിനെട്ടോ ആയി. മീശകുരുത്ത കുട്ടികളെ കണ്ടാല്‍ അധ്യാപകരാണെന്ന്‌ പുറമെനിന്നുള്ളവര്‍ സംശയിച്ചുപോകും.


ഇവര്‍ പിറകിലെ സീറ്റിലെ ഇരിക്കൂ. ക്ലാസ്‌ നടക്കുന്നതിനിടയില്‍ അന്തരീക്ഷത്തില്‍ പുക ഉയരുന്നത്‌ കാണാം. ആരാണ്‌ പുകവലിക്കുന്നതെന്ന്‌ ചോദിച്ചാല്‍ ഉത്തരമില്ല. ടീച്ചര്‍മാര്‍ക്ക്‌ ഇവരെ പേടിയാണ്‌. അടുത്തേക്ക്‌ ചെല്ലാന്‍പോലും. അവരോട്‌ ചോദ്യങ്ങളില്ല. ഒന്ന്‌ വിരട്ടാമെന്ന്‌ വെച്ചാലോ അതിനേക്കാള്‍ വലിയ രീതിയില്‍ അവര്‍ പേടിപ്പിക്കും. ചെറിയ ശിക്ഷയാവാമെന്ന്‌ കരുതിയാലോ ?ടീച്ചര്‍മാരുടെ കയ്യിലെവടി ചേട്ടന്‍മാര്‍ പിടിച്ച്‌ വാങ്ങും. സിഗരറ്റും ഹാന്‍സും പാന്‍പരാഗും കഞ്ചാവുമെല്ലാം ഉപയോഗിക്കുന്നവരുണ്ടവരില്‍. മദ്യപാനം പതിവാക്കിയവരും.
ഇത്‌ കോഴിക്കോട്‌ നഗരത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റെ മാത്രം കഥയല്ല. കേരളത്തിലെ കലാലയങ്ങളില്‍ നിന്നെല്ലാം ഉയരുന്നു ലഹരിയുടെ പുകപടലങ്ങള്‍. അരാജകത്വത്തിന്റേയും അനുസരണക്കേടിന്റേയും സര്‍വകലാശാലകളായി മാറുകയാണോ നമ്മുടെ കലാലയങ്ങള്‍...?


കുടുംബകലഹങ്ങളുടെ ചരിത്രം പരിശോധിക്കുക. കൂട്ട ആത്മഹത്യകളുടെ ജാതകവും ഇരുത്തിവായിക്കുക. എല്ലാം ചെന്നെത്തി നില്‍ക്കുന്നത്‌ ലഹരിയുടെ വക്കിലാണ്‌. ഇതറിയാത്തവരല്ല മലയാളികള്‍. പക്ഷെ എന്നിട്ടും അത്തരം ദുരന്തങ്ങളുടെ റിഹേഴ്‌സലുകളിലേക്ക്‌ സജ്ജരാക്കിവിടുകയാണ്‌ നമ്മുടെ കുട്ടികളെ. 


കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ സി ഐ ടി പി ശ്രീജിത്ത്‌ വാര്‍ത്താ സമ്മേളനത്തിലൂടെ കുട്ടിമോഷ്‌ടാക്കളുടെ സംഘത്തെക്കുറിച്ചും അവര്‍ നടത്തിയ വീരശൂര പരാക്രമങ്ങളെക്കുറിച്ചും പ്രഖ്യാപിക്കുന്നത്‌ 2010 ജൂണ്‍19നായിരുന്നു. ആറുമാസത്തിനിടെ നഗരത്തിന്റെ ഉറക്കംകെടുത്തിയ ഒട്ടേറെ ബൈക്ക്‌ കവര്‍ച്ചകള്‍..കമ്പ്യൂട്ടര്‍ മോഷണങ്ങള്‍...എഴുപതോളം വിദ്യാര്‍ഥിപ്പട തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചായിരുന്നുവെത്രെ ആ സംഭവങ്ങളത്രയും നിറഞ്ഞാടിയത്‌. ആര്‍ക്കുമൊരു സംശയവും തോന്നാത്ത വിധം. ഇവരും മദ്യത്തിന്റെ പിന്‍ബലത്തോടെയായിരുന്നു ഓരോകുറ്റകൃത്യത്തിലേക്കും നടന്നടുത്തത്‌.
ഇതും കോഴിക്കോട്‌ നഗരത്തില്‍ തുടങ്ങി ഇവിടെതന്നെ ഒടുങ്ങിയ ഒരു പ്രതിഭാസങ്ങളായിരുന്നില്ല. പുതിയ കാലത്തിന്റെ സന്തതികള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ലോകത്തിന്റെ പ്രതിരൂപത്തെ മറ്റൊരു കോലത്തില്‍ അവര്‍വരച്ചിടുകയായിരുന്നു.
പുതിയ തലമുറയുടെ സ്വാതന്ത്ര്യങ്ങള്‍ക്ക്‌ ആകാശത്തെപോലും അതിര്‍ത്തിയായി കണക്കാക്കാനാവില്ല. ഏത്‌ വിലക്കുകള്‍ ഭേദിക്കാനും അവര്‍ക്ക്‌ മടിയുമില്ല.


സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെ കാര്യക്ഷമമാണിപ്പോള്‍. മാനേജ്‌മെന്റുകളുടെ പട്ടാളച്ചിട്ടയും വിദ്യാലയങ്ങളെ വലിഞ്ഞുമുറുക്കിയിരിക്കുന്നു. പി ടി എ കമ്മിറ്റികളും അമ്മമാരുടെ കൂട്ടായ്‌മകളും അധ്യാപക സംഘടനകളും എല്ലാം വിദ്യാലയങ്ങളുമായി അടുത്തിടപഴകുന്നു. അങ്ങനെയൊരുകാലത്തുകൂടിയാണിതെല്ലാം നടക്കുന്നത്‌. ഈ പ്രവണത സാംസ്‌കാരിക ജീര്‍ണതകളുടെ ഷോക്കാണെന്നാണ്‌ മനോരോഗ വിദഗ്‌ധനായ ഡോ പി എന്‍ സുരേഷ്‌കുമാറിന്റെ വിലയിരുത്തല്‍.


മന:ശാസ്‌ത്രഞ്‌ജരുടെ അരികില്‍ മനോനില തെറ്റി ചികിത്സതേടിയെത്തിയ ഒട്ടേറെ കുട്ടികളെക്കുറിച്ച്‌ അവര്‍ പറഞ്ഞ്‌ തരുന്നു. ഏറെ വിചിത്രമാണ്‌ അവരുടെലോകം. വിഭിന്നമാണ്‌ മനസ്‌, ഞെട്ടിപ്പിക്കുന്നതാണ്‌ പ്രവര്‍ത്തികള്‍. ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും ഒരേ രീതിയിലല്ല വികസനം കൈവരിക്കുന്നത്‌. വികസനത്തെ സ്വാധീനിക്കുന്ന നിരവധി ഘട്ടങ്ങളുണ്ട്‌. അതില്‍ സംഭവിക്കുന്ന ഗുണദോഷങ്ങള്‍ കുട്ടിയുടെ ശാരീരിക മാനസിക വളര്‍ച്ചയെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്‌. രക്ഷിതാക്കളുടേയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഭാഷയും വേഷവും പെരുമാറ്റങ്ങളും വൈകല്യങ്ങളും എല്ലാം കുട്ടികളുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നു.

ആണ്‍കുട്ടിയല്ലേ എവിടെ പോയാലും പ്രശ്‌നമില്ല. എന്ന്‌ കരുതിയിരുന്നവര്‍ക്കൊക്കെ ആ ധാരണ തിരുത്തേണ്ടി വന്നിരിക്കുന്നു. കാരണം ഇന്ന്‌ ഏറ്റവും കൂടുതല്‍ വഴിതെറ്റിപോകുന്നത്‌ ആണ്‍കുട്ടികളാണ്‌. മദ്യമയക്കുമരുന്ന്‌ മാഫിയകളുടെ കരിയറുകളായി മാറുന്നതും അവര്‍ തന്നെ. വേഗത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നു അവരുടെ മനസ്സുകളെ.
തെറ്റുകാര്‍ കുട്ടികള്‍ മാത്രമല്ല. സമൂഹംകൂടിയാണ്‌. ആത്മീയത അന്യമാകുന്ന ഭവനങ്ങളില്‍ മദ്യസത്‌കാരങ്ങള്‍ മാന്യതയുടെ അടയാളങ്ങാകുമ്പോള്‍ കുട്ടികളെ എങ്ങനെ കുറ്റവാളികളാക്കിതീര്‍ക്കാനാവും...? രോഗമറിഞ്ഞുള്ള ചികിത്സവിധിക്കാതെ വാവിട്ടുകരഞ്ഞിട്ടും ഫലമുണ്ടോ...?
ലഹരിയെന്ന സര്‍വകലാശാലയിലേക്കുള്ള പ്രവേശനപരീക്ഷയാണ്‌ ഹാന്‍സും പാന്‍പരാഗുമെന്നും ഇപ്പോഴും നമ്മുടെ രക്ഷിതാക്കള്‍ മനസിലാക്കുന്നില്ല. വിലക്കപ്പെട്ടപലകാര്യങ്ങളും അനുവദിക്കപ്പെടുന്ന ഒരു കാലത്ത്‌ ലഹരിയുടെ പ്രൈമറിതല വികസനത്തെക്കുറിച്ച്‌ രക്ഷിതാക്കള്‍ ശ്രദ്ധിക്കാത്തത്‌ തന്നെയാണ്‌ പ്രശ്‌നങ്ങളുടെ കാതല്‍. പിന്നീട്‌ പഴുത്ത്‌ വൃണമായി മാറുന്നു. അപ്പോള്‍മാത്രം നിലവിളിക്കാനും പരിഹാരമാര്‍ഗം തേടി ഓടാനുമെ രക്ഷിതാക്കള്‍ക്ക്‌ നേരവുമൊള്ളൂ.


മയക്കുമരുന്നിന്‌ അടിമയായിമാറുന്ന വ്യക്തിക്ക്‌ വിവേകവും ഗുണദോഷ ചിന്താശക്തിയും നഷ്‌ടപെടുന്നതോടെ അത്യാഹിതങ്ങളില്‍ എളുപ്പത്തില്‍ ചെന്നുചാടാനുള്ള സാധ്യത ഏറെയാണ്‌. സാമൂഹിക, കുടുംബ ബന്ധങ്ങളില്‍ നിന്നും അകലുന്നതോടെ പരാശ്രയ ജീവിയായി തീരാനും നിര്‍ബന്ധിതനാകുന്നു. ലഹരി പദാര്‍ഥങ്ങള്‍ ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെ വൈദ്യശാസ്‌ത്രപരമായി ചികിത്സിച്ചുമാറ്റാന്‍ ഇന്ന്‌ സംവിധാനങ്ങളുണ്ട്‌. വൈദ്യശാസ്‌ത്ര മനശാസ്‌ത്ര സംയുക്ത ചികിത്സകൊണ്ട്‌ മാത്രമെ ഒരാള്‍ക്ക്‌ ഈ അവസ്ഥയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ സാധിക്കൂ. സുരക്ഷയിലെ ഡോ. സത്യനാഥന്‍ പറയുന്നു.
മയക്കുമരുന്നിനടിമയാവുകയെന്നത്‌ ഒരുരോഗമാണ്‌. രോഗിയെ സമാധാനിപ്പിക്കുകയും അയാള്‍ക്ക്‌ നഷ്‌ടപ്പെട്ടുപോയ ആത്മവീര്യത്തെ വീണ്ടടുക്കുകയും ചെയ്യുക എന്നുള്ളതാണ്‌ സാമൂഹിക ഉത്തരവാദിത്വമുള്ള എല്ലാവരുടെയും ബാധ്യത. പ്രശ്‌നങ്ങളെ പര്‍വതീകരിക്കരുത്‌. എന്നാല്‍ ഉള്ള സത്യത്തെ അംഗീകരിക്കുകയും അതെക്കുറിച്ച്‌ ഉണര്‍ന്ന്‌ ചിന്തിക്കുകയും ചെയ്യുക. അതിന്‌ ശേഷം പരിഹാരമാലോചിക്കുക. ലഹരിക്കടിമകളായവരെ യാഥാര്‍ഥ്യത്തിന്റെ മുമ്പിലേക്കെത്തിക്കുക. ഒരിക്കലും പരിഹാരം അകലെയല്ല. നാളെത്തെ തലമുറയുടെ നല്ല ഭാവിക്കുവേണ്ടി നമുക്ക്‌ അതേ ചെയ്യാനുള്ളൂ.

