14/6/13

വിളംബരം ബ്ലോഗിന് വീണ്ടും അംഗീകാരം



പ്രിയപ്പെട്ടവരെ...

എന്റെ ബ്ലോഗെഴുത്തിന്  നാല് വയസ്സാകുന്നു. പത്രങ്ങളിലും 
മറ്റും എഴുതുന്ന ലേഖന പരമ്പരകളും ഫീച്ചറുകളുമെല്ലാമായിരുന്നു ഇതിലെ വിഭവങ്ങള്‍. ഇപ്പോള്‍ അതിന്റെ എണ്ണം 131 കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അതിനും രണ്ടിരട്ടിയിലേറെ ബ്ലോഗിലിടാനുണ്ട്. 131 പോസ്റ്റുകള്‍ ഒരു വലിയ ബഹുമതിയൊന്നുമല്ല.
ഏഴ് പുസ്തകങ്ങള്‍ പുറത്ത് വന്നത് ഇതിനകത്ത് പ്രസിദ്ധീകരിച്ച മാറ്ററുകളെ അടിസ്ഥാനപ്പെടുത്തിയാണ്. സഖാവ് കുഞ്ഞാലിയെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങള്‍, ലൈംഗിക ചന്തയില്‍ ആണ്‍കുട്ടികള്‍, വില്‍പ്പനക്കുണ്ട് രോഗങ്ങള്‍ എന്നിവയെല്ലാം അതില്‍ പ്രധാനം. 
അതിനേക്കാള്‍, അതിനകത്ത് പ്രസിദ്ധീകരിച്ചുവന്ന ലേഖനങ്ങള്‍ക്കായി പതിനൊന്ന് പുരസ്‌കാരങ്ങളാണ് എന്നെ തേടിയെത്തിയത്. അതില്‍ ഏഴും വളരെ പ്രധാനപ്പെട്ടത്. സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ മാധ്യമ പുരസ്‌കാരം 50000 രൂപ ബഹുമാന്യനായ വി എസ് അച്യുതാനന്ദനില്‍ നിന്നാണ് ഞാനും മാതൃഭൂമിയിലെ യാസര്‍ഫയാസും പങ്കിട്ടത്. ജീവിതത്തിലെ സുവര്‍ണ നിമിഷങ്ങളിലൊന്നായിരുന്നു അത്. 
ഏറ്റവും ഒടുവിലായി ഡോ സുകുമാര്‍ അഴീക്കോടിന്റെ പേരിലുള്ള പ്രഥമ അവാര്‍ഡും ലഭിച്ചു. വിലക്കുവാങ്ങാം മരണങ്ങള്‍, വിപണനം ചെയ്യാം രോഗങ്ങള്‍ എന്ന ലേഖന പരമ്പരക്കായിരുന്നു ആ പുരസ്‌കാരം. ചെന്നൈയിലെ സ്‌കീസോഫ്രീനിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ദേശീയ മാധ്യമ അവാര്‍ഡും മാനസികാരോഗ്യ കേന്ദ്രങ്ങളല്ല, മനോരോഗ കേന്ദ്രങ്ങള്‍ എന്ന ലേഖന പരമ്പരക്കാണ് ലഭിച്ചത്. അഞ്ച് അധ്യായങ്ങളിലായി ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഈ ലേഖന പരമ്പരക്ക് ഇന്ത്യയിലെ 25 പത്രങ്ങളോട് മത്സരിച്ചാണ് പ്രാദേശിക ഭാഷാവിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാനായത്. 
മാതൃഭൂമി ആരോഗ്യമാസികക്കായിരുന്നു രണ്ടാം സ്ഥാനം. ചെന്നൈയിലെ സ്‌കീസോഫ്രീനിയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗാന്ധിജിയുടെ പൗത്രനും പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാലകൃഷ്ണ ഗാന്ധിയില്‍ നിന്ന് ഏറ്റുവാങ്ങിയതും അദ്ദേഹത്തോടൊപ്പം അഞ്ച് മണിക്കൂര്‍ ചെലവഴിച്ചതും വലിയ ഭാഗ്യമായാണ് കരുതുന്നത്.
തൃശൂരില്‍ നടന്ന ചടങ്ങിലാണ് ഡോ. സുകുമാര്‍ അഴീക്കോടിന്റെ പേരിലുള്ള പുരസ്‌കാരം ആക്ടിവിസ്റ്റ് സ്വാമി അഗ്നിവേശില്‍ നിന്ന് ഏറ്റുവാങ്ങിയത്.

എന്നാല്‍ ഇടക്കാലത്ത് എന്റെ ബ്ലോഗെഴുത്ത് വളരെ കുറഞ്ഞുപോയി. എഴുത്ത് കുറഞ്ഞുപോയിട്ടല്ല. എഴുതിയവ പോസ്റ്റ് ചെയ്യാനുള്ള മടിയും മറവിയുമായിരുന്നു. പലപ്പോഴും ഇവിടെ വരാനെ കഴിഞ്ഞില്ല. എന്നിട്ടും ഇവിടെ വന്ന് പോയ വായനക്കാരുടെ കാലടിപ്പാടുകള്‍ വഴികണക്കില്‍ ഉണ്ട്. 
പ്രതികരണം അറിയിക്കുന്നവരോട് ഒരു നന്ദിപോലും പ്രകാശിപ്പിക്കാത്തയാളാണ് ഞാന്‍. എനിക്കുമതറിയാം. പക്ഷേ, ആ നന്ദി വാക്കുകളിലോ ഒരു പ്രതികരണത്തിലോ ഒതുക്കാന്‍ എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണ്. എല്ലായിടത്തും വന്ന് മുഖം കാട്ടിപോരാന്‍ ഇപ്പോള്‍ സമയം മതിയാകുന്നില്ല. ഫെയ്‌സ് ബുക്കിന്റെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതാണിത്. എന്തായാലും  ഇനി ഒന്നുകൂടെ സജീവമാകണമെന്ന് ആഗ്രഹിക്കുന്നു. ഇതുവരെ സഹകരിച്ചവരോടും സഹായിച്ചവരോടും നന്ദി. 

വായിച്ച് പ്രതികരണമറിയിച്ചവരോടും വായിച്ച് പ്രതികരണം പറയാത്തവരോടും പ്രത്യേകമായ നന്ദി. ഈ നാലാം പിറന്നാളിന് ആഘോഷമൊന്നുമില്ല. കൂടുതല്‍ സജീവമാകാം എന്ന വാഗ്ദാനം മാത്രമെയുള്ളൂ. എന്നാലും എല്ലാവരെയും ഓര്‍ക്കുന്നു ഈ മിനിഷം. അഭിമാനത്തോടെ, ആഹ്ലാദത്തോടെ. എല്ലാവര്‍ക്കും എപ്പോഴും വിളംബരത്തിലേക്ക ്‌സ്വാഗതം. വിളംബരത്തിന്റെ പടിപ്പുര എല്ലാവര്‍ക്കു മുമ്പിലും എപ്പോഴും തുറന്ന് തന്നെ കിടക്കും.