23/8/11

ഹസാരെയോ ആരാണ്‌ ഈ പുതിയ പുണ്യവാളന്‍....?


ഇപ്പോള്‍
ടെലിവിഷനില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌ വിപ്ലവമാണെങ്കില്‍, സമീപകാലത്തെ ഏറെ അമ്പരപ്പിക്കുന്നതും ബുദ്ധിശൂന്യവുമായ ഒന്നാകും അത്‌. ജന ലോക്‌പാല്‍ ബില്ലിന്റെ കാര്യത്തില്‍ ഉയരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും തത്‌കാലം ലഭിക്കാനിടയുള്ള ഉത്തരങ്ങള്‍ ഇവയാണ്‌. അതില്‍ നിന്ന്‌ യോജിച്ചത്‌ തിരഞ്ഞെടുക്കാം.

 1. വന്ദേ മാതരം. 2. ഭാരത്‌ മാതാ കി ജയ്‌. 3. ഇന്ത്യ അന്നയാണ്‌, അന്നയാണ്‌ ഇന്ത്യ. 4. ജയ്‌ ഹിന്ദ്‌.
വ്യത്യസ്‌തമായ കാരണങ്ങളും വ്യത്യസ്‌തമായ വഴികളുമാണെങ്കിലും മാവോയിസ്റ്റുകള്‍ക്കും ജന ലോക്‌പാല്‍ ബില്ലിനെ പിന്തുണക്കുന്നവര്‍ക്കും ഒരു കാര്യം ഇപ്പോള്‍ പൊതുവായുണ്ട്‌ - രണ്ട്‌ കൂട്ടരും ഇന്ത്യന്‍ ഭരണകൂടത്തെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെടുന്നു. ദരിദ്രരില്‍ ദരിദ്രരുടെ സൈന്യത്തെ ഉപയോഗിച്ച്‌, അതില്‍ തന്നെ ഭൂരിഭാഗവും ആദിവാസികളാണ്‌, സായുധസമരത്തിലൂടെ താഴെ നിന്ന്‌ മുകളിലേക്ക്‌ വരികയാണ്‌ ഒരു കൂട്ടര്‍. രക്തരഹിതമായ ഗാന്ധിയന്‍ അട്ടിമറിയിലൂടെ മുകളില്‍ നിന്ന്‌ താഴേക്ക്‌ വരാനാണ്‌ രണ്ടാമത്തെ പക്ഷത്തിന്റെ ശ്രമം. മികച്ച നിലയിലുള്ള നഗരവാസികളുടെ ഈ സൈന്യത്തെ നയിക്കുന്നത്‌ പുതുതായി ഉദയം കൊണ്ട പുണ്യവാളനാണ്‌. (ഇവിടെ സര്‍ക്കാറും പങ്ക്‌ ചേരുന്നു, സ്വയം പിഴുതെറിയാന്‍ സാധ്യമായതെല്ലാം ചെയ്‌തുകൊണ്ട്‌)

2011 ഏപ്രിലില്‍ അന്നാ ഹസാരെ ആദ്യം മരണം വരെ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ സ്വന്തം വിശ്വാസ്യതയെ തകര്‍ക്കുന്ന വലിയ അഴിമതി കുംഭകോണങ്ങളാല്‍ വലയുകയായിരുന്നു സര്‍ക്കാര്‍. അതില്‍ നിന്ന്‌ ശ്രദ്ധ തിരിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ പുതിയ അഴിമതിവിരുദ്ധ നിയമം രൂപവത്‌കരിക്കുന്നതിനുള്ള സംയുക്ത സമിതിയില്‍ അംഗമാകാന്‍ ടീം അന്നയെ (`പൊതു സമൂഹ' സംഘം സ്വയം തിരഞ്ഞെടുത്ത ബ്രാന്‍ഡ്‌ നാമമാണിത്‌) സര്‍ക്കാര്‍ ക്ഷണിച്ചു. അന്നാ ഹസാരെയുടെ സമരം ഏതാനും ദിവസം പിന്നിട്ടപ്പോഴായിരുന്നു ഈ ക്ഷണം. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സംയുക്ത സമിതിയുടെ ചര്‍ച്ചകളില്‍ നിന്ന്‌ ബില്ലിന്‌ രൂപം നല്‍കുക എന്ന ദൗത്യം ഉപേക്ഷിച്ച്‌, സര്‍ക്കാര്‍ രൂപം നല്‍കിയ കരട്‌ അവര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. ഗൗരവത്തോടെ എടുക്കാന്‍ സാധ്യമല്ലാത്ത വിധത്തിലുള്ളതാണ്‌ ബില്ലെന്ന്‌ ഇതിനകം വിമര്‍ശമുയര്‍ന്നിട്ടുണ്ട്‌.


ആഗസ്റ്റ്‌ 16ന്‌ രണ്ടാമത്തെ നിരാഹാര സമരം ആരംഭിക്കാനിരിക്കെ, അന്നാ ഹസാരെയെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലില്‍ അടച്ചു. ഇതോടെ ജന ലോക്‌പാല്‍ ബില്‍ നടപ്പാക്കുന്നതിന്‌ വേണ്ടിയുള്ള സമരം പ്രതിഷേധിക്കാനുള്ള അവകാശത്തിന്‌ വേണ്ടിയുള്ളതോ ജനാധിപത്യത്തിന്‌ വേണ്ടിയുള്ളതോ ആയി മാറി. `രണ്ടാം സ്വാതന്ത്ര്യ സമരം' ആരംഭിച്ച്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അന്നാ മോചിപ്പിക്കപ്പെട്ടു. എന്നാല്‍ ജയിലിനു പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്ന അദ്ദേഹം തിഹാര്‍ ജയിലില്‍ ആദരിക്കപ്പെടുന്ന അതിഥിയായി നിരാഹാര സമരം തുടങ്ങി, പൊതു സ്ഥലത്ത്‌ സത്യഗ്രഹം അനുഷ്‌ഠിക്കാനുള്ള അവകാശത്തിന്‌ വേണ്ടി.