പൂങ്കാവനം മാസികയുടെ കവര്‍ സ്റ്റോറി
2010മെയ്‌ ലക്കം  

19/4/11

തിരികെയെത്തുമോ ആ വേനല്‍ക്കാല മധുരം



ചെറുപ്പത്തില്‌ നമ്മള്‌ കുഞ്ഞുകുട്ടികളെല്ലാരും കണ്ടെത്തിന്റെ വരമ്പില്‌ ചാപ്പ നുള്ളാന്‍ പോകും. തോട്ടില്‌ മീന്‍ പിടിക്കാന്‍ പോകും. ജന്മിമാരെ കാലീനെ മേക്കാന്‍ പോകും. വെറുതെ കാട്ടിലൂടെ നടക്കും. കാട്ടില്‍ കയറിയാല്‍ കാരപ്പയം പറിക്കും. മൊത്തങ്ങാപ്പയം പറിക്കും. കുന്നിപ്പയം തിന്നാ നാവ്‌ ചോന്ന്‌ ചോന്ന്‌ വരും, വലിയ മരങ്ങളില്‌ തേനുണ്ടോന്ന്‌ നോക്കും. മൊളങ്കാട്ടില്‌ കയറി ആനേന്റെ കാലടി ഉണ്ടോന്ന്‌ നോക്കും.

കാട്ടില്‌ കയറിയാല്‌ വെശപ്പറീല. കെഴങ്ങ്‌ മാന്തി തിന്നും. കുടീലൊന്നും വെളക്ക്‌ കത്തിക്കൂലാ. ഇരുട്ടു തന്നെ, ഇരുട്ട്‌ , കത്തീക്കാന്‍ വെളക്കേ ഉണ്ടായിരുന്നില്ല. തീപ്പെട്ടി കണ്ടിട്ടേയില്ല. അടുപ്പ്‌ കത്തിക്കാന്‍ തീകനല്‌ കെടാതെ വെക്കും. കനല്‌ കത്തി കനല്‌ കത്തി അതങ്ങനെ നിക്കും. (സി കെജാനുവിന്റെ ജീവിതകഥ)

ഉരുകി ഉരുകി വിയര്‍ത്തൊലിക്കുന്ന പകല്‍
മരങ്ങള്‍ ഇല പൊഴിച്ച്‌ സസ്യങ്ങള്‍ കരിഞ്ഞുണങ്ങി, കുളങ്ങളും പുഴകളും കാട്ടുചോലകളും വറ്റി വരണ്ടിട്ടും കണിക്കൊന്നയും വാകമരവും അരളിയും മന്ദാരവും എല്ലാം പൂത്തുലഞ്ഞു നില്‌ക്കുന്ന വേനല്‍ക്കാലം. ജ്യോതിശാസ്‌ത്രപ്രകാരമുള്ള ഒരു പുതുവര്‍ഷത്തിന്റെ ആരംഭം കൂടിയാണ്‌ ഈ ഇല പൊഴിക്കും കാലം. വിഷുവിനെ വരവേല്‌ക്കാന്‍ തന്നെയാണെത്രെ നാട്ടിന്‍പുറത്തേയും നഗരങ്ങളിലേയും കണിക്കൊന്നകള്‍ മഞ്ഞപുടവയണിഞ്ഞ്‌ വേനല്‍ പച്ചയിലെ കുളിര്‍ക്കാഴ്‌ചകളില്‍ നിറയുന്നത്‌.


ഇത്‌ കുട്ടികള്‍ക്ക്‌ കാത്തിരിപ്പിനൊടുവില്‍ വന്നണഞ്ഞ മധ്യവേനലവധി കൂടിയാണ്‌. നാട്ടുമാഞ്ചുവട്ടില്‍, വേനല്‍ കാര്‍ന്നുകതിന്നുന്ന പുഴയോരങ്ങളില്‍, കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍, കളിച്ചു രസിക്കുന്ന കാലം, ആഹ്ലാദത്തിമര്‍പ്പിന്റെ ആരവങ്ങള്‍ക്കൊത്ത്‌ അടിച്ചു പൊളിക്കുന്ന കാലം.
ഈ വേനല്‍ ഉടലിനെ പൊള്ളിക്കുന്നു, വിയര്‍പ്പില്‍ കുളിപ്പിക്കുന്നു. ഒരിറ്റ്‌ ദാഹജലത്തിനായി അമ്മമാര്‍ നെട്ടോട്ടം തുടരന്നു. ഈ കാഴ്‌ചകളെല്ലാം നഷ്‌ട സ്വപ്‌നത്തിന്റെ മധുരമൂറ്റുന്ന ഒരു വേനല്‍ പാടത്തേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നില്ലേ? നാട്ടുമാവിന്‍ ചുവട്ടിലെ ഒത്തുചേരലുകളിലേക്ക്‌, വെയില്‍ നാളങ്ങള്‍ പടര്‍ന്നു വെന്ത മീനമാസത്തിലെ പകലറുതികളുടെ കളിയാരവങ്ങളിലേക്ക്‌.
പേരമരത്തണലില്‍ കളിവീട്‌ വെച്ചത്‌. കണ്ണിമാങ്ങ കൊണ്ട്‌ ബിരിയാണി വെച്ചത്‌. ഞാവല്‍ പഴം കൊണ്ട്‌ പായസം വിളമ്പിയത്‌. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആര്‍ദ്രമായ കൂട്ടായ്‌മകള്‍ രൂപവത്‌ക്കരിച്ചത്‌. നാട്ടുമാവിന്‍ചേട്ടിലെ നിറഞ്ഞു പഴുത്ത മാങ്ങകള്‍ക്കായി തപസിരുന്നത്‌, വേനലവധിയുടെ വിയര്‍പ്പില്‍ നനഞ്ഞ്‌ പിരിയുമ്പോള്‍ പങ്കുവെച്ച കുന്നിക്കുരുവും കുപ്പിവളപൊട്ടുകളും അങ്ങനെ... അങ്ങനെ സ്‌നേഹത്തിന്റെ മധുരം വിളമ്പുന്ന വിരഹത്തിന്റെ ശോകാര്‍ദ്രരാഗങ്ങള്‍.


ആത്‌ നമ്മുടെ കുട്ടിക്കാലമായിരുന്നു. ഈ വെയിലിന്‌ അന്ന്‌ പൂനിലാവിന്റെ പരിശുദ്ധിയായിരുന്നു. എന്തെന്തു ഓര്‍മകളുമായാണ്‌ ഈ വേനല്‍ക്കാഴ്‌ചകള്‍ മനസിനെ തൊട്ടുണര്‍ത്തുന്നത്‌. നിഷ്‌ക്കളങ്കമായ ആ ബാല്യകാലത്തിന്റെ പൂമരചുവട്ടിലെ കാഴ്‌ചകള്‍ പറഞ്ഞാല്‍ തീരുന്നവയാണോ? ഓര്‍മപ്പൂപാടങ്ങളില്‍ പൂത്തുതളിര്‍ത്ത മാങ്ങാചുന പൊള്ളിയ കുസൃതിക്കാലത്തെക്കുറിച്ച്‌ പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ പങ്കുവെക്കാനില്ലാത്തത്‌ ആര്‍ക്കാണ്‌. ബാല്യകാലത്തെ പറയാത്ത, വേനലവധിയെ പുല്‍കാത്ത, മാമ്പഴക്കാലത്തെ പ്രണയിക്കാത്ത ഏത്‌ സാഹിത്യകൃതിക്കാണ്‌ പൂര്‍ണതയിലെത്താനാവുക. ഏത്‌ കൃതിയാണ്‌ നമ്മെ വായനയൂടെ അനുഭൂതികളിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുക.
മാമ്പഴക്കാലത്തിലേക്കും മജീദിന്റേയും സുഹ്‌റയുടേയും ബാല്യകാലത്തെ കൊച്ചുപിണക്കങ്ങളിലേക്കും വലിയ ഇണക്കങ്ങളിലേക്കുമാണ്‌ ബാല്യകാലസഖി വാതില്‍ തുറക്കുന്നത്‌. വക്കില്‍ ചോര പുരണ്ടുപോയ ഈ കുഞ്ഞുകൃതിയിലെ സുഹ്‌റയിലും മജീദിലും അവരുടെ മാമ്പഴക്കാലത്തിലും നമുക്കും നമ്മുടെ ബാല്യകാലത്തെ മധുരമായി വീണ്ടെടുക്കാനാവുന്നുണ്ട്‌.
ഈ കുസൃതികളെ, കുഞ്ഞബദ്ധങ്ങളെ, വലിയ കുരുത്തക്കേടുകളെ കാലമിനിയുമേറെയിരുണ്ടാലും വിഷുവും ഓണവും തിരുവോണവും വന്നു മറഞ്ഞാലും, ഓരോ തിളിരിലും പൂവും കായും വന്ന്‌ നിറഞ്ഞാലും, അപ്പോള്‍ നമ്മള്‍ ആരൊക്കെയായിത്തീര്‍ന്നാലും ഓര്‍മകളില്‍ ഓമനിച്ചു കൊണ്ടേയിരിക്കുകയാവും തീര്‍ച്ച. വേനലവധിക്കു വേണ്ടി അണിഞ്ഞൊരുങ്ങി നിന്നിരുന്ന മാമ്പഴക്കാലത്തിലേക്ക്‌. നെല്ലിക്കയോളം പോന്ന നാടന്‍ മാങ്ങയുടെ തേനൂറുന്ന മധുരങ്ങളിലേക്ക്‌, കോലാച്ചി മാങ്ങകളുടെ പുളിയുടെ ചവര്‍പ്പിലേക്ക്‌ ഈ വേനല്‍പ്പിറവിയിലും നിങ്ങള്‍ യാത്ര പോയില്ലേ-നഷ്‌ടബാല്യത്തിന്റെ മാമ്പൂമണത്തേയും വരിക്കചക്കയുടെ കൊതിപ്പിക്കുന്ന ഗന്ധത്തേയും അവിടെ തിരഞ്ഞില്ലേ...


സ്‌കൂളടക്കുന്ന അവധിക്കാലത്തിലേക്ക്‌, വള്ളിനിക്കറിട്ട്‌ പാടത്തും പുഴയിലും നീന്തിതുടിക്കുന്ന കുഞ്ഞുനാളുകളിലേക്ക്‌, വല്ലപ്പോഴുമൊരിക്കല്‍ കൈനിറയെ സമ്മാനങ്ങളുമായി എത്തുന്ന ഒരു ബന്ധു. മനസില്‍ നിറയെ സ്‌നേഹവും വാത്സല്യവും കരുതിവെച്ച്‌ അവയെല്ലാം വേനല്‍ക്കാല മധുരത്തിനോടൊപ്പം തിന്നതീര്‍ത്ത്‌ മടങ്ങുന്ന അത്തരം ബന്ധങ്ങള്‍ ഇന്നുള്ള കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്നുണ്ടോ, അവരുടെ മരണാനന്തരവും പൂത്തുതളിര്‍ത്തു നില്‍ക്കുന്ന ഓര്‍മമരങ്ങളെ തൊടാനും തലോടാനുമുള്ള ആ നല്ല മനസ്‌ കൈമോശം വന്നുവോ?


സാഹിത്യത്തിലൂടെ ജീവിതത്തിന്റെ ശക്തി കണ്ടെത്താനുള്ള ശ്രമമാണ്‌ എഴുത്തുകാരനില്‍ നിന്നും ഉണ്ടാകുന്നത്‌. കാലത്തിന്റെ ആത്മാവുകളെ ഉള്‍കൊണ്ട്‌ അയാള്‍ പുതിയൊരുള്‍ക്കാഴ്‌ചയോടെ ജീവിതത്തെ നിരീക്ഷിക്കുന്നു. ഓരോ കാലത്തിന്റെയും പ്രതിനിധികളെ അതാതുകാലത്തെ സാഹിത്യങ്ങളില്‍ കേന്ദ്രകഥാപാത്രങ്ങളായും പ്രമേയങ്ങളായും സ്വീകരിക്കപ്പെടുന്നു. കത്തിപ്പടരുന്ന വേനലും ഗൃഹാതുരത്വം നിറയുന്ന മാമ്പഴക്കാലവും സാഹിത്യകൃതികളില്‍ പ്രധാന പശ്ചാത്തലമൊരുക്കുന്നതും ഇതുകൊണ്ടാണ്‌.


വേനല്‍ തൊണ്ട വറ്റുന്ന ഭീതിയാകുമ്പോള്‍, കുടിവെള്ളത്തിനായി നിലവിളികള്‍ എങ്ങും തൊടാതെ അമരുമ്പോള്‍, പാതിരയുടെ രണ്ടാം യാമത്തിലും തെളിനീരു തേടിയുള്ള പാച്ചിലുകള്‍ തുടരുമ്പോള്‍, ജല അതോറിറ്റിയുടെ പൈപ്പ്‌ ചുരത്തുന്നതും നോക്കി നോക്കി മടുക്കുമ്പോള്‍, വേനല്‍ ഒരു യുദ്ധകാലത്തിന്റെ ഓര്‍മ സമ്മാനിക്കുന്നു.


