24/6/11

കൊലവിളിയുടെ രാരാട്ട്‌...... പരമ്പര മൂന്ന്‌.....കുടുംബത്തകര്‍ച്ചയുടെ ഒടുക്കം കൂട്ടക്കുരുതി



ആറു മാസം മുമ്പായിരുന്നു
ആ സംഭവം. കൊണ്ടോട്ടിക്കടുത്തുള്ള യുവതി കോഴിക്കോട്‌ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന പോസ്റ്റുപാര്‍ട്ടം ഡിപ്രഷനായിരുന്നു അവര്‍ക്ക്‌. രണ്ടാഴ്‌ച ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖത്തിന്‌ വലിയ മാറ്റം കണ്ടുതുടങ്ങിയപ്പോള്‍ ബന്ധുക്കള്‍ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. പ്രത്യേകം ശ്രദ്ധിക്കണമെന്ന ഡോക്‌ടറുടെ നിര്‍ദേശം എന്നാല്‍ അവര്‍ പാലിച്ചില്ല. മൂന്നാംനാള്‍ യുവതി രണ്ട്‌ വയസ്സുള്ള കുഞ്ഞിനെ കിണറ്റിലേക്കെറിഞ്ഞു. കൂടെ അമ്മയും ചാടി. അമ്മയെയും കുഞ്ഞിനെയും കൊണ്ട്‌ അതേ ആശുപത്രിയിലേക്ക്‌ ഓടി ബന്ധുക്കള്‍. കുഞ്ഞ്‌ തല്‍ക്ഷണം മരിച്ചിരുന്നു. അമ്മ രക്ഷപ്പെട്ടു.
പക്ഷെ ആ കൊലപാതകം സ്വാഭാവിക മരണമായി വിധിയെഴുതാന്‍ ബന്ധുക്കള്‍ ആശുപത്രി അധികൃതരെ നിര്‍ബന്ധിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പുറംലോകം അറിയാതെ ആ കുഞ്ഞു ജീവനും യാത്രയായി.

മഞ്ചേരിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകള്‍ പഠനത്തില്‍ മിടുക്കിയായിരുന്നു. എം ബി ബി എസിന്‌ പഠിക്കുന്നതിനിടയിലായിരുന്നു പ്രണയവിവാഹം. വളരെ പെട്ടെന്ന്‌ അവള്‍ ഗര്‍ഭിണിയായപ്പോള്‍ കുഞ്ഞ്‌ വേണ്ടന്നായി ഭര്‍തൃവീട്ടുകാര്‍. മകളുടെ പഠനത്തെ ബാധിക്കുമെന്നതിനാല്‍ അച്ഛനും അമ്മയും ആ തീരുമാനത്തോട്‌ യോജിച്ചു. പക്ഷെ മകള്‍ ഒരുക്കമായില്ല. അതെച്ചൊല്ലിയുള്ള കലഹത്തോടെ അവളില്‍ വിഷാദരോഗത്തിനുള്ള അടിത്തറ പാകുകയായിരുന്നു ബന്ധുക്കള്‍. മൂന്ന്‌ മാസമായ കുഞ്ഞിനെ മാതാവ്‌ തന്നെ കഴുത്ത്‌ ഞെരിച്ചുകൊന്ന ക്രൂരതയിലാണതൊടുങ്ങിയത്‌.
ഇത്തരം കേസുകളില്‍ അസുഖം മാറിയാല്‍ തന്നെ ആറ്‌ മാസത്തിനിടയില്‍ വീണ്ടും വരാനുള്ള സാധ്യത എണ്‍പത്‌ ശതമാനത്തോളം കൂടുതലാണെന്ന വസ്‌തുത വിസ്‌മരിച്ചതിന്‌ കൊടുക്കേണ്ടിവന്നതായിരുന്നു ആ കുഞ്ഞിന്റെ ജീവന്‍. ആ കഥയും പുറംലോകത്തെത്തിയില്ല. മകളുടെ പഠനവും കുടുംബത്തിന്റെ സ്റ്റാറ്റസുമായിരുന്നു കുടുംബത്തെ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ പ്രേരിപ്പിച്ചത്‌. എന്നാല്‍ മകള്‍ പിന്നീട്‌ കോളജിന്റെ പടി കണ്ടിട്ടില്ല. ഇന്നും ആ പെണ്‍കുട്ടി പൊന്നുമോളുടെ പേര്‌ പറഞ്ഞുകൊണ്ടാണ്‌ വിലപിക്കുന്നത്‌.
വടകരയിലെ മുപ്പതുകാരി രണ്ട്‌ വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലിട്ടാണ്‌ കൊലപ്പെടുത്തിയത്‌. അതും പുറംലോകമറിയാത്ത ഒരുസ്വാഭാവിക മരണമാക്കി മാറ്റി ബന്ധുക്കള്‍. യുവതി സ്വന്തം വീട്ടില്‍ നിന്ന്‌ നടത്തിയ കൊല ഭര്‍തൃവീട്ടുകാര്‍പോലും അറിഞ്ഞില്ലെന്നതാണ്‌ കഥ. കൊലപാതകത്തിന്‌ അമ്മ അറസ്റ്റിലാകുന്നതിനേക്കാളും ഇത്തരം സംഭവങ്ങളണ്ടാകുമ്പോഴുണ്ടാകുന്ന നാണക്കേടില്‍ നിന്ന്‌ രക്ഷപ്പെടുന്നതിനാണ്‌ പലരും സ്വാഭാവിക മരണമാക്കി മാറ്റുന്നത്‌. അല്ലെങ്കില്‍ ആ ദാമ്പത്യ ജീവിതം തന്നെ തകരാം. സമൂഹത്തിനുമുന്നില്‍ അവര്‍ ലേബല്‍ ചെയ്യപ്പെടാം. നിരവധി കുടുംബബന്ധങ്ങളും സ്‌നേഹ ബന്ധങ്ങളും അസ്‌തമിച്ചേക്കാം.

57 ശതമാനവും
അസ്വാഭാവിക മരണം


കേരളത്തില്‍ 57 ശതമാനം കുഞ്ഞുങ്ങളുടെ മരണവും അസ്വാഭാവികങ്ങളാണെന്ന്‌ ചൂണ്ടികാണിക്കുന്നു ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റിയുടെ തൃശൂര്‍ ജില്ലാ ചെയര്‍മാനും എറണാകുളത്തെ ആത്മഹത്യാ പ്രതിരോധ സന്നദ്ധ സംഘടനയായ മൈത്രിയുടെ സെക്രട്ടറിയുമായ പി ഒ ജോര്‍ജ്‌. ഇത്‌ ഇദ്ദേഹം മുന്‍കൈ എടുത്ത്‌ നടത്തിയ ഒരു പഠനത്തിന്റെ വെളിച്ചത്തിലാണ്‌ പറയുന്നത്‌. പതിനെട്ട്‌ വയസ്സില്‍ താഴെയുള്ള 250 കുട്ടികളുടെ മരണത്തെക്കുറിച്ച്‌ നടത്തിയ ഈ പഠനത്തില്‍ 57ശതമാനവും ദുരൂഹതയുണര്‍ത്തുന്നതായിരുന്നു. 18 ശതമാനം പേരും മുങ്ങിയാണ്‌ മരിച്ചത്‌. 24 ശതമാനം പേര്‌ ജനനവൈകല്യത്താല്‍ മരണപ്പെട്ടു. എട്ട്‌ ശതമാനത്തിന്റെ കാരണങ്ങള്‍ വ്യക്തമല്ല.