മൂന്ന്‌ ദിവസം ഇങ്ങനെ തുടര്‍ന്നു. തിഹാര്‍ ജയിലിന്‌ പുറത്ത്‌ ആള്‍ക്കൂട്ടവും ടെലിവിഷന്‍ വാനുകളും. അതീവ സുരക്ഷയുള്ള ജയിലില്‍ അന്നാ ടീമിലെ അംഗങ്ങള്‍ കയറിയിറങ്ങി. അദ്ദേഹത്തിന്റെ വീഡിയോ സന്ദേശങ്ങള്‍ രാജ്യത്തെ വിവിധ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്‌തു. ഈ സമയത്ത്‌ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ 250 ജീവനക്കാര്‍ രാപകലില്ലാതെ ജോലി ചെയ്‌തു. സഹായത്തിന്‌ 15 ട്രക്കുകളും ആറ്‌ ബുള്‍ഡോസറുകളും. ആഴ്‌ചാന്ത്യത്തിലെ വലിയ ഘോഷത്തിന്‌ വേണ്ടി രാംലീല മൈതാനം ഒരുക്കുയായിരുന്നു അവര്‍. മന്ത്രിക്കുന്ന ആള്‍ക്കൂട്ടവും ക്രെയിനുകളില്‍ ഘടിപ്പിച്ച ടെലിവിഷന്‍ ക്യാമറകളും കാത്തുനിന്നു. അന്നയുടെ മരണം വരെ നിരാഹാര സമരത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു -
രാജ്യത്ത്‌ ഏറ്റവുമധികം ചെലവേറിയ ഡോക്‌ടര്‍മാരുടെ ശ്രദ്ധയില്‍. ``കാശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ ഇന്ത്യ ഒന്നായിരിക്കുന്നു'' - ടെലിവിഷന്‍ അവതാരകര്‍ നമ്മളോട്‌ പറഞ്ഞു.
അന്നാ ഹസാരെയുടെ മാര്‍ഗം ഗാന്ധിയനായിരിക്കാം, എന്നാല്‍ അദ്ദേഹമുന്നയിക്കുന്ന ആവശ്യങ്ങള്‍ തീര്‍ച്ചയായും അതല്ല. അധികാര വികേന്ദ്രീകരണം സംബന്ധിച്ച ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക്‌ വിരുദ്ധമായ കിരാതമായ അഴിമതിവിരുദ്ധ നിയമമാണ്‌ ജന ലോക്‌ പാല്‍ ബില്‍. ആയിരക്കണക്കിന്‌ ജീവനക്കാരുള്ള വലിയൊരു ഉദ്യോഗസ്ഥ സംവിധാനത്തെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത ഏതാനും പേര്‍ ഭരിക്കുക എന്നതാണ്‌ ബില്ലിലെ ആശയം. പ്രധാനമന്ത്രി, നീതിന്യായ വ്യവസ്ഥയിലെ ഉന്നത സ്ഥാനങ്ങളിലുള്ളവര്‍, പാര്‍ലിമെന്റംഗങ്ങള്‍ എന്ന്‌ തുടങ്ങി ഏറ്റവും താഴേത്തട്ടിലുള്ള സര്‍ക്കാറുദ്യോഗസ്ഥര്‍ വരെയുള്ളവരുടെ പോലീസായി ഈ സംവിധാനം മാറും. അന്വേഷണം, മേല്‍നോട്ടം, പ്രോസിക്യൂഷന്‍ തുടങ്ങിയവക്കുള്ള അധികാരവുമുണ്ടാകും. സ്വന്തമായി ജയിലുകളില്ല എന്ന കുറവേയുള്ളൂ, അതൊരു സ്വതന്ത്ര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കും. അഴിമതിയില്‍ മുങ്ങിയ ഉത്തരവാദിത്വമില്ലാത്ത നിലവിലെ ഭരണ സംവിധാനത്തെ തിരുത്തുന്നതിന്‌ വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ്‌ സങ്കല്‍പ്പം. എന്നാല്‍ ചുരുക്കം ചിലര്‍ക്ക്‌ പങ്കാളിത്തമുള്ള ഭരണ സംവിധാനം ഒന്നിന്‌ പകരം രണ്ടെണ്ണമാകുക മാത്രമേ യഥാര്‍ഥത്തില്‍ സംഭവിക്കൂ.
അത്‌ പ്രവര്‍ത്തനക്ഷമമാകുമോ ഇല്ലയോ എന്നത്‌ അഴിമതിയെ നാമെങ്ങനെ കാണുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും. സാമ്പത്തിക ക്രമക്കേടും കൈക്കൂലിയും മാത്രമുള്‍ക്കൊള്ളുന്ന നിയമപ്രശ്‌നം മാത്രമാണോ ഇത്‌? അതോ അധികാരം തീരെ ചെറിയ ഒരു കൂട്ടത്തിന്റെ കൈകളില്‍ കേന്ദ്രീകരിക്കുന്ന അതിഭയാനകമാം വിധത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന ഒരു സമൂഹത്തിലെ സാമൂഹിക ഇടപാടുകളുടെ ഏകകമാണോ? ഉദാഹരണത്തിന്‌ നഗരത്തിലെ ഒരു ഷോപ്പിംഗ്‌ മാള്‍ സങ്കല്‍പ്പിക്കുക, അതിന്‌ മുന്നില്‍ തെരുവ്‌ കച്ചവടം നിരോധിച്ചിട്ടുണ്ട്‌. ഇവിടേക്ക്‌ നിയോഗിക്കപ്പെടുന്ന പോലീസുകാരനും മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥനും ചെറിയ തുക കൈക്കൂലി നല്‍കി തെരുവ്‌ കച്ചവടക്കാര്‍ ഇവിടെ സ്ഥാനം പിടിച്ചേക്കാം. മാളുകളില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ ഈ കച്ചവടക്കാരെ ആശ്രയിക്കും. ഇത്‌ ഏറെ ഭീകരമായ ഒരു സംഗതിയാണോ? ഭാവിയില്‍ ഈ തെരുവ്‌ കച്ചവടക്കാരന്‍ ലോക്‌ പാലിന്റെ പ്രതിനിധിക്കും കൈക്കൂലി നല്‍കണമോ? സാധാരണ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഘടനയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുകയാണോ വേണ്ടത്‌ അതോ പുതിയ അധികാര ഘടന സൃഷ്‌ടിക്കുകയോ?
അന്നയുടെ വിപ്ലവത്തിന്റെ ആഘോഷം തീവ്ര ദേശീയതയിലും പതാക വീശലിലുമാണ്‌. ഇത്‌ സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ നിന്നും ലോക കപ്പ്‌ വിജയാഘോഷ വേദിയില്‍ നിന്നും അണ്വായുധ പരീക്ഷണത്തിന്റെ വിജയ പ്രഘോഷണത്തില്‍ നിന്നും കടംകൊണ്ടതാണ്‌. ഈ നിരാഹാര സമരത്തെ പിന്തുണക്കുന്നില്ലെങ്കില്‍ നമ്മള്‍ യഥാര്‍ഥ ഇന്ത്യക്കാരല്ലെന്ന സന്ദേശം ഇത്തരം ആഘോഷങ്ങള്‍ നല്‍കുന്നുണ്ട്‌. രാജ്യത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാന്‍ യോഗ്യതയുള്ള മറ്റൊരു സംഭവവുമില്ലെന്ന്‌ 24 മണിക്കൂര്‍ ചാനലുകള്‍ തീരുമാനിക്കുകയും ചെയ്‌തിരിക്കുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും വെടിവെച്ചു കൊല്ലാന്‍ സൈനികര്‍ക്ക്‌ അധികാരം നല്‍കുന്ന നിയമത്തെ ചോദ്യം ചെയ്‌ത്‌ പത്ത്‌ വര്‍ഷത്തിലേറെയായി ഇറോം ശര്‍മിള നടത്തുന്ന നിരാഹാര സമരത്തിന്‌ ഇപ്പോള്‍ നടക്കുന്ന നിരാഹാര സമരത്തിന്റെ അര്‍ഥം കല്‍പ്പിക്കപ്പെടുന്നില്ല.

ആണവോര്‍ജ നിലയത്തിനെതിരെ കൂടംകുളത്ത്‌ ആയിരക്കണക്കിന്‌ ഗ്രാമവാസികള്‍ നടത്തുന്ന റിലേ നിരാഹാര സമരവും ഇതിന്റെ നിര്‍വചനത്തിന്‍ കീഴില്‍ വരില്ല. ജനം എന്നതിന്‌ ഇറോം ശര്‍മിളയെ പിന്തുണക്കുന്ന മണിപ്പൂരുകാര്‍ എന്നും അര്‍ഥം വരില്ല. ജഗത്‌സിംഗ്‌പൂര്‍, കലിംഗനഗര്‍, നിയാംഗിരി, ബസ്‌തര്‍, ജയ്‌താപൂര്‍ എന്നിവിടങ്ങളില്‍ സായുധരായ പോലീസുകാരെയും ഖനന മാഫിയയെയും നേരിടുന്ന ആയിരങ്ങളെന്നും അര്‍ഥമുണ്ടാകില്ല. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകളെന്നോ നര്‍മദ താഴ്‌വരയില്‍ അണക്കെട്ടുകള്‍ക്കായി പറിച്ചെറിയപ്പെട്ടവരെന്നോ അര്‍ഥമില്ല. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രംഗത്തുള്ളവരെന്നും അര്‍ഥമില്ല.

ജനം എന്നാല്‍ താന്‍ മുന്നോട്ടുവെക്കുന്ന ജനലോക്‌ പാല്‍ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച്‌ പാസാക്കിയില്ലെങ്കില്‍ സ്വയം പട്ടിണികിടന്ന്‌ മരിക്കുമെന്ന്‌ ഭീഷണി മുഴക്കുന്ന 74കാരനെ കാണാനെത്തുന്നവര്‍ എന്ന്‌ മാത്രമാണ്‌ അര്‍ഥം. ടെലിവിഷനുകളുടെ അത്ഭുത ഗുണിതം ഈ പതിനായിരങ്ങളെ ദശലക്ഷങ്ങളാക്കി വളര്‍ത്തുന്നു, അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ ഊട്ടിയ ക്രിസ്‌തുവിനെപ്പോലെ. ``അന്ന ഇന്ത്യയാകുന്നു''വെന്ന്‌ ``100 കോടി ശബ്‌ദം പറഞ്ഞുകഴിഞ്ഞു''വെന്ന്‌ ഇവര്‍ നമ്മളോട്‌ പറയുന്നു.
ജനങ്ങളുടെ ശബ്‌ദമായ ഈ പുതിയ പുണ്യവാളന്‍ യഥാര്‍ഥത്തില്‍ ആരാണ്‌? അടിയന്തര ആശങ്കയായ വിഷയങ്ങളില്‍ ഇദ്ദേഹം എന്തെങ്കിലും പറഞ്ഞതായി കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ അയല്‍പക്കത്തെ കര്‍ഷകരുടെ ആത്മഹത്യയെക്കുറിച്ചോ അല്‍പ്പം ദൂരെ നടക്കുന്ന ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെക്കുറിച്ചോ ഒന്നും. സിംഗൂര്‍, നന്ദിഗ്രാം, ലാല്‍ഗഢ്‌ എന്നിവയെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. പോസ്‌കോയെക്കുറിച്ചോ കര്‍ഷകരുടെ സമരങ്ങളെക്കുറിച്ചോ പ്രത്യേക സാമ്പത്തിക മേഖലകള്‍ സമ്മാനിക്കുന്ന ദുരിതങ്ങളെക്കുറിച്ചോ പറഞ്ഞിട്ടില്ല. മധ്യേന്ത്യയിലെ കാടുകളില്‍ സൈന്യത്തെ നിയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെക്കുറിച്ച്‌ അദ്ദേഹത്തിന്‌ നിലപാടുള്ളതായി അറിയില്ല.
എന്നാല്‍ രാജ്‌ താക്കറെയുടെ മറാത്ത വാദത്തെയും അന്യദേശക്കാരോടുള്ള വിദ്വേഷത്തെയും അദ്ദേഹം പിന്തുണക്കുന്നുണ്ട്‌. 2002ലെ മുസ്‌ലിം വംശഹത്യക്ക്‌ മേല്‍നോട്ടം വഹിച്ച നരേന്ദ്ര മോഡിയുടെ വികസന മാതൃകയെ പ്രശംസിച്ചിട്ടുമുണ്ട്‌. (വലിയ വിമര്‍ശമുയര്‍ന്നതോടെ മോഡി അനുകൂല പ്രസ്‌താവന അന്ന പിന്‍വലിച്ചു. എന്നാല്‍ ആരാധനയില്‍ നിന്ന്‌ പിന്‍മാറിയിട്ടുണ്ടാകാന്‍ ഇടയില്ല)

ഈ ബഹളത്തിനിടയില്‍ വിവേകമുള്ള പത്രപ്രവര്‍ത്തകര്‍ എന്താണോ പത്രപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്‌ ആ ജോലി ചെയ്യാന്‍ തയ്യാറായി. ആര്‍ എസ്‌ എസ്സുമായി അന്നക്ക്‌ മുമ്പുണ്ടായിരുന്ന ബന്ധത്തിന്റെ കഥ നമ്മുടെ മുന്നില്‍ ഇപ്പോഴുണ്ട്‌. റാളെഗണ്‍ സിദ്ധി ഗ്രാമത്തില്‍ അന്ന തുടങ്ങിയ ഗ്രാമ സമുദായത്തിന്റെ കഥ ഇതേക്കുറിച്ച്‌ പഠിച്ച മുകുള്‍ ശര്‍മ പറഞ്ഞുതന്നു. അവിടെ കഴിഞ്ഞ 25 വര്‍ഷമായി ഗ്രാമ പഞ്ചായത്തിലേക്കോ സഹകരണ സംഘത്തിലേക്കോ തിരഞ്ഞെടുപ്പ്‌ നടന്നിട്ടില്ല. 