വേനലിലും അവധിക്കാലത്തിലും കാത്തിരിപ്പിന്റെ സുഗന്ധം പുകച്ച്‌ ഓര്‍മകളുടെ ആഴിപ്പരപ്പില്‍ മുങ്ങിക്കിടക്കുമ്പോഴും ആദ്യമെത്തുന്നത്‌ കടവുതോണിയിലെ പള്ളിക്കൂടയാത്ര തന്നെയാണ്‌. ജീവിതത്തില്‍നിന്ന്‌ ശബ്‌ദങ്ങളും വര്‍ണങ്ങളും അന്യമാകുമ്പോള്‍ ഒറ്റപ്പെടലിന്റെ വിഹ്വലതകളില്‍നിന്നും സമാശ്വാസം തേടാന്‍ യാത്രയാകുന്നത്‌ വയലോലകളില്‍ കൊത്തിപ്പെറുക്കാനെത്തുന്ന കിളികളുടെ കൂതൂഹലങ്ങളിലേക്കാണ്‌. നഷ്‌ടസ്വപ്‌നങ്ങളുടെ സൗഭാഗ്യങ്ങളിലേക്ക്‌ മനസ്‌ പായിച്ച്‌ കൊതിയൂറുന്നതും വേനല്‍ക്കാല മധുരം പങ്കിട്ടുകൊണ്ടാണ്‌.

ഓരോ വേനല്‍ക്കാലവും പങ്കിടലിന്റെയും കൊച്ചു പിണക്കങ്ങളുടെയും ചെറു പരിഭവങ്ങളുടേയും ആദ്യപാഠശാലയായ ചക്കരമാവിന്‍ചുവട്ടിലെ ഓര്‍മകളാണ്‌ മടക്കിത്തരുന്നത്‌. ആണ്‍പെണ്‍ അതിരുകളില്ലാതിരുന്ന ആ കാലം തിരികെവരാന്‍ കൊതിക്കാത്തത്‌ ആരാണ്‌?. വലുതാവേണ്ടിയിരുന്നില്ല, എന്തിനാണ്‌ വലുതായതെന്ന്‌ സ്വയം ചോദിച്ചു പോകാത്തവരാരുണ്ട്‌. എന്നിട്ടും നമ്മള്‍ ആസ്വദിച്ച ആ അവധിക്കാലം ഇന്ന്‌ നമ്മുടെ മക്കള്‍ക്ക്‌ അന്യമാക്കുന്നതെന്തിനാണ്‌ ? അവധിക്കാല കോഴ്‌സുകളിലേക്കും അവധിയില്ലാത്ത പഠനത്തിലേക്കും അവരെ തള്ളിവിടുന്നതാരാണ്‌?
നിന്റെ മക്കള്‍ നിന്റെ മക്കളല്ല. ജീവിതത്തിന്റെ സ്വന്തം അഭിലാഷത്തിന്റെ പുത്രന്മാരും പുത്രികളുമാണവര്‍. അവര്‍ നിന്നിലൂടെ വളരുന്നു. എന്നാല്‍ നിന്നില്‍ നിന്നല്ല. നിനക്ക്‌ നിന്റെ സ്‌നേഹം അവര്‍ക്കായി നല്‍കാം. പക്ഷേ നിന്റെ ചിന്തകള്‍ നല്‍കരുത്‌. എന്തെന്നാല്‍, അവര്‍ക്ക്‌ അവരുടേതായ ചിന്തകള്‍ ഉണ്ട്‌.(ഖലീല്‍ ജിബ്രാന്‍)


ഉയര്‍ച്ചയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഒരാള്‍ ഏറെ ഇഷ്‌ടപ്പെടുക തന്റെ കുട്ടിക്കാലത്തെയാവും. അത്‌ പ്രതിസന്ധികളുടെ പ്രളയ നദികള്‍ നീന്തിക്കയറിയബാല്യകാലമാണെങ്കിലും. ശൈശവത്തിന്റെ അനുഭവത്തില്‍ നിന്ന്‌ തന്നെയാണ്‌ ഒരുകുഞ്ഞ്‌ ജീവിതത്തെ നിര്‍മിച്ചുതുടങ്ങുന്നത്‌. ആ അനുഭവങ്ങളുടെ തീഷ്‌ണതയാണെവനെ ബലവാനും നിസാരനുമാക്കി തീര്‍ക്കുന്നത്‌. എന്റെ സൗഭാഗ്യങ്ങളെല്ലാം ഞാന്‍ തിരിച്ചു തരാം. എനിക്കെന്റെ ആ പഴയ കുട്ടിക്കാലം മാത്രം തിരിച്ചു തന്നാല്‍ മതി എന്ന്‌ കവി വയലാറിനെക്കൊണ്ട്‌ പറയിപ്പിച്ചത്‌ ആ നഷ്‌ടബോധത്തിന്റെ വില ആഴത്തില്‍ അറിഞ്ഞതു കൊണ്ടാണ്‌.


ചെറുപ്പത്തിലേ തന്നെ ആകാശത്തിലെ അത്ഭുതങ്ങളും പക്ഷികളുടെ പറക്കലും എന്നെ ഉത്തേജിപ്പിച്ചിരുന്നു. കൊറ്റികളും കടല്‍കാക്കകളും ആകാശത്തിലേക്ക്‌ പറന്നുയരുന്നത്‌ കണ്ട്‌ ഞാനും പറക്കാനാശിച്ചിരുന്നു. കേവലമൊരു ഉള്‍നാടന്‍ ബാലനായിരുന്നുവെങ്കില്‍ പോലും ഒരുനാള്‍ ആകാശത്തേക്ക്‌ ഇതുപോലെ കുതിച്ചുയരാന്‍ കഴിയുന്ന കാര്യത്തില്‍ എനിക്ക്‌ പൂര്‍ണ വിശ്വാസമാണുണ്ടായിരുന്നത്‌. എന്തായാലും ആകാശത്തിലേക്കു പറന്ന ആദ്യത്തെ രാമേശ്വരത്തുകാരന്‍ ഞാന്‍ തന്നെയായിരുന്നു എന്നത്‌ തീര്‍ച്ച (അഗ്നിച്ചിറകുകള്‍, എ പി ജെ അബ്‌ദുള്‍ കലാം)


സ്വപ്‌നങ്ങളുടെ വിരല്‍തുമ്പ്‌ പിടിച്ചുള്ള ഏകാന്തമായ യാത്ര തുടങ്ങുന്നത്‌ ഈ കാലത്താണ്‌. കുഞ്ഞുഭാവനകള്‍ ചിറകടിച്ച്‌ പറക്കുന്നത്‌ എവിടെക്കെല്ലാമായിരിക്കും..? അവരുടെ സ്വപ്‌നങ്ങള്‍, സംശയങ്ങള്‍, ആശങ്കകള്‍, അവയിലെ പലതും അസംബന്ധങ്ങളായിരുന്നുവെന്ന്‌ പിന്നീട്‌ സ്വയം തിരിച്ചറിയാനായേക്കും. എന്നാലും നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഈ കിനാവുകളെ ക്രിയാത്മകമായി ആസ്വദിക്കാനും അനുഭവിക്കാനും കഴിയണമെങ്കില്‍ അവരെ സ്വതന്ത്രരാക്കി വിടണം. അവര്‍ക്ക്‌ നല്ല ഓര്‍മകള്‍ കൊടുക്കാന്‍ കഴിയണം. കുട്ടിക്കാലം അനുഭവിക്കാന്‍ വിലക്കുകളില്ലാത്ത ആകാശങ്ങള്‍ അവര്‍ക്കുമുമ്പില്‍ തുറക്കണം. പോയകാലത്തിന്റെ തിരക്കുകളില്‍ പെട്ട്‌ അവധിക്കാല സൗഭഗ്യങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ആസ്വദീക്കാനാകുന്നുണ്ടോ എന്ന്‌ നാം ഗൗരവപൂര്‍വം ആലോചിക്കണം. ഒരു കുട്ടി പലതും ആര്‍ജ്ജിച്ചെടുക്കേണ്ടത്‌ പുറംലോകത്തിന്റെ കാഴ്‌ചകളില്‍ നിന്നാണ്‌. അല്ലാതെ അവന്‍ ആവശ്യപ്പെടുന്നതെല്ലാം നല്‍കാന്‍ ഏതെങ്കിലും രക്ഷിതാക്കള്‍ക്കാവുമോ?. ഏതെങ്കിലും അധ്യാപകന്‌ സാധിക്കുമോ...?


ഓരോ അവധിക്കാലവും നമുക്കുവേണ്ടി കാത്തിരിക്കുന്നത്‌ ഒരു പന്തീരാണ്ടു കാലത്തിനു മുമ്പുള്ള ഓര്‍മകള്‍ ഉണര്‍ത്തുവാനാണ്‌. കഴിഞ്ഞ പത്തു മാസവും ഈ ഓര്‍മകള്‍ നമ്മിലുറങ്ങിക്കിടക്കുകയായിരുന്നു. അവ ഇപ്പോള്‍ കണ്ണ്‌ തുറന്നിരിക്കുന്നു. അത്‌ പലതും നമുക്ക്‌ ഓര്‍ത്തെടുക്കുവാനാണ്‌. ഒപ്പം ഒരു പന്തീരാണ്ടിനു ശേഷം നമ്മുടെ മക്കള്‍ക്കും ഇങ്ങനെ ആര്‍ത്തിരമ്പുന്ന ഓര്‍മകളിലേക്ക്‌ കുതറിയോടാനും അവസരമൊരുക്കിക്കൊടുക്കേണ്ടതില്ലെ...


അതിന്‌ ഇന്നത്തെ കൊയ്‌ത്തൊഴിഞ്ഞ പാവടവും നിറഞ്ഞ്‌ പഴുത്ത മാവുകളും നീര്‍ച്ചാലുകളായ പുഴകളും അവരുടേത്‌ മാത്രമാകണം. ആ സ്വാതന്ത്ര്യമെങ്കിലും നമ്മളവര്‍ക്കു ഓരോ അവധിക്കാലത്തും അനുവദിച്ചു കൊടുക്കുകയും വേണം. 

14/4/11

സമരമുഖങ്ങളിലെ തീപ്പന്തം സഖാവ്‌ കുഞ്ഞാലിയുടെ ജീവിതകഥ എട്ട്‌


ബ്രിട്ടീഷ്‌ ആധിപത്യം ഇന്ത്യയില്‍ വേരുറച്ചതിനുശേഷമായിരുന്നു കാര്‍ഷികവൃത്തി ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി കണ്ടിരുന്ന ജനവിഭാഗങ്ങളെയും സാമ്രാജ്യത്വ വിരുദ്ധ കലാപങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയുണ്ടായത്‌.ബ്രിട്ടീഷുകാര്‍ കാര്‍ഷിക രംഗത്തും ഭൂനികുതികളിലും വരുത്തിയ മാറ്റങ്ങളായിരുന്നു ഇത്തരം കലാപങ്ങള്‍ക്കു പിന്നിലെ ഹേതുവും.


കര്‍ഷക സമരങ്ങളെ സാമുദായിക കലാപങ്ങളായും വിവരം കെട്ടവരുടെ ബുദ്ധിമോശമായും ചിത്രീകരിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍. ചരിത്രത്തിന്റെ ഇടനെഞ്ചില്‍ വൈകൃതങ്ങള്‍ കുത്തിനിറച്ച ശേഷം എഴുതപെട്ടതായിരുന്നു ആദ്യത്തെ ഇന്ത്യാ ചരിത്രം പോലും. ഇന്ത്യയിലെ ആദ്യത്തെ സംഘടിതവും സുപ്രധാനവുമായ കാര്‍ഷിക കലാപം 1885 ലെ സാന്താള്‍ കലാപമായിരുന്നു. ഈ പ്രക്ഷോഭം മുതല്‍ 1921 ലെ മലബാര്‍ കലാപത്തില്‍ പോലും വര്‍ഗീയതയുടെ നിറം കൊടുത്തായിരുന്നു രേഖപ്പെടുത്തിയത്‌.


മലബാര്‍ കലാപം ഏറനാട്‌ വെള്ളുവനാട്‌ താലൂക്കുകളുടെ ആത്മാവുകളെതന്നെ പിളര്‍ത്തിയ മഹാദുരന്തമായിരുന്നു. കലാപം പെയ്‌തൊഴിഞ്ഞിട്ടും ഞെട്ടിക്കുന്ന ഓര്‍മകളില്‍ ആ പ്രദേശങ്ങള്‍ പതിറ്റാണ്ടുകളായി വിറങ്ങലിച്ചു കിടന്നു. പഴയ തലമുറ അപ്പോഴും ഭീതിപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കണ്ട്‌ ഞെട്ടി ഉണര്‍ന്നു.
ആലംബമില്ലാതായ കുടുംബങ്ങള്‍, പിതാവ്‌ നഷ്‌ടപ്പെട്ട കുഞ്ഞുങ്ങള്‍, വിധവകള്‍, അവക്കൊന്നിനും രേഖപ്പെടുത്തിയ കണക്കുകളുണ്ടായിരുന്നില്ല. കൊല്ലപ്പെട്ടവരെപോലെ തന്നെ, എല്ലാത്തിനും അപ്പുറത്ത്‌ മുറിവേറ്റു വീണുപോയത്‌ രണ്ടു മതങ്ങള്‍ക്കിടയിലെ പരസ്‌പര വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും നെടും തൂണുകളിലായിരുന്നുവല്ലോ. അത്‌ തിരിച്ചറിയാന്‍ പലര്‍ക്കുമായി. ആ വിശ്വാസത്തിന്റെ ബലത്തിലായിരുന്നു ആ ജനസമൂഹം പിന്നെയും ജീവിതത്തിലേക്ക്‌ പിച്ചവെച്ചു കയറിയത്‌.