ആത്മഹത്യ എന്നു വിളിക്കപ്പെടുന്ന കുട്ടികളുടെ ഭൂരിഭാഗം മരണങ്ങളും കൊലപാതകങ്ങളാണ്‌. പൊള്ളലേറ്റും കിണറ്റിലും പുഴയിലും വീണും തൂങ്ങിയും മരിക്കുന്ന സംഭവങ്ങളില്‍ പ്രതികള്‍ രക്ഷിതാക്കളോ ബന്ധുക്കളോ ആണെന്നും പി ഒ ജോര്‍ജ്‌ ചൂണ്ടിക്കാണിക്കുന്നു.
തൃശൂര്‍ ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നാല്‌ വര്‍ഷം മുമ്പ്‌ പൊള്ളലേറ്റ്‌ ചികിത്സത്തേടിയെത്തിയ 54 ശതമാനം കേസുകളും ആത്മഹത്യകളായിരുന്നില്ല. നേരത്തെ പ്ലാന്‍ ചെയ്‌ത്‌ നടപ്പാക്കിയ കൊലപാതകങ്ങളായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതില്‍ പതിനെട്ട്‌ വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണങ്ങളുമുണ്ടായിരുന്നു. ഡോക്‌ടര്‍മാര്‍ക്ക്‌ സ്വാഭാവിക മരണമല്ലെന്ന്‌ ഉറപ്പായാല്‍പോലും അവര്‍ സ്വാധീനിക്കപ്പെടുന്നു. അതിന്‌ മിക്ക ഡോക്‌ടര്‍മാരും വഴങ്ങിക്കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരത്തിലുള്ള നിരവധി കഥകളാണ്‌ ആശുപത്രികളുടെ പിന്നാമ്പുറങ്ങളില്‍ നിന്നും കേള്‍ക്കുന്നത്‌.



ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം പ്രതിവര്‍ഷം ഒരുകോടി മനുഷ്യരാണ്‌ ആത്മഹത്യചെയ്യുന്നത്‌. ഓരോ മിനുട്ടിലും രണ്ട്‌ പേര്‍. ഓരോ ആത്മഹത്യ വിജയിക്കുമ്പോഴും 20 ആത്മഹത്യാശ്രമങ്ങളാണ്‌ പരാജയപ്പെടുന്നത്‌. വിഷം കഴിച്ചുള്ള മരണങ്ങളായിരുന്നു ആദ്യകാലത്ത്‌ ഏറ്റവും കൂടുതല്‍. (35. 5 ശതമാനം) തൂങ്ങിമരണം രണ്ടാമതും. (32.8 ശതമാനം) തീപ്പൊള്ളല്‍ (8.7%) മുങ്ങിമരണം(7.3%) തൊട്ടുതാഴെയും. എന്നാല്‍ 2000 മുതല്‍ 2010 വരെയുള്ള കണക്ക്‌ പരതിയാല്‍ തൂങ്ങിമരണമാണ്‌ ഒന്നാം സ്ഥാനത്ത്‌.(50 ശതമാനം)വിഷംകഴിച്ചുള്ള മരണം 37.5 ശതമാനമായി രണ്ടാമതായി. തീപ്പൊള്ളല്‍ (6.8 ശതമാനം) മുങ്ങിമരണം (6.7 ശതമാനം) സ്വയം മുറിവേല്‍പ്പിക്കുക, അമിതഡോസില്‍ മരുന്ന്‌ കഴിക്കുക, ഓടുന്ന വാഹനത്തിന്റെ മുമ്പിലേക്ക്‌ ചാടുക. തുടങ്ങിയ മാര്‍ഗങ്ങളാണ്‌ പിന്നീട്‌ അവലംബിച്ച പോംവഴികള്‍. 51 ശതമാനം ആത്മഹത്യകളും കുറഞ്ഞ വിദ്യാഭ്യാസസ്ഥിതിയിലുള്ളവരിലാണെന്നും ഈ കണക്കുകള്‍ നമ്മോട്‌ പറയുന്നു. ഹൈസ്‌കൂള്‍ പഠത്തിന്‌ താഴെയുള്ളവരാണവര്‍. ഹയര്‍സെക്കന്‍ഡറിക്കും ഡിഗ്രിക്കും ഇടയിലുള്ളവര്‍ 39 ശതമാനവും അതിനും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരുടെ ആത്മഹത്യാനിരക്ക്‌ അഞ്ച്‌ ശതമാനവും മാത്രമാണ്‌. 62 ശതമാനവും ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു ആത്മഹത്യ ചെയ്‌തവര്‍. അതില്‍ 21 ശതമാനവും ആദിവാസി മേഖലയില്‍ നിന്നുള്ളവരും. കൃസ്‌ത്യന്‍ വിഭാഗത്തില്‍ നിന്ന്‌ ആത്മഹത്യചെയ്‌തവര്‍ 30 ശതമാനമാണങ്കില്‍ മുസ്‌ലിംകള്‍ എട്ട്‌ ശതമാനമാണ്‌.