`ഹരിജന'ങ്ങളെക്കുറിച്ചുള്ള അന്നയുടെ കാഴ്‌ചപ്പാട്‌ നമുക്ക്‌ അറിയാം: ``ഒരു ഗ്രാമത്തില്‍ ഒരു ചെരുപ്പുകുത്തി, തട്ടാന്‍, കുശവന്‍ തുടങ്ങിയവര്‍ വേണം. അവര്‍ അവരില്‍ നിക്ഷിപ്‌തമായ ജോലി ചെയ്യണം. അങ്ങനെയാണ്‌ ഒരു ഗ്രാമം സ്വയം പര്യാപ്‌തമാകുന്നത്‌. ഇതാണ്‌ റാളേഗണ്‍ സിദ്ധിയില്‍ ഞങ്ങള്‍ ശീലിക്കുന്നത്‌.''
സംവരണ വിരുദ്ധ പ്രസ്ഥാനമായ യൂത്ത്‌ ഫോര്‍ ഇക്വാളിറ്റിയുമായി അന്നാ ടീമിലെ അംഗങ്ങള്‍ക്ക്‌ ബന്ധമുണ്ടെന്നത്‌ ആശ്ചര്യകരമാണ്‌. ലിമാന്‍ ബ്രദേഴ്‌സും കൊക്ക കൊളയുമൊക്കെ നല്‍കുന്ന സംഭാവനകള്‍ സ്വീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സംഘടനകളാണ്‌ ഈ പ്രസ്ഥാനത്തിന്‌ പിറകില്‍. ടീം അന്നയിലെ പ്രധാനികളായ അരവിന്ദ്‌ കേജ്‌രിവാളും മനീഷ്‌ സിസോദിയയും നടത്തുന്ന കബീര്‍ എന്ന സ്ഥാപനത്തിന്‌ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ ഫോര്‍ഡ്‌ ഫൗണ്ടേഷനില്‍ നിന്ന്‌ ലഭിച്ചത്‌ നാല്‌ ലക്ഷം ഡോളറാണ്‌. അഴിമതിക്കെതിരെ ഇന്ത്യ എന്ന പ്രചാരണത്തിന്‌ സംഭാവന നല്‍കുന്നവരില്‍ അലൂമിനിയം പ്ലാന്റ്‌ ഉടമകളുണ്ട്‌, തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലകളും നിര്‍മിക്കുന്നവരുണ്ട്‌. റിയല്‍ എസ്റ്റേറ്റ്‌ വ്യവസായം നടത്തുന്നവരുമുണ്ട്‌. ഇവര്‍ക്കെല്ലാം ആയിരക്കണക്കിന്‌ കോടി രൂപ മൂല്യം വരുന്ന ധനകാര്യ ഇടപാടുകള്‍ നടത്തുന്ന രാഷ്‌ട്രീയ നേതാക്കളുമായി ബന്ധവുമുണ്ട്‌. അഴിമതിയുടെയോ മറ്റ്‌ കുറ്റകൃത്യങ്ങളുടെയോ ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന്‌ ഇവരില്‍ ചിലര്‍ക്കെതിരെ അന്വേഷണം നടക്കുകയും ചെയ്യുന്നു. ഇവരെല്ലാം ഇത്ര ഉത്സാഹം കാണിക്കുന്നത്‌ എന്തുകൊണ്ടാണ്‌?!
വിക്കിലീക്‌സിന്റെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളും ടെലികോം അടക്കമുള്ള കോഴകളും പുറത്തുവന്ന സമയത്ത്‌ തന്നെയാണ്‌ ജന ലോക്‌പാല്‍ ബില്ലിന്‌ വേണ്ടിയുള്ള പ്രചാരണം ഊര്‍ജിതമാകുന്നത്‌ എന്നത്‌ ഓര്‍മിക്കുക. കുത്തക കമ്പനികള്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍, മന്ത്രിമാര്‍, കോണ്‍ഗ്രസിലും ബി ജെ പിയിലുമുള്ള രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം പൊതു ഖജനാവില്‍ നിന്ന്‌ കോടികള്‍ തട്ടിയെടുത്തുവെന്ന വിവരം പുറത്തുവന്ന സമയത്ത്‌. ചരിത്രത്തിലാദ്യമായി മാധ്യമ പ്രവര്‍ത്തകരുടെയും ലോബീയിസ്റ്റുകളുടെയും മുഖത്ത്‌ കരിപുരണ്ടു. കുത്തക കമ്പനികളില്‍ ചിലതിന്റെയെങ്കിലും ഉന്നതര്‍ അഴിയെണ്ണുമെന്ന അവസ്ഥ. അഴിമതിക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്‌ ഏറ്റവും യോജിച്ച സമയം? അല്ലെങ്കില്‍ ഇത്‌ തന്നെയാണോ യോജിച്ച സമയം?

ജല - വൈദ്യുതി വിതരണം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കര്‍ത്തവ്യങ്ങളില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍വാങ്ങുകയും കുത്തക കമ്പനികളും സര്‍ക്കാറിതര സംഘടനകളും ആ ജോലി ഏറ്റെടുക്കുകയും ചെയ്യുന്ന സമയമാണിത്‌. കുത്തകകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ശക്തിയും സ്വാധീനവും ഭീകരമാം വിധത്തില്‍ വര്‍ധിക്കുകയും പൊതു ഭാവനയെ നിയന്ത്രണത്തിലാക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്ന സമയവും. ഈ ഘട്ടത്തില്‍ കുത്തക കമ്പനികള്‍, മാധ്യമങ്ങള്‍, സര്‍ക്കാറിതര സംഘടനകള്‍ തുടങ്ങിയവയെ ലോക്‌പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന്‌ ആരും ചിന്തിക്കും. എന്നാല്‍ നിര്‍ദിഷ്‌ട ബില്‍ ഇവയെയെല്ലാം പൂര്‍ണമായും ഒഴിവാക്കി നിര്‍ത്തുന്നു.

നീച രാഷ്‌ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ അഴിമതിക്കുമെതിരെ മറ്റാരേക്കാളുമുച്ചത്തില്‍ ശബ്‌ദിക്കുമ്പോള്‍ കുരുക്കിന്റെ കീഴില്‍ നിന്ന്‌ തങ്ങളെ സ്വയം മാറ്റി നിര്‍ത്താന്‍ അവര്‍ ശ്രദ്ധിക്കുന്നു. സര്‍ക്കാറിനെ മാത്രം ചെകുത്താനായി ചിത്രീകരിക്കുമ്പോള്‍ പൊതു മണ്ഡലത്തില്‍ നിന്ന്‌ സര്‍ക്കാര്‍ കൂടുതല്‍ പിന്മാറണമെന്നും പരിഷ്‌കരണങ്ങളുടെ രണ്ടാം ഘട്ടം ആരംഭിക്കണമെന്നും ആവശ്യപ്പെടാനുള്ള വേദി സൃഷ്‌ടിക്കുകയാണ്‌ ചെയ്യുന്നത്‌. കൂടുതല്‍ സ്വകാര്യവത്‌കരണത്തിനും പൊതു അടിസ്ഥാന സൗകര്യങ്ങളിലും ഇന്ത്യയുടെ പ്രകൃതി സ്രോതസ്സിലും കൂടുതല്‍ കൈവെക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള പരിഷ്‌കാരങ്ങള്‍. കുത്തകകളുടെ അഴിമതി നിയമവിധേയമാക്കുകയും ലോബീയിംഗ്‌ ഫീസ്‌ എന്ന്‌ പുനര്‍നാമകരണവും ചെയ്‌തിട്ട്‌ അധികകാലമായിട്ടില്ല. ദിവസം 20 രൂപ മാത്രം വരുമാനമുള്ള 83 കോടി ജനങ്ങളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക്‌ തള്ളിവിടുന്ന നയങ്ങളുടെ ശാക്തീകരണം എന്തെങ്കിലും പ്രയോജനം ചെയ്യുമോ? അതോ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക്‌ തള്ളിവിടുമോ?