എന്നിട്ടും കൊടിയ വേദനകളും ദുരിതങ്ങളും കഷ്‌ടപ്പാടുകളുമാ യിരുന്നു അവരെ കാത്തിരിക്കുവാനുണ്ടായിരുന്നത്‌. ബാക്കിയായ പുരുഷന്‍മാരില്‍ പലര്‍ക്കും കലാപത്തിന്റെ ശേഷിപ്പുകളുമായി ജയിലുകളില്‍ കഴിയേണ്ടി വന്നു. വേറെ ചിലര്‍ നിയമ നടപടികളെ നേരിട്ടു .പീഡന കാലത്തിന്റെ ഇരുള്‍ ദിനങ്ങള്‍ നീന്തി കടന്ന്‌ വീട്ടകങ്ങളില്‍ എത്തിയപ്പോഴേക്കും പലരും രോഗങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളായി തീര്‍ന്നിരുന്നു.


എല്ലാത്തിനും ഒടുവിലായി കൊടിയ പട്ടിണി, ഭക്ഷ്യക്ഷാമം, ഇതിനെ എല്ലാം അതിജീവിച്ച പഴയ തലമുറ യുവാക്കളുടെ ജീവിതം രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്‌ തീറെഴുതുന്നതിനെ തീരെ ഇഷ്‌ടപ്പെട്ടില്ല. സ്വാതന്ത്ര്യദാഹവുമായി നടന്നിരുന്ന ദേശീയ പ്രസ്ഥാനത്തിന്റെ വക്താക്കള്‍ക്ക്‌ ഈ അരക്ഷിതാവസ്ഥയില്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വന്നു. അതിന്റെ ഫലമായിട്ടായിരുന്നു വീണ്ടും ഏറനാടിന്റെ മണ്ണില്‍ നിന്നും വര്‍ഗ സ്‌നേഹവും ദേശീയ ബോധവുമുള്ള ഒരു തലമുറ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടത്‌. മറ്റു പുരോഗമന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുവാനും സന്നദ്ധരായത്‌.


ഇവിടെ അരങ്ങേറിയ സമരങ്ങള്‍ക്കു പിന്നിലെ അടിസ്ഥാന പരമായ ആവശ്യങ്ങള്‍ പ്രധാനമായും രണ്ടാണ്‌. അതിലൊന്ന്‌ സമാധാനമായി ജീവിക്കുക എന്നതായിരുന്നു. ഇതിന്‌ ഒരു പക്ഷേ ലഭ്യമാകുന്ന സൗകര്യങ്ങളോ അനുവദിക്കപ്പെടുന്ന വേതനങ്ങളോ മതിയാവാതെ വരുന്നു. അവയില്‍ നിന്നുണ്ടാകുന്ന ദുസ്സഹമായ ജീവിതങ്ങളുടെ പൊട്ടിത്തെറികള്‍, അരക്ഷിതാവസ്ഥകളുടെ ഭൂകമ്പങ്ങള്‍, പൊറുതിമുട്ടലുകള്‍ ഇവയില്‍ നിന്നും ഉത്ഭവിക്കുന്നതായിരുന്നു കൂലിവര്‍ധനക്കുണ്ടാകുന്ന സമരം.
മറ്റൊന്ന്‌ മണ്ണിനുവേണ്ടിയുള്ളതാണ്‌. സ്വന്തമായി ഒരു തുണ്ട്‌ ഭൂമി. അന്തിയുറങ്ങാനും അന്നന്നത്തെ അന്നത്തിനുള്ളതെങ്കിലും കൃഷി ചെയ്‌ത്‌ കണ്ടെത്താനും വേണ്ടി ഒരിത്തിരി മണ്ണ്‌. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കുവേണ്ടി ഭൂമി നേടി എടുക്കുക എന്ന ആവശ്യവുമായി കേരളത്തില്‍ ഒരുപിടി സമരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌. ഇന്ത്യയിലും സമരങ്ങളുടെ ഘോഷയാത്രയുണ്ടായി. ബംഗാളിലെ സാന്താള്‍ കലാപം, മഹാരാഷ്‌ട്രയിലെ മറാഠാ കലാപം, തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവ നേതൃത്വം നല്‍കിയ കുണ്ടറ വിളംബരം, 1891 ലെ മലയാളി മെമ്മോറിയല്‍, മലബാര്‍ കലാപം എല്ലാം കര്‍ഷകര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയും ഭൂവുടമകളായ ജെമീന്ദര്‍മാര്‍ക്കെതിരെയും മറ്റും നടത്തിയ കലാപങ്ങളില്‍ ചിലത്‌ മാത്രമാണ്‌.


സെമീന്ദര്‍മാരുടെയും ജന്മിമാരുടേയും കൊട്ടാരങ്ങളിലേക്കും ഗവണ്‍മെന്റുകളുടെ തലസ്ഥാനങ്ങളിലേക്കുമായിരുന്നു പട്ടിണി ജാഥകള്‍. കര്‍ഷകരുടെ അടിയന്തര ആവശ്യങ്ങള്‍ ഭൂവുടമകളേയും അധികാരികളെയും അറിയിക്കുക എന്നതായിരുന്നു ഈ ജാഥകളുടെ ലക്ഷ്യം. കാല്‍നടയായി കര്‍ഷകര്‍ നൂറു കണക്കിന്‌ മൈലുകള്‍ യാത്ര ചെയ്‌തു. ഈ പ്രക്ഷോഭ യാത്ര നാട്ടിന്‍പുറങ്ങളുടെ ആഴങ്ങളിലേക്ക്‌ കടന്നു ചെന്നു. ഓരോ ഗ്രാമത്തിനും കര്‍ഷകരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നും അവ നേടി എടുക്കുന്നത്‌ എങ്ങനെയൊക്കെയാണെന്നും ജാഥയില്‍ നേതാക്കള്‍ ഗ്രാമീണര്‍ക്ക്‌ വിവരിച്ച്‌ കൊടുത്തു. 1937 ആയപ്പോഴേക്കും പട്ടിണിജാഥകള്‍ ഏറ്റവും നല്ല സമരമുറയായി പ്രചാരം സിദ്ധിച്ചു. 


കേരളത്തില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ സമരങ്ങള്‍, 1936ലെ പട്ടിണി ജാഥ, 1938ലെ തിരുവിതാംകൂര്‍ ജാഥ, കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ എ കെ ജി നടത്തിയ നിരാഹാര സമരങ്ങള്‍, ഇവക്കു പുറമെ ഭൂരഹിതരായ കര്‍ഷകരുടേയും കര്‍ഷക തൊഴിലാളികളുടേയും ആവശ്യം ഉന്നയിച്ച്‌ നടന്ന പ്രക്ഷോഭങ്ങള്‍, ഇതിന്റെയൊക്കെ നേതൃനിരയില്‍ എ കെ ഗോപാലനുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ച തന്നെയായിരുന്നു 1952ലെ തരിശ്‌ പ്രക്ഷോഭങ്ങളും. എ കെ ജി തന്നെയായിരുന്നു ഈ സമരങ്ങളുടെയും അമരത്ത്‌. അതോടെ കേരളത്തില്‍ ഭൂമിക്കായുള്ള കര്‍ഷക പ്രക്ഷോഭത്തിന്‌ കൂടുതര്‍ കരുത്താര്‍ജിച്ചു. അലകടല്‍ പോലെ ഇളകിവന്നു സമരക്കാര്‍. കേരളത്തിന്റെ ഓരോ കോണിലും കര്‍ഷകര്‍ തരിശ്‌ ഭൂമി കയ്യേറി കുടില്‍കെട്ടി.


വടക്കേ മലബാറില്‍ എ വി കുഞ്ഞമ്പു, കെ പി ആര്‍ ഗോപാലന്‍, ഇ കെ നായനാര്‍ തുടങ്ങിയവരായിരുന്നു നേതൃനിരയില്‍. എറനാട്ടില്‍ ആ പ്രക്ഷോഭത്തിന്റെ നേതൃത്വം കുഞ്ഞാലിക്കായിരുന്നു. 



കുഞ്ഞാലിയുടെ കരുത്തുറ്റ പിന്‍ബലത്തില്‍ കര്‍ഷകര്‍ മലയോര പ്രദേശങ്ങളിലെ തരിശ്‌ ഭൂമി കയ്യേറി കൃഷിയിറക്കി. ജന്മിമാരും ഭൂവുടമകളും രോഷാകുലരായി. അതൊന്നും കയ്യേറ്റക്കാര്‍ കാര്യമായെടുത്തില്ല. എന്തു വന്നാലും കുഞ്ഞാലിയുണ്ടെന്ന ധൈര്യമായിരുന്നു അവര്‍ക്ക്‌.

കരുവാരക്കുണ്ട്‌, അമരമ്പലം, കാളികാവ്‌, ചുങ്കത്തറ, എടക്കര, മരുത, നിലമ്പൂര്‍, വഴിക്കടവ്‌ തുടങ്ങി വനപ്രദേശങ്ങള്‍ കൂടുതലുണ്ടായിരുന്ന ഭാഗങ്ങളിലെല്ലാം കയ്യേറ്റക്കാരെകൊണ്ട്‌ നിറഞ്ഞു.
സമരക്കാര്‍ക്കു നേരെ പോലീസ്‌ അഴിഞ്ഞാടി. മൃഗീയമായി അവരെ ചവിട്ടിയരക്കപ്പെട്ടു. ഇതിന്‌ ജന്മിമാരുടെ കൈമടക്കും പോലീസ്‌ വാങ്ങിയിരുന്നു. അതിനു ശേഷമായിരുന്നു നരവേട്ട. സമരക്കാര്‍ ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. അവരും അക്രമത്തെ ചെറുത്തു. ആയിരക്കണക്കിന്‌ കര്‍ഷകര്‍ക്കു നേരെ പോലീസ്‌ കേസെടുത്തു. നൂറു കണക്കിനുപേര്‍ അറസ്റ്റിലായി. പോലീസ്‌ നേരത്തെ ഇറക്കി വിട്ടവര്‍ തന്നെ വീണ്ടും അതെ ഭൂമി കയ്യേറി കുടിലുകെട്ടി.


ഏതു മര്‍ദനത്തെയും അതിജീവിക്കാനായിരുന്നു കുഞ്ഞാലിയുടെ നിര്‍ദേശം. കര്‍ഷകര്‍ അതിനെ ശിരസാവഹിച്ചു. കുഞ്ഞാലി എല്ലാവര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി എല്ലായിടത്തും ഓടി നടന്നു. സ്ഥിതി വിവരങ്ങള്‍ വിലയിരുത്തി. പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കാന്‍ ഡോ. ഉസ്‌മാന്‍, കുഞ്ഞുണ്ണി, കുഞ്ഞികൃഷ്‌ണന്‍ ഇങ്ങനെ എന്തിനും തയ്യാറായി നിരവധി സഖാക്കളുണ്ടായിരുന്നു. നിലമ്പൂര്‍ കോവിലകം കുടുംബങ്ങളില്‍പ്പെട്ട കുഞ്ഞുക്കുട്ടന്‍ തമ്പാന്‍, ബാലകൃഷ്‌ണന്‍ തമ്പാന്‍ എന്നിവരുടെ സഹായവും ലഭിച്ചിരുന്നു. ഇവര്‍ക്കൊക്കെ പ്രത്യേക ചുമതലകള്‍ ഏല്‍പ്പിച്ചു കൊടുത്തു.
സമരം ശക്തമായി.