ഏറ്റവും കുറവ്‌ ആത്മഹത്യരേഖപ്പെടുത്തുന്ന ജില്ല മലപ്പുറമാണ്‌. തൊട്ടുമുകളില്‍ കോഴിക്കോടും. 2001 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 258 കൂട്ട ആത്മഹത്യകളിലായി 768 പേരാണ്‌ മരണപ്പെട്ടത്‌. ഇവരില്‍ അറുപത്‌ ശതമാനവും പത്ത്‌ വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളായിരുന്നു. അവരെ കുരുതികൊടുത്തശേഷം അച്ഛനോ അമ്മയോ ആത്മഹത്യചെയ്യുകയായിരുന്നു. പത്ത്‌ വര്‍ഷത്തിനിടെയുണ്ടായ ആത്മഹത്യകള്‍ക്ക്‌ 30 ശതമാനവും കുടുംബപരമായ പ്രശ്‌നങ്ങളാണ്‌ കാരണമായത്‌. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ 30ശതമാനവും കാരണമായി. സാമ്പത്തികപ്രശ്‌നങ്ങള്‍ മൂലമുണ്ടായ ആത്മഹത്യ 10.5 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്‌മ 1. 49 ശതമാനവും പരീക്ഷാത്തോല്‍വി .71 ശതമാനമായും താണു. പ്രണയനൈരാശ്യം 1.12 ശതമാനവും കാരണങ്ങള്‍ വ്യക്തമല്ലാത്തത്‌ 24 ശതമാനവുമാണ്‌. ഈ കണക്കുകള്‍ പറയുന്നത്‌ കുടുംബപരമായ പ്രശ്‌നങ്ങളാണ്‌ സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ തന്നെയാണ്‌. മറ്റു പ്രധാന കാരണങ്ങള്‍ മാനസികരോഗങ്ങളും ശാരീരിക അവശതകളുമാണ്‌. വീട്ടകങ്ങളിലെ പുഴുക്കുത്തുകള്‍ പരിഹാരം കാണാതെ പുകഞ്ഞുനീറിക്കൊണ്ടേയിരിക്കുന്നു. നൂറ്‌ വീടുകളില്‍ 40 എണ്ണവും പൊട്ടിത്തെറിയുടെ വക്കിലാണെന്നതും നൂറില്‍ അറുപത്‌ ദാമ്പത്യങ്ങളിലും ഭൂകമ്പങ്ങള്‍ തുടര്‍ക്കഥയാണെന്നതും പഴയങ്കഥയായി മാറിയിരിക്കുന്നു.


നൂറില്‍ എണ്‍പത്‌ സ്‌ത്രീകളും കുടുംബത്തിനകത്തെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പങ്ക്‌ വെക്കാന്‍ ആഗ്രഹിക്കാത്തവരാണ്‌. പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടും ദുരഭിമാനവും എല്ലാം അതിന്‌ കാരണമാകുന്നുണ്ടെന്ന്‌ മഞ്ചേരിയിലെ അഭിഭാഷകയായ സുജാത എസ്‌ വര്‍മ പറയുന്നു. ഗാര്‍ഹിക നിയമം, വനിതാകമ്മീഷന്‍, സ്‌ത്രീ വിമോചക സംഘടനകള്‍ ഒക്കെയുണ്ടെങ്കിലും ഇതൊന്നും സാധാരണക്കാരിയായ ഒരു വീട്ടമ്മക്ക്‌ തുണയാകാത്തതിന്റെ കാരണവും മറ്റൊന്നല്ല അവര്‍ പറയുന്നു.
ഇനി ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന ഒട്ടേറെ ജീവിതങ്ങള്‍ അണിയറയിലുണ്ട്‌. അവരുടെ ദൈന്യത വറ്റിയ മുഖംകൂടി ഇതോട്‌ ചേര്‍ത്തുവായിക്കേണ്ടതുണ്ട്‌. അവരെക്കുറിച്ച്‌ ഉടന്‍..... 

13/6/11

കൊലവിളിയുടെ താരാട്ട്‌ രണ്ട്‌, കൂട്ടുവിളിക്കുന്നു; കൂട്ടമരണത്തിലേക്ക്‌





പത്ത്‌ വര്‍ഷത്തിനിടയില്‍ ആത്മഹത്യാ നിരക്ക്‌ കുറഞ്ഞുവരുന്നതായാണ്‌ കണക്കുകള്‍. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ കുടുംബ ആത്മഹത്യകള്‍ നടന്നത്‌ 2001 ലും 2007 ലുമായിരുന്നു. 2001 ല്‍ 62 സംഭവങ്ങളിലായി 161പേരും 2007 ല്‍ 39 കേസുകളിലായി 155 പേരും മരിച്ചു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്‌ വീട്ടമ്മമാരാണ്‌. കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ 78 ശതമാനവും വിവാഹിതരാണ്‌. അതില്‍ 15 ശതമാനവും വീട്ടമ്മമാരും.
അടുത്ത കാലത്ത്‌ കേരളത്തില്‍ നിന്നും കുഞ്ഞുങ്ങളേയുമെടുത്ത്‌ കൂട്ടമരണത്തിലേക്ക്‌ വഴിതെറ്റിനടന്നവരുടെ വീടുകള്‍ തേടി യാത്രചെയ്യേണ്ടി വന്നു. ഇവരെ മരണത്തിലേക്ക്‌ നയിച്ച കാരണങ്ങളറിയുകയായിരുന്നു ലക്ഷ്യം. അനാഥരായ കുട്ടികളുടെയും കുടുംബങ്ങളുടെ കണക്കെടുക്കുകയും.


34 സംഭവങ്ങളില്‍ 10 പേരുടെയും ബന്ധുക്കള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ചിലര്‍ അറിയില്ലെന്ന്‌ പറഞ്ഞു. പറയില്ലെന്ന്‌ പ്രതികരിച്ചവര്‍ അഞ്ച്‌ കുടുംബങ്ങള്‍. എന്നാല്‍ അവരെക്കുറിച്ച്‌ അയല്‍വാസികളും അടുത്ത സുഹൃത്തുക്കളും ചില കാരണങ്ങള്‍ പറഞ്ഞു തന്നു.
കുടുംബങ്ങള്‍ക്കറിയാവുന്നതിനേക്കാള്‍ വ്യക്തമായ വിവരം ചിലരെക്കുറിച്ച്‌ ലഭിച്ചതും സുഹൃത്തുക്കളില്‍ നിന്നായിരുന്നു.