ഇത്രയും വലിയ പ്രതിസന്ധിക്ക്‌ കാരണം ഇന്ത്യയിലെ പ്രാതിനിധ്യ ജനാധിപത്യം അമ്പേ പരാജയപ്പെട്ടതാണ്‌. ജനങ്ങളുടെ പ്രതിനിധികള്‍ അല്ലാതായി മാറിയ ക്രിമിനലുകളും കോടീശ്വരന്‍മാരായ രാഷ്‌ട്രീയക്കാരും ചേര്‍ന്നാണ്‌ ഇവിടെ നിയമ നിര്‍മാണ സഭകളുണ്ടാകുന്നത്‌. ജനാധിപത്യ സ്ഥാപനങ്ങളിലൊന്ന്‌ പോലും സാധാരണക്കാരന്‌ പ്രാപ്യമല്ലാതായി മാറിയിരിക്കുന്നു. ദേശീയ പതാക പാറിപ്പറപ്പിക്കുന്നവരാല്‍ വഞ്ചിതരാകരുത്‌. സാമന്തനാകാനുള്ള യുദ്ധത്തിന്‌ ഇന്ത്യയെ ഒരുക്കിക്കൊണ്ടുവരുന്നത്‌ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. ആ യുദ്ധം ഒരുപക്ഷേ അഫ്‌ഗാനിസ്ഥാനിലെ യുദ്ധപ്രഭുക്കള്‍ നടത്തിയതിനേക്കാള്‍ മാരകമായിരിക്കും.

സിറാജ്‌ ദിനപത്രം പുനപ്രസിദ്ധീകരിച്ച അരുന്ധതി റോയിയുടെ ഹിന്ദുവിലെ ലേഖനം. 

13/8/11

കുരുതിക്കൊരുങ്ങുന്നവര്‍ കേള്‍ക്കണം ഈ കഥകള്‍ അഞ്ച്‌





2010 നവംബര്‍ 22 നായിരുന്നു മലപ്പുറം ജില്ലയില്‍ കാളികാവ്‌ പോലീസ്‌ സ്റ്റേഷനിലെ എ എസ്‌ ഐ മോഹനന്‍ ഒരു പ്രതിയുടെ വെടിയേറ്റ്‌ മരിച്ചത്‌. നിരവധി കേസുകളിലെ പ്രതിയായ ആറങ്ങോടന്‍ മുജീബുര്‍റഹ്‌മാനാണ്‌ എ എസ്‌ ഐക്കുനേരെ നിറയൊഴിച്ചത്‌.
സംഭവത്തെ തുടര്‍ന്ന്‌ ഭാര്യയോടും രണ്ട്‌ മക്കളോടുമൊപ്പം
ഒളിവില്‍പോയ മുജീബുര്‍റഹ്‌മാനെയും ഭാര്യ നജ്‌മുന്നീസയേയും വെടിയേറ്റുമരിച്ച നിലയിലാണ്‌ കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയത്‌. രണ്ട്‌ മക്കളെയും ജീവിക്കാന്‍ വിട്ട്‌കൊണ്ടായിരുന്നു മുജീബുര്‍റഹ്‌മാനും ഭാര്യയും ആത്മഹത്യ ചെയ്യാനുള്ള തീരുമാനമെടുത്തത്‌.
അനാഥരായ രണ്ട്‌ കുഞ്ഞുങ്ങള്‍ പിന്നീട്‌ നാടിന്റെ വേദനയായി. അവരെ ദത്തെടുക്കാനും തുടര്‍ന്ന്‌ പഠിപ്പിക്കാനും മത്സരിക്കുകയായിരുന്നു വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും. പലരും പരാജയപ്പെട്ടിടത്ത്‌ തൊട്ടടുത്തുള്ള എം എല്‍ എയുടെ സഹായത്തോടെയാണ്‌ ഒരനാഥാലയം അവരെ സ്വന്തമാക്കിയത്‌.
ഇന്ന്‌ ഏറനാട്ടിലെ സ്ഥാപനത്തിലാണ്‌ ഈ കുഞ്ഞുങ്ങള്‍ പഠിക്കുന്നത്‌. അവരെ സംരക്ഷിക്കുന്നതിനായി ഒരു ബന്ധുവായ സ്‌ത്രീക്ക്‌ സ്ഥാപനത്തില്‍ ജോലിയും നല്‍കി. ഇനി ഇവര്‍ക്ക്‌ ഒരു വീട്‌ വേണം. അതിനായി സ്ഥാപനം തന്നെ മുന്‍കൈ എടുത്ത്‌ സാമ്പത്തിക സഹായങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്‌. കൂടൊരുക്കാന്‍ കൂട്ടുകൂടാം എന്നൊരു ക്യാമ്പയിന്‍ തന്നെയാണ്‌ ഇതിനായി നടത്തുന്നത്‌.

പോറ്റമ്മമാര്‍ക്കിവര്‍
പ്രിയപ്പെട്ട മക്കള്‍


പതിനഞ്ച്‌ വര്‍ഷം മുമ്പായിരുന്നു നാടിനെ നടുക്കിയ ആ ദുരന്തം. ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ ഭാര്യയെ വെട്ടിക്കൊന്നാണ്‌ 36 കാരനായ ഭര്‍ത്താവ്‌ വിഷം കഴിച്ച്‌ മരിച്ചത്‌. കുഞ്ഞുങ്ങള്‍ക്കും വിഷം നല്‍കിയിരുന്നു. മൂന്ന്‌ മക്കളില്‍ ബാക്കിയായത്‌ അഭിനവ്‌ എന്ന ഒന്നര വയസ്സുകാരന്‍ മാത്രം. എന്നാല്‍ ഇന്ന്‌ അഭിനവിന്‌ പുതിയ അച്ഛനുണ്ട്‌. അമ്മയും പുതിയ കൂട്ടുകാരും ബന്ധുക്കുമുണ്ട്‌. കോഴിക്കോട്‌ ഈസ്റ്റ്‌ഹില്ലിലെ വ്യവസായിയാണവന്റെ അച്ഛന്‍. നഗരത്തിലെ പേരെടുത്ത ഒരു ഡോക്‌ടറാണ്‌ അമ്മ.
എന്നാല്‍ ഇത്‌ തന്റെ രണ്ടാം ജന്മമാണെന്നും ഇപ്പോഴത്തെ അച്ഛനും അമ്മയും ദത്തെടുത്തതാണെന്നും അഭിനവിനറിയില്ല. പ്ലസ്‌ ടു പരീക്ഷയില്‍ മികച്ച വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ്‌ അഭിനവും കുടുംബവും. ഭൂതകാലത്തെക്കുറിച്ച്‌ ഓര്‍ക്കാന്‍ അഭിനവിന്റെ അച്ഛനോ അമ്മയോ ആഗ്രഹിക്കുന്നില്ല. സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ ആ പഴങ്കഥ അയവിറക്കാന്‍ അവര്‍ മടിച്ചതുമില്ല. അഭിനവിനെ ഞാന്‍ പ്രസവിച്ചതല്ല. എന്നുകരുതി അവനോട്‌ ഞങ്ങള്‍ക്ക്‌ യാതൊരു സ്‌നേഹക്കുറവുമില്ല. ഒരമ്മയും മകനും തമ്മിലുണ്ടാകുന്ന വൈകാരിക ബന്ധത്തേക്കാള്‍ ദൃഢമാണ്‌ ഞങ്ങളുടെ ബന്ധം. ഇന്ന്‌ അവനുവേണ്ടിയുള്ളതാണ്‌ ഞങ്ങളുടെ ജീവിതം. ഒരു ദിവസംപോലും അവനെ പിരിഞ്ഞ്‌കൊണ്ട്‌ എനിക്കോ ഭര്‍ത്താവിനോ അവനോ നില്‍ക്കാനാകില്ല. അഭിനവിന്റെ അമ്മ ഡോ. സാവിത്രി പറഞ്ഞു. കുഞ്ഞുങ്ങളേയും കൂട്ടി മരണത്തിലേക്ക്‌ പോകുന്ന അമ്മമാര്‍ക്ക്‌ അവര്‍ ചില മുന്നറിയിപ്പുകള്‍ കൂടി നല്‍കുന്നു.