 ഭൂവുടമകളുമായി വാക്കേറ്റങ്ങളും സംഘര്‍ഷങ്ങളും പതിവായി. ശിങ്കിടികളും പോലീസും ഇടപെട്ട്‌ സമരക്കാരെ അടിച്ചൊതുക്കലും ഇറക്കിവിടലും തുടര്‍ന്നു. ഇതിനെതിരെ പ്രക്ഷോഭകര്‍ ഉണര്‍ന്നു. അവരും തിരിച്ചടിക്കാന്‍ തുടങ്ങി. അതൊരു ജീവന്‍ മരണ പോരാട്ടമായി വളര്‍ന്നു.
കുഞ്ഞാലിക്ക്‌ ഊണും ഉറക്കവും ഇല്ലാതായി.
പാതിരാത്രിയിലും അയാള്‍ തളര്‍ച്ചയറിയാതെ സമരക്കാരെ കര്‍മ നിരതരാക്കാന്‍ ഓടി നടന്നു. തരിശ്‌ ഭൂമി പ്രക്ഷോഭം ഏറനാട്ടില്‍ വന്‍വിജയത്തിലേക്ക്‌ കുതിച്ചു. ഭൂവുടമകളുടേയും പോലീസിന്റേയും കണക്കു കൂട്ടലുകള്‍ തെറ്റിച്ച്‌ കൊണ്ടായിരുന്നു കുഞ്ഞാലിയുടെ മുന്നേറ്റം. അവരുടെ നീക്കങ്ങളെ കുഞ്ഞാലി മണത്തറിഞ്ഞു. നിരവധി കേസുകള്‍ ചാര്‍ജ്‌ ചെയ്യപ്പെട്ട കുഞ്ഞാലിക്കെതിരെ അറസ്റ്റ്‌ വാറന്‍ഡുകളും പുറപ്പെടുവിച്ചു. 


എന്നിട്ടും കുഞ്ഞാലിയെ പിടികിട്ടിയില്ല. പോലീസ്‌ തിരച്ചില്‍ ഊര്‍ജിതമാക്കി. നിലമ്പൂര്‍ കോവിലകത്തെ കുഞ്ഞുക്കുട്ടന്‍ തമ്പാന്റേയും ബാലകൃഷ്‌ണന്‍ തമ്പാന്റേയും പ്രക്ഷോഭത്തിനുണ്ടായിരുന്ന പിന്തുണയും കുഞ്ഞാലിക്കും സമരക്കാര്‍ക്കും ഏറെ സഹായകമായി. 


കുഞ്ഞാലിയുടെ വളര്‍ച്ചയെ എന്തു വിലകൊടുത്തും തളര്‍ത്താനും പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാനും എല്ലാത്തരം കളികളിലും ഏര്‍പ്പെട്ടിരുന്നു ഭൂവുടമകളും ശത്രുപക്ഷത്തുണ്ടായിരുന്നവരും. എന്നിട്ടും മുതലാളിത്വ സംഘശക്തിക്കുനേരെ ഒരു വലിയ നിരതന്നെ ഉയര്‍ന്നു വരുന്നതാണ്‌ കാണാനായത്‌. കുഞ്ഞാലി കൂടുതല്‍ കരുത്തനായി. എതിരാളികളെ പോലും ആകര്‍ഷിച്ച്‌ മുന്നേറിക്കൊണ്ടിരുന്നു.


പോലീസിന്റെ കണ്ണ്‌ വെട്ടിച്ചായിരുന്നു കുഞ്ഞാലിയുടെ സഞ്ചാരം. എന്തെങ്കിലും അപകട സൂചനകളുണ്ടായാല്‍ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ്‌ നല്‍കി. ഒളിവില്‍ നടന്ന്‌ പ്രക്ഷോഭത്തെ നയിച്ച്‌ കൊണ്ടിരുന്നു കുഞ്ഞാലി. പെട്ടെന്നൊരു ദിവസമായിരുന്നു ആ വാര്‍ത്ത പരന്നത്‌.
കേട്ടവര്‍ക്ക്‌ വിശ്വസിക്കാനായില്ല.
പക്ഷെ സത്യമായിരുന്നു. കുഞ്ഞാലിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നു. 

9/4/11

തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദയവൈകല്യങ്ങള്‍


ഹൃദ്രോഗവുമായി പിറന്നുവീഴുന്ന നിരവധി കുഞ്ഞുങ്ങളുണ്ട്‌. ഇന്ത്യയില്‍ ഒരു വര്‍ഷം 1,30,000 മുതല്‍ 2,70,000 വരെ കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നു. ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളില്‍ ചിലത്‌ അതീവ അപകടകരമാവാം. ഇങ്ങനെ അടിയന്തര ശ്രദ്ധ ലഭിക്കേണ്ട 80,000 കുട്ടികളെങ്കിലും ഒരു വര്‍ഷം ജനിക്കുന്നുണ്ട്‌. പത്തു ശതമാനത്തോളം നവജാത ശിശുക്കളുടെ മരണകാരണം ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളാണ്‌.
കുട്ടികളില്‍ കാണുന്ന ഹൃദ്രോഗങ്ങളെ രണ്ടായി തിരിക്കാം: ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങള്‍, വാതപനി മൂലം ഉണ്ടാകുന്ന ഹൃദ്രോഗങ്ങള്‍. ഇവയില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്നതും പ്രധാനമായതും ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളാണ്‌. മുപ്പതിലധികം രോഗങ്ങളെ ഇതുമായി ബന്ധപ്പെട്ട്‌ കണ്ടെത്തിയിട്ടുണ്ട്‌. പാശ്ചാത്യ രാജ്യങ്ങളിലെ കണക്കു പ്രകാരം ആയിരം കുഞ്ഞുങ്ങളില്‍ എട്ടു പേര്‍ക്ക്‌ ജന്മനാലുള്ള ഹൃദയ വൈകല്യങ്ങള്‍ ഉണ്ടാകുന്നു.


യഥാക്രമം രോഗം കണ്ടെത്താന്‍ കഴിയാറില്ലെന്നതാണ്‌ നമ്മുടെ നാട്ടിലെ പ്രധാന പോരായ്‌മ. പീഡിയാട്രിക്‌ കാര്‍ഡിയോളജിയില്‍ പരിശീലനം ലഭിക്കുന്ന ഡോക്‌ടര്‍മാര്‍ വളരെ കുറവാണ്‌. പ്രസവം കഴിഞ്ഞാലുടന്‍ നവജാത ശിശുവിദഗ്‌ധരോ ശിശു വിദഗ്‌ധരോ കുഞ്ഞുങ്ങളെ വിശദമായി പരിശോധിക്കുന്ന രീതി ഇവിടെ വ്യാപകമല്ല. ഇത്‌ വലിയ പരിമിതിയാണ്‌. കുട്ടികളുടെ ഹൃദയ ശസ്‌ത്രക്രിയ നടത്താന്‍ സംവിധാനങ്ങളുള്ള ആശുപത്രികളും കുറവാണ്‌. സാധാരണക്കാര്‍ക്ക്‌ താങ്ങാനാവാത്ത ചെലവും മാതാപിതാക്കളുടെ അജ്ഞതയും മറ്റു പ്രശ്‌നങ്ങളാണ്‌.
ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളില്‍ മിക്കതും ഹൃദയത്തിന്റെയോ അതോടനുബന്ധിച്ചുള്ള രക്തക്കുഴലുകളുടെയോ ഘടനയിലുണ്ടാകുന്ന വൈകല്യങ്ങളുടെ ഫലമാണ്‌.

 ഭ്രൂണ വളര്‍ച്ച മൂന്നാഴ്‌ചയോളമാകുമ്പോഴാണ്‌ ഗര്‍ഭസ്ഥശിശുവില്‍ ഹൃദയം രൂപപ്പെട്ടുതുടങ്ങുന്നത്‌. മൂന്നാഴ്‌ച പ്രായമുള്ള ഭ്രൂണത്തില്‍ ഹൃദയത്തിന്റെ ഒരു മൊട്ടു മാത്രമാണ്‌ ഉണ്ടാകുക. ഹൃദയ മുകുളം വിടര്‍ന്നു വികസിച്ച്‌ ഹൃദയത്തിന്റെ യഥാര്‍ത്ഥ ഘടനയിലേക്കെത്താന്‍ ഏകദേശം ആറാഴ്‌ച പിന്നിടണം. ഇടത്തും വലത്തുമുള്ള അറകളും അവയെ പരസ്‌പരം ബന്ധിപ്പിക്കുന്ന വാല്‍വുകളുമൊക്കെ വേര്‍ത്തിരിഞ്ഞ്‌ മൂന്നു മാസമാകുമ്പോഴേക്ക്‌ ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയം ശരിയായി രൂപം കൈക്കൊണ്ടിട്ടുണ്ടാവും. ഇത്തരം സങ്കീര്‍ണ്ണമായ വികാസ കാലഘട്ടത്തിലുണ്ടാകുന്ന ചില തകരാറുകള്‍ ഹൃദയ വൈകല്യത്തിനു കാരണമാകുന്നു.

ശിശു ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ ശ്വസനം നടക്കില്ല. ശ്വാസകോശങ്ങള്‍ രണ്ടും ശരിയായി വികസിച്ചിട്ടുണ്ടാവില്ല. ഹൃദയ പ്രവര്‍ത്തനത്തിന്റെ ഫലമായി രക്തം ശ്വാസകോശങ്ങളിലെത്തി ശുദ്ധീകരണം നടക്കുന്നു. എന്നാല്‍ ഗര്‍ഭത്തിലായിരിക്കുന്ന ശിശുവില്‍ ഈ പ്രക്രിയ നടക്കുന്നില്ല. ഗര്‍ഭസ്ഥ ശിശുവിന്റെ രക്തചംക്രമണം പിറന്നുകഴിഞ്ഞ ശിശുവിന്റേതില്‍ നിന്നും വ്യത്യസ്‌തമായിരിക്കും. പ്രസവാനന്തരം ശിശു ശ്വാസോച്ഛാസ പ്രക്രിയ തുടങ്ങുമ്പോഴാണ്‌ ഹൃദയം സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്‌. അമ്മയുടെ രക്തത്തില്‍ നിന്നാണ്‌ ഗര്‍ഭസ്ഥശിശു ഓക്‌സിജന്‍ സ്വീകരിക്കുന്നത്‌. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പുറന്തള്ളുന്നതും അവിടേക്കു തന്നെ . ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരത്തിലെ പ്രത്യേക രക്തപര്യായന വ്യവസ്ഥ നിലനില്‍ക്കുന്നത്‌ ഡക്‌റ്റസ്‌ ആര്‍ട്ടീരിയോസസ്‌ എന്ന പ്രത്യേക കുഴല്‍ മൂലമാണ്‌.


ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയത്തിലെ മേലറകളെ വേര്‍ത്തിരിക്കുന്ന ഭിത്തിയില്‍ ഫൊറാമെന്‍ ഒവേല്‍ എന്നൊരു പ്രത്യേക വാല്‍വുണ്ട്‌. ജനിച്ചയുടന്‍ കുഞ്ഞ്‌ അലറിക്കരഞ്ഞുകൊണ്ട്‌ ശ്വാസോച്ഛാസം ചെയ്യാന്‍ തുടങ്ങുന്നതോടെ ശ്വാസകോശം പ്രവര്‍ത്തിച്ചുതുടങ്ങുകയും വികസിക്കുകയും ചെയ്യുന്നു. അതോടെ ഡക്‌റ്റസ്‌ ആര്‍ട്ടീരിയോസിസ്‌ എന്ന കുഴലും ഫൊറാമെന്‍ ഒവേല്‍ എന്ന ദ്വാരവും അപ്രസക്തമാകും. ഇരുപത്തിനാലു മണിക്കൂറിനകം തന്നെ ഇവ അടഞ്ഞുപോകാറുണ്ട്‌. ഫൊറാമെന്‍ ഒവേല്‍ എന്ന വാല്‍വോടു കൂടിയ ദ്വാരം അടയുന്നതോടെയാണ്‌ രക്തചംക്രമണ വ്യവസ്ഥ സാധാരണ മനുഷ്യരുടേതു പോലെ ആയിത്തീരുന്നത്‌. 


കുഞ്ഞുങ്ങള്‍ ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്നതിന്റെ കാരണം പലപ്പോഴും അവ്യക്തമാണ്‌. പത്തു ശതമാനത്തോളം പ്രശ്‌നങ്ങള്‍ക്കു മാത്രമേ കാരണം തിരിച്ചറിയാനാവൂ. പാരമ്പര്യം, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയൊക്കെ കാരണമാവാമെന്നാണ്‌ അനുമാനം. ക്രോമസോമുകളുടെ എണ്ണത്തിലെ വ്യതിയാനങ്ങള്‍ രോഗങ്ങള്‍ക്ക്‌ ഇടയാക്കാറുണ്ട്‌.