തിരിച്ചടിക്കാന്‍ കെല്‍പ്പില്ലാത്തവരുടെ
പ്രതികാരം


34 കേസുകളില്‍ പത്തിന്റെയും കാരണം സ്‌ത്രീധനത്തിനായുള്ള ഭര്‍തൃപീഡനവും ഭര്‍തൃവീട്ടുകാരുടെ ക്രൂരതയുമായിരുന്നു. പ്രതിവര്‍ഷം 5000 നവവധുക്കള്‍ സ്‌ത്രീധന പീഡനത്തെ ചൊല്ലി കൊല്ലപ്പെടുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ആദ്യമാസത്തെ സംഭാവനയായിരുന്നു അത്‌. ഭര്‍ത്താവിന്റെ മദ്യപാനവും പീഡനങ്ങളുടെ വ്യാപ്‌തിയും മരണത്തിലേക്കുള്ള തീരുമാനത്തിന്റെ വേഗം കൂട്ടി.
ഗാര്‍ഹിക പീഡനങ്ങള്‍ സഹിക്കവയ്യാതായപ്പോള്‍ തിരിച്ചടിക്കാന്‍ കരുത്തില്ലാത്തവരുടെ പ്രതികാരമായിരുന്നു ഏഴ്‌ സംഭവങ്ങള്‍. സ്വയം ജീവിതത്തെ തോല്‍പ്പിച്ചും സ്വന്തം കുഞ്ഞുങ്ങളെ കുരുതി കൊടുത്തും ഭര്‍ത്താവിനോടോ ബന്ധുക്കളോടോ പ്രതികാരം തീര്‍ക്കുകയായിരുന്നു ചില അമ്മമാര്‍. വിഷാദരോഗവും മനോവൈകല്യങ്ങളും അഞ്ച്‌ കേസില്‍ മാത്രമാണ്‌ വില്ലനായത്‌. ബാക്കിയത്രയും കുടുംബകലഹങ്ങളുടെ പൊട്ടിത്തകരലായിരുന്നു.
സമൂഹത്തില്‍ വളരെ മാന്യന്‍മാരായി ജീവിക്കുന്നവരും വീട്ടകങ്ങളില്‍ സ്‌ത്രീകളെ ചവിട്ടിത്തേക്കുന്ന അവസ്ഥക്ക്‌ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നാണ്‌ ഇവരുടെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. ചില സ്‌ത്രീകള്‍ പ്രതികരിച്ചുതുടങ്ങിയതായിരുന്നു ഭര്‍ത്താക്കന്‍മാരെ പ്രകോപിപ്പിച്ചത്‌. നാല്‌ സംഭവങ്ങളില്‍ ഭര്‍ത്താവിന്റെ പരസ്‌ത്രീബന്ധം വിനയായപ്പോള്‍ അഞ്ചിടത്ത്‌ ഭാര്യയെക്കുറിച്ചുള്ള സംശയരോഗമായിരുന്നു കൂട്ടക്കുരുതിക്കുള്ള പ്രേരണ. അവിഹിത ബന്ധവും സാമ്പത്തിക പ്രശ്‌നങ്ങളും തന്നെയാണ്‌ ഇത്തരം സംഭവങ്ങളുടെ പിന്നിലെന്നാണ്‌ മലപ്പുറം ജില്ല ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി അംഗമായ അഡ്വ. ശരീഫ്‌ ഉള്ളത്ത്‌ പറയുന്നത്‌.

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചശേഷം ജീവിതത്തിലേക്ക്‌ തിരികെ എത്തിയവരുടെ ജീവിതം മരിച്ചവരേക്കാള്‍ പരിതാപകരമാണെന്നാണ്‌ ഇപ്പോഴത്തെ ജീവിതം പറയുന്നത്‌.

ജീവിക്കുന്ന ജഡങ്ങള്‍

ഒരു വര്‍ഷം മുമ്പായിരുന്നു ജിഷയുടെ ഭര്‍ത്താവിന്റെ വിവാഹം. അവളുമായുള്ള ബന്ധം നിലനില്‍ക്കേ തന്നെയായിരുന്നു ഭര്‍തൃവീട്ടില്‍ രണ്ടാമത്തെ കതിര്‍മണ്‌ഡപമൊരുങ്ങിയത്‌. സഹായിക്കാന്‍ ആരുമെത്തിയില്ല. പക്ഷം പിടിക്കാനും.
2009 ജനുവരി അവസാനത്തിലായിരുന്നു തൃശൂര്‍ പാലപ്പിള്ളിയിലെ കൂലിപ്പണിക്കാരനായ ഹരിദാസന്റെ മകള്‍ ജിഷ (26) ആശുപത്രിക്കിടക്കയില്‍ നിന്ന്‌ സ്വന്തം വീട്ടിലേക്ക്‌ മടങ്ങിയത്‌. മരണത്തിന്റെ കയ്യൊതുക്കത്തില്‍ നിന്ന്‌ നടന്ന്‌ കയറാനായെങ്കിലും പത്ത്‌ മാസം പ്രായമായ മകള്‍ നയനയെ ഭൂമുഖത്തു നിന്നേ പറഞ്ഞയച്ചുകൊണ്ടായിരുന്നു തിരിച്ചുവരവ്‌. മൂത്ത മകന്‍ ആകാശിനും വിഷം നല്‍കിയിരുന്നുവെങ്കിലും ആകാശ്‌ മരിച്ചില്ല.
മകളെ കൊലപ്പെടുത്തി കൈ ഞരമ്പ്‌ മുറിച്ചെങ്കിലും ജിഷ ജീവിതത്തിലേക്ക്‌ തിരിച്ച്‌ വന്നപ്പോള്‍ സന്തോഷിക്കാന്‍ അധികമാരുമുണ്ടായില്ല. എന്നാല്‍ ദ്രോഹിക്കാന്‍ ഒരുപാട്‌ പേരുണ്ടായിരുന്നു. പിന്നീടൊരിക്കലും ജിഷ മകനെ കണ്ടിട്ടില്ല. ഭര്‍തൃമാതാവും സഹോദരിയും ഒരു ഉപാധിവെച്ചു. അത്‌ പാലിക്കാനാകുമെങ്കില്‍ മാത്രം ആ ബന്ധം തുടര്‍ന്നാല്‍ മതി എന്നായിരുന്നു പ്രഖ്യാപനം. ഞങ്ങളുടെ നയന മോളില്ലാതെ ഈ വീടിന്റെ പടികയറരുതെന്നായിരുന്നു ആക്രോശം.
ഇന്നും ഒരു വിഷാദരോഗിയായി വീടിന്റെ ഇരുട്ടുമുറിയില്‍ കഴിയുകയാണ്‌ ജിഷ. തുടക്കത്തില്‍ ചികിത്സയും കൗണ്‍സിലിംഗും മറ്റും ഉണ്ടായിരുന്നുവെങ്കിലും മകനെ പോലും കാണിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ ഒരുക്കമാവാതായതോടെ മനസ്സിന്റെ സമനില തന്നെ തെറ്റിപ്പോയിരിക്കുകയാണെന്ന്‌ തൃശൂര്‍ അമല മെഡിക്കല്‍ കോളജിലെ ജിഷയുടെ സഹപാഠികൂടിയായ നഴ്‌സ്‌ പ്രിയ പറയുന്നു.
തൃശൂര്‍ കൈപ്പമംഗലത്തിനടുത്ത 25കാരി ജീവിക്കുന്ന മറ്റൊരു രക്തസാക്ഷിയാണ്‌. 2011 ജനുവരി പത്തിനായിരുന്നു അവര്‍ പത്ത്‌ മാസം പ്രായമായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി കൈഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യക്കു ശ്രമിച്ചത്‌. അവരും മരിച്ചില്ല. ഇന്നും ജീവനോടെയിരിക്കുന്നു ലോകത്തിന്റെ മുഴുവന്‍ കുത്തുവാക്കുകള്‍ ഏറ്റുവാങ്ങാന്‍. മകള്‍ ഭര്‍തൃവീട്ടിലെ പീഡനം സഹിക്കവയ്യാതെയാണ്‌ ഈ കടുംകൈ ചെയ്‌തതെന്ന്‌ യുവതിയുടെ മാതാവ്‌ സാവിത്രി പറഞ്ഞു. എന്നാല്‍ പിന്നീട്‌ ആരും ഭര്‍തൃവീട്ടില്‍ നിന്നും അന്വേഷിച്ചുവന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയകേസിന്റെ നൂലാമാലകളില്‍ കുരുങ്ങി യുവതിയും പിതാവും സഹോദരനും കോടതികയറി ഇറങ്ങുകയാണിന്ന്‌. ഈ ബന്ധം ഇനി തുടരാന്‍ താത്‌പര്യമില്ലെന്ന വിവരവുമായി സന്ദേശവാഹകര്‍ മകളുടെ ഭര്‍തൃവീട്ടില്‍ നിന്നെത്തിയതായും അവര്‍ പുതിയ ആലോചന തുടങ്ങിയതായും സാവത്രി കരച്ചിലടക്കി പറയുന്നു.
പട്ടാമ്പിക്കടുത്ത വീട്ടമ്മ രണ്ട്‌ മക്കള്‍ക്ക്‌ വിഷം നല്‍കിയാണ്‌ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. മൂന്നരവയസ്സുള്ള ഇളയ കുഞ്ഞ്‌ മരിച്ചു. അമ്മയും മൂത്തമകനും രക്ഷപ്പെട്ടു. എന്നാല്‍ ഇതോടെ ദുരിതങ്ങളുടെ ഘോഷയാത്ര തുടങ്ങുകയായിരുന്നു. അതില്‍ പിന്നെ മൂത്തമകനെയോ ഭര്‍ത്താവിനെയോ അവര്‍ കണ്ടിട്ടില്ല. രണ്ട്‌ കുടുംബങ്ങളിലും ഇരുണ്ട്‌ കൂടിയ കാര്‍മേഘം പെയ്‌ത്‌ തോര്‍ന്നിട്ടുമില്ല. സ്വന്തം വീട്ടില്‍ അന്യയെപോലെ അവര്‍ക്ക്‌ എത്രനാള്‍ കഴിഞ്ഞു കൂടാനാകുമെന്നാണ്‌ അയല്‍പക്കകാര്‍ പോലും ചോദിക്കുന്നത്‌. അവരുടെ വിവാഹം വരുത്തിവെച്ച 5 ലക്ഷം രൂപയുടെ ബാധ്യതയില്‍ നിന്ന്‌ കരകയറും മുമ്പാണ്‌ ഇങ്ങനെയൊരു കടുംകൈ കൂടി. അതേചൊല്ലിയുള്ള കലഹമാണ്‌ പിതാവിനും മകള്‍ക്കും സഹോദരനും സഹോദരിക്കും അനിയത്തിമാര്‍ക്കുമിടയില്‍ എപ്പോഴും പൊട്ടിത്തെറിക്കുന്നത്‌.
ഫറോക്കിനടുത്ത മൂന്ന്‌ മക്കളുടെ മാതാവ്‌ നിത്യവും മദ്യപിച്ച്‌ വീട്ടിലെത്തുന്ന ഭര്‍ത്താവിന്റെ ശല്യം സഹിക്കവയ്യാതെയാണ്‌ ഉറങ്ങിക്കിടക്കുമ്പോള്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയത്‌. അയാള്‍ മരിച്ചു. കുഞ്ഞുങ്ങളേയും തീകൊളുത്തി ആത്മഹത്യചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ അത്‌ വിജയിച്ചില്ല. യുവതി ജയിലിലാണിന്ന്‌. കുടുംബങ്ങളുടെ പക മുറുകിയതോടെ ഷാലു, റനീഷ്‌, ലിന എന്നീ കുഞ്ഞുങ്ങളാണ്‌ അനാഥരായത്‌. ഉപ്പയുടെ വീട്ടുകാര്‍ക്കും വേണ്ട. ഉമ്മയോ ജയിലിലും. എന്റെ മോനെ ചുട്ടുകൊന്നവളുടെ മക്കളല്ലേ...നിക്ക്‌ കാണണ്ടെന്നായിരുന്നു ഭര്‍തൃപിതാവിന്റെ മറുപടി. ഇന്ന്‌ അമ്മാവന്റെ വീട്ടിലെ അഭയാര്‍ഥികളാണ്‌ ഈ കുഞ്ഞുങ്ങള്‍.