ചവറ്റുകൂനയിലെ കുഞ്ഞുങ്ങള്‍;
കോടീശ്വര പുത്രന്‍മാര്‍


പ്രതിസന്ധികളില്‍ തളര്‍ന്ന്‌ പോയി ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നവര്‍ സ്വന്തം കുഞ്ഞുങ്ങളെയും കൂടെ കൂട്ടുമ്പോള്‍ ഓര്‍ക്കുക. കേരളത്തില്‍ ഒരു കുഞ്ഞിക്കാല്‌ കാണാനാവാതെ വേദനിക്കുന്ന ആയിരക്കണക്കിന്‌ അമ്മമാരുണ്ട്‌. ഒരുകുഞ്ഞിനുവേണ്ടി അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന പതിനായിരങ്ങള്‍. കുഞ്ഞുങ്ങളെ ഈ കേന്ദ്രങ്ങളിലേല്‍പ്പിച്ചാല്‍ അവര്‍ മറ്റൊരുലോകത്ത്‌ പൊന്നുപോലെ വളരുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട. അവര്‍ പറയുന്നു. പതിനഞ്ച്‌ വര്‍ഷത്തെ കാത്തിരിപ്പിനിടയില്‍ എല്ലാ ചികിത്സയും പരീക്ഷിച്ചതിനു ശേഷമാണ്‌ ഡോ. സാവിത്രിയും ഭര്‍ത്താവ്‌ സുബ്രഹ്മണ്യനും ഒരുകുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്‌. ഒരുപാട ്‌അലഞ്ഞതിന്‌ ശേഷമാണ്‌ നിയമപ്രകാരം തന്നെ അഭിനവിനെ ഏറ്റെടുക്കുന്നത്‌. ഇന്ന്‌ ഇവരുടെ കോടിക്കണക്കിന്‌ രൂപയുടെ സ്വത്തുക്കളുടെ ഏക അവകാശിയും അഭിനവാണ്‌.
എറണാകുളം ജില്ലയില്‍ നോര്‍ത്ത്‌ പറവൂരിലെ സുധാകരന്‍ മിനി ദമ്പതികളുടെ ഏക മകന്‍ രാഹുല്‍ ഒരു ബൈക്ക്‌ അപകടത്തില്‍ മരണപ്പെട്ടു. തുടര്‍ന്നാണ്‌ അവര്‍ ഇടുക്കിയിലെ ഒരു ദത്തെടുക്കല്‍ കേന്ദ്രത്തില്‍ നിന്ന്‌ നാലുവയസ്സുള്ള ആണ്‍കുട്ടിയെ ദത്തെടുത്തത്‌. ഇന്ന്‌ ഡിഗ്രിക്ക്‌ പഠിക്കുന്ന രഞ്‌ജിത്തിനറിയാം ഇവര്‍ തന്റെ യഥാര്‍ഥ മാതാപിതാക്കളല്ലെന്ന്‌. എന്നാലും മകന്‍ മരിച്ച ദു:ഖം ഈ ദമ്പതികള്‍ മറക്കുന്നു രഞ്‌ജിത്തിലൂടെ. മരണപ്പെട്ട മകന്റെ കുരുത്തക്കേടുകളൊന്നും രഞ്‌ജിത്തിനില്ല. അവനെ നേരത്തെ ദൈവം വിളിച്ചു, പകരം അവനേക്കാള്‍ സത്യസന്ധനും ചുറുചുറുക്കുമുള്ള ഒരുമകനെ ദൈവം തിരിച്ചു തന്നു. എന്നാണ്‌ ഇപ്പോള്‍ ഈ ദമ്പതികള്‍ വിശ്വസിക്കുന്നത്‌.
രാജ്യത്ത്‌ അംഗീകൃതവും അനധികൃതവുമായ ഒട്ടേറെ ദത്തെടുക്കല്‍ കേന്ദ്രങ്ങളുണ്ട്‌. അഭിനവിനെപ്പോലെ, രഞ്‌ജിത്തിനെ പോലെ ദാരിദ്ര്യത്തിന്റെയും കഷ്‌ടപ്പാടിന്റെയും ലോകത്തുനിന്ന്‌ കണ്ടെടുക്കപ്പെട്ട പതിനായിരക്കണക്കിന്‌ കുട്ടികള്‍ ഇന്ന്‌ സങ്കല്‍പ്പിക്കാന്‍പോലുമാകാത്ത ചുറ്റുപാടുകളിലാണ്‌ വളരുന്നത്‌. അച്ഛനോ അമ്മയോ കൈക്കൊണ്ട തീരുമാനങ്ങളില്‍ നിന്ന്‌ ഭാഗ്യം കൊണ്ട്‌മാത്രം ജീവിതത്തിലേക്ക്‌ തിരികെ എത്തിയവര്‍ മുതല്‍ ചവറ്റുകൂനയില്‍ ഉറുമ്പരിച്ചും പട്ടികടിച്ചും കരഞ്ഞ്‌ നിലവിളിച്ച മാംസപിണ്‌ഡങ്ങള്‍വരെയുണ്ട്‌ ആ കൂട്ടത്തില്‍.

ദത്തെടുക്കാന്‍
തികയുന്നില്ല കുട്ടികള്‍


രാജ്യത്ത്‌ 324 അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇതില്‍ 72 എണ്ണം രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ദത്തെടുക്കലിന്‌ അംഗീകാരമുള്ള ഏജന്‍സികളാണ്‌. അംഗീകൃത കേന്ദ്രങ്ങളില്‍ മാത്രം പ്രതിമാസം 25 കുട്ടികളെ എങ്കിലും ദത്തെടുക്കുന്നുണ്ട്‌. എന്നാല്‍ ഇവിടെ ഓരോ വര്‍ഷവും അഞ്ഞൂറില്‍ പരം കുടുംബങ്ങളാണ്‌ അപേക്ഷ സമര്‍പ്പിച്ച്‌ കാത്തിരിക്കുന്നത്‌. ഇവര്‍ക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങളെ തികയാത്ത സാഹചര്യമാണുള്ളത്‌. 2005 മുതല്‍ 2008 വരെയുള്ള കാലയളവില്‍ ആയിരത്തി അഞ്ഞൂറ്‌ കുട്ടികളാണ്‌ കേരളത്തില്‍ നിന്നുമാത്രം നിയമാനുസൃതമായി ദത്തെടുക്കപ്പെട്ടത്‌. നിയമാനുസൃതമായല്ലാതെ ഇതിന്റെ മൂന്നിരട്ടിവരുമത്രെ.


ഈ അനാഥര്‍ ഇന്ന്‌ സനാഥര്‍


ദത്തെടുക്കല്‍ കേന്ദ്രങ്ങളിലെത്തുന്ന ഒരു കുഞ്ഞും അനാഥരാകുന്നില്ല. സംരക്ഷിക്കാനാളില്ലാതെ അലയേണ്ടിവരികയുമില്ല. മറിച്ച്‌ അവര്‍ ഉന്നത കുടുംബങ്ങളില്‍ സമര്‍ഥരായി വളരുകയാണ്‌ ചെയ്യുക. ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി തൃശൂര്‍ ജില്ലാ ചെയര്‍മാന്‍ പി യു ജോര്‍ജ്‌ പറയുന്നു. പ്രത്യേകസാഹചര്യത്തില്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ സാധിക്കാത്തവര്‍ക്ക്‌ ഇത്തരം ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ കുട്ടികളെ ഏല്‍പ്പിക്കാം. രണ്ട്‌ മാസം കഴിഞ്ഞ്‌ ആവശ്യമെങ്കില്‍ തിരികെ ആവശ്യപ്പെടുകയും ചെയ്യാം എന്നും അദ്ദേഹം.
ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ സര്‍ക്കാരും സന്നദ്ധസംഘടനകളുമൊക്കെ ഒരുക്കിയിട്ടും ഇതൊന്നുമറിയാതെയാണ്‌ വീട്ടമ്മമാര്‍ കൂട്ട ആത്മഹത്യയില്‍ കുഞ്ഞുങ്ങളെക്കൂടി കുരുതികഴിക്കുന്നത്‌.
ഇന്ന്‌ നിലവിലുള്ള നിയമസംവിധാനങ്ങളെക്കുറിച്ചും മറ്റും സാമാന്യമായ വിവരം ഇവിടുത്തെ അങ്കണ്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകരെയും മറ്റും ബോധവാന്‍മാരാക്കിയാല്‍ തന്നെ ഒരുവിധം സ്‌ത്രീകളിലേക്കെല്ലാം ഇതിന്റെ സന്ദേശമെത്തിക്കനാകുമെന്നാണ്‌ അഡ്വ. ശരീഫ്‌ ഉള്ളത്ത്‌ പറയുന്നത്‌. അതുവഴി എത്രയോ കൂട്ടമരണങ്ങളെ ഇല്ലാതാക്കാനും സാധിക്കും.

ദത്തെടുക്കല്‍:
നിരീക്ഷണത്തിന്‌ അതോറിറ്റി


ദത്തെടുക്കല്‍ നടപടി നിരീക്ഷിക്കാന്‍ പ്രത്യേക അതോറിറ്റി തന്നെ കേന്ദ്ര സര്‍ക്കാര്‍ രൂപവത്‌കരിച്ചിട്ടുണ്ട്‌. രാജ്യത്തിനകത്തും പുറത്തുമുള്ള ദത്തെടുക്കല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതും സെന്‍ട്രല്‍ അഡോപ്‌ഷന്‍ റിസോഴ്‌സ്‌ അതോറിറ്റി (കാര)എന്ന സ്ഥാപനമാണ്‌. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്‌. ദത്തെടുക്കല്‍ നടപടികള്‍ കാര്യക്ഷമമാക്കുന്നതിനായി സെന്‍ട്രല്‍ അഡോപ്‌ഷന്‍ റിസോഴ്‌സ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സിസ്റ്റവും(കെയറിംഗ്‌) പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്‌. ദത്തെടുക്കല്‍ സംവിധാനത്തിലെ ഇ ഗവേണന്‍സ്‌ പദ്ധതിയാണിത്‌. ഇതുവഴി ദമ്പതികള്‍ക്ക്‌ ഓണ്‍ലൈന്‍ വഴിതന്നെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. കുട്ടികളുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍, നടപടിക്രമങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈന്‍ വഴി ലഭിക്കും. ഇനി ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ കൈമാറാന്‍ അമ്മത്തൊട്ടിലുകള്‍ക്ക്‌ പുറമെ ഓണ്‍ലൈന്‍ സംവിധാനവും ഉപയോഗിക്കാമെന്നും ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി ഭാരവാഹികള്‍  പറഞ്ഞു.

വളര്‍ത്താന്‍ വഴികളുള്ളപ്പോള്‍
കൊല്ലണോ?