ഗര്‍ഭകാലത്ത്‌ റൂബ്ബെല്ലാ ബാധിച്ച അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക്‌ ചിലതരം ഹൃദ്രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ഗര്‍ഭകാലത്ത്‌ അമ്മമാര്‍ക്കുണ്ടാകുന്ന അസുഖങ്ങളും ചില മരുന്നുകളുടെ ഉപയോഗങ്ങളുമെല്ലാം പ്രധാനപ്പെട്ടതാണ്‌. പ്രമേഹരോഗമുള്ള അമ്മമാര്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങളിലും ഹൃദ്രോഗസാധ്യത കൂടുതലാണ്‌. ഗര്‍ഭകാലത്തുണ്ടാകുന്ന വൈറസ്‌ ബാധ കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്നു. എക്‌സറേ പോലുള്ള റേഡിയേഷനുകള്‍ കൂടുതല്‍ ഏല്‍ക്കുന്നത്‌ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. അതിനാല്‍ ഈ സമയത്ത്‌ അമ്മയുടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്‌.
ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളെ ശരീരത്തിനു നീല നിറമുണ്ടാക്കുന്നു. നീലനിറം ഉണ്ടാക്കുന്ന അസുഖങ്ങള്‍ എന്നും നീലനിറം ഉണ്ടാകാത്ത അസുഖങ്ങള്‍ എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. നീല നിറമുണ്ടാക്കുന്ന ഹൃദയ വൈകല്യങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങളെ നീല ശിശുക്കള്‍ എന്നാണ്‌ പറയാറുള്ളത്‌. രക്തത്തില്‍ ഓക്‌സിജന്റെ അളവു തീരെ കുറഞ്ഞുപോകുന്നതാണ്‌ നീലനിറത്തിന്‌ കാരണം. ചുണ്ട്‌, നാവ്‌ വിരലുകള്‍ തുടങ്ങിയ ഭാഗങ്ങളിലാണ്‌ നീലനിറം കൂടുതലായി കാണുന്നത്‌. 



സാധാരണഗതിയില്‍ മനുഷ്യരക്തത്തിലിത്‌ കൂടുതലാണ്‌. ഏതാണ്ട്‌ 85 ശതമാനത്തിലും കുറവായാല്‍ ശരീരത്തില്‍ നീല നിറം കാണാന്‍ തുടങ്ങും.
ഹൃദയത്തിന്റെ താഴത്തെ അറകളെ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ദ്വാരമുണ്ടാകുന്ന രോഗാവസ്ഥയാണ്‌ വി.എസ്‌.ഡി. ഇടത്‌ വെന്‍ട്രിക്കിളില്‍ നിന്ന്‌ വലത്‌ വെന്‍ട്രിക്കിളിലേക്കും ശ്വാസകോശത്തിലേക്കും ഇതുകാരണം രക്തപ്രവാഹം വര്‍ധിക്കും. ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്‌ വി.എസ്‌.ഡി. ദ്വാരത്തിന്റെ വലിപ്പം രോഗത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വെന്‍ട്രിക്കിളിനിടയിലെ ഭിത്തിയിലെ നേരിയ തകരാറുകള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാറില്ല. വലിയ ഭവിഷ്യത്തുകള്‍ക്കും വഴിവെക്കില്ല.



 എന്നാല്‍ ദ്വാരങ്ങള്‍ക്ക്‌ വലിപ്പം കൂടുമ്പോള്‍ പ്രശ്‌നം ഗുരുതരമാവുന്നു. ഇത്തരം തകരാറുള്ള കുട്ടികള്‍ മുലകുടിക്കുമ്പോള്‍ ശ്വാസം കിട്ടാതെ വിഷമിക്കാറുണ്ട്‌. വളരെ വേഗം ശ്വാസോച്ഛോസം ചെയ്യുന്നത്‌ മറ്റൊരു ലക്ഷണമാണ്‌. ചില കുട്ടികളില്‍ ഇടക്കിടെ പനിയും ചുമയും കാണാറുണ്ട്‌. കഠിനമായ ശ്വാസംമുട്ടലും വരാം. കുഞ്ഞിന്റെ ഹൃദയമര്‍മരത്തില്‍ നിന്നു തന്നെ വിദഗ്‌ധ ഡോക്‌ടര്‍ക്ക്‌ വെന്‍ട്രിക്കിളിലെ ഭിത്തിയിലുണ്ടാകുന്ന ദ്വാരത്തെക്കുറിച്ച്‌ മനസ്സിലാക്കാനാവും. ആദ്യ മാസങ്ങളില്‍ ദ്വാരം കൂടാതിരിക്കുന്നുണ്ടെങ്കിലും കുഞ്ഞിനെ നിരീക്ഷിക്കേണ്ടതുണ്ട്‌. ഇ.സി.ജി., എക്കോ കാര്‍ഡിയോഗ്രാഫി എന്നിവയിലൂടെ രോഗം സ്ഥിരീകരിക്കാനാവും. ചിലപ്പോള്‍ വി.എസ്‌.ഡി താനേ മാറും. പ്രത്യേക ചികിത്സ ആവശ്യമാവില്ല. എന്നാല്‍ ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമായ പരിശോധനകളും മറ്റും കൃത്യമായി ചെയ്യണം. വെന്‍ട്രിക്കിള്‍ ഭിത്തിയിലെ ദ്വാരം ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ മൂലം ചില കുഞ്ഞുങ്ങള്‍ക്ക്‌ നേരായവിധം ഭക്ഷണം കഴിക്കാനാവാതെ വരാറുണ്ട്‌. അവര്‍ക്ക്‌ പോഷകമൂല്യമുള്ള ഭക്ഷണം നല്‌കിയാല്‍ മാത്രമേ വളര്‍ച്ചാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ. വി.എസ്‌.ഡി. താനേ മാറുന്നില്ലെങ്കില്‍ കത്തീറ്റര്‍ ചികിത്സയോ ശസ്‌ത്രക്രിയയോ ആവശ്യമായിവരും.

നവജാത ശിശുക്കളില്‍ ധാരാളം കണ്ടുവരുന്ന വൈകല്യമാണ്‌ പേറ്റന്റ്‌ ഡക്‌ടസ്‌ ആര്‍ട്ടീരിയോസിസ്‌ (പി.ഡി.എ) ഗര്‍ഭസ്ഥ ശിശുവില്‍ ശ്വാസകോശ ധമനിയെ മഹാധമനിയുമായി ബന്ധിപ്പിക്കുന്ന കുഴലാണ്‌ ഡക്‌ടസ്‌ ആര്‍ട്ടീരിയോസിസ്‌. സാധാരണ നിലയില്‍ ജനിച്ച്‌ മണിക്കൂറുകള്‍ക്കകം ഈ രക്തക്കുഴല്‍ അടഞ്ഞിരിക്കും. ചില കുട്ടികളില്‍ ഇത്‌ അടയാതിരിക്കും. ഇതാണ്‌ പി.ഡി.എ. ഇങ്ങനെയുണ്ടാകുമ്പോള്‍ മഹാധമനിയിലേക്ക്‌ രക്തം ഒഴുകിയെത്തുന്നു. അതുവഴി ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുന്നു. ഈ രക്തം ഹൃദയത്തിന്റെ ഇടത്തെ അറയിലാണ്‌ തിരിച്ചെത്തുന്നത്‌. ക്രമേണ ഇടത്‌ അറയും വികസിക്കുന്നു. സങ്കോചശേഷി കുറയുന്നു. ശസ്‌ത്രക്രിയയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം. ആവശ്യമില്ലാത്ത രക്തക്കുഴല്‍ മുറിച്ചുമാറ്റിയോ കെട്ടി അടയ്‌ക്കുകയോ ചെയ്യുകയാണ്‌ പതിവ്‌. രണ്ടു വയസ്സാകും മുമ്പ്‌ ശസ്‌ത്രക്രിയ ചെയ്യുന്നതാണ്‌ നല്ലത്‌. ശസ്‌ത്രക്രിയയില്ലാത്ത കോയില്‍ ഒക്ലൂഷന്‍ എന്ന രീതിയിലൂടെയും പി.ഡി.എ അടയ്‌ക്കാനാവും.


കുഞ്ഞുങ്ങളിലെ മറ്റൊരു പ്രധാന ഹൃദ്രോഗമാണ്‌ ടി.ജി.എ. അഥവാ മഹാധമനികള്‍ക്കുണ്ടാകുന്ന സ്ഥാനമാറ്റം. ശ്വാസകോശ ധമനിയുടെയും മഹാധമനിയുടെയും ഉത്ഭവസ്ഥാനം മാറിപ്പോകുന്നതാണ്‌ ഇവിടുത്തെ പ്രശ്‌നം. സാധാരണയില്‍ നിന്നു വിപരീതമായി ഇടതു വെന്‍ട്രിക്കിളില്‍ നിന്ന്‌ ശ്വാസകോശ ധമനിയും വലതു വെന്‍ട്രിക്കിളില്‍ നിന്നു മഹാധമനിയും പുറപ്പെടുന്നതാണ്‌ രോഗകാരണം. അശുദ്ധരക്തം പോകേണ്ട ശ്വാസകോശത്തിലേക്ക്‌ ശുദ്ധരക്തവും ശുദ്ധരക്തം പോേകണ്ട മറ്റു ശരീര ഭാഗങ്ങളിലേക്ക്‌ അശുദ്ധരക്തവും എത്തുന്നു. ഗൗരവമേറിയ രോഗാവസ്ഥയാണിത്‌. അടിയന്തര ശസ്‌ത്രക്രിയ ആവശ്യമായിവരാം. അല്ലെങ്കില്‍ ദിവസങ്ങള്‍ക്കകം മരണം സംഭവിക്കും.


ഹൃദയ വാല്‍വുകള്‍, രക്തക്കുഴലുകള്‍ എന്നിവയുടെ ചുരുങ്ങലാണ്‌ കുട്ടികളില്‍ കാണുന്ന മറ്റ്‌ ചില ഹൃദയ പ്രശ്‌നങ്ങള്‍. കൊയാര്‍ക്ക്‌ ടേഷന്‍ ഓഫ്‌ അയോര്‍ട്ട ഇതില്‍ പ്രധാനപ്പെട്ടതാണ്‌. മഹാധമനിയുടെ ഒരു ഭാഗം ഇടുങ്ങിപ്പോകുന്നതാണിത്‌. ഇടത്‌ സബ്‌ക്ലേവിയന്‍ ധമനിയുടെ അടുത്തായാണ്‌ തകരാറ്‌ കാണാറുള്ളത്‌. രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇത്‌ വഴിയൊരുക്കും. കുഞ്ഞുങ്ങളിലെ ഹൃദയപ്രവര്‍ത്തനം പരാജയപ്പെടാനുള്ള കാരണവുമാവാറുണ്ട്‌. വൈകല്യം തിരിച്ചറിഞ്ഞാല്‍ ശസ്‌ത്രക്രിയയിലൂടെ പരിഹരിക്കാം.


മൈട്രല്‍ വാല്‍വ്‌ ചുരുങ്ങലാണ്‌ ഹൃദയ പ്രവര്‍ത്തനം തകരാറിലാക്കുന്ന മറ്റൊരു വൈകല്യം. ഹൃദയത്തിന്റെ ഇടത്തെ മേലറയില്‍ നിന്ന്‌ കീഴറയായ വെന്‍ട്രിക്കിളിലേക്ക്‌ തുറക്കുന്ന വാല്‍വാണ്‌ മൈട്രല്‍ വാല്‍വ്‌. അയോര്‍ട്ടിക്‌ സ്റ്റിനോസിസ്‌ ചില കുട്ടികളില്‍ കാണാറുണ്ട്‌. ഇടതു വെന്‍ട്രിക്കിളില്‍ നിന്ന്‌ മഹാധമനിയിലേക്ക്‌ തുറക്കുന്ന വാല്‍വാണ്‌ ചുരുങ്ങിപ്പോകുന്നത്‌. വലതു വെന്‍ട്രിക്കിളില്‍ നിന്ന്‌ ശ്വാസകോശധമനിയിലേക്ക്‌ തുറക്കുന്ന വാല്‍വിലുണ്ടാകുന്ന ചുരുങ്ങലാണ്‌ പള്‍മനറിസ്റ്റിനോഡിസ്‌. വാല്‍വിനുണ്ടാകുന്ന ഇത്തരം തകരാറുകളെല്ലാം ഹൃദയപ്രവര്‍ത്തനത്തെ ബാധിക്കും. വലതു ഭാഗത്തെ കീഴറയ്‌ക്കും മേലറയ്‌ക്കും ഇടയിലുള്ള ട്രൈകസ്‌പിഡ്‌ വാല്‍വ്‌ അടഞ്ഞിരിക്കുന്ന അവസ്ഥയെ ശസ്‌ത്രക്രിയയിലൂടെ പരിഹരിക്കാം.
ജനിച്ച ശേഷവും കുട്ടികളില്‍ പലതരം ഹൃദ്രോഗങ്ങള്‍ ഉണ്ടാകാറുണ്ട്‌. വാതപ്പനിമൂലമൂണ്ടാകുന്ന വാല്‍വിന്റെ അപചയമാണ്‌ ഇതില്‍ പ്രധാനപ്പെട്ടത്‌. ഇതുകൂടാതെ കാര്‍ഡിയോമയോപ്പതി, മയോകാര്‍ഡൈറ്റിസ്‌, ഫൈബ്രോ എലാസ്റ്റോഡിസ്‌ തുടങ്ങിയ അസുഖങ്ങളും കുട്ടികളില്‍ കണ്ടുവരാറുണ്ട്‌. ആര്‍ജ്ജിത ഹൃദ്രോഗങ്ങള്‍ എന്നാണിവ അറിയപ്പെടുന്നത്‌. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങള്‍ അപകടകാരികളാണ്‌. 