ജീവിതത്തില്‍ മരണത്തേക്കാള്‍ വലിയ പ്രതിസന്ധികളുണ്ടെന്നും ജീവിതം തന്നെയാണ്‌ ഏറ്റവും വലിയ സമരമെന്നും അറിഞ്ഞുതുടങ്ങിയ ഒട്ടേറെപേരെയാണ്‌ ഈ യാത്രയില്‍ കണ്ടുമുട്ടാനായത്‌. അവരൊക്കെ പൈശാചികമായ നിമിഷത്തില്‍ എടുത്തുപോയ തീരുമാനത്തെക്കുറിച്ചോര്‍ത്ത്‌ കുറ്റബോധംകൊണ്ട്‌ തലതാഴ്‌ത്തുകയാണിന്ന്‌. ഇനി ഒരാത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കാന്‍പോലും അവര്‍ക്ക്‌ കരുത്തില്ലാതായിരിക്കുന്നു. തനിച്ചിരിക്കുമ്പോള്‍ മരണത്തിലേക്ക്‌ പറഞ്ഞയച്ച കുരുന്നു ജീവനുകളെക്കുറിച്ചോര്‍ത്ത്‌ നെഞ്ച്‌ പൊട്ടിക്കരയുന്നു.
വാര്‍ത്തകളില്‍ നിറഞ്ഞ സംഭവങ്ങളുടെ പിന്നാലെ പോയപ്പോള്‍ കണ്ടെത്തിയ കഥകളും കണക്കുകളുമാണ്‌ ഇതുവരെ പറഞ്ഞത്‌. എന്നാല്‍ ഇതിനേക്കാള്‍ ഭീകരമാണ്‌ യഥാര്‍ഥ്യങ്ങളുടെ മുഖം. പുറത്ത്‌ വരുന്നതിനേക്കാള്‍ ഇരട്ടിയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതെപോയത്‌. അവ നമ്മള്‍ അറിയാതെ പോയത്‌ എന്തുകൊണ്ടാണ്‌..? അതെക്കുറിച്ച്‌ ............... 

7/6/11

കൊലവിളിയുടെ താരാട്ട്‌ പരമ്പര.