ദത്തെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക്‌ ഇന്ന്‌ കേരളത്തില്‍ സംഘടനയുണ്ട്‌. അഡോപ്‌റ്റഡ്‌ പാരന്റ്‌സ്‌ അസോസിയേഷന്‍. ജില്ലാ തലത്തിലാണ്‌ ഇതിന്റെ പ്രവര്‍ത്തനം. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ബോധവത്‌കരണ പരിപാടികളും മറ്റും ഇതിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുണ്ട്‌.
ഇതിനും പുറമെ ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡിനുകീഴില്‍ കേരളത്തില്‍ 1674 അംഗീകൃത അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച്‌ വ്യക്തമായ കണക്കുതന്നെയില്ല. ഇവയില്‍ പലതിനും സര്‍ക്കാറിന്റെ ഗ്രാന്‍ഡ്‌ ലഭിക്കുന്നുണ്ട്‌ താനും. എന്തായാലും അംഗീകൃത അനാഥാലയങ്ങളില്‍ പോലും ആവശ്യത്തിന്‌ കുട്ടികളില്ല. ഇവിടെ എവിടെ എങ്കിലും കുഞ്ഞുങ്ങളെ ഏല്‍പ്പിച്ചും രക്ഷിതാക്കള്‍ക്ക്‌ ജീവിക്കുകയോ മറ്റോ ചെയ്യാവുന്നതാണ്‌. അതുമല്ലെങ്കില്‍ സാമൂഹിക ക്ഷേമ വകുപ്പ്‌, ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌, ചൈല്‍ഡ്‌ ലൈന്‍ എന്നിവിടങ്ങളിലും പോലീസ്‌ സ്റ്റേഷനുകളിലും കുട്ടികളെ എത്തിക്കാവുന്നതാണ്‌. എന്നാല്‍ ഇതേക്കുറിച്ചൊന്നും സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക്‌ ഇപ്പോഴും അറിയില്ലെന്നും അഡ്വ ഷിജി എസ്‌ റഹ്‌മാന്‍.
വിവാഹം, ദാമ്പത്യം, കുടുംബം, രക്തബന്ധങ്ങള്‍ പവിത്രവും പാവനവുമായ ഈ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്ക്‌ നീര്‍ക്കുമിളയുടെ ആയുസ്സ്‌ മാത്രമാകുമ്പോള്‍ ഇരകള്‍ കൂടുതലും കുട്ടികളായിത്തീരുന്നത്‌ സ്വാഭാവികമാണ്‌. അതോടെ അരക്ഷിതാവസ്ഥയിലാകുന്നത്‌ സ്‌ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ജീവിതമാണ്‌. ശിഥിലമാകുന്നത്‌ കുടുംബമെന്ന പാവനമായ സങ്കല്‍പ്പവും. ഇതെല്ലാം കുഞ്ഞുങ്ങള്‍ പോലും വിഷാദരോഗികളും മനോരോഗികളുമായി തീരുന്ന സാഹചര്യമാണ്‌ ഇതുണ്ടാക്കി തീര്‍ക്കുന്നത്‌....

1/8/11

ആത്മഹത്യാ മുനമ്പില്‍ ഈ ജീവിതങ്ങള്‍...... കൊലവിളിയുടെ താരാട്ട്‌ പരമ്പര നാല്‌




കേരളത്തിലെ
പ്രമുഖ യൂനിവേഴ്‌സിറ്റിയിലെ ഒരു ഉദ്യോഗസ്ഥയാണവര്‍. പ്രതിമാസം ലഭിക്കുന്ന 26000 രൂപ ശമ്പളം മുഴുവന്‍ ഭര്‍ത്താവിനെ ഏല്‍പ്പിക്കണം. അടിവസ്‌ത്രം വാങ്ങണമെങ്കില്‍പ്പോലും ഭര്‍ത്താവിന്റെ സമ്മതം വേണം. സ്വന്തം അമ്മക്ക്‌ മുറുക്കാന്‍ വാങ്ങാന്‍ പത്ത്‌ രൂപയോ സര്‍വീസ്‌ സംഘടനക്ക്‌ സംഭാവനയോ നല്‍കണമെങ്കിലും ഭര്‍ത്താവ്‌ കനിയണം. ദിവസവും അന്‍പത്‌ രൂപ കൊടുക്കും ഭര്‍ത്താവ്‌. ഓഫീസിലേക്കും തിരികെ വീട്ടിലേക്കുമുള്ള വണ്ടിക്കൂലിക്കും വഴിച്ചെലവിനുമുള്ളതാണത്‌. ആ തുക എങ്ങനെയൊക്കെ ചെലവഴിച്ചു എന്നുകൂടി വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ ഭര്‍ത്താവിന്‌ വിശദീകരിച്ചുകൊടുക്കണം. ഇതാണ്‌ വിദ്യാസമ്പന്നരാണെന്ന്‌ അഹങ്കരിക്കുന്ന ചില മലയാളി വീട്ടമ്മമാരുടെ പോലും ജീവിതമെന്ന്‌ ചൂണ്ടിക്കാണിക്കുന്നു അഭിഭാഷകയായ അഡ്വ സുജാത എസ്‌ വര്‍മ. തനിക്കറിയാവുന്ന ഈ ഉദ്യോഗസ്ഥ എന്നിട്ടും ഇതുവരെ ആരോടും ഒരു പരാതിയും പറഞ്ഞതായി അറിവില്ലെന്നും അവര്‍ പറഞ്ഞു.

ഏറ്റവും കെട്ടുറപ്പുള്ള സംവിധാനമായി നിലനില്‍ക്കേണ്ടത്‌ കുടുംബമാണ്‌. എന്നാല്‍ അവിടെയാണ്‌ ഏറ്റവും വലിയ മ്യൂല്യച്യുതിയും പൊട്ടിത്തെറികളും ഉണ്ടാകുന്നതെന്നും പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത പുതിയ സര്‍വേ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അവര്‍ പറയുന്നു.
മുമ്പ്‌ കുടുംബഛിദ്രങ്ങള്‍ പ്രകടമായിരുന്നില്ല. അകത്തെ പ്രശ്‌നങ്ങള്‍ പുറത്തറിഞ്ഞിരുന്നില്ല. എന്തുണ്ടായാലും അതിനെ പുരുഷമേധാവിത്വം അടിച്ചമര്‍ത്തുമായിരുന്നു. എന്നാല്‍ ഇന്ന്‌ സ്‌ത്രീകളും വിദ്യാസമ്പന്നരായി. അവരും പ്രതികരിക്കാന്‍ തുടങ്ങി. ഇതിന്റെ എല്ലാം ഫലമായി കുടുംബകലഹങ്ങളുടെ പൊട്ടിത്തെറികള്‍ ഉണ്ടാകുന്നു.

മഞ്ചേരിയിലെ ആ വീട്ടമ്മയുടെ വിവാഹം പത്തൊമ്പത്‌ വര്‍ഷം മുമ്പായിരുന്നു. മൂന്ന്‌ കുട്ടികളുണ്ട്‌. മൂത്ത കുട്ടിക്ക്‌ 17 വയസ്സായി. മദ്യപാനിയായ ഭര്‍ത്താവിന്റെ ശബ്‌ദം കേള്‍ക്കുന്നത്‌ പോലും ഈ വീട്ടമ്മക്ക്‌ ഭയമാണ്‌. വലിയ വീടും കാറും ഒക്കെയുണ്ടെങ്കിലും മനസ്സമാധാനമെന്തെന്നവരറിഞ്ഞിട്ടില്ല. മക്കള്‍ക്കുമതറിയാം. അമ്മക്ക്‌ ഈ നരകത്തില്‍ നിന്ന്‌ എങ്ങോട്ടെങ്കിലും രക്ഷപ്പെട്ടുക്കൂടെ എന്നാണ്‌ മക്കള്‍ പോലും അമ്മയോട്‌ ചോദിക്കുന്നത്‌. പക്ഷെ അവര്‍ക്ക്‌ പോകാന്‍ സ്വന്തം വീട്‌ പോലുമില്ല. വീട്ടുകാരോട്‌ പറഞ്ഞാല്‍ താഴെ വിവാഹപ്രായമായ അനിയത്തിമാരെ ചൂണ്ടി ആങ്ങളയും മാതാവും പറയുന്നു. ഇവരുടെ കാര്യംകൂടി കഴിയുംവരെ എങ്ങനെ എങ്കിലും നീ ക്ഷമിക്ക്‌.
പക്ഷെ അതുകഴിയുംവരെ താനും മക്കളും ജീവനോടെ ഉണ്ടാകുമോ എന്നാണ്‌ അവര്‍ക്ക്‌ തന്നെ അറിയാത്തത്‌. പല തവണ അവരെ ഭര്‍ത്താവ്‌ കൊല്ലാകൊല ചെയ്‌തിരിക്കുന്നു. മൂന്ന്‌ തവണ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു.
ഭര്‍തൃപീഡനത്തിനെതിരെ കോടതി കയറാന്‍ അവര്‍ക്ക്‌ ഭയമാണ്‌. ഭര്‍ത്താവിനെ മാത്രമല്ല, കുടുംബാംഗങ്ങളെയും നാട്ടുകാരെയും മുഴുവന്‍ അവര്‍ ഭയപ്പെടുന്നു. നിയമ നടപടികളുമായി മുന്നോട്ടുപോയിക്കൂടെയെന്നും സ്‌ത്രീ വിമോചക സംഘടനകളുടെ സഹായം തേടിക്കൂടെ എന്നും ഇവരോട്‌ ആരാഞ്ഞ ഡോ. ടി എം രഘുറാമിനോട്‌ എന്തിന്‌ സ്വന്തം കുടുംബത്തിലെ പുഴുക്കുത്തുകള്‍ മറ്റുള്ളവര്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിച്ച്‌ അപഹാസ്യയാകണമെന്നായിരുന്നു ആ വീട്ടമ്മയുടെ മറുചോദ്യം.
മുപ്പത്‌ വയസ്സുള്ള മറ്റൊരു വീട്ടമ്മയുടെ പരാതിയും ക്രൂരനായ ഭര്‍ത്താവിനെക്കുറിച്ച്‌ തന്നെയാണ്‌. സ്വന്തം മക്കളുടെ മുന്നില്‍വെച്ച്‌ വിവസ്‌ത്രയാക്കുന്നതിലും അതിന്‌ വിസമ്മതിക്കുമ്പോള്‍ ബ്ലേഡ്‌ കൊണ്ടോ കത്രിക കൊണ്ടോ വസ്‌ത്രം കീറുന്നതിലുമെല്ലാം ആനന്ദംകണ്ടെത്തുന്ന ഒരുമനോരോഗിയുടെ കൂടെയാണവരുടെ ജീവിതം. എന്നാല്‍ അവര്‍ക്കും അയാളില്‍ നിന്ന്‌ മോചനം സാധ്യമല്ല. മുകളില്‍ പറഞ്ഞ വീട്ടമ്മയുടെതിന്‌ സമാനമായ കാരണങ്ങള്‍ തന്നെയാണ്‌ അവര്‍ക്കുമുമ്പില്‍ വിഘാതത്തിന്റെ സര്‍വേകല്ലുകളുയര്‍ത്തുന്നത്‌.