വാതപ്പനി അഥവാ റൂമാറ്റിക്‌ ഫീവര്‍ ഹൃദയ വാല്‍വുകളെ തകരാറിലാക്കുന്നു. സ്‌ട്രെപ്‌റ്റോകോക്കസ്‌ ബാക്‌ടീരിയയാണ്‌ വാതപ്പനിക്ക്‌ കാരണം. ശരീരത്തിലെ പ്രധാന സന്ധികളില്‍ വേദനയും വീക്കവും സംഭവിക്കുന്നതു കൊണ്ടാണ്‌ ഈ രോഗത്തിന്‌ വാതപ്പനിയെന്ന പേരുവന്നത്‌. ആന്റിബയോട്ടിക്‌ ചികിത്സയിലൂടെ നിയന്ത്രിക്കാവുന്ന രോഗമാണിത്‌. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ഈ രോഗം നിയന്ത്രണവിധേയമാക്കി കഴിഞ്ഞു. ഇന്ത്യയില്‍ സ്ഥിതി മോശമാണ്‌.


പത്ത്‌ പതിനഞ്ച്‌ വയസ്സിന്‌ ഇടയിലുള്ള കുട്ടികളിലാണ്‌ വാതപ്പനി സാധാരണ കണ്ടുവരുന്നത്‌. ജലദോഷവും തൊണ്ടവേദനയുമായിട്ടാവും അസുഖം തുടങ്ങുന്നത്‌. ആരംഭത്തില്‍ തന്നെ കണ്ടെത്തി ആന്റിബയോട്ടിക്‌ ചികിത്സ നല്‍കിയാല്‍ രോഗത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനാവും. എന്നാല്‍ വാല്‍വുകള്‍ക്ക്‌ വൈകല്യം സംഭവിച്ചുകഴിഞ്ഞാല്‍ ഔഷധ ചികിത്സഫലം ചെയ്യില്ല. ശസ്‌ത്രക്രിയ കൂടാതെ തന്നെയുള്ള കത്തീറ്റര്‍ ചികിത്സയാണ്‌ ഈ രംഗത്ത്‌ മാറ്റങ്ങള്‍ ഉണ്ടാക്കിയത്‌. ചുരുങ്ങിപ്പോയ വാല്‍വുകളെ വികസിപ്പിക്കാന്‍ ബലൂണ്‍ വാല്‍വുയോപ്ലാസ്‌റ്റി എന്ന രീതിയും നിലവിലുണ്ട്‌.


ഹൃദയ അറകള്‍ വീര്‍ക്കുകയും വികസിക്കുകയും സങ്കോചിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന കാര്‍ഡിയോമയോപ്പതി ഗുരുതരമായ രോഗമാണ്‌. ഡയലേറ്റഡ്‌ കാര്‍ഡിയോമപ്പതി ബാധിച്ചവരുടെ ഹൃദയത്തിന്‌ രക്തം ഫലപ്രദമായി പമ്പ്‌ ചെയ്യാനാവില്ല. ജനിതകകാരണങ്ങള്‍, വൈറസ്‌ ബാധ എന്നിവ ഈ രോഗത്തിന്‌ കാരണമാകാം. വൈറസ്‌ ബാധമൂലമുണ്ടാകുന്ന വളരെ ഗൗരവമുള്ള രോഗമാണ്‌ മയോകാര്‍ഡൈറ്റിസ്‌. വൈറസിനെതിരെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന രാസവസ്‌തുക്കള്‍ ഹൃദയ കോശങ്ങള്‍ക്കു കേടുണ്ടാക്കുന്ന അവസ്ഥയാണിത്‌. 

ഇത്‌ ഹൃദയപേശികള്‍ക്ക്‌ നാശമുണ്ടാക്കും.
ചെറിയ കുട്ടിയെ ബാധിക്കുന്ന മറ്റൊരു വൈകല്യമാണ്‌ എറിത്മിയ. ഹൃദയമിടിപ്പില്‍ ഉണ്ടാകുന്ന താളപ്പിഴകളാണ്‌ എറിത്മിയ എന്നറിയപ്പെടുന്നത്‌. ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ്‌ ചിലപ്പോള്‍ വേഗത്തിലോ വേഗം കുറഞ്ഞോ ആവാം.


കുട്ടികളിലെ ഹൃദ്രോഗം വളരെ ഗൗരവത്തോടെ കാണണം. എത്രയും വേഗം രോഗം തിരിച്ചറിഞ്ഞ്‌ ചികിത്സിക്കുകയാണാവശ്യം. ഔഷധങ്ങളും ശസ്‌ത്രക്രിയകളും ഇതിനായി ഉപയോഗിക്കുന്നു. ഇവയെല്ലാം പൂര്‍ണ്ണമായി സുഖപ്പെടുത്താന്‍ ശേഷിയുള്ളവയാണ്‌. ആധുനിക ചികിത്സാ രീതിയില്‍ പല ശസ്‌ത്രക്രിയകള്‍ക്കും പകരം നില്‍ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ നിലവിലുണ്ട്‌.

2/4/11

ആണും പെണ്ണും കെട്ടവരുടെ (ഹിജഡകളുടെ) ജീവിതത്തിലേക്ക്‌ ചില ഒളിഞ്ഞുനോട്ടങ്ങള്‍


മനുഷ്യാവകാശലംഘനങ്ങളുടെ ആഘോഷങ്ങള്‍ക്കിടയിലാണ്‌ നമ്മുടെയൊക്കെ ജീവിതം. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന എണ്ണിയാലൊടുങ്ങാത്ത സംഘടനകളുടെയും വ്യക്തികളുടെയും പെരുമഴകള്‍ക്കിടയിലേക്കുമാണ്‌ അത്തരം സംഭവങ്ങള്‍ ഓരോന്നും പിറന്നുവീഴുന്നതും. പക്ഷെ അവക്കൊരിക്കലും അറുതികളുണ്ടാവുന്നില്ല. ഇരകള്‍ക്കോ നീതിലഭിക്കുന്നുമില്ല.


അത്തരം ഒരുപശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ്‌ ആണും പെണ്ണുമല്ലാത്ത ചില ജന്മങ്ങളുടെ അവകാശങ്ങളിലേക്കും ആചാരങ്ങളിലേക്കും നമുക്ക്‌ കണ്ടും കേട്ടും പരിചിതമല്ലാത്ത ജീവിതപരിസരങ്ങളിലേക്കും പി അഭിജിത്തെന്ന ന്യൂസ്‌ഫോട്ടോഗ്രാഫര്‍ നമ്മെ കൂട്ടികൊണ്ടുപോകുന്നത്‌. 



ഹിജഡ എന്ന്‌ പേരിട്ട ഈ പുസ്‌തകത്തില്‍ കുറെ ജീവിതങ്ങളുടെ സങ്കടക്കരച്ചിലുകള്‍ അഭിജിത്ത്‌ പകര്‍ത്തിവെച്ചിരിക്കുന്നു. വ്യര്‍ഥജന്മങ്ങളുടെ നെടുവീര്‍പ്പുകള്‍ക്ക്‌ താഴെ ക്യാമറകൊണ്ട്‌ കവിതകുറിച്ചിരിക്കുന്നു. 


അറിയാത്തൊരുലോകത്തിലേക്കെത്തിയതിന്റെ ആകാംക്ഷയും അമ്പരപ്പും അനുവാചകര്‍ക്ക്‌ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രശസ്‌തമായ ചെറുകഥയായ ഭൂമിയുടെ അവകാശികളില്‍ പാമ്പും പഴുതാരയും പാറ്റയും പൂമ്പാറ്റയും ഉറുമ്പും..... എല്ലാം ഈ ഭൂമിയുടെ അവകാശികളാണെന്ന്‌ സമര്‍ഥിക്കുന്നു കഥാകാരന്‍. അവരോട്‌ മനുഷ്യന്‍ കാണിക്കുന്ന അവകാശലംഘനങ്ങളെക്കുറിച്ചാണ്‌ കഥാകാരന്‍ ഉത്‌കണ്‌ഠപ്പെടുന്നത്‌. പക്ഷെ അവിടെയും ഇടംകിട്ടാതെപോയ ചിലജീവിതങ്ങളുണ്ടെന്നും അവരും മനുഷ്യരാണെന്നും തിരിച്ചറിഞ്ഞിട്ട്‌ കാലമേറെയായെങ്കിലും ഇന്നും നാമവരെ അംഗീകരിച്ചിട്ടില്ല.
മനുഷ്യന്‍ എന്ന്‌പറയുമ്പോള്‍ ഒന്നുകില്‍ ആണ്‌. അല്ലെങ്കില്‍ പെണ്ണ്‌. ഇതാണ്‌ പരമ്പരാഗതസങ്കല്‍പം.



 എന്നാല്‍ ആണും പെണ്ണുമല്ലാതെ മറ്റൊരുലിംഗവിഭാഗവും ഈഭൂമുഖത്തുണ്ട്‌.ആണ്‍ശരീരത്തിലെ പെണ്‍മനസുകളും പെണ്‍ശരീരത്തിലെ ആണ്‍മനസുകളുമാണവര്‍ക്ക്‌. അതായത്‌ പുരുഷലൈംഗിക അവയവങ്ങളായ ലിംഗവും വൃഷ്‌ണങ്ങളും രൂപപ്പെട്ട കുഞ്ഞിന്റെ മസ്‌തിഷ്‌കം മാത്രം സ്‌ത്രീസ്വഭാവത്തില്‍ വികസിക്കുന്നു. ശരീരമാകെ പുരുഷരൂപത്തിലേക്ക്‌ മാറുകയും ചെയ്യുന്നു.

അല്ലെങ്കില്‍ പുരുഷലൈംഗിക അവയവങ്ങളായ ലിംഗവും വൃഷണങ്ങളും രൂപപ്പെട്ട കുഞ്ഞിന്റെ മസ്‌തിഷ്‌കം മാത്രം പെണ്ണായി നിലനില്‍ക്കുന്നു. കുട്ടി ജനിച്ച്‌ പുരുഷ അവയവങ്ങളോടെ വളരുമ്പോഴും തച്ചോറും മനസും പെണ്‍ഭാവമായതിനാല്‍ സ്വയം പെണ്ണായിമാറുകയും ചെയ്യുന്നു. അങ്ങനെയുള്ള ചിലജീവിതങ്ങളുടെ സങ്കടങ്ങളുടെ കടലിരമ്പങ്ങളേയും അവഗണനകളുടെ ഘോഷയാത്രകളെയും കുറിച്ചുള്ള സ്‌തോഭജനകമായ കാഴ്‌ചകളുടെ പുസ്‌തകമാണിത്‌. അവരും ഭൂമിയുടെ അവകാശികളാണ്‌. അവര്‍ക്കും അവരുടേതായ വ്യക്തിത്വത്വവും അവകാശങ്ങളും ഉണ്ടെന്നും അവരെയും മനുഷ്യരായി സമൂഹം അംഗീകരിക്കണമെന്നുമാണ്‌ അഭിജിത്ത്‌ ഈ ക്യാമറാഴ്‌ചകളിലൂടെ സമൂഹത്തോട്‌ ഉറക്കെവിളിച്ച്‌ പറയുന്നത്‌.


വ്യത്യസ്‌തജന്മമാകുമ്പോള്‍ തന്നെ അവരുടെ ജീവിതരീതികളും മാറുന്നു. ആചാരങ്ങളില്‍ അസ്വഭാവികത കടന്നുകൂടുന്നു. അന്ധവിശ്വാസമെന്ന്‌ നമുക്ക്‌ തോന്നുമെങ്കിലും അവരുടെ വിശ്വാസങ്ങള്‍ അങ്ങനെയൊക്കെയാണ്‌. അവയെ തിരുത്തുക എന്നതല്ല ഇവിടെ വിഷയം. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ജീവിതമാണ്‌ ഹിജഡകളുടേത്‌. വേശ്യാവൃത്തിയും പിടിച്ചുപറിയും മാത്രമാണ്‌ തൊഴിലെന്നാണ്‌ അതില്‍ ഏറെപേരും മനസിലാക്കിവെച്ച അറിവ്‌. കേള്‍ക്കുന്നതെല്ലാം സത്യല്ലെന്നും കേട്ടതിനപ്പുറത്ത്‌ അറിയാതെപോയ ഒട്ടേറെ കഥകള്‍ ഉണ്ടെന്നും ഈ ക്യാമറകവിതകളും അതോടൊപ്പം ചേര്‍ത്ത്‌ വായിക്കാനുള്ള വാചകങ്ങളും നമ്മെ ബോധ്യപ്പെടുത്തിതരും.