കൊലവിളിയുടെ താരാട്ട്‌
ഒന്ന്‌


2011 ജനുവരി ഒന്‍പതിനായിരുന്നു കോഴിക്കോട്‌ നഗരത്തിലെ ഒളവണ്ണയില്‍ നിന്ന്‌ ആ ദുരന്തം വായനക്കായി നമ്മുടെ മുമ്പിലെത്തിയത്‌. അഞ്ച്‌ മാസവും നാല്‌ വയസ്സും പ്രായമുള്ള രണ്ട്‌ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയശേഷം മാതാവ്‌ ജീവനൊടുക്കിയ വാര്‍ത്ത. ഒളവണ്ണ തൊണ്ടിലക്കടവ്‌ മാട്ടുംപുറത്ത്‌ വീട്ടില്‍ ഗിരീഷിന്റെ ഭാര്യ സൗമ്യയാ(28)ണ്‌ ദിയ (4) ദില്‍ഷ (അഞ്ച്‌ മാസം) എന്നീ കുഞ്ഞുമക്കളെ കൊന്നു കെട്ടിത്തൂക്കി ജീവിതത്തെ തോല്‍പ്പിച്ചത്‌.......



വില്യാപ്പള്ളിയിലെ കെറ്റിയാംവെള്ളി പാറക്കു സമീപം ഒന്നരവയസ്സുകാരിയായ മകളെ ശരീരത്തോട്‌ ചേര്‍ത്തുകെട്ടിയ നിലയിലാണ്‌ ആ അമ്മയുടെയും മകളുടേയും മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്നും കരക്കെടുത്തത്‌. ജനുവരി നാലിനായിരുന്നു താമരന്റവിട നാണുവിന്റെ മകള്‍ ബിന്ദുവിനെയും മകള്‍ അന്വയയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്‌..........

എട്ട്‌ മാസം പ്രായമായ കുഞ്ഞിനെ അലക്കു യന്ത്രത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ മാതാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും ജനുവരി ആറിന്‌. ആലപ്പുഴ ആര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ മാര്‍കോസിന്റെ ഭാര്യ സുമ (40)യാണ്‌ മകന്‍ ഷാരോണിനെ അലക്കു യന്ത്രത്തില്‍ മുക്കിക്കൊന്ന്‌..........

കൊയിലാണ്ടിയിലെ കീഴരിയൂരില്‍ അമ്മയെയും രണ്ട്‌ മക്കളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും ജനുവരി 13നാണ്‌. നടുവത്തൂര്‍ പറയരുകണ്ടി മീത്തല്‍ ബിജില(34) മക്കളായ അക്ഷയ്‌ (8)അഞ്‌ജലി (6) എന്നിവരെയാണ്‌ സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍....

എത്ര വേണമെങ്കിലുമുണ്ട്‌ പെറ്റമ്മമാര്‍ തന്നെ കൊന്നുതള്ളിയ പൊന്നോമനകളുടെ കണക്ക്‌ നിരത്താന്‍. നൊന്തുപെറ്റ കുഞ്ഞുങ്ങളെ കൊന്ന്‌ കൊലവിളിക്കുന്ന അമ്മമാരുടെ എണ്ണം എന്തുകൊണ്ടിങ്ങനെ ഉയരുന്നു...?
ആറ്റുനോറ്റുണ്ടായ ഉണ്ണികളെ തലയില്‍ വെക്കാതെയും താഴത്ത്‌ വെക്കാെതയും താരാട്ട്‌ പാടിയുറക്കുന്ന മാതൃത്വത്തെക്കുറിച്ച്‌ പഴകിത്തേഞ്ഞ പല്ലവിയിനി പാടുന്നതില്‍ അര്‍ഥമില്ലാതായോ...? സഹനങ്ങളുടെ തണല്‍മരമായും കാരുണ്യത്തിന്റെ നിറകുടമായും പൊന്നുമക്കളെ നട്ടുനനച്ചുവളര്‍ത്തിയ സ്‌നേഹ ഗോപുരങ്ങളെ വിളിക്കാന്‍ പുതിയ പേര്‌ കണ്ടെത്തേണ്ടി വരികയാണോ...? 


ഈ കണക്കുകള്‍ കേട്ട്‌ ഞെട്ടരുത്‌. നമ്മള്‍ വായിച്ച്‌ നിസ്സാരമായി തള്ളിക്കളഞ്ഞ പത്രവാര്‍ത്തകള്‍ കണക്കുകളിലായി പുനര്‍ജനിക്കുമ്പോള്‍ മൂക്കത്ത്‌ വിരല്‍വെക്കരുത്‌. 2011 ജനുവരിയില്‍ മാത്രം 17 സംഭവങ്ങളിലായി 22 കുഞ്ഞുങ്ങളെയാണ്‌ മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്‌. ഒമ്പത്‌ അമ്മമാരാണ്‌ ജീവിതത്തെ എറിഞ്ഞുടച്ചത്‌. ഒളവണ്ണയിലും തൃശൂര്‍ എടത്തുരുത്തിയിലും വടകര വില്യാപ്പള്ളിയിലും കൊയിലാണ്ടിയിലും പാലക്കാട്‌ കോങ്ങാട്ടും ആലപ്പുഴ എടത്വയിലും വാളയാറിലുമായിരുന്നു ആദ്യ ആഴ്‌ചയിലെ സംഭവങ്ങള്‍. വടക്കാഞ്ചേരിയിലും ചെന്ത്രാപ്പിന്നിയിലും കോയമ്പത്തൂരും പിന്നാലെവന്നു ദുരന്തങ്ങള്‍ . കല്‍പ്പറ്റയിലും കല്ലുവാതില്‍ക്കലും ഏറാമലയിലും കോയമ്പത്തൂരും പാലക്കാടും ഇടുക്കിയിലുമായിരുന്നു ഒടുവിലത്തേത്‌. കൊല്ലപ്പെട്ട കുട്ടികളുടെ പ്രായം പത്തിനും ആറുമാസത്തിനുമിടയില്‍. 17 കുട്ടികളെ കൊലപ്പെടുത്തിയത്‌ അമ്മമാര്‍ തനിച്ച്‌. അഞ്ച്‌ പേരെ പിതാവും. എന്നാല്‍ ഫെബ്രുവരിയിലെത്തുമ്പോഴും ആ സംഭവങ്ങള്‍ക്കറുതിയായില്ല. ആദ്യത്തെ മൂന്നാഴ്‌ചക്കിടയില്‍ അഞ്ച്‌ സംഭവങ്ങളിലായി ഏഴ്‌ കുഞ്ഞുങ്ങളെയാണ്‌ ചവിട്ടിയരച്ചത്‌. എല്ലാം മാതാപിതാക്കള്‍ തന്നെ. ഫെബ്രുവരി രണ്ടാം വാരത്തില്‍ തുടങ്ങി മാര്‍ച്ച്‌ 31ല്‍ അവസാനിക്കുമ്പോള്‍ പിന്നെയും പതിനൊന്ന്‌ കുഞ്ഞുങ്ങളുടെ കൂടി കഥകഴിച്ചു. ആറ്‌ പേരുടെ വധശിക്ഷ നടപ്പിലാക്കിയത്‌ പിതാക്കളും നാലുപേരുടെത്‌ അമ്മമാരുമായിരുന്നു. അഞ്ച്‌ കുഞ്ഞുങ്ങള്‍ മരണമുഖത്ത്‌ നിന്നും ജീവിതത്തിലേക്ക്‌ തന്നെ തിരികെയെത്തി. ഏപ്രില്‍ മെയ്‌ മാസങ്ങളുടെ കണക്കിലും പന്ത്രണ്ട്‌ കുഞ്ഞുങ്ങള്‍ സ്ഥാനം പിടിച്ചു. 