ഇങ്ങനെ നരകിച്ച്‌ ജീവിക്കുന്ന എത്രയോ ജന്മങ്ങളുണ്ട്‌ നാളത്തെ പത്രത്താളുകളില്‍ പൊട്ടിച്ചിതറിയ വാര്‍ത്തകളായി അവതരിക്കാന്‍. അവരെ കണ്ടില്ലെന്ന്‌ നടിക്കരുത്‌. അവര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരുടെ അംഗസംഖ്യ കൂടണം. ആത്മാഭിമാനം വെടിഞ്ഞ്‌ എല്ലാം തുറന്ന്‌ പറയാന്‍ സ്‌ത്രീകള്‍ ഒരുക്കമാകുന്ന ഒരു ദിനം അവര്‍ക്കു മുമ്പില്‍ ഉണ്ടായെ മതിയാവൂ...അതിന്‌ നിയമപരമായ സഹായവും സംരക്ഷണവും എവിടെ കിട്ടുമെന്നതിനെക്കുറിച്ച്‌ സ്‌ത്രീകള്‍ക്ക്‌ അറിയില്ലെന്ന അവസ്ഥ മാറേണ്ടതുണ്ട്‌.

കേരളത്തിലെ ഒരു വീട്ടമ്മക്കും സ്വന്തമായി ഒരു തുണ്ട്‌ സ്വത്തുപോലുമില്ലെന്നതാണ്‌ ഇന്ന്‌ സ്‌ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പലര്‍ക്കും സ്വന്തമായി ഭൂമിയും ജോലിയും ഉണ്ടാകും. എന്നാല്‍ അത്‌ ക്രയവിക്രിയം നടത്തണമെങ്കില്‍ ഭര്‍ത്താവിന്റെ സമ്മതം കൂടിയെ തീരൂ എന്നതാണ്‌ അവസ്ഥ. വനിതാ കമ്മീഷന്‍ അംഗം പി കെ സൈനബ പറയുന്നു. ആത്മാഭിമാനമുള്ള ഒരുസ്‌ത്രീയും ആത്‌മഹത്യചെയ്യില്ല. തന്റെ മക്കളെകൊലക്ക്‌ കൊടുക്കുകയുമില്ല. എന്നാല്‍ ജീവിതാവസ്ഥകളാണ്‌ പലരേയും അതിന്‌ പ്രേരിപ്പിക്കുന്നത്‌. ഭര്‍ത്താവുമായി അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അവര്‍ക്ക്‌ പോകാന്‍ മറ്റൊരിടമില്ല. അപ്പോഴാണ്‌ മരണത്തിന്റെ വഴിതെളിയുന്നത്‌. എന്നാല്‍ തന്റേടികളായ സ്‌ത്രീകള്‍ ഒരിക്കലും ഈ കടുംകൈക്ക്‌ മുതിരുന്നില്ലെന്നും അവര്‍ പറയുന്നു.


ആത്മഹത്യകള്‍:
ജീവിക്കാനുള്ള മുറവിളികള്‍


ആത്മഹത്യ എന്ന സങ്കീര്‍ണമായ പ്രതിഭാസത്തിന്‌ പലപ്പോഴും ലളിതമായ ഒരുകാരണം കണ്ടുപിടിക്കുക പ്രയാസകരമാണ്‌. പലവ്യക്തികള്‍ക്കും കാരണങ്ങള്‍ പലതാവും. ശാരീരികവും ജനിതകവും സാമൂഹികവും മാനസികവും സാമ്പത്തികവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങളുടെ സങ്കീര്‍ണമായ കൂടിച്ചേരലാണ്‌ ആത്മഹത്യകള്‍ക്ക്‌ കാരണമെന്നാണ്‌ കോഴിക്കോട്ടെ സൈക്കോളജിസ്റ്റായ ഡോ പി എന്‍ സുരേഷ്‌കുമാര്‍ പറയുന്നത്‌. ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും ഒരുവ്യക്തി തനിച്ചായിപോകുമ്പോള്‍ ഇനി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന്‌ സൂചിപ്പിക്കുന്ന ആശയവിനിമയമാണ്‌. നിര്‍ഭാഗ്യവശാല്‍ ഇത്തരം സൂചനകള്‍ ആരും ശ്രദ്ധിക്കുന്നില്ല. മരിക്കാനാഗ്രഹിക്കുന്ന വ്യക്തി ഒരേ സമയം ജീവിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഈ ആത്മഹത്യാശ്രമം സഹായത്തിനുള്ള ഒരു മുറവിളികൂടിയാണ്‌. മറിച്ചൊരു തീരുമാനം എടുക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ മാനസികാവസ്ഥയില്‍ എത്തുമ്പോഴാണ്‌ ആവ്യക്തി ഒടുവിലത്തെ തീരുമാനമെന്ന നിലയില്‍ ആത്മഹത്യയില്‍ എത്തിച്ചേരുന്നത്‌.


എന്നാല്‍ പ്രശ്‌നങ്ങളിലകപ്പെട്ട വ്യക്തിക്ക്‌ മാനസിക സാന്ത്വനം നല്‍കുന്നതിനും അവരുടെ വൈകാരിക സംഘര്‍ഷങ്ങള്‍ കണ്ടുപിടിക്കുന്നതിനും പരിശീലനം സിദ്ധിച്ച ആത്മഹത്യാപ്രതിരോധ പ്രവര്‍ത്തകരുടെ സേവനം ഇന്ന്‌ ലഭ്യമാണ്‌. തക്കസമയത്ത്‌ ശരിയായ രീതിയില്‍ അവര്‍ക്ക്‌ മാനസിക സാന്ത്വനം കൊടുക്കാന്‍ സാധിച്ചാല്‍ ആത്മഹത്യാചിന്തകള്‍ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും ഡോ പി എന്‍ സുരേഷ്‌ കുമാര്‍ പറയുന്നു. ഇത്തരം വ്യക്തികളെ കണ്ടെത്താനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും ആദരവോടെ അയാളെ അംഗീകരിക്കാനും സമൂഹത്തിന്‌ കഴിഞ്ഞാല്‍ ആത്മഹത്യകളെ ഏറെക്കുറെ തടയാവുന്നതുമാണ്‌.


അടഞ്ഞ വഴികളിലും
അഭയമുണ്ട്‌


രണ്ട്‌ തരത്തിലാണ്‌ കുഞ്ഞുങ്ങളേയും കൂട്ടിയുള്ള ആത്മഹത്യകള്‍. ആത്മഹത്യാ ചിന്തയുള്ള ഒരു വ്യക്തിയെ ഉണ്ടാകൂ. എല്ലാവരും മരിക്കണമെന്ന തീരുമാനം അയാളുടെത്‌ മാത്രമായിരിക്കും. അത്‌ അച്ഛനോ അമ്മയോ ആകാം. ആ വ്യക്തി കുടുംബത്തിലെ മുതിര്‍ന്നവരെ കൂടി പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കാരണങ്ങള്‍ പലതാകാം . ഭാര്യയും ഭര്‍ത്താവും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ കുഞ്ഞുങ്ങളെക്കുറിച്ചാവും പിന്നെയുള്ള വിചാരം. കുട്ടികളുടെ ഭാവി, അവര്‍ അനാഥരാകുമെന്ന ആശങ്ക. അവര്‍ കൂടിയില്ലെങ്കില്‍ ഈ മരണം പൂര്‍ണമാകില്ലെന്ന ചിന്ത, എല്ലാംകൂടിയാണ്‌ കൂട്ടക്കൊലപാതകത്തിന്‌ വഴിയൊരുക്കുന്നതെന്ന്‌ ഡോ. പി എന്‍ സുരേഷ്‌കുമാര്‍.
സ്‌ത്രീകള്‍മാത്രം കുഞ്ഞുങ്ങളുമൊന്നിച്ച്‌ ആത്മഹത്യ ചെയ്യുന്നത്‌ ജീവിതത്തില്‍ എല്ലാ വഴിയും അടഞ്ഞെന്ന്‌ കരുതുന്നവരാണ്‌.
മക്കള്‍ അനാഥരാകുന്നതിനെക്കുറിച്ച്‌ ഇവര്‍ക്ക്‌ ചിന്തിക്കാനാകില്ല. അനാഥാലയത്തിലേക്ക്‌ തള്ളപ്പെടുന്നതിനെക്കുറിച്ച്‌ സഹിക്കാനും കഴിയില്ല. ജനനത്തിന്റെയും മരണത്തിന്റെയും ഉത്തരവാദിത്വം തങ്ങള്‍ക്കുതന്നെയാണെന്ന വികലമായ വിശ്വാസത്തില്‍ നിന്നുമാണ്‌ ഈ തീരുമാനങ്ങളുണ്ടാകുന്നതെന്നും ഡോ. ടി എ രഘുറാം പറയുന്നു.