വേശ്യാവൃത്തിയിലേര്‍പ്പെട്ടവര്‍ ഏറെയുണ്ട്‌. ഭിക്ഷയാചിക്കുന്നവര്‍ അതിലേറെ. പിടിച്ചുപറിക്കുന്നവരെയും കണ്ടേക്കാം. എന്നാല്‍ ലൈംഗികത്തൊഴിലും ഭിക്ഷാടനവുമല്ലാതെയും മാന്യമായ ജോലിചെയ്‌ത്‌ ജീവിക്കാനാവുമെന്ന്‌ തെളിയിച്ച എയ്‌ഞ്ചല്‍ ഗ്ലാഡി മുതല്‍ ഇന്ത്യയിലെ ആദ്യത്തെ ഹിജഡയുടെ ആത്മകഥയുടെ കര്‍ത്താവായ എഴുത്തുകാരിയും ആക്‌ടിവിസ്റ്റുമായ എ രേവതി, ചെന്നൈയില്‍ സഹോദരി ഫൗണ്ടേഷനിലൂടെ ഹിജഡകളെ മാന്യമായി ജീവിക്കാന്‍ പ്രാപ്‌തയാക്കുന്ന പത്രപ്രവര്‍ത്തകയായ കല്‍ക്കി. ഇങ്ങനെ ഒരുപാട്‌ പേരുണ്ട്‌ അവിശുദ്ധരായി സമൂഹം മുദ്രകുത്തിയവര്‍ക്കിടയില്‍ നിന്നും വിശുദ്ധരാണെന്ന്‌ തെളിയിച്ച്‌ കഴിഞ്ഞവര്‍.


ശേഷിക്കുന്നവരുടെ കൂടി മോചനമാണ്‌ കൗമാരംവരെ ആണ്‍ശരീരവുമായി നടക്കുമ്പോഴും മനസില്‍ സ്‌ത്രീയായി ജീവിച്ച ഏയ്‌ഞ്ചല്‍ ഗ്ലാഡിയുടെ സ്വപ്‌നം. ഇപ്പോള്‍ ചെന്നൈ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ഗ്ലാഡി ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി തീര്‍ന്നവളാണ്‌. എന്നാല്‍ പൂര്‍ണമായും സ്‌ത്രീയായി തീര്‍ന്നുവെന്ന്‌ പറയാനാവുമോ....? 



 പലര്‍ക്കുമിതൊരുവേശംകെട്ടലായി തോന്നാം. എന്നാല്‍ അങ്ങനെയാണോ...? അല്ലെന്നാണ്‌ ഉത്തരം. അല്ലെങ്കില്‍ സ്വന്തംകുടുംബത്തെപോലും ഉപേക്ഷിച്ച്‌ കൊണ്ട്‌ എന്തിനാണിവര്‍ പുരുഷശരീരം വെടിഞ്ഞ്‌ സ്‌ത്രീയാകാന്‍ വെമ്പല്‍കൊള്ളുന്നത്‌....? ഇങ്ങനെ രൂപമാറ്റം നേടിയവരുടെ കഥകളൊക്കെ പരിശോധിച്ചാല്‍ അറിയാം. അവരില്‍ ആര്‍ക്കും കുടുംബത്തിന്റെ പിന്തുണ ലഭിച്ചിട്ടില്ല, മറിച്ച്‌ കുടുംബാഗങ്ങള്‍ ആട്ടിയോടിച്ചകഥകള്‍ വേദനയോടെയാണ്‌ ഓരോരുത്തരും പങ്കുവെക്കുന്നത്‌. കുടുംബത്തില്‍ നിന്ന്‌ ഒറ്റപ്പെടുന്നവരുടെ വേദന മറ്റാര്‍ക്കും മനസിലായെന്ന്‌ വരില്ല. അച്ഛനും അമ്മയും അനിയനുമില്ലാതെ ഒരുമുറിയില്‍ ഒറ്റക്കു താമസിക്കുന്നതോര്‍ത്താല്‍ തന്നെ മനസ്‌ വിങ്ങും. ഒരിക്കല്‍ പനിപിടിച്ച്‌ കിടന്നു. എഴുന്നേല്‍ക്കാനാകാത്തവിധം ശരീരമാസകലം വേദനയാണ്‌. ഒരുതുള്ളിവെള്ളം തരാന്‍പോലുമാരുമില്ല. അമ്മ അടുത്തുണ്ടായിരുന്നുവെങ്കില്‍ എന്ന്‌ ഞന്‍ ആഗ്രഹിച്ചുപോയി. ഒരുപാട്‌ കരഞ്ഞു. ഇന്നിപ്പോള്‍ അമ്മയും സഹോദരനും എന്നെ ഫോണില്‍ വിളിക്കാറുണ്ട്‌. പക്ഷെ അച്ഛന്‍ ഇപ്പോഴും എന്റെ അവസ്ഥ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇനി കഴിയുമോ...? എന്നെ അത്രക്ക്‌ ഇഷ്‌ടമായിരുന്നു. എയ്‌ഞ്ചല്‍ ഗ്ലാഡിയുടെ വാക്കുകളാണിത്‌. 

ഇതിനോട്‌ സമാനമായ വേദനകള്‍തന്നെയാണ്‌ കല്‍ക്കിയും രേവതിയുമൊക്കെ പങ്കുവെക്കുന്നത്‌.


റൗഡികള്‍ക്കും പോലീസുകാര്‍ക്കും ഒരേരൂപവും ഭാവവുമാണ്‌ അറവാണികളെ സംബന്ധിച്ചിടത്തോളം. തമിഴ്‌നാട്ടില്‍ ഹിജഡകളെ അറവാണികള്‍ എന്നാണ്‌ വിളിക്കപ്പെടുന്നത്‌. വേശ്യാവൃത്തിയിലൂടെയും യാചനയിലൂടെയും കിട്ടിയ പണം തട്ടിപ്പറിക്കുന്നത്‌ പോലീസുകാര്‍ക്ക്‌ ഹരമാണ്‌. അങ്ങനെ തെരുവോരങ്ങളില്‍ ഒടുങ്ങിയ അറവാണികള്‍ ഒരുപാടുണ്ട്‌. മാന്യമായ ശവസംസ്‌കാരത്തിന്‌ പോലും യോഗ്യതയില്ലാതായ മൃതദേഹങ്ങള്‍. എന്റെ ഗുരുവും അതിന്റെ ഇരയാണ്‌. അറവാണികള്‍ മാത്രമല്ല, കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ട എത്രലക്ഷങ്ങളാണ്‌ ഓരോ നഗരങ്ങളിലും നരകിക്കുന്നത്‌. അവരുടെ ദു:ഖങ്ങള്‍ എന്നേക്കാള്‍ എത്രയോ വലുതാണ്‌. അതുകൊണ്ട്‌ ഇന്ന്‌ അറവാണികളുടെ ദു:ഖങ്ങളില്‍, പ്രശ്‌നപരിഹാരങ്ങളില്‍ ഞാനെന്റെ ജീവന്റെ സത്തയെ കണ്ടെത്തുകയാണെന്നാണ്‌ രേവതി പറയുന്നത്‌. കണ്ണീരുകള്‍ ഒടുങ്ങാത്ത പ്രതിരോധം നിറക്കുമ്പോള്‍ അവരുടെ കാത്തിരിപ്പ്‌ പകലുകളും രാത്രികളും പരിഹസിക്കാത്ത കാലം പുലരുന്നതിനുവേണ്ടിയാണ്‌.


സമൂഹത്തിന്റെ പരിഹാസവും അവഗണനയും തന്നെയാണവരെ പലപ്പോഴും അസാന്മാര്‍ഗിക ജീവിതത്തിലേക്ക്‌ തള്ളിവിടുന്നത്‌. സമൂഹമനസാണ്‌ മാറേണ്ടത്‌. മനസും തലച്ചോറും പെണ്ണിന്റേതായതിനാല്‍ ആവ്യക്തി പുരുഷനിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌ സ്വാഭാവികമാണ്‌. പെണ്ണായ തലച്ചോറിനെ ഒരിക്കലും പുരുഷഭാവത്തിലേക്ക്‌ മാറ്റാന്‍ ഇത്തരക്കാര്‍ക്ക്‌ സാധിക്കില്ലെന്നാണ്‌ പുസ്‌തകത്തില്‍ സൈക്ക്യാട്രിസ്റ്റും സെക്‌ഷ്വല്‍ മെഡിസിന്‍ ആന്‍ഡ്‌ എയ്‌ഡ്‌സ്‌ സ്‌പെഷാലിറ്റി സെക്‌ഷന്‍ ഇന്ത്യന്‍ സൈക്ക്യാട്രിസ്റ്റ്‌ സൊസൈറ്റി ചെന്നൈയിലെ ഡോ എന്‍ ശാലിനി സമര്‍ഥിക്കുന്നത്‌. ജീവിതകാലം മുഴുവന്‍ അവര്‍ മനസുകൊണ്ട്‌ പെണ്ണായിരിക്കുകതന്നെചെയ്യും. അത്തരക്കാര്‍ക്ക്‌ ചെയ്യാനുള്ളത്‌ വേഗത്തില്‍ ശരീരംകൊണ്ടുകൂടി പെണ്ണായി മാറുക എന്നുള്ളതാണ്‌. ഇത്തരം ദ്വന്ദലിംഗ പ്രകൃതമുള്ള പലരും ഇന്ന്‌ ലിംഗമാറ്റശസ്‌ത്രക്രിയ നടത്തി എളുപ്പത്തില്‍ പെണ്ണായി മാറുന്നു. ശരീരത്തെ സാധ്യമായത്ര പെണ്‍രൂപത്തിലാക്കാന്‍ ശാസ്‌ത്രത്തിന്‌ സാധിക്കുന്നു. പ്രത്യാഘാതങ്ങള്‍ നേരിടാന്‍ വ്യക്തി തയ്യാറാണെങ്കില്‍ വൈദ്യശാസ്‌ത്രം അവരെ സഹായിക്കാന്‍ സന്നദ്ധമാമെന്നും ഡോ ശാലിനി പറഞ്ഞവസാനിപ്പിക്കുന്നുണ്ട്‌.
തീര്‍ച്ചയായും പൊതുമൂത്രപ്പുരകളില്‍ പോലും സ്ഥാനമില്ലാതായ മൂന്നാംലോക സമൂഹത്തിന്‌ പൊതുസമൂഹത്തില്‍ ഇടമുണ്ടാകുന്നത്‌ സ്വപ്‌നം കാണുന്ന അഭിജിത്തിന്റെ ക്യാമറകാഴ്‌ചകളെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. എക്‌സ്‌ക്ലൂസീവുകള്‍തേടുന്ന ഒരുമാധ്യമപ്രവര്‍ത്തകന്‍ കാഴ്‌ചക്കാരെ ഹരംപിടിപ്പിച്ച്‌ കളയാമെന്ന്‌ കരുതി എടുത്തചിത്രങ്ങളുമല്ല ഇത്‌. ഇവ യാഥാര്‍ഥ്യമാകാന്‍ നടത്തിയ യാതനകളുടെ യാത്രകള്‍ തന്നെ അഭിജിത്തിന്റെ ആത്മാര്‍ഥതക്കുള്ള സാക്ഷ്യപത്രമാണ്‌. അതുകൊണ്ടാവും പുസ്‌തകത്തിന്റെ അവതാരികയില്‍ ആക്‌ടിവിസ്റ്റായ സിവിക്‌ ചന്ദ്രന്‍ ചരിത്രപരമായ ഒരുരാഷ്‌ട്രീയ ഉത്തരവാദിത്വമാണ്‌ അഭിജിത്ത്‌ നിര്‍വഹിക്കുന്നതെന്ന്‌ പറയാന്‍ പിശുക്ക്‌ കാണിക്കാതിരുന്നത്‌. ഈ പുസ്‌തകം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതുവഴി താനും അംഗീകരിക്കപ്പെടുകയാണെന്നും സിവിക്‌ പറഞ്ഞുവെക്കുന്നതും. ഒരിക്കലും ഒരുപുസ്‌തകമായി മാറുമെന്ന്‌ കരുതിയല്ല അഭിജിത്ത്‌ ഇങ്ങനെയൊരു ഉദ്യമത്തിനിറങ്ങിയത്‌. എന്നാല്‍ കാലം ആവശ്യപ്പെടുന്ന ഒരുസര്‍ഗസൃഷ്‌ടിയുടെ പിറവി അറിയാതെ സംഭവിച്ചു എന്നതാവും ശരി.


പ്രണതബുക്‌സ്‌ കൊച്ചിയാണ്‌ ബഹുവര്‍ണ മള്‍ട്ടികളറിലും ആര്‍ട്ട്‌ പേപ്പറിലും മനോഹരമായി ഡിസൈന്‍ചെയ്‌ത ഈ പുസ്‌തകം വിപണിയിലെത്തിച്ചിരിക്കുന്നത്‌. അതോടൊപ്പം ഇതിന്റെ ഡിസൈന്‍ നിര്‍വഹിച്ച എം എ ഷാനവാസും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്‌.