ജനുവരിയില്‍ 37 വ്യത്യസ്‌ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത്‌ 47 കുഞ്ഞുങ്ങള്‍. വാഹനാപകടത്തില്‍ ഒമ്പതും 13പേര്‍ മുങ്ങിയുമാണ്‌ മരിച്ചത്‌. ഇവരില്‍ പതിനഞ്ച്‌ കുട്ടികളുടെ മരണത്തിലൊഴികെ ബാക്കിയെല്ലാത്തിലും തിരക്കഥയൊരുക്കിയത്‌ അമ്മമാരാണ്‌.

ആറ്‌ കുട്ടികള്‍ക്ക്‌ വിഷം നല്‍കിയാണ്‌ കൊലപ്പെടുത്തിയതെങ്കില്‍ തീകൊളുത്തി അഞ്ച്‌ പേരെയും കൊന്ന്‌കെട്ടിത്തൂക്കിയും വിഷം കഴിപ്പിച്ചും 12 പേരെയും ഈ ഭൂമുഖത്തുനിന്നെ ചവിട്ടിത്തേച്ച കേസിലും പ്രതിക്കൂട്ടില്‍ നിരന്നതും അമ്മമാര്‍ തന്നെ. കഴിഞ്ഞ നാല്‌ മാസത്തിനിടെ കേരളത്തില്‍ നിന്ന്‌ അച്ഛനമ്മമാര്‍ മാത്രം കൊന്ന്‌ കൊലവിളിച്ചത്‌ 54 കുഞ്ഞുങ്ങളെയാണ്‌. ഇരുപത്‌ അമ്മമാരും പന്ത്രണ്ട്‌ പിതാക്കളും കൂട്ടത്തില്‍ ജീവിതത്തെ തോല്‍പ്പിച്ചു. എണ്‍പത്തിഒമ്പത്‌ കുഞ്ഞുങ്ങള്‍ അനാഥരായി. 97 കുടുംബ ബന്ധങ്ങളാണ്‌ ഒരിക്കലും തുന്നിച്ചേര്‍ക്കാനാകാത്ത വിധം ഈ കാലയളവില്‍ ഇഴപിരിഞ്ഞത്‌.

കൊല്ലുന്നത്‌ സ്‌നേഹക്കൂടുതല്‍ കൊണ്ട്‌

സ്‌നേഹക്കുറവ്‌ കൊണ്ടല്ല അമ്മമാര്‍ മക്കളെ കൊല്ലുന്നത്‌. സ്‌നേഹം കൂടിയതുകൊണ്ടാണെന്നാണ്‌ അന്വേഷി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകയുമായ കെ അജിതയുടെ അഭിപ്രായം. എന്നാല്‍ ഇതിനുകാരണം വര്‍ധിച്ചുവരുന്ന മദ്യാസക്തിയും സ്‌ത്രീധന സമ്പ്രദായവുമാണ്‌. ഏതു സമൂഹത്തിലുമുണ്ട്‌ ക്യാന്‍സര്‍ പോലെ വ്യാപിച്ച സ്‌ത്രീധന വ്യവസ്ഥകള്‍. കേരളത്തിലെ മദ്യനയം മാറ്റണം. മദ്യ ലൈസന്‍സ്‌ നല്‍കുന്നതിന്‌ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം തിരിച്ച്‌ നല്‍കണമെന്നും അവര്‍ പറയുന്നു.
ഇത്‌ ആത്മഹത്യയല്ല കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങളാണെന്നാണ്‌ വനിതാകമ്മീഷന്‍ അംഗം പികെ സൈനബയുടെ അഭിപ്രായം. പുതിയ തലമുറക്ക്‌ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനോ പ്രതിസന്ധികളെ പ്രതിരോധിക്കാനോ കഴിയുന്നില്ല. പ്രശ്‌നങ്ങളെ നേരിടാനുള്ള പ്രാപ്‌തിയും തന്റേടവും ഇല്ലാത്തതാണ്‌ മിക്ക സ്‌ത്രീകളേയും ആത്മഹത്യയിലേക്ക്‌ നയിക്കുന്നതെന്നും അവര്‍ പറയുന്നു.


സങ്കടങ്ങളുടെ കടലിരമ്പങ്ങള്‍ക്കിടയിലും അര വയറൂണിന്റെ സമൃദ്ധിയെക്കുറിച്ച്‌ മാത്രം കിനാവ്‌ കണ്ടവരായിരുന്നു പണ്ടുകാലത്തെ അമ്മമാര്‍. ജീവിതദുരന്തങ്ങളില്‍ നിന്നും ചോര കിനിയുമ്പോഴും അവര്‍ കുടിച്ചുവറ്റിച്ച വേദനയുടെ കടലുകളെക്കുറിച്ച്‌ എത്രയെത്ര കഥനങ്ങള്‍. മാതൃത്വത്തിന്റെ ആ മഹിത ജീവിതങ്ങള്‍ എരിഞ്ഞടങ്ങിയത്‌ സ്വന്തം കുഞ്ഞുങ്ങള്‍ തളിര്‍ത്തു പൂക്കട്ടെ എന്നു കരുതിയായിരുന്നു. ആ അമ്മമാരുടെ പിന്‍മുറക്കാരാണിന്ന്‌ അമ്മിഞ്ഞപ്പാലിന്റെ മധുരത്തിനൊപ്പം പൊന്നോമനകള്‍ക്ക്‌ കാളകൂടവിഷം പകര്‍ന്ന്‌ നല്‍കുന്നത്‌.
2004ല്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത 17 കൂട്ട ആത്മഹത്യകളില്‍ കൊല്ലപ്പെട്ടത്‌ 46 പേര്‍. ഇവരില്‍ കുഞ്ഞുങ്ങളുടെ എണ്ണം 36. ഇവരെയും അമ്മമാരാണ്‌ കൊലപ്പെടുത്തിയത്‌. 2007ലെ 39 കൂട്ട മരണങ്ങളില്‍ 155 ആളുകളാണ്‌ മരണപ്പെട്ടത്‌. ഇതില്‍ 72 കുട്ടികളെ കൊലപ്പെടുത്തിയതും മാതാപിതാക്കള്‍ തന്നെ. ശേഷം അവരും കൊന്നോ ചത്തോ തീര്‍ന്നു. 2008 ല്‍ 71 കേസുകളുടെ ചരിത്രവും ഇതുതന്നെ സാക്ഷ്യപ്പെടുത്തുന്നു.