ഈ ധാരണതന്നെയാണ്‌ ഇന്ന്‌ മിക്ക സ്‌ത്രീകളെയും മഥിക്കുന്നത്‌. ആത്മഹത്യയെക്കുറിച്ചുള്ള ആലോചനയില്‍ അവര്‍ മക്കളെക്കൂടി പങ്കാളികളാക്കുന്നു. ഭര്‍ത്താവുമായുണ്ടാകുന്ന കലഹത്തില്‍ മനം നൊന്തുപോകുമ്പോള്‍ പലരോടും പങ്ക്‌ വെക്കുന്ന വിചാരങ്ങളിങ്ങനെയാണ്‌. പ്രതിസന്ധിഘട്ടത്തിലെത്തുന്ന സ്‌ത്രീകളോട്‌ ഇനി എന്താണ്‌ നിങ്ങളുടെ ഭാവി പരിപാടിയെന്ന്‌ ചോദിക്കുമ്പോഴും ഞാനും ചാകും കൂടെ മക്കള്‍ക്കും വിഷംകലക്കി കൊടുക്കുമെന്ന്‌ പറയുന്ന നൂറുകണക്കിന്‌ സ്‌ത്രീകളെ കണ്ടിട്ടുണ്ടെന്ന്‌ പറയുന്നു കോഴിക്കോട്ടെ അഭിഭാഷകയായ അഡ്വ. അനില ജോര്‍ജ്‌. തെക്കോട്ടും വടക്കോട്ടും പോകുന്ന വണ്ടികളുടെ സമയം എനിക്ക്‌ കൃത്യമായി അറിയാം. ഇങ്ങനെ തന്നെപോയാല്‍ അവസാനം കുഞ്ഞുങ്ങളേയും കൂട്ടി ഞാനത്‌ തന്നെ ചെയ്യുമെന്നാണ്‌ ഈയിടെ പുറത്തിറങ്ങിയ ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌ എന്ന സിനിമയില്‍ കഥാനായികയായ സുമംഗലയുടെ സംഭാഷണം. മദ്യപാനിയായ ഭര്‍ത്താവിന്റെ പോക്കുകാണുമ്പോള്‍ നെഞ്ച്‌പൊട്ടിപ്പറയുന്ന ഇത്തരം വാക്കുകള്‍ തന്നെയാണ്‌ മിക്ക വീട്ടമ്മമാരുടേയും മനസ്‌. സീരിയലും സിനിമയും ഇത്തരത്തിലുള്ള ആത്മഹത്യകളെ പ്രോത്സാഹിപ്പിക്കുകയോ സമാന മനസ്‌കരായവര്‍ക്ക്‌ പുതിയ വഴികാട്ടി കൊടുക്കുകയോ ചെയ്യുന്നുണ്ടെന്നും സാംസ്‌കാരിക പ്രവര്‍ത്തകനായ അഭിജിത്ത്‌ ചൂണ്ടിക്കാട്ടുന്നു. ഭര്‍ത്താവിന്റെ സംരക്ഷണമില്ലെങ്കില്‍ ജീവിക്കാന്‍ വഴിയില്ലെന്ന്‌ പറഞ്ഞ്‌ ഉടനെ കുഞ്ഞുങ്ങളെയുമെടുത്ത്‌ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്‌. പ്രതികൂല കാലാവസ്ഥകളോട്‌ പൊരുതി മുന്നേറുകയാണ്‌.വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡി ശ്രീദേവി പറയുന്നു.
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ ആവശ്യമായ ഒട്ടേറെ സംവിധാനങ്ങള്‍ ഇന്ന്‌ ലഭ്യമാണ്‌. സര്‍ക്കാരും സന്നദ്ധ സംഘടനകളുമെല്ലാം അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. തിരുവനന്തപുരത്തെ ശ്രീചിത്രാ ഹോമും പുവര്‍ഹോമും സുഗതകുമാരിയുടെ അഭയയും അടക്കം എത്രയോ സ്ഥാപനങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്‌. 235 പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 301 അന്തേവാസികളാണ്‌ പുവര്‍ഹോമിലുള്ളത്‌. ഇവരൊക്കെ ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഇവിടെ എത്തിപ്പെട്ടവരാണ്‌. അത്തരക്കാരെ ഏറ്റെടുക്കാന്‍ മറ്റുജില്ലകളിലും ഒട്ടേറെ സംഘടനകളുമുണ്ട്‌. വനിതാ കമ്മീഷന്‍ പോലുള്ള സംവിധാനങ്ങളും അവര്‍ക്ക്‌ വഴികാട്ടാനുണ്ട്‌. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളിലേക്കൊന്നും കയറിചെല്ലാന്‍ ദുരഭിമാനികളായ വീട്ടമ്മമാര്‍ മടിക്കുന്നുണ്ടെന്നും ജസ്റ്റിസ്‌ ഡി ശ്രീദേവി.
പല വീട്ടമ്മമാര്‍ക്കുമുമ്പിലും പുതിയ വഴിത്തുറക്കപ്പെടാനില്ലാതാവുമ്പോള്‍ തന്നെയാണ്‌ കുഞ്ഞുങ്ങളേയുമെടുത്ത്‌ ആത്മഹത്യയിലേക്ക്‌ നീങ്ങുന്നത്‌. ജീവിക്കണമെന്ന വലിയ ആഗ്രഹം വെച്ചുപുലര്‍ത്തുമ്പോഴും ഇത്തരമൊരവസ്ഥയില്‍ എന്തുചെയ്യണമെന്നവര്‍ക്കറിയില്ല. അഡ്വ ഷിജി എസ്‌ റഹ്‌മാന്‍ പറയുന്നു. കുടുംബ തര്‍ക്കങ്ങള്‍ പറഞ്ഞ്‌ തീര്‍ക്കാം. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്തിക്കാം. വീട്ടമ്മയുടെ കഴിവിനനുസരിച്ചുള്ള ജോലിയോ സ്വയം തൊഴിലോ കണ്ടെത്താം. പക്ഷെ അതുവരെ ആ വീട്ടമ്മയേയും കുഞ്ഞുങ്ങളെയും താമസിപ്പിക്കാന്‍ ഒരു സംവിധാനമില്ല. അടുത്തിടെ പയ്യോളിയിലും പേരാമ്പ്രയിലും രണ്ട്‌ സംഭവങ്ങളുണ്ടായി. വീട്ടമ്മയേയും പത്തുവയസുകാരിയായ മകളെയും ഭര്‍ത്താവ്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു പയ്യോളിയിലെ കഥ. അവര്‍ പരാതിയുമായി പോലീസ്‌ സ്റ്റേഷനിലെത്തി. തിരികെ വീട്ടിലേക്ക്‌ മടങ്ങാന്‍ അവര്‍ക്ക്‌ ഭയം. പോലീസ്‌ സ്റ്റേഷനില്‍ താമസിപ്പിക്കാനാവുമോ..? സരിത എന്ന ആ സ്‌ത്രീയേയും പത്തുവയസ്സുള്ള മകളേയും സര്‍ക്കാര്‍ സ്റ്റേ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണിപ്പോള്‍. കോഴിക്കോട്‌ ഇത്തരത്തിലുള്ള ഒരുസ്റ്റേ ഹോം മാത്രമെയൊള്ളൂ. അതുമതിയാവുന്നില്ല. എന്നാല്‍ വാര്‍ഡുകള്‍തോറും ഇത്തരത്തിലുള്ള സ്റ്റേ ഹോമുകള്‍ തുടങ്ങേണ്ടിയിരിക്കുന്നു അഡ്വ ഷിജി എസ്‌ റഹ്‌മാന്‍ പറയുന്നു.

തങ്ങളുടെ കാലശേഷം കുഞ്ഞുങ്ങള്‍ അനാഥരാകുമെന്നും അവര്‍ ആര്‍ക്കുമൊരു ഭാരമാകരുതെന്നുമുള്ള ചിന്തയാണ്‌ ദുരഭിമാനികളായ വീട്ടമ്മമാരെ കുഞ്ഞുങ്ങളെയും കുരുതികൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌. ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചവരെ പിന്തിരിപ്പിക്കാനാവില്ല. എന്നാല്‍ കുഞ്ഞുങ്ങളേയും കൂട്ടി ആത്‌മഹത്യചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ ഈ കുട്ടികളുടെ കഥകള്‍ കൂടി കേള്‍ക്കണം. എന്നിട്ടാവാം തീരുമാനങ്ങള്‍. അതെക്കുറിച്ച്‌ .....