അമ്മമാരുടെ തിരക്കഥ:
പൊലിഞ്ഞത്‌ 40കുരുന്നുകള്‍


ഈ വര്‍ഷം രക്ഷിതാക്കള്‍ പരലോകത്തേക്കയച്ച 54 കുഞ്ഞുങ്ങളില്‍ രണ്ടാമതൊന്ന്‌ മാധ്യമങ്ങളില്‍ തെളിഞ്ഞുകണ്ട മുഖങ്ങള്‍ പാലക്കാട്‌ മലബാര്‍ സിമന്റ്‌സിലെ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മക്കളെക്കുറിച്ച്‌ മാത്രമാണ്‌. അതും ദുരൂഹതകളുടെയും രാഷ്‌ട്രീയ വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ മാത്രം.
ജീവിതം വഴിമുട്ടുമ്പോള്‍ ആത്മഹത്യ മാത്രമെ പോംവഴിയുള്ളൂ എന്ന്‌ കരുതുന്നവരാണ്‌ കുഞ്ഞുങ്ങളേയുമെടുത്ത്‌ ജീവിതം അവസാനിപ്പിക്കാന്‍ തുനിയുന്നവരില്‍ ഏറെ പേരുമെന്നാണ്‌ പെരിന്തല്‍മണ്ണ എം ഇ എസ്‌ മെഡിക്കല്‍ കോളജിലെ സൈക്കോളജിസ്റ്റായ ഡോ ടി എം രഘുറാം പറയുന്നത്‌. പോസ്റ്റുപാര്‍ട്ടം ഡിപ്രഷനും ഡിപ്രഷന്‍ ബ്ലൂവുമൊക്കെ കാരണമാകുന്ന കേസുകളുമുണ്ട്‌. കാരണങ്ങള്‍ പലതാകാം. എന്നാല്‍ കുഞ്ഞുങ്ങളുടെ നന്‍മക്ക്‌ കൂടി വേണ്ടിയാണ്‌ ഈവഴി തിരഞ്ഞെടുക്കുന്നതെന്ന വികലമായ ധാരണ മാറാത്തിടത്തോളം കാലം ഇനിയും പിഞ്ചുകുഞ്ഞുങ്ങള്‍ ഇരകളാകുന്ന കാഴ്‌ചകള്‍ക്ക്‌ അവസാനമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കുഞ്ഞുങ്ങളേയും കൂട്ടിയുള്ള അമ്മമാരുടെ ആത്മഹത്യകളുടെ കണക്ക്‌ കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന്‌ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്‌ ഡി ശ്രീദേവി പറഞ്ഞു. വനിതാകമ്മീഷന്‍ നടത്തുന്ന എല്ലാ പരിപാടികളിലും സത്രീകളെ കൂടുതല്‍ ഓര്‍മപ്പെടുത്താറുണ്ട്‌. എന്നിട്ടും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്‌ വേദനാജനകമാണ്‌. ഒരു പ്രശ്‌നമുണ്ടാകുമ്പോഴേക്കും എന്ത്‌ചെയ്യണമെന്നോ എങ്ങോട്ട്‌ പോകണമെന്നോ അറിവില്ലാത്തവരാണ്‌ ഇത്തരം വഴികള്‍ തിരഞ്ഞെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഒഴിവാക്കാവുന്ന
കൂട്ടക്കുരുതികള്‍


ഇത്തരം ആത്മഹത്യകളില്‍ ഏറെയും ഒഴിവാക്കാന്‍ കഴിയുന്നവയായിരുന്നുവെന്ന്‌ സമ്മതിക്കുന്നു ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി കോഴിക്കോട്‌ ജില്ലാ ചെയര്‍പേഴ്‌സണ്‍ അഡ്വ ഷിജി എം റഹ്‌മാന്‍. മറ്റൊരുവഴിയുമില്ലെന്ന്‌ സ്വയം തോന്നിത്തുടങ്ങുന്ന അമ്മമാരെ സംരക്ഷിക്കാനും അവരുടെ കുഞ്ഞുങ്ങള്‍ക്ക്‌ തത്‌ക്കാലത്തേക്കെങ്കിലും സംരക്ഷണം നല്‍കുന്നതിനുമുള്ള സ്റ്റേ ഹോമുകള്‍ ഇവിടെ വേണ്ടത്രയില്ലെന്നത്‌ വലിയപ്രതിസന്ധിയാണ്‌. സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ട നടപടിയാണിതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
ജനുവരിയില്‍ മാത്രം കുഞ്ഞുങ്ങളോടൊപ്പം മരണത്തിലേക്ക്‌ നടന്നടുത്ത എട്ട്‌ അമ്മമാര്‍ ജീവിതത്തിലേക്കുതന്നെ തിരികെയെത്തി. പക്ഷെ അപ്പോഴേക്കും അവര്‍ക്ക്‌ കൈവിട്ടുപോയത്‌ സ്വന്തം ജീവിതവും പൊന്നു മക്കളേയുമാണ്‌. കുടുംബാഗങ്ങളും ഭര്‍തൃവീട്ടുകാരുമെല്ലാം ശത്രുപക്ഷത്താണിന്ന്‌. 2011 ന്റെ ആദ്യ മാസങ്ങളില്‍ തന്നെ നാല്‍പതിലേറെ കുഞ്ഞുങ്ങളുടെ ഘാതകര്‍ അമ്മമാര്‍ തന്നെയായിട്ടും അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ മലയാളികള്‍ ഒരുക്കമായിട്ടില്ല. ജനിക്കാന്‍ മാത്രം വിധിയുണ്ടായ ആ കുഞ്ഞുങ്ങള്‍ക്ക്‌ നിഷേധിക്കപ്പെട്ടത്‌ ജീവിക്കാനുള്ള അവകാശം കൂടിയല്ലേ...? ആരാണത്‌ ഇല്ലാതാക്കിയത്‌... ഇത്‌ ഒരു മനുഷ്യാവകാശ ലംഘനം കൂടിയാണ്‌. നമ്മള്‍ മുഖംതിരിച്ച്‌ കളയുന്നത്‌ ഭീകരമായൊരു സാമൂഹിക വിപത്തിനുനേരെയുമാണ്‌. അമ്മമാരില്‍ ചിലര്‍ക്കെങ്കിലും ഉന്മാദത്തില്‍ കുഞ്ഞുങ്ങളെ കൊല്ലുന്ന വിഷാദരോഗമാകാം. എങ്കില്‍ എല്ലാവരുടെയും കഥ അങ്ങനെയാണോ...?അല്ല തന്നെ. എന്തുകൊണ്ടാണ്‌ കേരളത്തില്‍ ഇങ്ങനെയൊരു സ്ഥിതിയുണ്ടായത്‌...? അതേക്കുറിച്ച്‌ ഉടന്‍.